Sunday, August 22, 2010

ഓണത്തിന് ഒരു ആഹ്വാനം...


നന്മയുടെയും, സമൃദ്ധിയുടേയും പ്രതീകമായി എല്ലാ വര്‍ഷത്തെയും പോലെ വീണ്ടും ഓണം വന്നെത്തി. എല്ലാവര്‍ക്കും ഓണാശംസകള്‍ അറിയിച്ചുകൊണ്ട് ചില കാര്യങ്ങള്‍ ഓര്‍മ്മപ്പെടുത്തണമെന്ന് ആഗ്രഹിക്കുന്നു.

കാണം വിറ്റും ഓണമുണ്ണണമെന്ന ചിന്തയില്‍ നിര്‍ലോഭം ആഘോഷങ്ങള്‍ സംഘടിപ്പിക്കുന്നവരാണ് മലയാളികള്‍. ഒരു കാര്യവുമില്ലാതെ ബിവറേജസ് ഷോപ്പുകളില്‍ ക്യൂ നിന്ന് വിഷം വാങ്ങിക്കുടിക്കുന്ന കാര്യത്തിലും മലയാളി തന്നെ മുന്നില്‍! എന്നാല്‍ നമ്മുടെ സമൂഹത്തില്‍ തന്നെ, ഒരു നേരത്തെ ആഹാരത്തിനു മാര്‍ഗ്ഗമില്ലാതെ വിഷമിക്കുന്നവര്‍, മക്കള്‍ സമൃദ്ധമായി ഓണം ഉണ്ണുമ്പോള്‍ അവരാല്‍ ഉപേക്ഷിക്കപ്പെട്ട് വൃദ്ധസദനങ്ങളില്‍ കഴിയുന്ന, അവരെ വളര്‍ത്തി വലുതാക്കിയ മാതാപിതാക്കള്‍, അച്ഛനാരെന്നോ അമ്മയാരെന്നോ അറിയാതെ അനാഥാലയങ്ങളില്‍ കഴിയുന്ന ദൈവത്തിന്‍റെ മക്കള്‍ ഇങ്ങനെ എത്രയോ സഹജീവികള്‍ നമുക്കു ചുറ്റുമുണ്ട്. ഒരു നേരം നമുക്ക് അവരോടൊത്തു ചിലവഴിച്ചു കൂടേ? പണം കൊടുത്ത് കടന്നു പോവുകയല്ല മറിച്ച് അവരോടൊപ്പമിരുന്ന് ഒരു നേരത്തെ ഭക്ഷണം പങ്കിട്ടാല്‍ ഈ ഓണക്കാലത്തു ചെയ്യുന്ന ഏറ്റവും വലിയ പുണ്യമാവും അത്. അവരുടെ സന്തോഷവും സംതൃപ്തിയും ഈശ്വരന്‍ കാണാതിരിക്കില്ല. ആ സന്തോഷം നമ്മില്‍ അനുഗ്രഹമായി വന്നു ചേരും. ഈശ്വരന്‍ നമുക്കായി ഒരുക്കിവച്ച സൌഭാഗ്യം എത്ര വലുതാണെന്ന് തിരിച്ചറിയാനെങ്കിലും അതുപകരിക്കും. ഇതു വായിക്കുന്ന ഓരോ പേരോടുമുള്ള അപേക്ഷയാണിത്. ഇതില്‍ ഒരാളെങ്കിലും അത്തരമൊരു സദ്പ്രവൃത്തി ചെയ്യാന്‍ സന്നദ്ധത കാട്ടിയാല്‍ ഈ വാക്കുകള്‍ കൃതാര്‍ത്ഥമായി...

Tuesday, May 18, 2010

ജാതിബോധം രാഷ്ട്രബോധത്തിലൂടെ ഉന്‍‍മൂലനം ചെയ്യുക

കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി ബ്ലോഗുകളില്‍ തുടര്‍ന്നു വരുന്ന, ഒരു കേസിനെ സംബന്ധിക്കുന്ന ചര്‍ച്ചകള്‍, നിഷ്പക്ഷമതികളെന്നും, പുരോഗമന ചിന്താഗതിയുടെ പ്രചാരകരും, പ്രയോക്താക്കളുമെന്നും തെറ്റിദ്ധരിച്ചു പോയ കുറേപ്പേരുടെ കപടമുഖങ്ങള്‍ വെളിച്ചത്തു കൊണ്ടുവരാന്‍ സാധിക്കുന്നുവെന്നത് ഒരു സത്യമാണ്.

ഇവിടെ ഏറ്റവും വ്യക്തമായി മനസ്സിലാക്കാന്‍ സാധിക്കുന്നത്, ആഭ്യന്തര കലാപം ലക്ഷ്യം വച്ചു കൊണ്ട് നടന്ന ഒരു അസഭ്യവര്‍ഷത്തെ അതിന്‍റെ കാതലായ, ഗൂഢാലോചന, കരുതിക്കൂട്ടിയുള്ള അവഹേളനം, കലാപം സൃഷ്ടിക്കാനുള്ള മനഃപ്പൂര്‍വ്വമായ ശ്രമം, സൈബര്‍ നിയമങ്ങളുടെ ലംഘനം, ഭരണഘടന വാഗ്ദാനം ചെയ്തിട്ടുള്ള എല്ലാ സമൂഹങ്ങള്‍ക്കും അര്‍ഹമായ മാന്യതയെ അവഹേളിക്കുക വഴി നടത്തുന്ന ഭരണഘടനാലംഘനം എന്ന നിയമലംഘനം തുടങ്ങിയ വസ്തുതകളെ തമസ്കരിച്ചുകൊണ്ട് മനഃപ്പൂര്‍വ്വമായി കുറ്റാരോപിതന്‍ കേവലം ഒരു തൂലികാനാമം മാത്രമാണുപയോഗിച്ചത് എന്ന് ഇതിനെ നിസ്സാരവല്‍ക്കരിക്കുന്നവര്‍ ജാതി-മത-വര്‍ണ്ണ-വര്‍ഗ്ഗങ്ങള്‍ക്കതീതരും രാജ്യസ്നേഹികളും എന്ന് അവകാശപ്പെടുന്നതു കാണുമ്പോള്‍ ഇപ്പറഞ്ഞ വിശേഷണങ്ങളുടെ അര്‍ത്ഥവും വ്യാഖ്യാനവും നമ്മുടെ ഭരണഭാഷകൂടിയായ മലയാളത്തില്‍ പില്‍ക്കാലത്തേതില്‍ നിന്നും വിഭിന്നമാവുകയോ, തിരുത്തപ്പെടുകയോ ചെയ്തിട്ടുണ്ടോ എന്ന് പുതുതായി ഇറങ്ങിയ നിഘണ്ടുക്കളില്‍ പരതേണ്ടിയിരിക്കുന്നു!

കുറ്റാരോപിതനായ ബ്ലോഗര്‍ വെറുതേ ഒരു തൂലികാനാമം സ്വീകരിക്കുകയല്ലായിരുന്നു. മറിച്ച് ഒരു സമുദായത്തെ അവഹേളിക്കുക എന്ന കുറ്റകൃത്യം; വ്യക്തിനാമം, മതം, മത ചിഹ്നം, അപരന്‍റെ ചിത്രം, അദ്ധ്യാപകന്‍ എന്ന ബഹുമാന്യനാമത്തെ തന്‍റെ വാക്കുകള്‍ക്ക് ആധികാരികത നല്‍കുവാന്‍ വിനിയോഗിക്കുക, അതിനു ശക്തി നല്‍കുവാന്‍ പതിറ്റാണ്ടുകളുടെ (റിട്ടയര്‍ ചെയ്യുന്നതു വരെയുള്ള പതിറ്റാണ്ടുകള്‍) ജീവിതപരിചയം എന്ന പ്രസ്താവന ഇവയിലൂടെ മറ്റൊരു മതത്തിന്‍റെ മുകളില്‍ കെട്ടി വയ്ക്കുക എന്ന കുറ്റമാണ് ചെയ്തത്.

ഇന്നു നടക്കുന്ന ചര്‍ച്ചകളില്‍ ചരിത്ര സത്യങ്ങള്‍ എന്ന് ആവര്‍ത്തിച്ചു പറയുന്ന പ്രസ്തുത ബ്ലോഗിലെ അസത്യങ്ങളായ അസഭ്യങ്ങളെയും പ്രസ്തുത കുറ്റകൃത്യത്തെയും ന്യായീകരിക്കുക വഴി നിലവിലിരിക്കുന്ന കേസിനെ, ആ വ്യവഹാരത്തിനു തീര്‍പ്പു കല്‍‍പ്പിക്കേണ്ട ജുഡിഷ്യറിയെ വെല്ലു വിളിക്കുക എന്ന കോടതിയലക്ഷ്യ നടപടിയാണ് അവര്‍ ചെയ്യുന്നത്.

മറ്റൊരു പരാതി, ബഹുമാനപ്പെട്ട എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി എന്തിനാണ് ഈ കേസില്‍ ഇടപെട്ടതെന്നതാണ്. നായര്‍ എന്ന പേരില്‍ വിളിക്കപ്പെടുന്ന ഒരു സമൂഹത്തിന്‍റെ നായകസ്ഥാനത്തിരിക്കുന്ന ആളാണ് അദ്ദേഹം. ആ സമുദായത്തിലുള്ള ഓരോ വ്യക്തിയുടേയും ക്ഷേമവും, അഭിമാനവും സം‍രക്ഷിക്കാന്‍ ബാധ്യതയുള്ള പദവിയില്‍ ഇരിക്കുന്ന ആള്‍. പുരാതീന കാലം മുതല്‍ ഇന്നുവരെയുള്ള നായന്മാരെയും അവരുടെ അമ്മപെങ്ങന്മാരെയും അപമാനിച്ചാല്‍ മറ്റാരാണ് അതിനു മറുപടി പറയേണ്ടത്? ഇക്കാര്യത്തില്‍ അദ്ദേഹത്തെക്കാള്‍ അര്‍ഹനായ വ്യക്തി ആരാണ്?

കുറ്റാരോപിതനായ വ്യക്തി പോലും അവകാശപ്പെട്ടിട്ടില്ല ഇത് ചരിത്ര പഠനമാണെന്ന്, പക്ഷെ ഇക്കാര്യത്തില്‍ ചോര തിളച്ചവര്‍ ഇതിനെ ചരിത്ര പഠനമെന്ന പൊന്നാടയണിക്കുവാനാണ് ശ്രമിക്കുന്നത്. പഠനമെങ്കില്‍ തന്നെ, എന്തുകൊണ്ടാണ് നായര്‍ സമുദായത്തെ തിരഞ്ഞെടുത്ത്? സ്വന്തം സമുദായത്തില്‍ പഠിക്കാന്‍ പറ്റിയ ഒരു ചരിത്രം ഇല്ലായിരുന്നോ? ഒരു സമുദായത്തിന്‍റെ ആചാരാനുഷ്ഠാനങ്ങളെപ്പോലും തെറിവാക്കുകള്‍ കൊണ്ട് അവഹേളിക്കുന്നത് കണ്ട് ക്ഷമയോടെ പോകണമായിരുന്നു എന്നാണോ ഇവരുടെ ആഗ്രഹം? പൊതുസ്ഥലത്ത് അസഭ്യം പറയുക എന്നതും പൊലീസ് നിയമപ്രകാരം കുറ്റകൃത്യം തന്നെ. തെളിവും സാഹചര്യവുമനുസരിച്ച് പിഴയും തടവുമൊക്കെ കിട്ടാവുന്ന കുറ്റം തന്നെ. ആവിഷ്കാരസ്വാതന്ത്ര്യമെന്നു പറഞ്ഞ് പൌരന്മാരായ ഒരു ജനസമൂഹത്തെ തിരഞ്ഞു പിടിച്ച് അവരുടെ നെഞ്ചത്ത് കുതിരകയറുന്നത് ഒരു രാജ്യത്തെയും, ഒരു നിയമ വ്യവസ്ഥയും ന്യായീകരിക്കുമെന്നു തോന്നുന്നില്ല.

ഒരു കാലത്ത് നായര്‍ സമൂഹം കയ്യാളിയിരുന്ന പദവികള്‍, അവര്‍ക്കുണ്ടായിരുന്ന ബൌദ്ധികവും, സാംസ്കാരികവുമായ മേന്മകള്‍, ഇന്നും തുടരുന്ന അവരുടെ ആത്മാഭിമാന ബോധം ഇവയില്‍ ഇനിയും ഔഷധം കണ്ടു പിടിച്ചിട്ടില്ലാത്ത അസൂയ എന്ന മാരക രോഗം മനസ്സിനെ ബാധിച്ചവര്‍ അവസരം കിട്ടുമ്പോഴെല്ലാം ആ വിഷം സമൂഹത്തിലേക്കു വമിക്കുന്നത് ഇന്നും ഇന്നലെയും തൂടങ്ങിയതല്ലെന്നറിയാം. അതിനൊന്നും മറുപടി പറയുകയുമല്ല ഈ ലേഖകന്‍റെ ലക്ഷ്യം. എന്നാല്‍ പരസ്പരം ഇണങ്ങിയും, സ്നേഹിച്ചും, സഹകരിച്ചും ജീവിക്കുന്ന നാട്ടിലെ രണ്ടു സമൂഹങ്ങളുടെയിടയില്‍ സ്പര്‍ദ്ധ വളര്‍ത്തുക എന്ന, നാടിന്‍റെ സമാധാനത്തിനും, അച്ചടക്കത്തിനും തുരങ്കം വയ്ക്കുന്ന ഗൂഢലക്ഷ്യത്തിന്‍റെ ആവിഷ്ക്കാരസ്വാതന്ത്ര്യം തടയപ്പെടേണ്ടതാണ്.

ഈ കേസിനെ വിമര്‍ശിക്കുന്നവര്‍ക്ക് ഈ സത്യങ്ങള്‍ ഒന്നും അറിയാഞ്ഞല്ല. എന്നാല്‍ എല്ലാവരും വിധേയപ്പെട്ടു ജീവിക്കേണ്ട രാജ്യത്തിന്‍റെ നിയമവാഴ്ചയോടുള്ള വിയോജനക്കുറിപ്പുകളായേ ഇവയെ കാണുവാന്‍ കഴിയുകയുള്ളൂ. എന്തുകൊണ്ട്‌ ഇവര്‍ നിയമത്തെ പേടിക്കുന്നു? കുറ്റം ചെയ്തവരും, ചെയ്തുകൊണ്ടിരിക്കുന്നവരും, ചെയ്യാന്‍ ആഗ്രഹിക്കുന്നവരും മാത്രമേ നിയമത്തെ ഭയപ്പെടേണ്ടതുള്ളൂ. അത്തരം ഭയത്തില്‍ നിന്നുടലെടുത്ത വിലാപങ്ങളാണിവ. എന്ത് അസംബന്ധവും ചെയ്യാനുള്ള സ്വാതന്ത്ര്യം തങ്ങള്‍ക്കു ലഭ്യമാകണം എന്ന വാശി
അച്ചടക്കമുള്ള ഒരു രാജ്യത്തെ പൌരസമൂഹത്തിനു ചേര്‍ന്നതല്ല.


ഇവിടെ ജാതിക്കും മതങ്ങള്‍ക്കും എതിരായി ഘോരഗര്‍ജ്ജനങ്ങള്‍ നടത്തുന്നവരുടെ കാപട്യം മനസ്സിലാകണമെങ്കില്‍ ഒരേയൊരു കാര്യം ശ്രദ്ധിച്ചാല്‍ മതി. അവര്‍ നിലനില്‍ക്കുന്ന സമുദായത്തിനെതിരേ ഒരക്ഷരം കൊണ്ടു പോലും അവര്‍ വിമര്‍ശിക്കില്ല. ഇതിലെന്ത് നിഷ്പക്ഷത? ഇതിലെന്തു സത്യസന്ധത? അതോ ആത്മീയവും, ബൌദ്ധികവും, വൈയക്തികവുമായി പൂര്‍ണ്ണത കൈവരിച്ച ഒരു സമുദായമാണതെന്ന് അവര്‍ വിശ്വസിക്കുന്നതുകൊണ്ടാണോ? അല്ല, അങ്ങനെ പൂര്‍ണ്ണത കൈവരിച്ച ഒരു സമുദായം ഉണ്ടോ?

