Tuesday, November 3, 2015

മാണിബജറ്റിലെ മാനിപ്പുലേഷൻസ്

Published on: March 14, 2015

കോടതിയിൽ കയറിയാൽ അഭിഭാഷകർ, ന്യാധിപൻ ഉണ്ടെങ്കിലും ഇല്ലെങ്കിലും ന്യായാസനത്തെ (ജഡ്ജി ഇരിക്കുന്ന കസേരയെ) ശിരസ്സു കുനിച്ചു വണങ്ങിയതിനു ശേഷമാണ്‌ ഇരിക്കുന്നത്. അതു പോലെ തന്നെ നിയമസഭയിലെ നടപടിക്രമങ്ങൾ റിപ്പോർട്ട് ചെയ്യുമ്പോൾ പോലും ഓൺ ദി റെസ്പെക്റ്റഡ് ചെയർ എന്നാണ്‌ ഉപയോഗിക്കാറ്‌. അതായത് വ്യക്തിക്കല്ല, ആ സ്ഥാനത്തിന്‌ - കസേരയ്ക്ക് - ആണ്‌ പദവിയും, മൂല്യവും.

ബജറ്റ് നടപടിക്രമത്തിൽ, സ്പീക്കർ തന്റെ കസേരയിൽ ഇരുന്നു കൊണ്ട് ബജറ്റ് അവതരണത്തിന്‌ ധനമന്ത്രിയെ ക്ഷണിക്കുകയും, അത് സമർപ്പിച്ചിട്ടുണ്ടെന്ന അറിയിപ്പിനെ തുടർന്ന് അവതരണത്തിനുള്ള അനുമതി നൽകുകയും ചെയ്തതിനു ശേഷം മാത്രമേ ബജറ്റ് അവതരിപ്പിക്കാൻ പാടുള്ളൂ എന്നതാണ്‌ ചട്ടം.

ഭാരതത്തിന്റെ ഭരണഘടന അനുശാസിക്കുന്ന വ്യവസ്ഥ ഇങ്ങനെയാണെന്നിരിക്കേ, മേൽപ്പറഞ്ഞ നടപടികളൊന്നും പൂർത്തിയാക്കാതെ നടത്തിയ ബജറ്റ് അവതരണം നഗ്നമായ ചട്ടലംഘനവും അതു കൊണ്ടു തന്നെ അസാധുവുമാണ്‌.

ഡയസിന്റെ ഏതോ മൂലയിൽ നിന്നുകൊണ്ട് ആംഗ്യം കാണിച്ചു വിളിച്ചു എന്നും മറ്റുമുള്ള സ്പീക്കറുടെ ബാലിശമായ അവകാശവാദത്തെ മുഖവിലയ്ക്കെടുക്കുക വയ്യ. അത്ര ധൃതി കൂട്ടി ചെയ്യാൻ അത് യുദ്ധഭൂമിയോ, നടന്നത് മിലിട്ടറി ആക്ഷനോ അല്ല. പൗരന്മാർ തിരഞ്ഞെടുത്തയച്ച ജനപ്രതിനിധികളാണ്‌ സഭയിലുണ്ടായിരുന്നത്.

മാത്രവുമല്ല, സഭയുടെ മുൻപിൽ ഔദ്യോഗികമായി അവതരിപ്പിക്കുന്നതിനു മുൻപേ, മാധ്യമങ്ങൾ അടക്കമുള്ളവരുടെ മുൻപിൽ ബജറ്റ് വെളിപ്പെടുത്തി എന്ന ക്രിമിനൽ കുറ്റം കൂടി ഇതിനോടകം തന്നെ 12 ബജറ്റുകൾ അവതരിപ്പിച്ച, കേരളത്തില ഏറ്റവും മുതിർന്ന ഒരു രാഷ്ട്രീയപ്രവർത്തകനും, ഉത്തരാവിത്വപ്പെട്ട ജനപ്രതിനിധിയും, സർവ്വോപരി നിയമ മന്ത്രി വരെ ആയിരുന്നിട്ടുള്ള ധനമന്ത്രി ചെയ്തിരിക്കുന്നു.

അക്ഷന്തവ്യമായ കുറ്റം തന്നെയാണിത്. ‘നിയമം അറിയില്ല എന്നത് നിയമലംഘനത്തിനു ന്യായീകരണമാകുന്നില്ല’ എന്നു കൂടി വിശദീകരണമുള്ള ഭാരതീയ നിയമസംഹിതകളിലോ, ഭരണഘടനയിലോ പരതിയാൽ പോലും ഈ പ്രവർത്തിയെ ക്ഷമാപൂർവ്വം പരിഗണിക്കാൻ കഴിയുന്ന യാതൊരു ലൂപ്പ് ഹോളും ഇല്ലെന്നതാണ്‌ യാഥാർഥ്യം.

ഈയവസ്ഥയിൽ ബഹുമാനപ്പെട്ട ഗവർണ്ണർ ഒരു സമ്പൂർണ്ണ ജനദ്രോഹ ബജറ്റു കൂടിയായ ഈ പ്രഹസനത്തെ നിരുപാധികം അസ്ഥിരപ്പെടുത്തിക്കൊണ്ട് നിയമനടപടിക്കു ശുപാർശ ചെയ്യണമെന്ന് താൽപര്യപ്പെടുന്നു. ഇതു തന്നെയാണ്‌ കേരളത്തിലെ നിഷ്പക്ഷരും, നിയമവാഴ്ച കാംക്ഷിക്കുന്നവരുമായ എല്ലാവരുടേയും ആഗ്രഹം.

No comments: