Saturday, March 27, 2010

കണ്ണൂരില്‍ ആണുങ്ങള്‍ ആരും ഇല്ലേ?

ഒരു ഹൃദയം നിറയെ കണ്ണീരുമായാണ് ഇതെഴുതുന്നത്. ഏതാനും നിമിഷങ്ങള്‍ക്കു മുന്‍പേ, ഏഷ്യാനെറ്റ് നടി ഷീലാമ്മ അവതരിപ്പിക്കുന്ന ‘ഞാന്‍ സ്ത്രീ’ എന്ന പരിപാടി സം‍പ്രേക്ഷണം ചെയ്തിരുന്നു.

മേരി എന്ന് പേരുള്ള ഒരു അമ്മ. മകന് എട്ടു വയസ്സുള്ളപ്പോള്‍ ഭര്‍ത്താവ്‌ മരിച്ചതാണ്. അവര്‍ കഷ്ടപ്പെട്ട്, ഒട്ടേറെ ത്യാഗങ്ങള്‍ സഹിച്ച് മകനെയും മകളെയും വളര്‍ത്തി. മകളെ വിവാഹം കഴിപ്പിച്ചയച്ചു. ഒടുവില്‍ മകനെയും വിവാഹം കഴിപ്പിച്ചു. വിവാഹശേഷം നാലാം നാള്‍‍ (അതേ... കൃത്യം നാലാം ദിവസം!) ആ മകന്‍ അവരുടെ കാല്‍ തല്ലിയൊടിച്ച് നിര്‍ദ്ദയം വീട്ടില്‍ നിന്നിറക്കി വിട്ടിരിക്കുന്നു. ആ അമ്മയുടെ പേരിലുണ്ടായിരുന്ന ഒരേക്കര്‍ ഭൂമിയും, വീടും കൂടി നിര്‍ബന്ധപൂര്‍വ്വം എഴുതി വാങ്ങിയിട്ടാണ് ആ മൃഗം ഇതു ചെയ്തത്. അവരുടെ തേങ്ങല്‍ വല്ലാതെ നൊമ്പരപ്പെടുത്തുന്നു.

വനിതാകമ്മീഷനും, മനുഷ്യാവകാശകമ്മീഷനും, നിയമവ്യവസ്ഥകളും ഒന്നുമില്ലേ ഈ നാട്ടില്‍ അബലയായ ആ അമ്മയെ തുണക്കാന്‍? മിണ്ടുന്നതിനു മുന്‍പേ വാളെടുക്കുന്ന കണ്ണൂരില്‍ ആണുങ്ങള്‍ ആരുമില്ലേ ആ ദ്രോഹിയുടെ കയ്യും കാലും തല്ലിയൊടിക്കാന്‍?

ആ അമ്മയ്ക്ക് എന്തെങ്കിലും സഹായം നല്‍‍കാന്‍ ആഗ്രഹിക്കുന്നവര്‍ ഏഷ്യാനെറ്റിന് അയച്ചു കൊടുത്താല്‍ അവര്‍ എത്തിച്ചു കൊടുക്കാം എന്ന് അറിയിച്ചിട്ടുണ്ട്.

10 comments:

Unknown said...

ഞാന്‍ ഇവിടെ ഏഷ്യാനെറ്റ് പ്രവര്‍ത്തകരെ കണ്ടിരുന്നു. പരിപാടിയില്‍ കു‌ടെ കുഉടുതല്‍ സഹായം വാഗ്ദാനം ചെയ്തു കൊണ്ട് ഒത്തിരി പേര്‍ രംഗത്ത് വന്നിട്ടുണ്ട്. കാത്തിരുന്നു കാണാം.

chithrakaran:ചിത്രകാരന്‍ said...

എന്താ‍ണു ജയകൃഷ്ണാ ഇത് !!!

ഒരു അമ്മക്കു പറ്റിയ അബദ്ധത്തിന്റെ പേരില്‍ ഒരു ജില്ലയിലെ ജനങ്ങളെ മുഴുവന്‍ ലിംഗപരിശോധന നടത്തുകയോ? :)
ഇത് മലയാളിയുടെ പൊതുവായ രോഗത്തിന്റെ ഭാഗമായുള്ള ദുരന്തമല്ലേ ? അച്ഛനമ്മമാരെ രാത്രിയില്‍ കട്ടിലടക്കം റോഡ് സൈഡിലിറക്കി സ്ഥലം വിടുന്ന മക്കളും, അച്ഛനമ്മമാരെ വൃദ്ധഭവനങ്ങളിലോ നായ്‌കൂട്ടിലോ തളച്ചിടുന്ന മക്കളും,... നമുക്ക്ക്കീടയില്‍ ധാരാളമായുണ്ട്. മക്കളെ അതിലാളനകൊണ്ട് നശിപ്പിക്കുന്ന മാതാപിതാക്കള്‍ക്കുള്ള സംബാദ്യം കൂടിയാണ് ഈ സ്ഥിതിവിശേഷം. മക്കളെ കൂടെ ജോലി ചെയ്യിപ്പിച്ച് വളര്‍ത്തുന്നതിനു പകരം പലരും കഷ്ടപ്പാടറിയിപ്പിക്കാതെ സാമൂഹ്യ അഭിവൃദ്ധിയിലേക്ക് സ്വന്തം ചുമലിലെടുത്ത് മക്കളെ ഉയര്‍ത്താന്‍ ശ്രമിക്കും.സ്വാഭാവികമയും പൊക്കിള്‍ക്കൊടി ബന്ധം നഷ്റ്റപ്പെടുന്ന അത്തരം മക്കള്‍ മുകളിലേക്കു കുതിക്കുന്നതിന്റെ ഭാഗമായി അച്ഛനമ്മമാരുടെ ചുമലിലും മുഖത്തും ചവിട്ടി കുതിക്കും.
മുഖത്തു ചവിട്ടു കിട്ടുന്നതുവരെ(തന്തയില്ലായ്മയുടെ അവകാശ പ്രഖ്യാപനമാണത്) നമ്മള്‍ മക്കളെ ഓമനിച്ചുകൊണ്ടിരിക്കും ! പൊതുവെ ദാസ്യബോധത്തിലുള്ള മാതാപിതാക്കള്‍ മക്കളെ ആ ബോധത്തില്‍ പെടാതെ ഊടമബോധത്തോടെ വളര്‍ത്താന്‍ ശ്രമിക്കുംബോഴുണ്ടാകുന്ന അപകടമാണിത്.
സാമൂഹ്യ-സാംസ്ക്കാരിക ഇടപെടല്‍ കൊണ്ടുമാത്രമേ ഈ മനോഭാവം ഇല്ലാതാക്കാനാകു.

ഏഷ്യാനെറ്റിലെ വാര്‍ത്തയൊന്നും കണ്ടില്ല. ജയകൃഷ്ണന്റെ ഈ പോസ്റ്റു മാത്രമേ കണ്ടുള്ളു.
ആ അമ്മ സുരക്ഷിതയാകും എന്നാശിക്കട്ടെ.

കാവാലം ജയകൃഷ്ണന്‍ said...

പ്രിയ ചിത്രകാരന്‍,

താങ്കളുടെ പ്രതികരണം ഞാന്‍ പ്രതീക്ഷിച്ചിരുന്നു. (താങ്കള്‍ കണ്ണൂരിലാണെന്ന് കേട്ടിട്ടുണ്ട്)

ഇവിടെ ആ നാട്ടിലെ ജനങ്ങളെ കുറ്റം പറയുകയല്ല ചെയ്തത്. ഒരു അമ്മയെ ഈ വിധം ദ്രോഹിക്കുന്നവന് അത്യാവശ്യമായി കിട്ടേണ്ട ഒന്ന് ഏറ്റവും സമരവീര്യമുള്ള, ആണ്‍കുട്ടികള്‍ കൂടുതല്‍ ഉള്ള ചേകവന്മാരുടെ നാട്ടില്‍ കിട്ടാനില്ലേ എന്ന് ചോദിച്ചതാണ്. ഇവനെയൊക്കെ തെരണ്ടിവാലിന് അടിക്കണം. അപ്പൊഴും കരയാന്‍ ആ അമ്മ മാത്രമേയുണ്ടാവൂ. അതാണ് അമ്മ !