ഈ ചര്‍ച്ചകള്‍ക്കിടയില്‍ ഉയര്‍ന്നു വന്ന ഏറ്റവും ബാലിശവും, ഏറെ ചിരിപ്പിച്ചതുമായ ഒരു ചോദ്യമാണ്, സമുദായത്തെ ചോദ്യം ചെയ്യുന്നതിനെതിരെ പ്രതികരിക്കുന്നു; എന്നാല്‍ രാഷ്ട്രീയ പാര്‍ട്ടികളെ വിമര്‍ശിച്ചാല്‍ കുറ്റമില്ലാത്തതെന്താണെന്ന്. സമുദായം ഒരു പ്രത്യേക ജീവിത രീതിയും, ആചാരാനുഷ്ഠാനങ്ങളടക്കമുള്ള കാര്യങ്ങളില്‍ ഏകതാബോധവുമുള്ള കുറേ വ്യക്തികളുടെ സമൂഹമാണ്. കുറേ വ്യക്തികള്‍ ചേര്‍ന്ന ഒരു വലിയ വ്യക്തിത്വം. അത് വ്യക്ത്യധിഷ്ഠിതം തന്നെ. എന്നാല്‍ രാഷ്ട്രീയ പാര്‍ട്ടികള്‍, പേരു സൂചിപ്പിക്കുന്നതു പോലെ തന്നെ രാഷ്ട്രത്തെ സംബന്ധിക്കുന്നതാണ്. ജനാധിപത്യ രാജ്യമായ ഇന്‍ഡ്യയിലെ രാഷ്ട്രീയപ്പാര്‍ട്ടികള്‍ നിരന്തരം വിമര്‍ശിക്കപ്പെടുകയും, നവീകരിക്കപ്പെടുകയും (തെറി വിളിക്കപ്പെടുകയല്ല) ചെയ്യേണ്ടത് രാജ്യത്തിന്‍റെ പുരോഗതിയുടെയും വളര്‍ച്ചയുടെയും ആവശ്യമാണ്. രാജ്യപുരോഗതിക്കു വേണ്ടി നിലനില്‍ക്കുന്ന ഒരു രാഷ്ട്രീയപ്പാര്‍ട്ടിയെ വിമര്‍ശിക്കാനുള്ള ഒരു പൌരന്‍റെ സ്വാതന്ത്ര്യം, ഭരണഘടന നിയമം കൊണ്ട് സുരക്ഷിതമാക്കിയിട്ടുള്ളതും, സം‍രക്ഷിക്കുന്നതുമായ വ്യക്തിസ്വാതന്ത്ര്യത്തിന്‍റെയും, വിശ്വാസങ്ങളുടെയും, ആചാരങ്ങളുടെയും മേല്‍ കടന്നു കയറാന്‍ വേണമെന്ന് ശഠിക്കുന്നതിലെ യുക്തി എനിക്കു മനസ്സിലാകുന്നില്ല.

മറ്റൊരു തമാശ, സിനിമകളും, കലകളുമെല്ലാം നായരുടെ കഥകള്‍ പറയുന്നു എന്നതാണ്. പിന്നെ നസ്രാണിയുടെ കഥകളും. ആകയയല്‍ നായരും നസ്രാണിയും സവര്‍ണ്ണ ഫാസിസ്റ്റുകളാണത്രേ! ഒരു കഥാകാരന്‍ അല്ലെങ്കില്‍ കലാകാരന്‍ അയാള്‍ക്കിഷ്ടമുള്ള കഥയോ കലയോ സ്വീകരിക്കട്ടെ. എന്തിനാണ് അയാളുടെ സ്വാതന്ത്ര്യത്തില്‍ കൈകടത്തുന്നത്? സൌകര്യമുണ്ടെങ്കില്‍ മാത്രം ആ കലയെ സ്വാഗതം ചെയ്താല്‍ പോരേ? ഏതു വിശ്വാസപ്രമാണങ്ങളിലും ഊന്നി -രാജ്യതാല്പര്യങ്ങള്‍ക്ക് വിരുദ്ധമല്ലാത്തതും, മറ്റു വ്യക്തിത്വത്തെയോ സമൂഹത്തെയോ ഒരര്‍ത്ഥത്തിലും മുറിപ്പെടുത്താത്തതുമായ- കലാസൃഷ്ടികള്‍ നടത്താന്‍ ഭരണഘടന സ്വാതന്ത്ര്യം തന്നിട്ടുണ്ട്. സ്വന്തമായി കഥയുള്ളവര്‍ക്ക് ആര്‍ക്കും അതെഴുതുകയോ, ഇഷ്ടമുള്ള മമധ്യമത്തിലൂടെ അവതരിപ്പിക്കുകയോ ആവാം. അങ്ങനെ ഉണ്ടാവുന്നുമുണ്ട്. അതൊന്നും കാണാന്‍ ഒരു പ്രത്യേക സമൂഹത്തെ മാത്രം ലക്ഷ്യം വച്ചിറങ്ങിയിട്ടുള്ളവര്‍ക്ക് കണ്ണുകള്‍ ഇല്ലാതെ പോയതിന് മറ്റുള്ളവര്‍ എന്തു പിഴച്ചു???

നമ്മുടെ രാജ്യത്തെ സര്‍ക്കാര്‍ രേഖകളില്‍ നിന്നും ജാതി-മത നാമങ്ങള്‍ ഉന്മൂലനം ചെയ്യുകയാണ് ആദ്യം ചെയ്യേണ്ടത്. അല്ലാതെ ജാതി വികാരം കളയാന്‍ ജാതിഭ്രാന്തു പറയുകയും അസഭ്യവര്‍ഷം നടത്തുകയുമല്ല ഇതിനു പ്രതിവിധി.

സാധാരണക്കാരന്‍റെ ഭാഷ, സംസാരഭാഷ, നാട്ടുഭാഷ, അവര്‍ണ്ണന്‍റെ ഭാഷ എന്നിങ്ങനെയുള്ള വിശേഷണത്തോടെ അശ്ലീലവും, അസഭ്യവും പ്രചരിപ്പിക്കുന്നവര്‍ സാധാരണക്കാരനോടും, നാടിനോടും, അയാള്‍ ഉദാഹരിക്കുന്ന ജനസമൂഹത്തോടും, സര്‍വ്വോപരി മാതൃഭാഷയോടും വലിയ അപരാധം ചെയ്യുകയാണ്. സാധാരണക്കാരന്‍റെ സാംസ്കാരിക മൂല്യങ്ങളെ ഇകഴ്ത്തിക്കാണിക്കുന്നതിലൂടെ രാജ്യത്തെ ബഹുഭൂരിപക്ഷം വരുന്ന സാധാരണക്കാരന്‍റെ മുഖത്ത് കരി വാരിത്തേയ്ക്കുകയാണ്. മഹാത്മാഗാന്ധി എന്ന സാധാരണക്കാരന്‍; ലോകം കണ്ട ഏറ്റവും വിപ്ലവകരമായ സഹനസമരത്തിലൂടെ, സവര്‍ണ്ണാധിപത്യം സുശക്തമായിരുന്ന കാലഘട്ടത്തില്‍ നിന്നും സാധാരണ ജനങ്ങളെ പുരോഗതിയിലേക്കു കൈപിടിച്ചു നടത്തിയത് തെറിഭാഷ പറഞ്ഞിട്ടായിരുന്നില്ല. മിതവും, മൃദുവുമായ, മധുരതരമായ ഭാഷയിലൂടെ തന്നെയാണ്. യേശുദേവനും, ശ്രീകൃഷ്ണനും, പ്രവാചകന്‍ മുഹമ്മദ് നബിയും കഴിഞ്ഞാല്‍ ലോകത്ത് ഇത്രയധികം ആരാധകരുള്ള മറ്റൊരു വ്യക്തിത്വം ഇല്ലെന്നു തന്നെ പറയാം. ഗാന്ധിജിയെ ഒന്നു സ്പര്‍ശിച്ചതിനെക്കുറിച്ച് ഉള്‍‍പ്പുളകത്തോടെ ആരാധ്യനായ കഥാകാരന്‍ ശ്രീ വൈക്കം മുഹമ്മദ് ബഷീര്‍ എഴുതിയിട്ടുണ്ട്. നമ്മുടെ രാഷ്ട്രപിതാവായ അദ്ദേഹം പ്രാകൃതഭാഷയിലൂടെയല്ല ജനങ്ങളെ പ്രബുദ്ധരാക്കിയത്.

അധഃപ്പതിച്ച ഒരു വലിയ ജനസമൂഹത്തിന്‍റെ ആത്മാവില്‍ പ്രബുദ്ധതയുടെയും, ആത്മീയ ചൈതന്യത്തിന്‍റെയും സൂര്യകിരണം ആദ്യമായി പതിപ്പിച്ച വിപ്ലവകാരിയായ ആത്മീയാചാര്യന്‍ ശ്രീനാരായണഗുരുദേവന്‍ ഉപയോഗിച്ചിരുന്ന ഭാഷയും അസഭ്യമായിരുന്നില്ല. ശാന്തഗംഭീരമായ, മനോഹരമായ ഭാഷ തന്നെയായിരുന്നു. അദ്ദേഹത്തിന്‍റെ സമകാലീനനായിരുന്ന മഹാകവി കുമാരനാശാന്‍ ശക്തമായ സംസ്കൃതസ്വാധീനമുള്ള കാവ്യസൂനങ്ങളിലൂടെ സംവദിച്ചതും സാധാരണ ജനങ്ങളോടായിരുന്നു. ഇന്നത്തെയത്ര സാക്ഷരത പോലുമില്ലായിരുന്ന അക്കാലത്തും ജനം അതു നെഞ്ചേറ്റി വാങ്ങുക തന്നെ ചെയ്തു. നൂറാം വാര്‍ഷികം ആഘോഷിച്ച മറ്റേതൊരു സാഹിത്യകൃതിയുണ്ട് മലയാളത്തില്‍?

സാധാരണക്കാരന്‍റെയും, കീഴാളര്‍ എന്ന വിശേഷണത്തിന്‍ കീഴില്‍ വീര്‍പ്പു മുട്ടിക്കഴിഞ്ഞിരുന്ന വലിയ ഒരു ജനസമൂഹത്തിന്‍റെയും സം‍രക്ഷണത്തിനും, ഉന്നമനത്തിനും വളരെയധികം ഊന്നല്‍ കൊടുത്തിരിക്കുന്ന ഒരു ഭരണഘടനയാണ് ഡോ.അംബേദ്‌കര്‍ എഴുതിയുണ്ടാക്കിയ ഇന്‍ഡ്യന്‍ ഭരണഘടന. അതും പ്രൌഢമായ ഭാഷയിലാണ് അല്ലാതെ അപരിഷ്കൃതമായ ഭാഷയിലല്ല വിരചിതമായിട്ടുള്ളത്. ഇതെല്ലാം വിസ്മരിച്ചുകൊണ്ടാണ്‌ സാധാരണക്കാരന്‍റെ ഭാഷ അപരിഷ്കൃതവും അസഭ്യവുമെന്ന് ഏകപക്ഷീയമായി പ്രഘ്യാപിക്കുന്നത്.

സമൂഹത്തിനു നേരേ - അത് ഏതൊരു സമൂഹവുമായിക്കോട്ടെ- ഉണ്ടാകുന്ന കടന്നാക്രമണങ്ങള്‍ക്കു തടയിടേണ്ടത് രാഷ്ട്രബോധവും, പിറന്ന മണ്ണിനോട്‌ കൂറുമുള്ള ഓരോ പൌരന്‍റെയും കടമയും, ധര്‍മ്മവുമാണ്. നമ്മില്‍ ആ ബോധം ശക്തിപ്രാപിക്കേണ്ടതിന്‍റെ ആവശ്യകത വളരെ വലുതാണ്.

എന്തിഹ തിരുമുഖം താഴ്ത്തി നീയിരിക്കുന്നു
നിന്തിരുവടി,യമ്മേ നിഭൃതം കരയ്കയോ...

മഹാകവി ഭൂമിദേവിയോടു ചോദിച്ച ഈ ചോദ്യം ഞാന്‍ കടമെടുക്കട്ടെ, എന്‍റെ പിറന്ന നാടിനോടു ചോദിക്കാന്‍...


Saturday, May 15, 2010

സൈബര്‍ കേസ്‌, ചിത്രകാരന് ഒരു തുറന്ന കത്ത്

മുഖ്താര്‍ എന്ന സുഹൃത്തിന്‍റെ http://www.muktharuda.co.cc/2010/05/blog-post_14.html ഈ ലിങ്കില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന ശ്രീ. ചിത്രകാരന്‍റെ ചില പരാമര്‍ശങ്ങള്‍ക്കുള്ള മറുപടിയാണിത്.

പ്രിയ സുഹൃത്തേ,

(മനുഷ്യന്മാരാകാന്‍ ഈ ചൂലുകള്‍ക്ക് ഭാഗ്യമുണ്ടാകട്ടെ എന്നാശംസിക്കുന്നു !!!) ഇത് താങ്കളുടെ ആത്മാര്‍ത്ഥമായ പ്രാര്‍ത്ഥനയെങ്കില്‍, പ്രസ്തുത ചൂലിലെ ഒരു ഈര്‍ക്കിലി ആയെങ്കിലും എന്നെയും ഉദ്ദേശിച്ചിട്ടുണ്ടെങ്കില്‍ താങ്കള്‍ തീര്‍ച്ചയായും ഒരു വിശദീകരണം അര്‍ഹിക്കുന്നു.

കുറ്റകൃത്യങ്ങള്‍ക്ക് പല മുഖങ്ങളുണ്ട്. കുറ്റവാളികള്‍ക്ക് പല ലക്ഷ്യങ്ങളും. അത്തരത്തിലൊന്നായിരുന്നു ‘വിചിത്ര കേരളം’ എന്ന പേരില്‍ കേരളത്തിലെ ഒരു സമുദായത്തെ ഒന്നടങ്കം ആക്ഷേപിച്ചുകൊണ്ടും, അവരുടെ അമ്മപെങ്ങന്മാരെ ജുഗുപ്സാവഹമായ രീതിയില്‍ അപമാനിച്ചുകൊണ്ടും തുടര്‍ന്നു വന്നിരുന്ന ബ്ലോഗ്.

നാട്ടിലെ രണ്ടു സമൂഹങ്ങളെ തമ്മിലടിപ്പിക്കുക എന്ന ലക്ഷ്യമായിരുന്നു ഇതിനു പിന്നില്‍. ഹിന്ദുവായ ഒരാള്‍ ക്രിസ്ത്യാനിയുടെ പേരില്‍, (പേര് വ്യാജം, തൊഴില്‍ വ്യാജം, അവകാശപ്പെടുന്ന പ്രായം വ്യാജം എന്നു വേണ്ട സര്‍വ്വം വ്യാജമയം) ഇത്തരം അവഹേളനങ്ങള്‍ നടത്തുമ്പോള്‍, വീണ്ടുവിചാരമില്ലാതെ ആരെങ്കിലും ക്രിസ്ത്യാനിയെയും ചീത്ത വിളിക്കും. വിഷയം മതമായതുകൊണ്ട് വര്‍ഗ്ഗീയ കലാപം ഉടലെടുക്കുന്നതിന് വലിയ കാലതാമസവും ഉണ്ടാകില്ല. ഇങ്ങനെ തമ്മില്‍ തല്ലി സഹജീവികള്‍ നശിച്ചു കാണാന്‍ എന്തിന് ആഗ്രഹിക്കുന്നു???

ഒറ്റനോട്ടത്തില്‍ ഇതൊരു തീവ്രവാദപരിവേഷമാണ് തോന്നിച്ചത്. (ഇന്ന് നമ്മള്‍ കേള്‍ക്കുന്ന വാര്‍ത്തകളെല്ലാം അമ്പരപ്പിക്കുന്നതാണല്ലോ...) ശ്രീ. അഭിമന്യുവിന്‍റെ ബ്ലോഗിലാണ് ഇതിനെതിരെയുള്ള പ്രതിഷേധം ആദ്യമായി കണ്ടത്. തുടര്‍ന്ന് സൈബര്‍ സെല്‍, ഹൈടെക് സെല്‍ തുടങ്ങിയവയിലേക്ക് ഓരോ കത്തുകള്‍ അയച്ചിരുന്നു. നേരില്‍ വിളിച്ച് വിവരം അറിയിക്കുകയും ചെയ്തു. ഒരു കോപ്പി നായന്മാരുടെ തലസ്ഥാനത്തേക്കും അയച്ചു. അപ്പൊഴും ഇതു സംഗതി തീവ്രവാദമാണോ എന്ന ഭയം (അതേ ഭയം തന്നെയാണ്, എന്‍റെ നാട്‌ ഒരു കലാപവേദിയായി കാണാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. ഇത്തരം പ്രവണതകളെ നാം ഭയക്കേണ്ടിയിരിക്കുന്നു.) അധികരിച്ചു വന്നപ്പോള്‍, പ്രവാസികാര്യമന്ത്രിയായിരുന്ന ഡോ. ശശി തരൂരിനും (അദ്ദേഹം നായരായതു കൊണ്ടല്ല, മറിച്ച് ഞാന്‍ ഒരു പ്രവാസി ആയതുകൊണ്ടാണ്) ഒരു മെയില്‍ കാച്ചി. നമ്മുടെ ബ്ലോഗില്‍ തന്നെയുള്ള മറ്റു പലരും സൈബര്‍ സെല്ലില്‍ പരാതിപ്പെട്ടതായി കേള്‍ക്കുന്നു. അങ്ങനെ ഇന്നലെ രാവിലെയാണ് നാട്ടില്‍ നിന്നും ഒരറിയിപ്പു കിട്ടുന്നത്, ഡേയ് ലവനു പണി കിട്ടിയെടാ എന്ന്. കൃതാര്‍ത്ഥമായി.

ഇനിയെങ്കിലും ഇത്തരം ചുറ്റിക്കളികളുമായി ഇറങ്ങുന്നവര്‍ സൂക്ഷിക്കുക. ഇന്‍ഡ്യയിലെ തന്നെ ഏറ്റവും മികച്ച സൈബര്‍ കുറ്റാന്വേഷണ സംഘം ആണ് കേരള പൊലീസിന്‍റേത്. ഇതുവരെ അന്വേഷിച്ച ഒരു കേസ്‌ പോലും തെളിയിക്കാതിരുന്ന ചരിത്രം സൈബര്‍ സെല്ലിന് എന്‍റെയറിവിലില്ല. പിന്നെന്തിനാണ് വെറുതേ അവര്‍ത്തിച്ചു പരീക്ഷണങ്ങള്‍ നടത്തുന്നത്?

ഇതിനെതിരെ പ്രതികരിച്ചത് ഞാന്‍ ഒരു നായരായതു കൊണ്ടോ, നായര്‍ സമുദായത്തെ പറഞ്ഞതു കൊണ്ടോ മാത്രം അല്ല. ഏതു സമുദായത്തെ ആര് അവഹേളിച്ചാലും അത് ഒരു രാജ്യത്തിന്‍റെ അഖണ്ഡതയ്ക്കു തുരങ്കം വയ്ക്കുന്ന നടപടിയാണ്. മറ്റൊന്നുള്ളത്, നായര്‍ സമുദായത്തില്‍ ജനിച്ച് പേരിന്‍റെ അറ്റത്ത് പണിക്കര്‍ എന്ന് (അന്തസ്സോടെ തന്നെയാണ്) ഔദ്യോഗികമായി ഇന്നും ഉപയോഗിക്കുന്ന എനിക്ക് അച്ഛനപ്പൂപ്പന്മാരെയും, അമ്മപെങ്ങന്‍‍മാരെയും അധിക്ഷേപിക്കുന്നതു കണ്ടാല്‍ മിണ്ടാതെ നിക്കാന്‍ ആവില്ല. താങ്കള്‍ ന്യായീകരിക്കുന്നതു പോലെ അദ്ദേഹം ചെയ്തതില്‍ തെറ്റൊന്നും ഇല്ലായിരുന്നെങ്കില്‍ പിന്നെ എന്തു കൊണ്ട് അറസ്റ്റുണ്ടായി? അത് രാജ്യത്തിന്‍റെ നിയമവ്യവസ്ഥക്ക് എതിരായ പ്രവൃത്തി ചെയ്തതു കൊണ്ടല്ലേ? സാമൂഹ്യബോധമുള്ള പൌരന്മാര്‍ നിയമവാഴ്ചയെ മാനിക്കുകയല്ലേ വേണ്ടത്? ഒരു പരാതി ആയി അല്ല മറിച്ച് അറിയിപ്പായി മാത്രമാണ് ഞാന്‍ കത്തയച്ചതും.

തമ്മില്‍ തല്ലിക്കുക എന്നതു മാത്രമായിരുന്നു ആ ബ്ലോഗിന്‍റെ ആത്യന്തികമായ ലക്ഷ്യം. നിയമം അറിയുന്ന ഒരാള്‍ തന്നെ ഇതു ചെയ്തതില്‍ അത്ഭുതപ്പെടാനേ തരമുള്ളൂ. ഒരു പൊതുസേവനസങ്കേതം ദുര്‍വിനിയോഗം ചെയ്യുന്നവര്‍ക്ക് ഇതൊരു മുന്നറിയിപ്പാകട്ടെയെന്നു പ്രത്യാശിക്കുന്നു.

താങ്കളുടെ വിമര്‍ശനങ്ങളെ ഖണ്ഡിക്കുകയല്ല മറിച്ച് ബോദ്ധ്യമാകുന്ന വിശദീകരണം നല്‍‍കുവാന്‍ ശ്രമിക്കുന്നുവെന്നു മാത്രം. എന്തു കൊണ്ടാണ് ഒരു ഇ മെയിലില്‍ ഒതുക്കാമായിരുന്ന ഈ കാര്യങ്ങള്‍ ഒരു തുറന്ന കത്തായി എഴുതുന്നതെന്നു വച്ചാല്‍ ഈ നടപടിയെ ആശങ്കയോടെയോ, സംശയത്തോടെയോ, ജാതി ചിന്തയുടെ നിഴലിലോ നോക്കിക്കാണുന്നവരുണ്ടെങ്കില്‍ അവര്‍ക്കു കൂടിയുള്ള വിശദീകരണമാണ്. താങ്കള്‍ക്ക് എന്‍റെ ഉദ്ദേശ്യശുദ്ധി ബോദ്ധ്യമായിട്ടുണ്ടാകുമെന്നു വിശ്വസിക്കുന്നു.

Wednesday, April 14, 2010

വിഷു ! പങ്കുവയ്ക്കലിന്‍റെ മഹദ്സന്ദേശം

ഭാരതീയരുടെ, വിശേഷിച്ച് കേരളീയരുടെ ഓരോ ആഘോഷങ്ങളും മഹത്തായ ഒരു സന്ദേശത്തിന്‍റെ അനുസ്മരണങ്ങളാണ്. അതുകൊണ്ടു തന്നെ നാം ആഘോഷങ്ങളേക്കാള്‍ ആചാരങ്ങള്‍ക്കും, ധനത്തേക്കാള്‍ ധര്‍മ്മത്തിനും പരിഗണന നല്‍‍കിയിരുന്നു. ഓണം, വിഷു, തുടങ്ങിയവയെല്ലാം മഹത്തായ സന്ദേശങ്ങളാല്‍ സമ്പന്നമാണ്.

നമ്മുടെ ഇന്നത്തെ കൃഷിമന്ത്രി ശ്രീ മുല്ലക്കര രത്നാകരന്‍റെ മനോഹരമായ ഒരു പ്രസംഗം ഓണത്തെ സംബന്ധിച്ചു കേള്‍ക്കുവാനിടയായി. നാമെല്ലാം വിജയം ആഘോഷിക്കുന്നവരാണ്. ജയിച്ചു വരുന്നവരെ സ്വീകരിക്കാന്‍ ഇഷ്ടപ്പെടുന്നവരാണ്. എന്നാല്‍ തോറ്റു പോയവനെ സ്വീകരിക്കാന്‍ പോന്ന വിശാലതയിലേക്ക് മനസ്സിനെ നയിക്കുന്ന മഹത്തായ സന്ദേശം ഉള്‍ക്കൊള്ളുന്നതാണത്രേ ഓണം!. എത്ര മഹത്തായ ഭാവന. ജീവിതത്തിലെ വീഴ്ചകളെപ്പോലും തുറന്ന മനസ്സോടെ വിശാലമായ അര്‍ത്ഥത്തില്‍ ഉള്‍‍കൊള്ളാനുള്ള സന്ദേശമാണ് അതില്‍ ഉള്‍‍ചേര്‍ന്നിരിക്കുന്നത്!

വിഷുവിനും പകര്‍ന്നു നല്‍‍കുവാനുണ്ട് ഒരുപിടി മഹത്തായ സന്ദേശങ്ങളും, ഓര്‍മ്മപ്പെടുത്തലുകളും. അതിലൊന്നാണ് വിഷുവും കൃഷ്ണനുമായുള്ള ബന്ധം. വിഷുദിനത്തില്‍ കൃഷ്ണനെന്തു കാര്യം? എന്നാല്‍ വിഷുവിനും കൃഷ്ണനും പിന്നില്‍ മറ്റൊരു കഥാപാത്രം കൂടിയുണ്ട്. ഭഗവാന്‍റെ സഖാവായിരുന്ന ഒരു ദരിദ്രബാലകന്‍. അതുകൊണ്ടു തന്നെ, പങ്കുവയ്ക്കലിന്‍റെ, സാഹോദര്യത്തിന്‍റെ ഉത്കൃഷ്ടമായ സന്ദേശവും ആഹ്വാനവുമായി നാം വിഷുവിനെ കരുതേണ്ടതുണ്ട്.

കൃഷ്ണന്‍റെ ബാല്യകാലം, ഭഗവാന്‍റെ കാര്‍വര്‍ണ്ണമാര്‍ന്ന മേനിയില്‍ നീലവാനിലെ സ്വര്‍ണ്ണമേഘം പോലെ ഒരു പൊന്നരഞ്ഞാണമുണ്ടായിരുന്നു. നിറയെ മുത്തുമണികളുള്ള, നടക്കുമ്പോള്‍ കിണുകിണെ കിലുങ്ങുന്ന ഒരു പൊന്നരഞ്ഞാണം. ഒരിക്കല്‍ ലീലാവിനോദങ്ങള്‍ക്കിടയില്‍ ഭഗവാന്‍ ആ അരഞ്ഞാണം തന്‍റെ കൂട്ടുകാരനായ ദരിദ്രബാലകനു സമ്മാനിച്ചു. ആ ബാലകന്‍ അതുമായി സ്വന്തം വീട്ടിലെത്തിയപ്പോള്‍, നീ ഇതു മോഷ്ടിച്ചതല്ലേ എന്ന് മാതാപിതാക്കള്‍ വഴക്കു പറഞ്ഞു. ഇതെനിക്കു കണ്ണന്‍ തന്നതാണെന്ന കുട്ടിയുടെ വാക്കുകളെ അവര്‍ വിശ്വസിച്ചില്ല. ഇത്ര വിലപിടിച്ച, രത്നങ്ങള്‍ പതിച്ച അരഞ്ഞാണം നിനക്കു സമ്മാനിക്കുകയോ? നീ ഇതു മോഷ്ടിച്ചതു തന്നെ എന്നവര്‍ പറഞ്ഞു. അവനെ അടിച്ചു. വഴക്കു പറഞ്ഞു. കുഞ്ഞുമനസ്സില്‍‍ താങ്ങാനാവാത്ത ദുഃഖം അലയടിച്ചു. അവന്‍ ആ അരഞ്ഞാണം വലിച്ചെറിഞ്ഞു.

ആ അരഞ്ഞാണം ചെന്നു വീണിടത്ത് ഒരു മരമുണ്ടായി. അതുവളര്‍ന്ന് പൂവിട്ടു. ആ പൂങ്കുലകള്‍ എല്ലാം കണ്ണന്‍റെ പൊന്നരഞ്ഞാണം പോലെ മനോഹരമായ സ്വര്‍ണ്ണവര്‍ണ്ണമായ മണികളോടു കൂടിയതായിരുന്നു. അതാണത്രേ കണിക്കൊന്ന. ഇതു കഥയാവാം. എന്നാല്‍ കഥയുടെ തലം വിട്ടു ചിന്തിക്കുമ്പോള്‍ എത്രയോ മഹത്തായ ഒരു സന്ദേശമാണ് നമുക്കു ലഭിക്കുക.

വിലമതിക്കാനാവാത്ത രത്നങ്ങള്‍ പതിച്ച പൊന്നരഞ്ഞാണം, കേവലനായ ഒരു കൂട്ടുകാരനു സമ്മാനിക്കുന്നതിലൂടെ പങ്കു വച്ചു ജീവിക്കുക എന്ന മനോഹരമായ ഒരു ജീവിതരീതിയെ നമുക്കു പറഞ്ഞു തരുന്നു!. കഠോപനിഷത്തില്‍ ത്യേനത്യക്തേന ഭൂഞ്ജീഥാ എന്നൊരു വരിയുണ്ട്. ത്യാഗം ചെയ്തു ഭുജിക്കുക അഥവാ പങ്കു വച്ചു ഭക്ഷിക്കുക എന്നാണര്‍ത്ഥം. ഇതല്ലേ യഥാര്‍ഥ സോഷ്യലിസം?!!!

ഓണം വിഷു തുടങ്ങിയ എല്ലാ വിശേഷങ്ങള്‍ക്കും പ്രധാനമായ ഒന്നാണ് എല്ലാവരും ഒന്നിച്ചിരുന്നു ഭക്ഷണം കഴിക്കുക എന്നത്. ഐക്യമത്യത്തിന്‍റെയും മേല്‍‍സൂചിപ്പിച്ച പങ്കിട്ടു കഴിക്കുന്നതിന്‍റെയും ആനന്ദം, അതിലൂടെ നാമറിയാതെ തന്നെ മനസ്സിനുണ്ടാവുന്ന വിശാലത, സന്തോഷം, നന്‍‍മ ഇവയുടെയൊക്കെ മൂല്യങ്ങള്‍ വളരെ വലുതാണ്. ഇന്ന് ഓണമെന്നും വിഷുവെന്നുമൊക്കെ പറഞ്ഞ് നാം പാശ്ചാത്യസംസ്കാരത്തെ പിന്‍‍തുടര്‍ന്നോ അതോ ഇതാണ് പുരോഗതിയെന്നു തെറ്റിദ്ധരിച്ചോ റസ്റ്റോറന്‍റുകളിലേക്കും, റെഡിമേഡ് ഭക്ഷണശാലകളിലേക്കും കൂട്ടം കൂട്ടമായി വേര്‍പിരിഞ്ഞു പോകുമ്പോള്‍, ഒരു കാലത്ത് നമുക്ക് ലഭ്യമായിരുന്ന ഈ മഹാസൌഭാഗ്യത്തെ വരും തലമുറകള്‍ക്കു നിഷേധിക്കുകയാണ് ചെയ്യുന്നത്.

പണ്ടുകാലത്ത് കുട്ടികള്‍ക്ക് വളര്‍ച്ചയുടെ ഭാഗമായിത്തന്നെ സംസ്കാരം വളര്‍ന്നു വരുമായിരുന്നു. അവര്‍ കണ്ടു വളരുന്ന അന്തരീക്ഷം, വീട്ടിലെയും നാട്ടിലെയും ജീവിതരീതി, പെരുമാറ്റ മര്യാദകള്‍, ആചാരങ്ങള്‍ ഇവയൊക്കെ കണ്ടും, അനുഭവിച്ചും പഠിക്കാനുള്ള ക്ലാസ്സുമുറികളായിരുന്നു അവന്‍റെ ചുറ്റുപാടുകള്‍. ഇന്ന് എല്ലാവരും തിരക്കിലാണ്. കുട്ടികള്‍ക്ക് വിദ്യാലയങ്ങളില്‍ നിന്നു കിട്ടുന്ന അറിവു തന്നെ തുച്ഛം, അതുപോലും മുഴുവന്‍ പഠിക്കാനുള്ള സമയം അവനില്ല. അവനറിയുന്ന ആതിഥേയത്വം സായിപ്പിന്‍റേതാണ്. കത്തിയും ഫോര്‍ക്കുമുപയോഗിച്ച് മനോഹരമായി ഭക്ഷണം കഴിക്കാന്‍ അവനറിയാം. എന്നാല്‍ നിലത്ത് ഇലയിട്ട് ചമ്രം പടഞ്ഞിരുന്നു കഴിക്കാന്‍ അവനറിയില്ല. ഇരു കൈകളും കൂപ്പി നമസ്കാരം പറയുന്നതിന്‍റെ ധന്യത അവന്‍ ഇന്നോളം അനുഭവിച്ചിട്ടുണ്ടാവില്ല. ഈശ്വരവിശ്വാസികളെങ്കിലും നാമം ജപിക്കുന്നതിന്‍റെയും, ക്ഷേത്രസോപാനത്തിലെ അഷ്ടപദി കേട്ട്, ക്ഷേത്രാങ്കണത്തില്‍ പ്രദക്ഷിണം ചെയ്യുന്നതിന്‍റെയും അനുഭൂതിയെന്തെന്ന് ഒരുപക്ഷേ അവനറിയില്ല, ഇങ്ങനെ ആധുനികം എന്നു കരുതി നാം തിരുത്തി ശീലിക്കുന്ന പല കാര്യങ്ങളും നമ്മുടേതായ ഒരു സംസ്കാരത്തിന്‍റെ തായ്‌വേരറുക്കുകയാണ്.

ഇന്നത്തെ സാമൂഹിക ചുറ്റുപാടില്‍ തീര്‍ച്ചയായും നാം സായിപ്പിന്‍റെ സംസ്കാരം പഠിച്ചിരിക്കുന്നതു നല്ലതു തന്നെ. ഇംഗ്ലീഷ് മീഡിയം സ്കൂളുകള്‍ അവനെ കൂടുതല്‍ മികച്ച വിദ്യാഭ്യാസവും, തൊഴിലും ഉറപ്പാക്കുന്നതില്‍ വളരെ വലിയ പങ്കു വഹിക്കുന്നുണ്ട്. അത് അതാവശ്യവുമാണ്. പക്ഷേ ഇതുപോലെയുള്ള അപൂര്‍വ്വ നിമിഷങ്ങള്‍, അപൂര്‍വ്വമായി വരുന്ന നമ്മുടേതായ ആഘോഷങ്ങള്‍, ദിവസവും അവന്‍ ഉണ്ട് ഉറങ്ങുന്ന സ്വന്തം വീട് ഇവിടെയൊക്കെ നമ്മുടേതായ സാംസ്കാരികമൂല്യങ്ങളുമായി പരിചയിക്കാനും, അനുശീലിക്കാനുമുള്ള വേദിയാക്കി മാറ്റാന്‍ നാം ശ്രമിക്കണം. നമുക്കു ലഭിച്ച സൌഭാഗ്യം വരും തലമുറകള്‍ക്ക് പകര്‍ന്നു നല്‍കാന്‍ ആദ്യമേ സൂചിപ്പിച്ച പങ്കിട്ടു ജീവിക്കുക എന്ന വിഷുസന്ദേശം നമുക്ക് പ്രചോദനമാകട്ടെ എന്ന് പ്രാര്‍ത്ഥിച്ചുകൊണ്ട് എല്ലാവര്‍ക്കും സ്നേഹത്തിന്‍റെയും, ഐക്യത്തിന്‍റെയും, സമൃദ്ധിയുടെയും വസന്തപുഷ്പങ്ങള്‍ വിടര്‍ന്നുനില്‍ക്കുന്ന ഒരു വിഷു ആശംസിക്കുന്നു.


© ജയകൃഷ്ണന്‍ കാവാലം

Wednesday, March 31, 2010

ഏഷ്യാനെറ്റേ കൊഞ്ഞനം കുത്തുകയാണോ?

ജനങ്ങള്‍ വെറും കഴുതകളാണെന്ന് വിശ്വസിക്കരുത്. നിങ്ങള്‍ കൊട്ടിഘോഷിച്ച് ഉല്‍ഘാടിച്ച ഏഷ്യാനെറ്റ് മിഡില്‍ ഈസ്റ്റ് എന്ന പേരില്‍ ഇപ്പോള്‍ പ്രവാസി മലയാളികളെ നോക്കി കൊഞ്ഞനം കുത്തിക്കൊണ്ടിരിക്കുന്ന ചാനലിനെക്കുറിച്ചു തന്നെയാണ് പറയുന്നത്. നിങ്ങള്‍ക്ക് മറ്റു ചാനലുകള്‍ പേ ചാനല്‍ ആക്കണമെങ്കില്‍ ആയിക്കോ, കാശുള്ളവന്‍ അതു കൊടുത്തു കണ്ടോളും. പുതിയ ചാനലുകള്‍ വരുന്നതും നല്ലതു തന്നെ. പക്ഷേ ഏറ്റവും കുറഞ്ഞത് പ്രവാസികളുടെ സമയ ലഭ്യതയെക്കുറിച്ച് ഒരു പഠനമെങ്കിലും നടത്തണമായിരുന്നു.

അവിടുത്തെ തല മൂത്ത മാനേജര്‍മാരൊക്കെ എവിടുന്നാണാവോ ഡിഗ്രിയെടുത്തത്? രാവിലെ എഴുന്നേറ്റ് ടി വി ഓണ്‍ ചെയ്തു നോക്കുമ്പോള്‍ കാണുന്നത് ഐഡിയ സ്റ്റാര്‍ സിംഗര്‍, വൈകുന്നേരവും അതു തന്നെ ഇതൊന്നും പോരാഞ്ഞ് അര്‍ദ്ധരാത്രിയില്‍ ടി വി ഓണ്‍ ചെയ്താലും അതേ പരിപാടി തന്നെ. ഉച്ചക്ക് ലഞ്ച് ബ്രേക്കിന് പല പ്രാവശ്യം കണ്ടു മടുത്തതാണെങ്കിലും, പകുതി ഭാഗം തികച്ചു കാണാന്‍ കഴിഞ്ഞില്ലെങ്കിലും ഒരു ചലച്ചിത്രത്തിന്‍റെ മൂലയെങ്കിലും കാണാമായിരുന്നു, ഇന്നു നോക്കിയപ്പോള്‍ ആ സ്ഥാനത്ത് മഞ്ച് സ്റ്റാര്‍ സിംഗര്‍!!!. നിങ്ങളെന്താ നാട്ടുകാരെ കൊഞ്ഞനം കുത്തി കാണിക്കുവാണോ? അതോ സ്റ്റാര്‍ സിംഗര്‍ പരിപാടിക്കാരാരെങ്കിലും നിങ്ങള്‍ക്കു കൂടോത്രം ചെയ്തോ? മീഡിയ പ്ലാനിംഗും പ്രോഗ്രാം ഷെഡ്യൂളിംഗും ഒന്നും അറിയാന്‍ മേലാത്തവരാണ്‌ അവിടെയിരിക്കുന്നതെങ്കില്‍ ഇങ്ങോട്ടു പറഞ്ഞാല്‍ മതി. (ചോദിക്കുന്ന കാശും തരേണ്ടി വരും) ശരിയാക്കി തരാം, സ്ഥിരമായി അവിടെ പണിയെടുക്കാനും കിട്ടില്ല(ഇല്ലെങ്കില്‍ നിങ്ങള്‍ക്കു തോന്നും ഏഷ്യാനെറ്റില്‍ ജോലി ചെയ്യാനുള്ള പൂതി കൊണ്ടാണെന്ന്). ഇന്‍‍ക്യുബേറ്ററില്‍ വച്ച് വിരിയിച്ചെടുക്കുന്ന മാനേജ്‌മെന്‍റ് സര്‍ട്ടിഫിക്കറ്റിന്‍റെ കുഴപ്പമാണിത്.

അതെങ്ങനെയാ ഇന്‍‍വെസ്റ്റിഗേറ്റീവ്‌ ജേര്‍ണലിസമെന്നു (അതോ ജീര്‍ണലിസമോ?) പറഞ്ഞ് ബലാത്സംഗസീനുകള്‍ പുനര്‍നിര്‍മ്മിച്ച് കാണിക്കുവാനും, ക്രൈമെന്നു പറഞ്ഞ് തൂങ്ങിച്ചത്തവന്‍റെയും, വെട്ടിക്കൊന്നവന്‍റെയും ലൈവ്‌ കാണിക്കാനും, രാജ്യസ്നേഹമെന്നു പറഞ്ഞ് തീവ്രവാദികള്‍ക്കെതിരെയുള്ള കമാന്‍ഡോ ആക്ഷനുകള്‍ ലൈവായി പിടിച്ച് ശത്രുക്കളെ സഹായിക്കാനും, അവാര്‍ഡ്‌ ദാനത്തിന്‍റെ പടം പിടിക്കാന്‍ ചെന്ന് അവാര്‍ഡ്‌ തന്നെ തല്ലിപ്പൊട്ടിക്കാനും, സാമൂഹിക രാഷ്ട്രീയ വിമര്‍ശനമെന്നു പറഞ്ഞ് ആറുവായിട്ട് തൊട്ടിലില്‍ ഉറങ്ങുന്ന കൊച്ചുങ്ങളെപ്പോലും പേടിപ്പിക്കാനുമൊക്കെയല്ലേ നിങ്ങള്‍ക്കറിയൂ. വേറെ എന്തോന്നു പിണ്ണാക്കാണ് നിങ്ങള്‍ ചാനലുകാര്‍ മലയാളിക്ക് വച്ചു വിളമ്പുന്നത്.

ഒട്ടും നേരില്ലാതെ നിര്‍ലജ്ജം നിരന്തരം തുടരുന്ന ഈ അക്രമം സഹിക്കാന്‍ ഞങ്ങളെ കിട്ടില്ല സാറേ. കാശു ചിലവാക്കിയിട്ടായാലും വേറേ ‘കൊള്ളാവുന്ന’ ചാനലുകള്‍ ഏതെങ്കിലും കിട്ടുമോ എന്നു നോക്കട്ടെ.

പ്രവാസികള്‍ക്ക് ക്ഷമ അല്‍‍പ്പം കൂടുതലാണെന്നതൊക്കെ ശരി തന്നെയാണ്. അതു പോലെ തന്നെ പ്രബുദ്ധതയും കൂടുതലുണ്ടെന്ന് മനസ്സിലാക്കിയാല്‍ കൊള്ളാം. പുതിയ മാറ്റത്തിലൂടെ നല്ല ഒരു ശതമാനം പ്രേക്ഷകരെ നിങ്ങള്‍ നഷ്ടപ്പെടുത്തിയിരിക്കുന്ന വിവരം സന്തോഷത്തോടെ അറിയിച്ചു കൊള്ളുന്നു.

Saturday, March 27, 2010

കണ്ണൂരില്‍ ആണുങ്ങള്‍ ആരും ഇല്ലേ?

ഒരു ഹൃദയം നിറയെ കണ്ണീരുമായാണ് ഇതെഴുതുന്നത്. ഏതാനും നിമിഷങ്ങള്‍ക്കു മുന്‍പേ, ഏഷ്യാനെറ്റ് നടി ഷീലാമ്മ അവതരിപ്പിക്കുന്ന ‘ഞാന്‍ സ്ത്രീ’ എന്ന പരിപാടി സം‍പ്രേക്ഷണം ചെയ്തിരുന്നു.

മേരി എന്ന് പേരുള്ള ഒരു അമ്മ. മകന് എട്ടു വയസ്സുള്ളപ്പോള്‍ ഭര്‍ത്താവ്‌ മരിച്ചതാണ്. അവര്‍ കഷ്ടപ്പെട്ട്, ഒട്ടേറെ ത്യാഗങ്ങള്‍ സഹിച്ച് മകനെയും മകളെയും വളര്‍ത്തി. മകളെ വിവാഹം കഴിപ്പിച്ചയച്ചു. ഒടുവില്‍ മകനെയും വിവാഹം കഴിപ്പിച്ചു. വിവാഹശേഷം നാലാം നാള്‍‍ (അതേ... കൃത്യം നാലാം ദിവസം!) ആ മകന്‍ അവരുടെ കാല്‍ തല്ലിയൊടിച്ച് നിര്‍ദ്ദയം വീട്ടില്‍ നിന്നിറക്കി വിട്ടിരിക്കുന്നു. ആ അമ്മയുടെ പേരിലുണ്ടായിരുന്ന ഒരേക്കര്‍ ഭൂമിയും, വീടും കൂടി നിര്‍ബന്ധപൂര്‍വ്വം എഴുതി വാങ്ങിയിട്ടാണ് ആ മൃഗം ഇതു ചെയ്തത്. അവരുടെ തേങ്ങല്‍ വല്ലാതെ നൊമ്പരപ്പെടുത്തുന്നു.

വനിതാകമ്മീഷനും, മനുഷ്യാവകാശകമ്മീഷനും, നിയമവ്യവസ്ഥകളും ഒന്നുമില്ലേ ഈ നാട്ടില്‍ അബലയായ ആ അമ്മയെ തുണക്കാന്‍? മിണ്ടുന്നതിനു മുന്‍പേ വാളെടുക്കുന്ന കണ്ണൂരില്‍ ആണുങ്ങള്‍ ആരുമില്ലേ ആ ദ്രോഹിയുടെ കയ്യും കാലും തല്ലിയൊടിക്കാന്‍?

ആ അമ്മയ്ക്ക് എന്തെങ്കിലും സഹായം നല്‍‍കാന്‍ ആഗ്രഹിക്കുന്നവര്‍ ഏഷ്യാനെറ്റിന് അയച്ചു കൊടുത്താല്‍ അവര്‍ എത്തിച്ചു കൊടുക്കാം എന്ന് അറിയിച്ചിട്ടുണ്ട്.

Wednesday, February 24, 2010

തൊഴിലന്വേഷകര്‍ ചതിക്കപ്പെടേണ്ടവരോ?

മലയാളമനോരമയുടെ ഒരു ഓണ്‍‍ലൈന്‍ പോളില്‍ കുറച്ചു നാള്‍ മുന്‍പ്‌ വിദേശ തൊഴില്‍ തട്ടിപ്പിനെക്കുറിച്ച് ഇട്ട ഒരു കമന്‍റാണിത്. അവരതു മുക്കിയെന്നു തോന്നുന്നു. എന്നാല്‍ പിന്നെ ഇവിടെ കിടക്കട്ടെ.

അനുബന്ധം: ധാരാളം തട്ടിപ്പുകള്‍ നടക്കുന്ന ഒരു മേഖലയാണിത്. ഇന്‍ഡ്യയിലും വിദേശത്തും ധാരാളമായി ആളുകള്‍ വഞ്ചിക്കപ്പെടുന്നു. ഇതിനെതിരേ പലപ്പോഴും നിയമ നടപടികളോ പ്രതികരണങ്ങളോ ഉണ്ടായിക്കണ്ടിട്ടില്ല എന്നത് കഷ്ടമാണെന്നേ പറയാന്‍ കഴിയൂ. എനിക്കും ഒരിക്കല്‍ പറ്റിയതിനെക്കുറിച്ച് ഏഴു പോസ്റ്റുകളിലായി മുന്‍പൊരിക്കല്‍ ഞാന്‍ വിശദീകരിച്ചിരുന്നു. പല രാജ്യങ്ങളിലും തൊഴില്‍ ദാതാവ്‌ (സ്പോണ്‍‍സര്‍‍) തന്നെ തൊഴിലാളിയുടെ യാത്ര, താമസം, വിസ തുടങ്ങിയവയുടെ ചിലവുകള്‍ വഹിക്കണം എന്നത് നിയമമാണ്. ഇതേക്കുറിച്ചും, വിദേശ രാജ്യങ്ങളിലെ തൊഴിലുറപ്പ്, സുരക്ഷാ നിയമങ്ങളെക്കുറിച്ചും അറിവുള്ളവര്‍ വിശദമായ പോസ്റ്റുകള്‍ അവരവരുടെ ബ്ലോഗുകളില്‍ ഇടുന്നത് നന്നായിരിക്കും.

.............................................................................................
അവിടെയിട്ട കമന്‍റ് ഇങ്ങനെ:

ഇക്കാര്യത്തില്‍ തൊഴില്‍,പൊലീസ്,വിദേശകാര്യ വിഭാഗങ്ങള്‍ക്ക് ക്രിയാത്മകമായ നിരവധി കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കും. ഒരു സാധാരണ പൌരന്‍റെ കാഴ്ചപ്പാടില്‍ നിന്നു ചിന്തിക്കുമ്പോള്‍ തോന്നുന്ന ചില കാര്യങ്ങള്‍ ചുവടെ...

1. ഇന്നത്തെ ലേബര്‍ ഡിപ്പാര്‍ട്ട്മെന്‍റ് ക്രിയാത്മകമായി പരിഷ്കരിക്കുക.

2. തൊഴില്‍ മേഖലയിലെ പരാതികള്‍ക്ക് (തൊഴില്‍ ദാതാവിനും, തൊഴിലാളിക്കും, തൊഴിലന്വേഷകനും ഒരേപോലെ ഉപയുക്തമാകും വിധം) പരിഹാരമുണ്ടാക്കാനായി സര്‍ക്കാര്‍ തലത്തില്‍ കമ്മീഷനുകളോ കോടതിയോ നിലവില്‍ വരുത്തുക.

3. ഒരാള്‍ക്കോ ഒരു സ്ഥാപനത്തിനോ ഒരു വ്യക്തിയെ ജോലിക്കെടുക്കണമെങ്കില്‍ വ്യക്തമായ മാര്‍ഗ്ഗരേഖകള്‍ പിന്‍‍തുടര്‍ന്നു കൊണ്ടു മാത്രം സാദ്ധ്യമാകുന്ന വിധത്തില്‍ നിയമ പുനര്‍നിര്‍മ്മാണം നടത്തുക. അല്ലാത്തപക്ഷം സ്വീകരിക്കാവുന്ന ശിക്ഷാനടപടികള്‍ കര്‍ശനമാക്കുകയും, അഴിമതിരഹിതമായി നിലനിര്‍ത്തുകയും ചെയ്യുക.

4. തൊഴിലന്വേഷകന്‍റെ ഏതൊരു പണമിടപാടുകളും സര്‍ക്കാരിന്‍റെ അറിവോടുകൂടി മാത്രം ചെയ്താല്‍ മാത്രം (സര്‍ക്കാര്‍ അംഗീകൃത റസിപ്റ്റുകള്‍, മുദ്രപ്പത്രങ്ങള്‍ അതുമല്ലെങ്കില്‍ ദേശസാല്‍കൃത ബാങ്കുകളുടെ അക്കൌണ്ട് വഴി) അതിന് സാധുത ഉണ്ടാകുന്ന രീതിയില്‍ നിയമം കൊണ്ടുവരികയും, ഇതേക്കുറിച്ച് ജനത്തെ ബോധവല്‍ക്കരിക്കുകയും ചെയ്യുക. (ഇത് സര്‍ക്കാരിനും കാശുണ്ടാക്കാന്‍ പറ്റിയ വഴിയാണ്)

5. വിദേശജോലികള്‍ക്ക് പോകുന്നവരുടെ സുരക്ഷയെ സംബന്ധിച്ച് എംബസികള്‍ വഴി ഇനിയും കര്‍ശനമായ നിയന്ത്രണം കൊണ്ടു വരിക.

6. എംബസി ജീവനക്കാരുടെ സ്വജനപക്ഷപാതമടക്കമുള്ള ചേരിതിരിവുകളില്‍ മുഖം നോക്കാതെ നടപടിയെടുക്കുക.

7. എംബസികള്‍ ഒരു പൌരന്‍ ആ രാജ്യത്തെത്തിയാല്‍ അയാളുടെ സ്പോണ്‍സര്‍ നിശ്ചിത സമയപരിധിക്കുള്ളില്‍ അയാളുടെ ജോലി, താമസം, ഭക്ഷണം തുടങ്ങി വ്യക്തിയുടെ പൂര്‍ണ്ണ സം‍രക്ഷണം ഉറപ്പു നല്‍കുന്നുവെന്ന് കൃത്യമായി അന്വേഷിച്ചറിയുകയും, ഓരോ പ്രവാസിക്കും എംബസിയുടെ എമര്‍ജന്‍സി ഹോട്ട് ലൈന്‍ നമ്പര്‍, തൊഴിലാളിയുടെ ഫോട്ടോ, ഒരു നിശ്ചിത ക്രമനമ്പര്‍ (ഇത് സംസ്ഥാനാധിഷ്ഠിതമായി നല്‍കാം) ഇവയടക്കമുള്ള തിരിച്ചറിയല്‍ കാര്‍ഡുകള്‍ നല്‍കുകയും ചെയ്യുക. (ഇത് മാന്‍ മിസ്സിംഗ്, അനധികൃത കുടിയേറ്റമടക്കമുള്ള കാര്യങ്ങളീല്‍ സര്‍ക്കാരിന് കൃത്യമായ കണക്കുകള്‍ സൂക്ഷിക്കാനും, പൌരന്മാര്‍ക്ക് സുരക്ഷയും ഉറപ്പാക്കും)

8. ആത്യന്തികമായി രാഷ്ട്രീയ, ഔദ്യോഗിക, മാധ്യമ വിഭാഗങ്ങളിലുള്ളവര്‍ക്ക് ഇക്കാര്യങ്ങളില്‍ ആത്മാര്‍ത്ഥമായ ശ്രദ്ധയുണ്ടായിരിക്കുക.