Wednesday, November 4, 2015

ആഭാസൻ അദ്ധ്യാപകനാവുമ്പോൾ...

Published on: November 14, 2014

സ്വജനപക്ഷപാതം ചില പരിധികൾക്കുള്ളിൽ നല്ലതാണ്‌. അതിന്റെ ആത്യന്തികമായ അടിസ്ഥാനം നന്മയാവണമെന്നും, സത്യത്തിൽ വേരൂന്നിയതാവണമെന്നും മാത്രം. സത്യത്തിന്റെ സമാന്തരപാതയിൽ അല്ലെങ്കിൽ അധർമ്മത്തിന്റെ കടന്നാക്രമണങ്ങളിൽ സ്വജനങ്ങൾക്കു വേണ്ടി നിലകൊള്ളുന്നത്‌ ധാർമ്മികതയാണെന്നു ഞാൻ വിശ്വസിക്കുന്നു. എന്നാൽ അധർമ്മിയായവൻ സ്വജനമെങ്കിൽ പോലും അവരെ സത്യത്തിന്റെ ദണ്ഡായുധം കൊണ്ടു നേരിടാൻ നാം പ്രതിജ്ഞാബദ്ധരാവേണ്ടതുണ്ട്‌. അത്തരം ധാർമ്മികബോധവും സത്യത്തിനു വേണ്ടി നിലകൊള്ളാനുള്ള ആർജ്ജവവും ഒരുവനുണ്ടാകുന്നില്ലയെങ്കിൽ അവൻ നേടിയെടുക്കുന്ന വിദ്യാഭ്യാസവും, അനുഭവജ്ഞാനവും കേവലം പാഴ്‌വേല മാത്രമാണ്‌.

ഇത്രയും പറഞ്ഞത്‌ കഴിഞ്ഞ ദിവസം എന്റെ ഒരു സഹപാഠിനിയുടെ അനുഭവക്കുറിപ്പിലൂടെ ലജ്ജാപൂർവ്വം കടന്നു പോവേണ്ടി വന്നതിനാലാണ്‌. (https:www.facebook.com/rekshma.arunkumar/posts/676696942445994?comment_id=677845565664465&offset=0&total_comments=6&ref=notif&notif_t=feed_comment_reply)

ഞാനടക്കമുള്ള യുവതലമുറയോടൊത്ത്‌ ഒന്നാം ക്ളാസ്‌ മുതൽ പഠിച്ചു വന്ന സഹോദരിമാർ. എഴുപതിനു മുകളിൽ വിദ്യാർത്ഥികളുണ്ടായിരുന്ന ഞങ്ങളുടെ ക്ലാസ്മുറിയിൽ നിന്നും പഠിക്കണമെന്ന അദമ്യമായ ആഗ്രഹത്തോടെ  റോഡോ വാഹനമോ പോലും എത്തി നോക്കിയിട്ടില്ലാത്ത എന്റെ ഗ്രാമത്തിലെ മൺവഴികളിലൂടെ തീർത്ഥയാത്ര ചെയ്തവരാണവർ. കേവലം പത്തിൽ താഴെ മാത്രം സംഖ്യ വരുന്ന പെൺകുട്ടികൾ! രണ്ടു വഴിക്കുമായി ഏഴു കിലോമീറ്ററോളമുള്ള ആ യാത്ര അവരുടെ ആഗ്രഹത്തിനു മുന്നിൽ ലളിതമായിരുന്നെങ്കിലും പെൺകുട്ടികളുടെ പരിമിതികളും സാഹചര്യങ്ങളും പരിഗണിക്കുമ്പോൾ അതത്ര നിസ്സാരമെന്നു കരുതുക വയ്യ.

