സ്വകാര്യ ചാനലുകള്‍ തുടങ്ങിയ കാലം. അന്നു മലയാളിക്ക് ആകെയുണ്ടായിരുന്ന മലയാള ദൃശ്യമാധ്യമം ദൂരദര്‍ശന്‍ മാത്രമായിരുന്നല്ലോ... ഏഷ്യാനെറ്റിന്‍റെ തുടക്കത്തോടെ മലയാളിയുടെ കാഴ്ച്ച കൂടുതല്‍ നിറപ്പകിട്ടുള്ളതും, വിശാലവുമായി. തുടര്‍ന്ന് സൂര്യ, കൈരളി, ജീവന്‍, ഇന്‍ഡ്യ വിഷന്‍, അമൃത തുടങ്ങി ധാരാളം ചാനലുകള്‍ ആവിര്‍ഭവിക്കുകയും കാലക്രമേണ ആ ചാനലുകള്‍ തന്നെ പെറ്റു പെരുകുകയും ചെയ്തപ്പോള്‍ മലയാളിയുടെ കാഴ്ച്ച സമൃദ്ധമായി എന്നതില്‍ തര്‍ക്കമൊന്നുമില്ല. പക്ഷേ അവന്‍റെ സാംസ്കാരികവും, ബൌദ്ധികവുമായ നിലവാരത്തെ തുടച്ചു മാറ്റുന്ന രീതിയിലാണ് ഇന്നത്തെ ചാനലുകളുടെ പോക്ക് എന്ന സത്യം തിരിച്ചറിയാന്‍ കാശു കൊടുത്തു മൂലയില്‍ വച്ചിരിക്കുന്ന വഡ്ഢിപ്പെട്ടിയില്‍ അധികസമയമൊന്നും ഗവേഷണം നടത്തേണ്ട കാര്യമില്ല. ദൂരദര്‍ശന്‍ ഇപ്പൊഴും യാതൊരു തട്ടുകേടും കൂടാതെ പഴയതില്‍ നിന്നും വലിയ പുരോഗതിയൊന്നും അവകാശപ്പെടാനില്ലെങ്കിലും ജനങ്ങളെ ‘പരീക്ഷിക്കാതെ’ മുന്‍പോട്ടു പോകുന്നു എന്നത് ആശ്വാസകരം തന്നെ.
എന്താണ് ഇവരുടെയൊക്കെ ഉദ്ദേശ്യം?. പൊതുജനം കഴുതകളാണെന്ന് പണ്ടേക്കു പണ്ടേ നമ്മുടെ രാഷ്ട്രീയക്കാര്‍ തിരിച്ചറിഞ്ഞതു കൊണ്ടാണല്ലോ ഒരിക്കലെങ്കിലും എം എല്‍ എ യോ മന്ത്രിയോ ആയവര്‍ക്കൊക്കെ വീണ്ടും തിരിച്ചുവരാന്‍ കഴിയുന്നത്. അതേ സിദ്ധാന്തം തന്നെയാണോ ചാനലുകാര്‍ ഏറ്റെടുത്തിരിക്കുന്നത്?. സത്യമായും മനസ്സിലാകാഞ്ഞിട്ടാണ്. ഈയടുത്തു കണ്ട ചില പരിപാടികള്‍ - എല്ലാം പ്രൈം ടൈമിലാണെന്നത് അത്ഭുതപ്പെടുത്തുന്നു- പ്രസ്തുത ചാനലില്‍ ഇരിക്കുന്ന ‘ബുദ്ധിമാന്മാരോട്‘ പുച്ഛം മാത്രം തോന്നാന്‍ ഉതകുന്നതായിരുന്നു എന്നു പറയാതെ വയ്യ. ചില ഉദാഹരണങ്ങള്‍...
കൊല്ലത്ത് കന്യാസ്ത്രീ ആത്മഹത്യ ചെയ്യപ്പെട്ട സംഭവം... ഓര്‍ക്കുക, എത്രയോ കന്യാസ്ത്രീകളുടെ അച്ഛനമ്മമാര്‍ (പ്രായമേറിയവരും, ഹൃദ്രോഗികളും ഉള്‍പ്പെടെ) ഈ കാഴ്ച കണ്ടുകൊണ്ടിരിക്കുന്നു. യാതൊരു ഒളിയും മറയുമില്ലാതെ ഏറ്റവും ഭീഭത്സമായ രീതിയില്‍ തന്നെ ആ സന്യാസിനിയുടെ മൃതദേഹത്തിന്‍റെ വിവിധ ആംഗിളിലുള്ള ഷോട്ടുകള്‍ ജനങ്ങളിലെത്തിച്ചു അവര്‍!!! ഈ കാഴ്ച കണ്ട് ഏതെങ്കിലുമൊരാള്‍ക്ക് ഹൃദയാഘാതമുണ്ടായാല്‍ ചാനലുകാര്‍ ഉത്തരം പറയുമോ? എന്തു ബോധമാണ് ഇതു ടെലിക്കാസ്റ്റ് ചെയ്യുന്നവര്‍ക്കുള്ളത്? ഇതൊരു സാധാരണ പൌരന്‍റെ വിനീതമായ ചോദ്യമാണ്. നാട്ടുകാരെ പേടിപ്പിക്കാന്‍ വേണ്ടി വച്ചിരിക്കുന്ന കുറേ കുറ്റാന്വേഷണ പരമ്പരകളുണ്ടല്ലോ (വാസ്തവം, രഹസ്യം എന്നൊക്കെയാണതിന്‍റെ പേരുകളെന്നു തോന്നുന്നു) അതില്‍ പോലുമല്ല ഏറ്റവും കൂടുതല്‍ ജനങ്ങള്‍ കാണുന്ന ന്യൂസില്‍ കൂടിത്തന്നെയാണിതു വിളമ്പുന്നതെന്നോര്‍ക്കണം. പോരാത്തതിന് മറ്റുള്ളവരുടെ പ്രതികരണങ്ങളും, പരസ്പരമുള്ള ചെളിവാരിയെറിയലും, ന്യായീകരണങ്ങളുമൊക്കെയായി അതിനെ വലിയ ഒരു ആഘോഷമാക്കിയെടുത്തു എല്ലാ ചാനലുകളും. സ്വന്തം മകന്‍റെയോ, മകളുടെയോ മരണത്തില്‍ ഹൃദയം പൊട്ടി കരയുന്ന മാതാപിതാക്കളുടെ കണ്ണുനീര്‍ വിൽപ്പനച്ചരക്കാക്കാന്‍ ഇവനൊക്കെ ആരു ലൈസന്‍സ് കൊടുത്തു? അല്ല, ഇതാണോ ജേര്‍ണലിസമെന്നു പറയുന്ന സാധനം? ഒരു കൊല്ലം മുതല്‍ മൂന്നും അതില്‍ കൂടുതലും വര്‍ഷങ്ങള്‍ ദൈര്‍ഘ്യമുള്ള കോഴ്സുകള്‍ മാധ്യമപ്രവര്‍ത്തനത്തില്‍ ഉണ്ട്. ഇത്ര കൊല്ലം കഷ്ടപ്പെട്ടു പഠിച്ച് നാട്ടുകാരുടെ നെഞ്ചത്തു പ്രയോഗിക്കുന്ന ഈ പരിപാടി, ഇതിങ്ങനെയാണോ ഇവര്‍ പഠിച്ചെടുത്തത്? മാര്‍ക്കറ്റിംഗ് എന്ന ലക്ഷ്യം വച്ചു കൊണ്ട് എന്തു നീചമായ പണിയും കാണിക്കാന്‍ തുനിഞ്ഞിറങ്ങിയാല്‍ അതു ചോദിക്കാന്‍ നമ്മുടെ നാട്ടില്‍ മൂല്യബോധമുള്ള എല്ലാ മലയാളികളും കാശിക്കു പോയെന്നു കരുതിയിരിക്കയാവും മാധ്യമ പ്രവര്‍ത്തകര്‍. ഒരര്‍ത്ഥത്തില്‍ അവര്‍ കരുതിയതില്‍ എന്തു തെറ്റ്? ഇത്തരം കച്ചവട ബുദ്ധികളെ പ്രോത്സാഹിപ്പിക്കുന്ന നമ്മളും പ്രതിക്കൂട്ടില്‍ തന്നെ. അന്നേ ദിവസം വൈകുന്നേരം ഉറങ്ങാന്‍ പോകുന്നതിനു തൊട്ടു മുന്‍പേ കണ്ടു നിര്‍വൃതിയടഞ്ഞ മറ്റൊരു ദൃശ്യം ഭാര്യയും, കാമുകനും കൂടി മൃഗീയമായി കൊലപ്പെടുത്തിയ ഒരാളുടെ രക്തത്തില്‍ കുളിച്ച ദാരുണമായ ദൃശ്യം! ഇതിനെയൊക്കെ തോന്നിവാസമെന്നു വിളിക്കാനും, പൂര്‍ണ്ണമായും നിരുത്സാഹപ്പെടുത്താനും, ചോദ്യം ചെയ്യാനും മലയാളി മടിക്കുന്നിടത്തു നിന്നും തുടങ്ങുന്നു ഇത്തരം സാമൂഹ്യ വൈരുദ്ധ്യങ്ങളുടെ വളര്‍ച്ച. പ്രസ്തുത ചാനലുകള്‍ സെന്‍സര്‍ ചെയ്യപ്പെടേണ്ടതാണ്.
ബ്രോഡ്കാസ്റ്റിംഗ് ലോ എന്നു പറഞ്ഞൊരു സംഗതി ഉണ്ടെന്നാണ് ഈയുള്ളവന്‍റെ അറിവ്. ഇത്തരം ദൃശ്യങ്ങള്‍ പ്രക്ഷേപണം ചെയ്യുന്നത് അനുവദനീയമാണെന്ന് ഇവര്‍ക്കു തെളിയിക്കാന്‍ കഴിയുമോ?.
ബ്രോഡ്‌കാസ്റ്റിംഗില്‍ എന്തു മാനദണ്ഡമാണ് ഇവര്‍ കൈക്കൊണ്ടിരിക്കുന്നത്?
സമൂഹത്തിനോട് എന്തുത്തരവാദിത്വമാണ് ഇവര്‍ക്കുള്ളത്?
എന്തു വൃത്തികേടും പച്ചക്കു കാണിച്ച് ഏതു തരത്തിലും റേറ്റിംഗ് ഉയര്‍ത്തിയാല്‍ മതിയെന്നതാണോ ഇവരുടെ ലക്ഷ്യം?
മലയാളത്തിലെ അറിയപ്പെടുന്ന, പ്രഗദ്‌ഭരായ കുറേ പത്രപ്രവര്‍ത്തകരും, ബുദ്ധിജീവികളും അടങ്ങിയിട്ടുള്ളതാണ് ഈ ചാനലുകളെല്ലാം തന്നെ. എല്ലാ ചാനലുകളുടെയും നെടുനായകത്വം വഹിക്കുന്ന ആരും മോശക്കാരല്ല. എല്ലാവരും അവരവരുടെ കഴിവുകള്‍ തെളിയിച്ചിട്ടുള്ളവരും പ്രവൃത്തി പരിചയമുള്ളവരുമാണ്... അതു കൊണ്ടു തന്നെ ചോദിക്കുകയാണ്... ഇവരൊക്കെ അവിടെ എന്തു ചെയ്യുന്നു? അറിയുന്നില്ലേ നിങ്ങള്‍ നയിക്കുന്ന ഒരു ചാനലിലൂടെ ജനങ്ങളെ വെറുമൊരു ഉപഭോഗവസ്തു മാത്രമാക്കി തീര്‍ക്കുന്ന, അതിനുപരിയായി അവരുടെ മാനസിക വ്യാപാരങ്ങള്‍ക്കും, മാനസിക ദൌര്‍ബല്യങ്ങള്‍ക്കും, മാനസികവും ശാരീരികക്വുമായ ആരോഗ്യത്തിനും ഭീഷണിയാകുന്ന, ചിന്താശേഷിയേയും, വിവേചന ബുദ്ധിയേയും പോലും മരവിപ്പിച്ചു കളയുന്ന ഇത്തരം തോന്നിവാസങ്ങള്‍ അന്തരീക്ഷത്തിലേക്ക് വിഷതരംഗങ്ങളായി ലയിച്ചു ചേരുന്നത്? അതോ നിങ്ങളേവരുടെയും മൌനാനുവാദത്തോടെയും, ആശീര്‍വാദത്തോടെയുമാണോ ഇതെല്ലാം സംഭവിക്കുന്നത്?. 24 മണിക്കൂറുകളില്‍ ചാനലുകള്‍ ജനങ്ങള്‍ക്കു ‘സംഭാവന’ ചെയ്യുന്ന പരിപാടികളില്‍ കേവലം നാലുമണിക്കൂര്‍ മാത്രമെങ്കിലും (കൂടിയാല്‍ എട്ടു പ്രോഗ്രാം വരും) നിലവാരമുള്ള, എല്ലാ പേര്‍ക്കും കാണാന്‍ കഴിയുന്ന കൊള്ളാവുന്ന ഒരു പരിപാടി ചൂണ്ടിക്കാണിക്കാന്‍ നിങ്ങള്‍ക്കു കഴിയുമോ? കണ്ണീര്‍പരമ്പരകളുടെ കാര്യമാണെങ്കില്‍ അതിഗംഭീരം... ജനങ്ങള്‍ കാണുന്നുണ്ടല്ലോ, എന്നൊക്കെ റേറ്റിംഗിന്‍റെയും, പരസ്യത്തിന്‍റെയും കണക്കുകള്‍ കാട്ടി ന്യായീകരിക്കാമായിരിക്കും. പക്ഷേ അതല്ല ഹേ മാധ്യമപ്രവര്‍ത്തനം. കാണിക്കുന്നത് സീരിയല്‍ ആയാലും, ന്യൂസ് ആയാലും അതില്‍ കുറഞ്ഞത് ഒരല്പം സാമൂഹ്യപ്രതിബദ്ധതയുണ്ടായിരിക്കണം എന്നര്‍ത്ഥം. സന്ധ്യ സമയം എല്ലാ മതങ്ങള്‍ക്കും പ്രാര്‍ത്ഥനാസമയമാണ് ഏതെങ്കിലുമൊരു ചാനലില്‍ ആ സമയത്ത് ഭക്തിപരമായ ഒരു പരിപാടി ഇന്നു നിലവിലുണ്ടോ?. കേരളത്തിലെ നല്ല ശതമാനം കുടുംബങ്ങളില്‍ നിന്നും സന്ധ്യാപ്രാര്‍ത്ഥനയെ തുടച്ചു മാറ്റിയതിന്‍റെ മുഴുവന്‍ ക്രെഡിറ്റും പ്രിയ ചാനലുകാരേ നിങ്ങള്‍ക്കുള്ളതാണ്.
പത്രമാദ്ധ്യമങ്ങളും ഒട്ടും പിന്നിലല്ല. ‘വെട്ടിക്കൊന്നു’, ‘സ്ഫോടനം’, ‘ദുരന്തം’ തുടങ്ങിയ തലക്കെട്ടുകളില്‍ അച്ചു നിരത്താന്‍ വല്ലാത്തൊരു ശുഷ്കാന്തിയാണല്ലേ പത്രക്കാരന്‍ സാറന്മാര്‍ക്ക്? മനുഷ്യന്‍ രാവിലെ കണികണ്ടുണരുന്ന ഒരു സാധനമാണിതെന്നോര്‍ക്കണം. വേറെ എത്രയോ പേജുകളുണ്ടല്ലോ അവിടെ എവിടെയെങ്കിലും ഇത്തരം നെഗറ്റീവ് വാര്‍ത്തകള്‍ കൊടുത്താല്‍ സമാധാനമുണ്ടാവില്ലേ? ജനങ്ങളെ ആകര്‍ഷിക്കാനുള്ള തന്ത്രമൊക്കെ മനസ്സിലാകും, പക്ഷേ ഇതൊരു നാടിന്‍റെ മുഴുവന്‍ പ്രഭാതത്തെ നെഗറ്റീവ് എനര്‍ജ്ജി കൊണ്ട് നിറക്കാന്‍ നിങ്ങളുടെ ലാഭേച്ഛ വഴിവയ്ക്കുന്നു എന്ന സത്യം അറിയാന്‍ പാടില്ലാത്ത അംഗന്‍ വാടി കുട്ടികളൊന്നുമല്ലല്ലോ പത്രമാപ്പീസുകളില്‍ ഇരിക്കുന്നത്. ചുരുക്കത്തില്‍ ഒരുത്തരും മോശക്കാരല്ല തന്നെ.
നിങ്ങള്‍ തന്നെ ജോലി ചെയ്യുന്ന പത്രസ്ഥാപനങ്ങളുടെ ആര്‍ക്കൈവ്സ് പരിശോധിച്ചു നോക്കൂ... പ്രൌഢമായ ഒരു ശൈലിയുടെയും, അക്ഷരത്തിന്‍റെ ശക്തിയുടേയും പിന്ബലത്തില്‍ ജനഹൃദയങ്ങളില്‍ പ്രതിഷ്ഠിതമായതാണ് ഇവിടത്തെ ഓരോ പത്രവും. അക്കാലങ്ങളിലെ മുഖപ്രസംഗങ്ങള്‍ക്ക് ഒരു ഗ്രന്ഥത്തിന്‍റെ ആഴമുണ്ടായിരുന്നു. അതിലെ ഓരോ വാക്കുകള്‍ക്കും അപാരമായ സ്വാധീന ശക്തിയുമുണ്ടായിരുന്നു. ചൊവ്വേ നേരേ നട്ടെല്ലുള്ള ഒരു മുഖപ്രസംഗം പോലും പ്രസിദ്ധീകരിക്കാന്‍ എന്തുകൊണ്ടാണ് പത്രമാദ്ധ്യമങ്ങള്‍ക്കൊന്നും കഴിയാതെ പോകുന്നത്? വിവരക്കേടുകൊണ്ടാണോ? അതോ ആരെയെങ്കിലും പേടിക്കുന്നുണ്ടോ? ഇനിയതുമല്ല മലയാളികള്‍ക്ക് ഇതൊക്കെ മതി എന്നാണോ ഭാവം?
ഇന്ന് സുല്‍ എന്നൊരു ബ്ലോഗര്‍ ചൂണ്ടിക്കാട്ടിയ വലിയൊരബദ്ധം - രാഷ്ട്രത്തെയും ജനതയെയും ഒന്നാകെ അപമാനിക്കുന്ന തരത്തിലുള്ള- ശിക്ഷ ഉറപ്പുള്ള കുറ്റം- മലയാളിയുടെ ആദ്യ സ്വകാര്യ ചാനലായ ഏഷാനെറ്റിന്‍റെ വകയായിരുന്നു. ദേശീയ പതാക തലകുത്തി വച്ചു കൊണ്ട് അരങ്ങേറിയ സീരിയല്‍. ജനത്തിന്‍റെ തല തിരിഞ്ഞു പോയി എന്നുറപ്പുള്ളതു കൊണ്ടാണോ ഇങ്ങനെ കാണിക്കാനുള്ള ധാര്‍ഷ്ട്യം അവര്‍ കാണിച്ചതെന്നു മനസ്സിലാവുന്നില്ല. ഇന്നലെയും ഉണ്ടായിരുന്നു ഏഷ്യാനെറ്റ് അവതാരകരുടെ വകയായി രഷ്ട്രസ്നേഹം പഠിപ്പിക്കല്‍. ഈ പറച്ചിലുകള്‍ക്ക് വിലയില്ലാതാവുകയാണ് മേല്പ്പറഞ്ഞ പ്രവൃത്തിയിലൂടെ സംഭവിച്ചത്.. സ്വാതന്ത്ര്യദിനത്തില്‍ തന്നെ ഇത്തരം ഒരു കുറ്റകരമായ കാര്യം ഓണ്‍ എയറില്‍ വിടുന്നതിനു മുന്‍പ് സ്ക്രീനിംഗോ പ്രിവ്യൂവോ ഒന്നും ഉണ്ടായിരുന്നില്ലേ? നേരോടെ നിര്‍ഭയം നിരന്തരം എന്ന കോരിത്തരിക്കുന്ന കാപ്ഷനില്‍ എന്തും ചെയ്യാനുള്ള നിര്‍ഭയത്വം ആണൊ ഉദ്ദേശിച്ചിരിക്കുന്നത്? എന്തു കാണിച്ചാലും, എന്തൊക്കെ ചെയ്താലും കാശുണ്ടാക്കിയാല്‍ മതിയല്ലോ. നടക്കട്ടെ ഹര്‍ത്താല്‍ ദിന പ്രത്യേക സൂപ്പര്‍ ഹിറ്റ് ചലച്ചിത്രവും, കാണുന്നവരെ മണ്ടന്മാരാക്കുന്ന റിയാലിറ്റി ഷോകളും, മരിച്ചു കിടക്കുന്ന ശവത്തിന് വില്‍ക്കാന്‍ വച്ചിരിക്കുന്ന ഇറച്ചിയുടെ മൂല്യം പോലും കല്പിക്കാത്ത കുറ്റാന്വേഷണ പരമ്പരകളും, തുടങ്ങി ഒരു സമൂഹത്തിനെ ഏതൊക്കെ രീതിയില്‍ ചൂഷണം ചെയ്യാമോ ആ രീതിയിലൊക്കെ ചൂഷണം ചെയ്തുകൊണ്ട് മുന്നേറട്ടെ ചാനലുകള്‍. ഒന്നും മിണ്ടണ്ട നോക്കി നില്ക്കാം നമ്മള്‍ മഹാന്മാരായ മലയാളികള്‍
എനിക്കൊരു ചാനല്‍ തുടങ്ങാനുള്ള കാശുകിട്ടിയാല്‍ അതില്‍നിന്നും പത്തോ പതിനായിരമോ ചിലവാക്കി ഒരു ഇറച്ചിക്കട തുടങ്ങും. ബാക്കി ജനങ്ങള്‍ക്കു വീതം വച്ചു കൊടുക്കും. ചാനലിനേക്കാള്‍ ഭേദം ഇതാണ്
© ജയകൃഷ്ണന്‍ കാവാലം
Sunday, August 17, 2008
Thursday, August 14, 2008
Subscribe to:
Posts (Atom)