ഈ വ്യവസ്ഥിതിക്കു മാറ്റമുണ്ടായേ പറ്റൂ. അവരുടെ കരച്ചില്‍ ഇപ്പൊഴും മനസ്സിനെ നോവിക്കുന്നു. ഈയൊരു സംഭവം മാത്രമല്ല, നിരവധി സംഭവങ്ങള്‍ എനിക്കറിയാം. വൃദ്ധസദനങ്ങളും സഹായനിധികളുമൊന്നുമല്ല ഇതിന് ശാശ്വതമായ പരിഹാരം. തിരിച്ചറിവും തിരുത്തപ്പെടലുകളുമാണാവശ്യം.

കാട്ടിപ്പരുത്തി said...

കാവാലത്തിന്റെ പെട്ടെന്നുള്ള പ്രതികരണം വളരെ പോസിറ്റീവ് ആയി എടുക്കുന്നു. വേദനിക്കുന്ന മനസ്സുകളോടുള്ള ഒരൈക്യദാര്‍ഢ്യമായി-

ബഷീർ said...

ജയാ,

ഇങ്ങിനെ പല വാർത്തകളും കേൾക്കുമ്പോൾ ഈ യൊരു പ്രതികരണ മനസ്സും വിങ്ങലും അനുഭവപ്പെടുന്നത് മനസിലാക്കുന്നു.

വേദനിക്കുന്നവരുടെ മനസ്സ് ഏറ്റുവാങ്ങാനുള്ള ഒരു മനസെങ്കിലും നമുക്ക് നഷ്ടമായില്ല എന്നതിൽ ആശ്വസിക്കാം.

ഇത് ഏതെങ്കിലും പ്രദേശത്തിന്റെ കുഴപ്പമല്ല പടർന്ന് പിടിച്ച്കൊണ്ടിരിക്കയാണെവിടെയും ഈ അരുതായ്മകൾ

ഇത് പോലെ മറ്റൊരു കാര്യത്തിന്റെ ദൌത്യത്തിലാണ് ഞാനും. സന്മനസ്സുകൾ ഉണ്ടാവുമെന്ന് തന്നെ കരുതാം

raj said...

എങ്ങനെയും മക്കളെ വളർത്തി വലുതാക്കണം, അതിനു വേണ്ടി അഹൊരാത്രം കഷ്ട്ടപ്പെടുന്ന മാതാപിതാക്കൾ.സ്വന്തം കാലിൽ നിൽക്കാറാവുമ്പോഴോ അല്ലെങ്കിൽ ഒരു പെണ്ണിനെക്കിട്ടിക്കഴിയുമ്പോഴൊ മൃഗമായി മാറുന്ന ചില മക്കൾ.നമ്മുടെ നാടിന്റെ പല ശാപങ്ങളിൽ ഒന്നാണു ഇതുപോലെയുള്ള കാപാലികന്മാർ.ഇത്രയും ഒക്കെ ആ അമ്മയോട് ചെയ്തിട്ടും പക്ഷെ ആരെങ്കിലും സ്വന്തം മകന്റെ ശരീരത്ത് ഒരു നുള്ളൂ മണ്ണു നുള്ളിയിട്ടാൽ ആ അമ്മ അപ്പോഴും വേദനിക്കും.. അങ്ങനെ ചെയ്യാൻ ആ അമ്മ ഒരിക്കലും അനുവദിക്കില്ല.. അതാണ് അമ്മ..ഇവനൊന്നും ഒരു കാലത്തൂം ഗുണം പിടിക്കില്ല.. ഇവനെപ്പോലെയുള്ള ഒരവനെ കൊന്നിട്ട് ജയിലിൽ പോകാൻ കഴിഞ്ഞാൽ അതും ഒരു ഭാഗ്യമായി ഞാൻ കരുതും..

Typist | എഴുത്തുകാരി said...

പരിപാടി ഞാന്‍ കണ്ടില്ല. വനിതാ കമ്മീഷനും മനുഷ്യാവകാശ കമ്മീഷനുമൊക്കെ പത്രവാര്‍ത്ത കണ്ട് നടപടി എടുക്കാറുണ്ടല്ലോ ഇല്ലേ? അവരൊന്നും ഇതറിഞ്ഞുകാണില്ലായിരിക്കുമോ?

ഒരമ്മക്കു സ്വന്തം മകനില്‍ നിന്നു സംരക്ഷണം കിട്ടാന്‍ പുറത്തുനിന്നൊരിടപെടല്‍ വേണ്ടിവരുന്നു എന്ന ഒരു അവസ്ഥ വരുമ്പോള്‍ ‍ ആ അമ്മയുടെ മനസ്സ് ഒന്നോര്‍ത്തുനോക്കൂ. പാവം അമ്മ.

ഇവിടെ എന്റെ നാട്ടിലുമുണ്ട് അങ്ങനെ ഒരമ്മ. ഒരു റിട്ടയേഡ് ടീച്ചര്‍. പെന്‍ഷനുള്ളതുകൊണ്ട് സാമ്പത്തിക ബുദ്ധിമുട്ടില്ല. എന്നാലും മക്കളുടെ അമ്മയോടുള്ള പെരുമാറ്റം. ആ വേദന രണ്ടുപേര്‍ക്കും ഒന്നു തന്നെയാവും.

ഹംസ said...

മണിക്യത്തിന്‍റെ പോസ്റ്റിലെ ലിങ്കില്‍ തൂങ്ങിയാണ് ഇവിടെ വന്നത്.! മനസ്സലിയിക്കുന്ന ഒരു വാര്‍ത്ത തന്നെയാണിത്.! മാധ്യമങ്ങളില്‍ കൂടി വരുന്നത് മാത്രമേ നമ്മള്‍ കാണുന്നുള്ളൂ ഇങ്ങനെ പുറം ലോകം അറിയാതെ എത്ര എത്ര അമ്മമാര്‍ സ്വന്തം മക്കളാല്‍ ക്രൂശിക്കപ്പെടുന്നുണ്ട് നമ്മുടെ കൊച്ചു കേരളത്തില്‍.! പ്രതികരണ ശക്തി നഷ്ടപെട്ട ഒരു സമൂഹം തന്നെയാണ് നമ്മുടെതു.! സ്വന്തം കാര്യം കഴിഞ്ഞു മറ്റുള്ളവരുടെ അന്വേഷിക്കാന്‍ സമയം ഇല്ലാ എന്നുള്ളതാണ് സത്യം .!!

ജന്മസുകൃതം said...

ജയകൃഷ്ണന്‍ .....
പ്രസ്തുത പരിപാടി ഞാനും കണ്ടിരുന്നു...
കഷ്ടപ്പെട്ട് ജീവിച്ച ആ അമ്മയെ എനിക്ക് പണ്ടേ അറിയാമായിരുന്നത് കൊണ്ടും ,
ആ കുടുംബം എന്റെ തറവാടിന്റെ അയല്പക്കമായത് കൊണ്ടും
പരിപാടിയുടെ പരസ്യം കണ്ട് ഞാന്‍ സമയം ഓര്‍മ്മിച്ച് കാണുകയായിരുന്നു.
അതിലെത്ര സത്യമുണ്ട് എന്നതില്‍ എനിക്ക് സംശയമുണ്ടായിരുന്നു
അതുകൊണ്ട് ഞാന്‍ സാമാന്യമായി ഒന്ന് അന്വേഷിച്ചു .
അതെന്തും ആകട്ടെ .ഏകപക്ഷീയമായ ഒരു വിധി പ്രഖ്യാപനം ഉചിതമായില്ല എന്ന് പറയാതെ വയ്യ.
ആ അമ്മയുടെ കഷ്ടപ്പാടിനെ അംഗീകരിച്ചു തന്നെ ഒരിക്കല്‍ കു‌ടി പറയട്ടെ ,
ഒരു ജില്ലയുടെ പേരില്‍ തന്നെ, ഒരാളെ കൈകാര്യം ചെയ്യാന്‍ വെല്ലുവിളിച്ചത് ഒട്ടും ശരിയായില്ല.

പാവപ്പെട്ടവൻ said...

മകനെ നൊന്തുപെറ്റതിന്,വളര്‍ത്തിയതിന് മകന്‍ അത്തരം ഒരു സമ്മാനമെങ്കിലും ആ അമ്മക്ക് നല്കണം അത് കുറഞ്ഞു പോയി .........കൊല്ലാമായിരുന്നു...