അറിവിന്റെ വിലയറിയുന്നവർക്ക്‌ ആദരവും, അഭിമാനവും തോന്നുന്ന അവരുടെ സഞ്ചാരപഥങ്ങളിൽ വളർന്നു വന്ന വിഷമുള്ളിനെ നാം തിരിച്ചറിയേണ്ടതുണ്ട്‌. ഏത്‌ അദൃശ്യനിയമത്തിന്റെ സൗജന്യമാണ്‌ ഇത്തരം മുൾപ്പടർപ്പുകൾക്ക്‌ സ്വസ്ഥവും സുരക്ഷിതവുമായി വളരാൻ സഹായിക്കുന്ന നീർച്ചാലാവുന്നത്‌?

ഇത്‌ കാവാലം എന്ന ഒരു ചെറിയ ഗ്രാമത്തിലെ പെൺകുട്ടികൾ മാത്രം നേരിടുന്ന അവസ്ഥാവിശേഷമല്ല. തങ്ങളുടെ സ്വസ്ഥസഞ്ചാരങ്ങൾക്കു വിഘാതം സൃഷ്ടിക്കുന്ന ഇത്തരം വിഷച്ചെടികളെ തട്ടിമാറ്റാനല്ലാതെ അവയെ വെട്ടി നീക്കാൻ കഴിയാത്ത ദൗർബല്യത്തിനു കാരണമായ ഭീതി, പരിഷ്കൃതരെന്നവകാശപ്പെടുന്ന നമ്മുടെ സമൂഹം അവരിൽ അടിച്ചേൽപ്പിക്കുന്നതാണ്‌.

അനീതിക്കു നേരേ ഉയരുന്ന പെൺസ്വരങ്ങളെ കപടസദാചാരത്തിന്റെ മര്യാദാപാഠങ്ങൾ കൊണ്ടോ, പുരുഷമേൽക്കോയ്മയുടെ ഇരുമ്പുലക്കകൊണ്ടോ നേരിടുന്നത്‌ ഒരു പരിഷ്കൃതസമൂഹത്തിന്‌ അങ്ങേയറ്റം ലജ്ജാകരമാണ്‌. ജീവിത യാത്രയിൽ പല ദേശങ്ങളിലും സഞ്ചരിക്കാൻ ഇടയായിട്ടുണ്ട്‌. നീതിക്കു വേണ്ടി ശബ്ദിക്കുന്ന സ്ത്രീകളെ പുരുഷന്മാരോടൊപ്പം ഒരു പക്ഷേ അവരേക്കാൾ ഉപരിയായി സ്ത്രീകളും ചേർന്ന്‌ ഒറ്റപ്പെടുത്തുന്ന പ്രവണത കേരളത്തിൽ മാത്രമേ എനിക്കു കാണാൻ സാധിച്ചിട്ടുള്ളൂ. ബസ്സിലായാലും, പൊതു സ്ഥലങ്ങളിലായാലും ‘പെണ്ണ്‌ മിണ്ടരുത്‌’ എന്ന അലിഖിത നിയമം അവളുടെ ആത്മാഭിമാനത്തിനു നേരേ ചോദ്യച്ചിഹ്നമായി വർത്തിക്കുമ്പോൾ സമൂഹത്തിന്‌ തീരാക്കളങ്കം തീർത്തു കൊണ്ട്‌ സമർത്ഥമായി രക്ഷപ്പെടുന്നത്‌ നാളെ ഓരോ മകൾക്കും ഭീഷണിയായേക്കാവുന്ന ക്രിമിനലുകളാണ്‌. അത്‌ സത്യസന്ധതയുടെയും, ധർമ്മത്തിന്റെയും കാവൽക്കാരനാവേണ്ട അദ്ധ്യാപകൻ കൂടിയാകുമ്പോൾ പുഴുക്കുത്തേറ്റ നമ്മുടെ വ്യവസ്ഥിതിയെ ഉടച്ചു വാർക്കേണ്ട കാലം അതിക്രമിചിരിക്കുന്നു എന്ന്‌ ഉൾക്കിടിലത്തോടെ നാം തിരിച്ചറിയേണ്ടതുണ്ട്‌.

അദ്ധ്യാപനം എന്ന പുണ്യകർമ്മം, അതിന്റെ പവിത്രതയോടെ സംരക്ഷിക്കാൻ കഴിയാത്തവൻ, ഏതു ദൗർബല്യത്തിന്റെ മനഃശ്ശാസ്ത്രത്തിനും ന്യായീകരിക്കാൻ കഴിയാത്ത നീച വികാരങ്ങളെ മനസ്സിൽ താലോലിച്ചു കൊണ്ട്‌ വിദ്യാലയമെന്ന മഹാക്ഷേത്രത്തിൽ കാലെടുത്തു വയ്ക്കുമ്പോൾ കളങ്കപ്പെട്ടു പോവുന്നത്‌ പ്രൗഢമായ ഒരു സംസ്കാരത്തിന്റെയും, ആചാര്യദേവോ ഭവഃ എന്ന്‌ ഓരോ ഭാരതീയനും ഭക്തിയോടെ ആദരിക്കുന്ന ഒരു മഹാസിംഹാസനത്തിന്റെയും, സർവ്വോപരി അവരുടെ മുഖത്തേക്ക്‌ പ്രതീക്ഷയോടെ, ആരാധനയോടെ, നിഷ്കളങ്കമായ സ്നേഹത്തോടെ ഉറ്റു നോക്കുന്ന ഓരോ വിദ്യാർത്ഥിയുടെയും മാനസികവിശുദ്ധിയുടെയും പവിത്രതയാണ്‌. ഒരു യോഗിയുടെ മാനസിക വിശുദ്ധിയോടെ അനുഷ്ഠിക്കേണ്ട ഈ സൽക്കർമ്മത്തെ ഉള്ളിലെരിയുന്ന കാമാർത്തിയുടെ കനലുമായി, കേവലം ധനസമ്പാദനമെന്നോ, മറ്റേതെങ്കിലും സ്വാർത്ഥലാഭത്തിനു വേണ്ടിയെന്നോ കരുതി ചെയ്യുന്നവൻ ഒരിക്കലും ആ സ്ഥാനത്തിനർഹനല്ല. തോട്ടിപ്പണിക്കു പോകുന്നതാണ്‌ ഇവനൊക്കെ അഭികാമ്യം. (ആ തൊഴിൽ ചെയ്തു ജീവിക്കുന്ന നല്ല മനുഷ്യരെ ഉദ്ദേശിച്ചല്ല പറഞ്ഞത്‌)

മേൽസൂചിപ്പിച്ച ലേഖനത്തിൽ പരാമർശിച്ച വ്യക്തിയാരെന്ന്‌ വ്യക്തമായി മനസ്സിലാക്കിക്കൊണ്ടു തന്നെ പറയട്ടെ, അദ്ധ്യാപനവൃത്തിക്ക്‌ ഏതർത്ഥത്തിലും അനർഹനായ വ്യക്തിയാണയാളെന്നത്‌ എന്റെ കൂടി അനുഭവമാണ്‌. സത്യത്തിന്റെ ലജ്ജാകരമായ വൈകൃതം കൂടുതൽ തുറന്നെഴുതുന്നതിൽ നിന്നും എന്നെ കുറ്റബോധത്തോടെ പിൻതിരിപ്പിക്കുന്നു. എങ്കിലും ഏതൊരാളുടെയും അനുഭവസാക്ഷ്യത്തിനു പോരാതെ വരുന്ന അഥവാ ഉപോൽബലകമായ പിൻബലം നൽകുവാൻ ഞാൻ പ്രതിജ്ഞാപൂർവ്വം സന്നദ്ധനാണ്‌. കാരണം പ്രതിഭാധനന്മാരായ മഹാദ്ധ്യാപകരുടെ ജന്മം കൊണ്ട്‌ സമ്പന്നമായ ഒരു കുടുംബത്തിലെ ഇളം തലമുറയാണ്‌ ഞാൻ. ഋഷിതുല്യരായ ധാരാളം അദ്ധ്യാപകരുടെ അഗാധമായ പാണ്ഡിത്യത്തിൽ നിന്നുതിർന്ന വാഗ്ദ്ധോരണിയിൽ സ്വയമലിഞ്ഞിരിക്കാൻ ഭാഗ്യം സിദ്ധിച്ച ഒരു വിദ്യാർത്ഥിയാണ്‌ ഞാൻ. അദ്ധ്യാപകൻ എന്ന ആ വിശേഷണത്തിൽ ഒരു അസുരജന്മം നികൃഷ്ടഭാവനകളുടെ വിഷപാതവും വഹിച്ചുകൊണ്ട്‌ വിദ്യാർത്ഥികളെ അഭിമുഖീകരിക്കുകയും, സമൂഹത്തിൽ മാന്യനായി അഭിനയിക്കുകയും ചെയ്യുമ്പോൾ അനുഭാവപൂർവ്വം കണ്ണടച്ചാൽ അത്‌ ഗുരുനിന്ദ കൂടി ആയിപ്പോകുമെന്ന്‌ ഞാൻ വിശ്വസിക്കുന്നു.

അജ്ഞാനതിമിരാന്ധസ്യ
ജ്ഞാനാഞ്ജനശലാകയാ
ചക്ഷുരുന്മീലിതം യേന
തസ്മൈ ശ്രീ ഗുരവേ നമഃ

അജ്ഞാനതിമിരം ബാധിച്ചവന്റെ കണ്ണിൽ ജ്ഞാനമാകുന്ന അജ്ഞനമെഴുതി അവന്റെ ബുദ്ധിയെ പ്രകാശമാനമാക്കുന്നവനാണ്‌ ഗുരു. അങ്ങനെയുള്ള ഗുരുവിനെ (അങ്ങനെയുള്ളവരെ മാത്രം) ഞാൻ നമിക്കുന്നു.

ശ്രോത്രിയോ/വൃജിനോ/കാമ-
ഹതോ യോ ബ്രഹ്മ വിത്തമഃ
ബ്രഹ്മണ്യുപരതശ്ശാന്തോ
നിരിന്ധന ഇവാനലഃ
അഹേതുകദയാസിന്ധുർ
ബന്ധുരാനമതാം സതാം (വിവേകചൂഡാമണി)

ഉപനിഷത്തുകൾ പഠിച്ചവനും, പാപരഹിതനും, ആഗ്രഹമുക്തി വന്നവനും, ബ്രഹ്മത്തിൽ -ഈശ്വരനിൽ - ലീനമായ മനസ്സുള്ളവനും, എരിഞ്ഞടങ്ങിയ കനൽ പോലെ ശാന്തനും, അഹേതുകമായ ദയയ്ക്ക്‌ ഇരിപ്പിടമായുള്ളവനും, സജ്ജനങ്ങൾക്ക്‌ ഉത്തമ ബന്ധുവുമായിരിക്കണം ഗുരു.... ഇത്‌ വേദാചാര്യന്മാരുടെ കാര്യത്തിൽ മാത്രമല്ല എല്ലാ അദ്ധ്യാപകർക്കും ബാധകമാണ്‌.

ആചിനോതി ച ശാസ്ത്രാർത്ഥം
ആചാരേ സ്ഥാപയത്യപി
സ്വയമാചരതേ യസ്മാ-
ദാചാര്യസ്തേന ചോച്യതേ

ശാസ്ത്രാർത്ഥങ്ങളെ സ്വരൂപിച്ചു കാട്ടുന്നവനും, അവയ്ക്കനുഗുണങ്ങളായ ശീലങ്ങളിൽ ശിഷ്യന്മാരെ ശീലിപ്പിച്ചുറപ്പിക്കുന്നവനും, സ്വയം അതാചരിക്കുന്നവനും ആരോ അവൻ മാത്രമാണ്‌ ആചാര്യൻ എന്ന സ്ഥാനത്തിനർഹൻ.

സത്യമേവ ജയതേ

No comments: