Tuesday, July 7, 2009

അനോണികള്‍ ജയകൃഷ്ണന്‍ കാവാലം എന്നെഴുതുമ്പോള്‍

ഈ കുറിപ്പ് അത്ര മാന്യമല്ലാതെ പോയതില്‍ (മാന്യന്‍‍മാരോട് മാത്രം) ക്ഷമ ചോദിച്ചു കൊള്ളുന്നു.

ഒരു വിരുതന്‍റെ പോസ്റ്റ് എന്‍റെ ഒരു സുഹൃത്ത് ഇന്നെനിക്കു മെയിലയച്ചു തന്നു.

പേരു കേട്ടാല്‍ തന്നെ ഛര്‍ദ്ദിക്കാന്‍ വരുമെന്നതുകൊണ്ടും, സാഹിത്യമലവിസര്‍ജ്ജനമെന്ന വാക്കു കണ്ടുപിടിച്ച കക്ഷിയുടെ സാംസ്കാരിക മലവിസര്‍ജ്ജനവും, വരട്ടു തത്വവാദവും സഹിക്കാനുള്ള ത്രാണിയില്ലാത്തതുകൊണ്ടും, ജീവനു തുല്യം സ്നേഹിക്കുന്ന ഒരു കല കൂടിയായ എന്‍റെ തൊഴില്‍ ചെയ്യാന്‍ ഞാന്‍ ഉപയോഗിക്കാറുള്ള കമ്പ്യൂട്ടറിന്‍റെ മോണിട്ടറില്‍ ഇത്രയും അരോചകവും, വൃത്തികെട്ടതുമായ ഒരു ബാനര്‍ തെളിഞ്ഞു വരുന്നത് കാണാന്‍ ഇഷ്ടമില്ലാത്തതു കൊണ്ടും ഞാന്‍ ആ വഴിക്കു പോകാറില്ല.

അസ്ഥിത്വമില്ലാത്തവരും, അധഃപ്പതിക്കുവാന്‍ ലജ്ജയില്ലാത്തവരുമായ അനോണികളോട്‌ പ്രതികരിക്കാറില്ലെങ്കിലും ഇവനൊരു മറുപടി കൊടുക്കാമെന്നു കരുതുന്നു. കാരണം ഇത്തരം ക്ഷുദ്രജീവികള്‍ ഇഴഞ്ഞിഴഞ്ഞു വരുമ്പോള്‍ ആണായിട്ടു ജനിച്ചു പോയില്ലേ കൂട്ടുകാരേ ചിലപ്പോഴെങ്കിലും പ്രതികരിച്ചു പോകും.

കക്ഷി ലോകോത്തര ഹാസ്യമെന്നോ, സാഹിത്യമെന്നോ (ആശാന്‍ ആ വിസര്‍ജ്ജ്യത്തെ അങ്ങനെയെന്തെങ്കിലും കരുതിയിട്ടുണ്ടോ എന്നറിയില്ല, പാവം) ഒക്കെയുള്ള ഭാവത്തില്‍ പടച്ചു വച്ചിരിക്കുന്ന പ്രസ്തുത ‘സാധനത്തില്‍‘ (ക്ഷമിക്കണം അതിനെ അക്ഷരം എന്ന വാക്കുപയോഗിച്ച് വിളിച്ച് അക്ഷരത്തിന്‍റെ മാനം കളയാന്‍ ഞാനില്ല) എന്‍റെ പേരേ അല്ലാതെ പറഞ്ഞിരിക്കുന്ന എന്‍റെ പേരുണ്ടല്ലോ? അപ്പോള്‍ അതിനെക്കുറിച്ചാണ് ഞാന്‍ പറഞ്ഞു വരുന്നത്.

അപ്പോള്‍ എന്താണ് ചക്കരേ എന്നെക്കുറിച്ച് കരുതി വച്ചേക്കുന്നത്? എനിക്കറിയാം താങ്കളുടെ വിഷമതകളും അസ്ക്യതകളും കുറേയൊക്കെ. പക്ഷേ അതിനൊന്നും മരുന്നു കുറിക്കല്‍ അല്ല എന്‍റെ പണി. ഇതുവരെ താങ്കളുടെ ‘കുട്ടിക്കളികള്‍‘ ബുദ്ധിവൈകല്യമുള്ള ഒരു കുട്ടിയുടെ ചപലതകളായി മാത്രം കണ്ടിട്ടേയുള്ളൂ. താങ്കള്‍ എന്‍റെ പേരെടുത്തുപയോഗിച്ചതിന്‍റെ പിന്നിലെ ചേതോവികാരം, ഇതു വായിക്കുന്നവര്‍ കൂടി ഒന്നറിയട്ടെ.

ഞാന്‍ വായനശാല എന്ന ഒരു ബ്ലോഗ് ആരംഭിക്കുന്നു. ബ്ലോഗ് നിരൂപണം മാത്രം ലക്ഷ്യം വച്ച് തുടങ്ങിയ ആ ബ്ലോഗില്‍ ആദ്യ പോസ്റ്റില്‍ തന്നെ വ്യക്തമാക്കിയിരുന്നു അത് വ്യക്തിവിദ്വേഷത്തിനുള്ള സ്ഥലമല്ലെന്ന്. ഇന്നേവരെ അതില്‍ പ്രതിപാദിച്ചിട്ടുള്ള ബ്ലോഗുകളെ വസ്തുനിഷ്ഠമായും നിക്ഷ്പക്ഷമായും മാത്രമേ നിരൂപണം ചെയ്തിട്ടുള്ളു എന്നുള്ളതാണ് എന്‍റെ വിശ്വാസം. വിമര്‍ശനം, നിരൂപണം എന്നൊക്കെ പറഞ്ഞാല്‍ കണ്ണും പൂട്ടി തന്തക്കു വിളിക്കുന്നതാണെന്ന വിശ്വാസമുള്ളവര്‍ അങ്ങു ക്ഷമിച്ചു കള. ഞാന്‍ നിങ്ങളുടെ നാട്ടുകാരനല്ല. വായനശാലയില്‍ ആദ്യമായി വന്ന നിരൂപണം കാപ്പിലാന്‍ എന്ന ബ്ലോഗറെക്കുറിച്ചാണ്. നല്ല ഒരു സംഘാടകന്‍, വേറിട്ട കാഴ്ച്ചപ്പാടുള്ള ഒരു കവി, ഒന്നിലേറെ ബ്ലോഗുകളും അതില്‍ വരുന്ന ശ്രദ്ധേയവും രസകരവുമായ പോസ്റ്റുകള്‍ തുടങ്ങിയ കാര്യങ്ങളുടെ പേരില്‍ ആ ബ്ലോഗ് തിരഞ്ഞെടുത്തുവെന്നേയുള്ളൂ. അന്നു വരെ എനിക്ക് ആ മനുഷ്യനെ അറിയുക പോലും ഇല്ലായിരുന്നു താനും. മാത്രവുമല്ല ആളെ അറിഞ്ഞിട്ടല്ല ഞാന്‍ വായനശാലയില്‍ പോസ്റ്റ് എഴുതുന്നത്. അങ്ങനെയെങ്കില്‍ എന്‍റെ അനിയന്‍റെ ബ്ലോഗ് ഇതുവരെയുള്ളതില്‍ എവിടെയെങ്കിലും ഞാന്‍ പരാമര്‍ശിക്കുമായിരുന്നല്ലോ.

അപ്പോള്‍ പറഞ്ഞു വന്നത് ഈ പോസ്റ്റാണ് കക്ഷിയെ ചൊടിപ്പിച്ചത്. (തെറി നിരൂപണമല്ലാത്തതുകൊണ്ടാണ് സുഹൃത്തേ ഞാന്‍ താങ്കളുടെ ബ്ലോഗ് ഉള്‍പ്പെടുത്താതിരുന്നത്) അന്നു തന്നെ കക്ഷി എനിക്കൊരു ഇ മെയില്‍ അയച്ചു. ഒരു സാരോപദേശം.അരൂപിക്കുട്ടന്‍ എന്ന ബ്ലോഗറുടെ പേരില്‍ അയാളുടെ വ്യാജ മെയില്‍ ഐഡി നിര്‍മ്മിച്ച് എനിക്ക് മെയില്‍ അയച്ചു. അതാണ് ഇവിടെ കാണുന്നത്.


ഇപ്പോള്‍ അപരന്മാരെ സൃഷ്ടിക്കുന്ന കലാപരിപാടി ആര്‍ക്ക് പരമ്പരാഗതമായി പിന്തുടര്‍ന്നു കിട്ടിയ കുലത്തൊഴില്‍ ആണെന്ന് ബോദ്ധ്യമായിക്കാണുമല്ലോ?

അതു കഴിഞ്ഞ് സ്വന്തം പേരില്‍ തന്നെ താങ്ങി ഒരെണ്ണം. അതാണ് ഇത്.


രണ്ടെണ്ണത്തിലെയും ഡേറ്റ് ശ്രദ്ധിക്കുക. മാത്രവുമല്ല രണ്ടു സമയത്തായി അയച്ച് സംഗതിക്ക് ഒരു ഒറിജിനല്‍ പരിവേഷം നല്‍കാന്‍ ശ്രമിച്ചതൊക്കെ കൊള്ളാം പക്ഷേ, ഇപ്പുറത്തിരുന്ന് രണ്ട് മെയിലും വായിച്ച എന്‍റെ തലമണ്ടയില്‍ ദൈവംതമ്പുരാന്‍ നന്നായി പ്രവര്‍ത്തിക്കുന്ന ഒരു യന്ത്രമായിപ്പോയല്ലോ സഖാവേ ഇന്‍സ്റ്റാള്‍ ചെയ്തിരിക്കുന്നത്. ഞാന്‍ അതു വേണ്ട രീതിയില്‍ പ്രവര്‍ത്തിപ്പിച്ചില്ലെങ്കില്‍ അതിന്‍റെ നാണക്കേട് ദൈവത്തിനല്ലേ? ദൈവകോപം ഉണ്ടായാല്‍ എനിക്ക് ഇനി വരുന്ന തലമുറകള്‍ എല്ലാം താങ്കളേപ്പോലെ അനോണികളായാല്‍ പിന്നെ ഞാന്‍ ജീവിച്ചിരുന്നിട്ടു കാര്യമുണ്ടോ?

ആ സംഭവത്തേ തുടര്‍ന്നാണ് തലയുടെ ഊരിപ്പോയ ആണി അന്വേഷിച്ച് പരതുന്ന വിഭ്രാന്തമായ താങ്കളുടെ നട്ടപ്പാതിരകളിലെ ഭ്രാന്തചിന്തകളില്‍ ഈ പാവം കാവാലത്തുകാരന്‍ പണിക്കരുടെ താടി വച്ച രൂപവും തെളിഞ്ഞു വരാന്‍ തുടങ്ങിയതെന്ന് എനിക്കു നന്നായറിയാം.

ഇന്ന് കാപ്പിലാന്‍ എന്‍റെ സുഹൃത്തു കൂടിയാണ്. ഞങ്ങള്‍ പരസ്പരം പോസ്റ്റുകളില്‍ അഭിപ്രായം പറഞ്ഞെന്നും, ഗ്രൂപ്പ് ബ്ലോഗുകളിലോ, മറ്റു പരിപാടികളിലോ ഒക്കെ സഹകരിച്ചെന്നും വരും. എനിക്കു തോന്നിയാല്‍ ഞാന്‍ ചിലപ്പോള്‍ ആരാധിച്ചെന്നുമിരിക്കും. അതിനു തനിക്കെന്താടോ കൂവേ ഇത്ര വിഷമം? തന്‍റെ തലയില്‍ വച്ചാണോ ആരാധിക്കുമ്പോള്‍ ഞാന്‍ കര്‍പ്പൂരം കത്തിക്കുന്നത്?

അതുകൊണ്ട്‌ മോനേ മോന്‍ പോയി തരത്തിനു കളിക്കുക. തരത്തിനു മാത്രം കളിക്കുക. ഇതു ഞാന്‍ പണ്ടേ പറഞ്ഞതല്ലേ? എനിക്കിട്ടു മാന്താന്‍ വന്നാല്‍ ഞാന്‍ പറയുന്നിടമൊക്കെ മോന്‍ മാന്തിത്തരേണ്ടതായിട്ടു വരും. മോനെക്കൊണ്ടു മാന്തിച്ചാല്‍ എന്നെ പിന്നെ കാവാലത്ത് കേറ്റില്ല. അതും ഒരു പ്രശ്നമാണ്. (വൃത്തിയും വെടിപ്പുമുള്ള ഒരു ഗ്രാമമാണ് കാവാലം അതു കൊണ്ടാണ്)

നാളിതു വരെ പലരും ചോദിച്ചിട്ടും ഞാന്‍ ഒരക്ഷരം പറയുകയോ, പുറത്തു വിടുകയോ ചെയ്യാതിരുന്ന ഈ മെയിലിന്‍റെ കഥ പറയേണ്ടി വന്നതില്‍ ഖേദമുണ്ട്‌. പക്ഷേ എന്തു ചെയ്യാം പറഞ്ഞു പോയില്ലേ. അതു കൊണ്ടാണ് ഓര്‍മ്മിപ്പിക്കുന്നത്... കൈ വിട്ട കല്ലും, വാ വിട്ട വാക്കും... (മറക്കല്ലേ)

© ജയകൃഷ്ണന്‍ കാവാലം

Tuesday, June 30, 2009

അവര്‍ എല്ലാം തന്നില്ലേ? നമുക്കെന്തു നല്‍കാം?


കഴിഞ്ഞ ദിവസം ഒരു വാര്‍ത്ത കണ്ടു.
മഴക്കാലക്കെടുതിയില്‍ വലയുന്ന ആദിവാസികളുടെ ദയനീയ ചിത്രം. ഇത്തരം വാര്‍ത്തകളോടൊന്നും പൊതുവേ ആര്‍ക്കും (മാധ്യമങ്ങള്‍ക്കു പോലും) വലിയ താല്‍‍പര്യമില്ലെങ്കിലും ഈ വാര്‍ത്ത ഒരു ചിന്തക്കു വഴി തെളിച്ചു.


വാസ്തവത്തില്‍ നമ്മുടെ നാട്ടിലെ ഏറ്റവും അധഃകൃതരായി ഇന്നും തുടരുന്ന ആദിവാസികള്‍. എന്നാല്‍ അവരെ ചൂഷണം ചെയ്യുന്നതില്‍ നാമെല്ലാവരും പ്രത്യക്ഷമായോ പരോക്ഷമായോ പങ്കാളികളല്ലേ?. അവരുടെ ഈ ദൈന്യാവസ്ഥക്കും, പട്ടിണിക്കും വളരെ ചെറിയ ഒരളവിലെങ്കിലും നാമോരോരുത്തരും കാരണക്കാര്‍ തന്നെ. അവര്‍ കാടുകയറി നാട്ടിലെത്തിക്കുന്ന തേനും, ഔഷധങ്ങളും തുടങ്ങി എന്തെല്ലാമെന്തെല്ലാം ഇന്ന് നമ്മുടെ നിത്യോപയോഗവസ്തുക്കളുടെ ഭാഗമാകുന്നുണ്ട്‌. അവര്‍ മാത്രമായിരിക്കില്ല ഇവയെല്ലാം സംഭരിക്കുന്നതെന്ന വാദം അംഗീകരിക്കുമ്പൊഴും, അവര്‍ സംഭരിക്കുന്ന മുഴുവന്‍ വസ്തുക്കളുടെയും പൂര്‍ണ്ണ ഉപഭോക്താക്കള്‍ നമ്മള്‍ മാത്രമാണെന്ന് പറയാതെ വയ്യ.

വ്യാവസായികാടിസ്ഥാനത്തില്‍ കാടുകയറിയിട്ടുള്ളവര്‍ കാടിനെ മുച്ചൂടും മുടിച്ച്, പരിസ്ഥിതിക്ക് ഉണങ്ങാത്ത മുറിവേല്‍‍പ്പിച്ച് കാടിറങ്ങുമ്പോള്‍, ഇവര്‍ ചെയ്തിരുന്നതെന്താണ്? പ്രകൃതിക്കിണങ്ങിയ രീതിയില്‍, മിതമായി മാത്രം വനവിഭവങ്ങളെ ശേഖരിച്ച് നമ്മിലെത്തിക്കുന്നു. വ്യവസായികള്‍ മായം ചേര്‍ത്തു വില്‍ക്കുന്ന വനവിഭവങ്ങള്‍ പറയുന്ന വില നല്‍കി വാങ്ങുന്ന നമ്മള്‍ അതേ വിഭവങ്ങള്‍ ഒരു ആദിവാസിയുടെ കയ്യില്‍ നിന്നും ‘ചുളു വിലക്ക്’ സ്വന്തമാക്കാന്‍ ശ്രമിക്കുന്നു. അവനില്‍ നിന്ന് പലതും നാം പിടിച്ചെടുക്കുക തന്നെയായിരുന്നു.

നമ്മള്‍ അവരുടെ കൃഷിയിടങ്ങള്‍ കയ്യേറി, അതുമല്ലെങ്കില്‍ പാട്ടത്തിനെന്ന വ്യാജേന അവനെ കബളിപ്പിച്ചു സ്വന്തമാക്കി നമ്മിലൊരു വിഭാഗം തന്നെ പൊന്നു വിളഞ്ഞിരുന്ന, ഔഷധങ്ങളും, ഭക്ഷ്യവസ്തുക്കളും കൃഷിചെയ്തിരുന്ന അവന്‍റെ മണ്ണില്‍ കഞ്ചാവ് കൃഷി ചെയ്തു. അതിന്‌ അവരെത്തന്നെ പറഞ്ഞു പറ്റിച്ചോ, ഭീഷണിപ്പെടുത്തിയോ കാവല്‍ നിര്‍ത്തി. നമ്മള്‍‍, അവര്‍ ജീവിക്കുകയും, ദൈവമായി ആരാധിക്കുകയും, സ്നേഹിക്കുകയും ചെയ്തിരുന്ന വനങ്ങളില്‍ പകല്‍ക്കൊള്ള ചെയ്തും വെട്ടിനിരത്തിയും തരിശു ഭൂമികളാക്കി. അവനു വേണ്ടിയും കൂടി പ്രകൃതി കരുതി വച്ച വിഭവങ്ങളെ അനധികൃതമായി ചൂഷണം ചെയ്തു. നമ്മള്‍ പരിഷ്കൃത വര്‍ഗ്ഗങ്ങള്‍ എന്നഭിമാനിക്കുന്നവരുടെ എച്ചില്‍ ഭക്ഷിക്കുന്നതില്‍ നിന്നു പോലും അവനെ അകറ്റി. കാലാകാലങ്ങളില്‍ മാറി മാറി വന്ന രാഷ്ട്രീയക്കാരും അവനെക്കൊണ്ടു കാര്യം കണ്ടു. നമ്മള്‍ അവരുടെ പാട്ടു പോലും സ്വന്തമാക്കിയില്ലേ?

നാമെന്താണവര്‍ക്ക് തിരിച്ചു കൊടുത്തത്? മുഴുപ്പട്ടിണിയും, അവജ്ഞയുമല്ലാതെ മറ്റെന്തെങ്കിലും തിരികെ നല്‍കാന്‍ നമുക്കായിട്ടുണ്ടോ? ഇന്നും കടല്‍കടന്നെത്തുന്ന സായിപ്പിനു കാണാന്‍ ഫെയര്‍ ആന്‍ഡ് ലവ്‌ലി തേച്ചും, എ സിയുടെ തണുപ്പിലും, ഫേഷ്യലിംഗിന്‍റെ കൊഴുപ്പിലും വെളുപ്പിച്ചെടുത്ത മുഖമുള്ളവര്‍ മുഖത്ത് കരി തേച്ച് കെട്ടിയാടി വര്‍ണ്ണാഭമാക്കുന്ന ആദിവാസി നൃ്ത്തങ്ങള്‍ പോലും അവരുടേതല്ലേ? അവന്‍റെ വേദനയും, പട്ടിണിയും, ഭക്തിയും, സ്നേഹവും, കൂറുമെല്ലാം അലിഞ്ഞു ചേര്‍ന്ന ആ മണ്ണിന്‍റെ സംഗീതത്തെ പോലും നമ്മള്‍ വിലയ്ക്കു വില്‍ക്കുന്നു. എന്നിട്ടും... എന്നിട്ടും നാമവര്‍ക്കെന്തു തിരിച്ചു നല്‍കി???

ജീവകാരുണ്യം പ്രസംഗിക്കുന്ന മത സംഘടനകള്‍ക്കും, അഥസ്ഥിതന്‍റെ ദൈന്യതയെ വോട്ടാക്കി മാറ്റുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും അവരെ വേണ്ടാതാവുന്നതെന്തുകൊണ്ടാണ്? ഒരു നേരത്തെ ഭക്ഷണം കൊടുക്കാന്‍ ഒരു കൈ പോലും അവനു നേരേ നീളാത്തതെന്തുകൊണ്ടാണ്?

ഭൂലോകത്തേക്കാള്‍ മനുഷ്യത്വവും, സ്നേഹവും കൈമുതലായുള്ള നമ്മള്‍ ബൂലോകര്‍ക്കെങ്കിലും എന്തെങ്കിലും ഒന്നു ചെയ്യാന്‍ കഴിയുമോ?

© ജയകൃഷ്ണന്‍ കാവാലം

Saturday, April 25, 2009

ലൈംഗികത പാപമല്ല, പുണ്യമാണ്. (കൂട്ടുകാരന്‍റെ ചോദ്യത്തിന് ഉത്തരം)



ഒരു പക്ഷേ മനുഷ്യന്‍ ഏറ്റവുമധികം ചോദിച്ചിട്ടുള്ള ഒരു ചോദ്യമായിരിക്കും ‘ലൈംഗികത പാപമോ’ എന്നത്. കൂട്ടുകാരന്‍റെ ചില സംശയങ്ങള്‍ ശ്രദ്ധയില്‍ പെടുകയുണ്ടായി. എന്നാല്‍ കേവലം ഒരു കമന്‍റിലൂടെ ഇത് ചര്‍ച്ച ചെയ്യുക എന്നത് അസാദ്ധ്യമാണെന്നു തോന്നുന്നു. കമന്‍റുകള്‍ക്ക്‌ പോസ്റ്റിനേക്കാള്‍ വളരെ ദൈര്‍ഘ്യമേറിയേക്കാം എന്നതു തന്നെ കാരണം.

‘മതമില്ലാത്ത ജീവന്‍‘ എന്ന ആശയത്തിന് അര്‍ദ്ധമുണ്ടോ എന്ന അദ്ദേഹത്തിന്‍റെ ചോദ്യത്തിന് ആത്മീയ തലത്തില്‍ ഉത്തരമുണ്ട്‌. ആത്മാവ്‌ ഗുണ-ദോഷ-വികാര-വിചാരാദികളില്‍ നിന്നെല്ലാം സ്വതന്ത്രമെന്ന്‌ അഥവാ നിര്‍ഗ്ഗുണമെന്ന്‌ വേദാന്തം പറയുന്നെങ്കില്‍; തീര്‍ച്ചയായും ആ ജീവന്‍ മതരഹിതം തന്നെയാവേണ്ടതല്ലേ? ഹൈന്ദവര്‍ ബ്രഹ്മം എന്നു വിളിക്കുന്നതും, ക്രൈസ്തവര്‍ അരൂപി എന്നു വിളിക്കുന്നതും, ഇസ്ലാം അള്ളാ എന്നു വിളിക്കുന്നതും ഈ നിര്‍ഗ്ഗുണചൈതന്യത്തെ തന്നെ. ആ പരിശുദ്ധവും നിര്‍ഗ്ഗുണവുമായ ജീവന് മതമില്ല തന്നെ.

കേവലം അഭിപ്രായം എന്ന നിലയില്‍ നിന്നും -മനുഷ്യന്‍റെ ശാരീരികവും, ബൌദ്ധികവും, ആത്മീയവുമായ നിലനില്‍‍പ്പിനും, ഉന്നമനത്തിനും വേണ്ടി കാലാകാലങ്ങളില്‍ ലഭ്യമായിട്ടുള്ള അഭിപ്രായങ്ങളും, നിര്‍ദ്ദേശങ്ങളും തന്നെയാണ് മതങ്ങള്‍ എന്ന സമൂഹങ്ങളായി രൂപാന്തരം പ്രാപിച്ചതെന്നു കരുതാം.- നന്മയെ മാത്രം ലക്ഷ്യം വച്ച് ലഭ്യമായ ആ അഭിപ്രായങ്ങളെ പിന്‍‍തുടര്‍ന്ന സമൂഹങ്ങളില്‍ പക്ഷേ കാലുഷ്യം കലരുകയും അവര്‍ തമ്മില്‍ തമ്മില്‍ വാളെടുക്കുകയും ചെയ്തു. അതുമല്ലെങ്കില്‍ ബാഹ്യശക്തികള്‍ കുത്തി വച്ച വിഷം അവരെക്കൊണ്ടു വാളെടുപ്പിച്ചു. അതുകൊണ്ടു തന്നെ അഹിംസയും, പരസ്പരസ്നേഹവും, ത്യാഗവുമൊക്കെ വിളംബരം ചെയ്ത ആ മതങ്ങളില്‍ നിന്നും അവര്‍ പുറത്താവുകയും ചെയ്തു. വിഡ്ഡികള്‍. ആയുധമെടുത്തു സഹജീവിയെ ആക്രമിക്കുന്ന ഹിന്ദു എന്നോ, ക്രിസ്ത്യന്‍ എന്നോ ഇസ്ലാം എന്നോ, ബുദ്ധിസ്റ്റ് എന്നോ ജൈനിസ്റ്റ് എന്നോ സിഖ് എന്നോ അവകാശപ്പെടുന്നവരൊന്നും ആ അവകാശവാദത്തിന് ഒരു കാരണവശാലും യോഗ്യരല്ല. കാരണം ആ മതസംഹിതകളില്‍ പരസ്പര ദ്വേഷണം അനുശാസിച്ചിട്ടില്ല തന്നെ. ഇനി അത്തരം ഒരു അഭിപ്രായം പ്രസ്തുത ഗ്രന്ധങ്ങളിലോ തത്വസംഹിതകളിലോ ഉണ്ടെന്നു നിസ്സംശയം ബോദ്ധ്യമായാല്‍ അവകളെ കടലിലെറിയുകയോ, അഗ്നിയിലെരിക്കുകയോ ചെയ്യുകയാണ് ബുദ്ധിയും, യുക്തിയും, കൈമുതലായുള്ള ലോകനന്മ ആഗ്രഹിക്കുന്ന ഓരോ പൌരന്‍റെയും ധര്‍മ്മവും, കടമയും.

കൂട്ടുകാരന്‍ ചോദിച്ചതു പോലെ ജീവികളിലെ ലൈംഗികോര്‍ജ്ജമല്ല പ്രേമവും സ്നേഹവുമായി പുറത്തു വരുന്നത്. ലൈംഗികോര്‍ജ്ജത്തിന്‍റെ പ്രാകട്യത്തെ ‘കാമം’ എന്നു വിളിക്കുവാന്‍ മാത്രമേ സാധിക്കുകയുള്ളൂ. വെറും കാമം മാത്രം.

സ്നേഹത്തെ നിര്‍വ്വചിക്കുക പ്രയാസകരമെങ്കിലും ചില തരംതിരിവുകള്‍ സ്നേഹത്തിനുണ്ട്‌. സ്നേഹം എന്ന പൊതുവായ പേരില്‍ അറിയപ്പെടുന്ന ഈ അനുഭവം പകുതി ഭൂമിയിലും പകുതി സ്വര്‍ഗ്ഗത്തിലുമാണെന്നു പറയാം. അതായത്‌ സ്നേഹത്തെ; കാമം, പ്രണയം,ഇഷ്ടം,ബഹുമാനം,വാത്സല്യം,പ്രേമം എന്നിങ്ങനെ തരം തിരിക്കാവുന്നതാണ്. വ്യക്തമായ വ്യത്യാസം ഇതിനുണ്ട്‌.

കാമം: കേവലം താമസഗുണം മാത്രമാണിത്. കേവലം ഇന്ദ്രിയസുഖത്തിനു വേണ്ടി മാത്രം ഉണ്ടാവുന്നതും, നിലനില്‍ക്കുന്നതുമായ ഒരു അധമവികാരം മാത്രമാണ് കാമം. സ്വാര്‍ത്ഥതയുടെ മാത്രം സന്തതി. ഇതിന്‍റെ നില ഭൂമിക്കും, പാതാളത്തിനും അടിയിലെന്നു വേണം കരുതാന്‍.

പ്രണയം: പ്രണയത്തില്‍ വിട്ടുവീഴചക്ക് അവസരങ്ങളും, സാദ്ധ്യതയുമുണ്ട്‌. എന്നാല്‍ സ്വാര്‍ത്ഥതയും ഉണ്ട്‌. ഏതെങ്കിലും അര്‍ത്ഥത്തില്‍ ‘സ്വന്തമാക്കാനല്ലാതെ’ ആരും പ്രണയിക്കാറില്ലല്ലോ. മാത്രവുമല്ല ഇവിടെ കാമത്തിന്‍റെ സാമീപ്യവും സ്ഥിരമായോ, താല്‍ക്കാലികമായോ ദര്‍ശിക്കാവുന്നതാണ്. ഒന്നുകില്‍ ശരീരം, അല്ലെങ്കില്‍ തിരിച്ചുമുള്ള സ്നേഹം, പരിഗണന അങ്ങനെ സ്വാര്‍ത്ഥതയുടെ പ്രാകട്യം തീര്‍ച്ചയായും പ്രണയത്തില്‍ ദൃശ്യമാണ്. ഇതിന്‍റെ നില ഭൂമിയിലാണ്.

ഇഷ്ടം: ഇവിടെ സ്വാര്‍ത്ഥതയുടെ തോത്‌ നേര്‍പകുതിയോ അതിലേറെയോ ആണ്. ഒരു മിഠായി. ‘എനിക്കിതിഷ്ടമാണ്’ എന്ന് ഒരാള്‍ പറഞ്ഞാല്‍ അതില്‍ ‘എനിക്കിതു കിട്ടിയാല്‍ നന്നായിരുന്നു’ എന്നൊരു സ്വാര്‍ത്ഥലാഭേച്ഛ കൂടിയില്ലേ?. അതു പോലെ എനിക്ക് ആ പെണ്‍കുട്ടിയെ ഇഷ്ടമാണ് എന്ന് ഒരുവന്‍ പറയുമ്പോള്‍ അവിടെയും കിട്ടിയാല്‍ നന്ന് എന്നൊരു സ്വാര്‍ത്ഥത ഒളിഞ്ഞിരിപ്പുണ്ട്‌. ഇഷ്ടവും സ്വാര്‍ത്ഥമയം തന്നെ. ഇതിന്‍റെയും നില ഭൂമിയിലത്രേ.

ബഹുമാനം: മാതാപിതാക്കള്‍, ഗുരുക്കന്മാര്‍ തുടങ്ങിയവരോട്‌ നമുക്കുണ്ടാവുന്ന സ്നേഹമാണ് ബഹുമാനം. ഇവിടെ സ്വാര്‍ത്ഥതയുടെ അംശം വളരെ വളരെ കുറവു തന്നെ എങ്കിലും സ്വാര്‍ത്ഥതയുടെ സാമീപ്യമുണ്ട്‌. മാതാപിതാക്കളെ നാം സ്നേഹിക്കുമ്പോള്‍ അവരുടെ സ്നേഹം നാം തിരിച്ചും കൊതിക്കുന്നു. അവരുടെ പരിഗണന കാംക്ഷിക്കുന്നു. അതു പോലെ തന്നെ ഗുരുക്കന്മാരില്‍ നിന്നും തിരിച്ചുള്ള വാത്സല്യവും, വിദ്യയുമെല്ലാം നാം കാംക്ഷിക്കുന്നു. അതു കൊണ്ടു തന്നെ ബഹുമാനവും സംശുദ്ധമായ സ്നേഹമാണെന്നു പറയുക വയ്യ. എന്നാല്‍ ശുദ്ധസ്നേഹത്തോട്‌ വളരെ ചേര്‍ന്നു നില്‍ക്കുന്നു എന്നു പറയാം.

വാത്സല്യം: ഇത്‌ പൊതുവേ മക്കളോടോ, ശിഷ്യന്മാരോടോ എല്ലാം തോന്നുന്ന സ്നേഹമാണ്. ഇവിടെയും ബഹുമാനത്തിന്‍റെ കാര്യത്തിലെന്ന പോലെ തിരിച്ചൊരു ‘പ്രതീക്ഷ’ ഉണ്ടു തന്നെ.

അവസാനമായി പ്രേമം: ഇത്‌ ഈശ്വരനോട്‌ തോന്നേണ്ട വികാരമാണ്. സ്വാര്‍ത്ഥതയുടെ, പ്രതീക്ഷയുടെ ലവലേശമില്ലാത്ത ഈ സ്നേഹമത്രേ സ്വര്‍ഗ്ഗീയവും, ആത്മീയവുമായ പരമാനന്ദപ്രദായകമായ ദിവ്യാനുഭവം. പ്രേമം അത്‌ സര്‍വ്വ ചരാചരങ്ങളോടുമാകാം. ഇവിടെ പ്രതീക്ഷകള്‍ ഒന്നുമില്ല. ത്യാഗം മാത്രം. എന്തും നല്‍കുക. എന്തും ത്യജിക്കുക. ഒന്നും പ്രതീക്ഷിക്കാതിരിക്കുക. മഴ പൊഴിയുന്നതു പോലെ, അഗ്നി എരിയുന്നതു പോലെ ആ ദിവ്യമായ പ്രേമത്തില്‍ സ്വയം അലിഞ്ഞില്ലാതാവുക. ആ അവസ്ഥ ഏതൊരുവന് ഏതൊന്നിനോടുണ്ടാകുന്നുവോ അപ്പോള്‍ മാത്രമേ അതിനെ പ്രേമം എന്ന വാക്കുകൊണ്ട്‌ വിശേഷിപ്പിക്കുവാന്‍ സാധിക്കയുള്ളൂ. ഈ അവസ്ഥയില്‍ താണ ഒരവസ്ഥയെ പ്രേമം എന്ന വാക്കുപയോഗിച്ചു വിളിക്കുന്നതു പോലും പാപമാണ്.

ചുരുക്കിപ്പറഞ്ഞാള്‍ നാം നമ്മുടെ കൈക്കുമ്പിള്‍ ജലധാരയില്‍ മലര്‍ത്തിപ്പിടിക്കുന്നതു പോലെയാണ് ഇഷ്ടം. കുറേ കയ്യില്‍ വീഴും ബാക്കി വെളിയിലും. ഉള്ളില്‍ വീഴുന്നത്‌ അവനവനു സ്വന്തം. എന്നാല്‍ പ്രേമം തുറന്നിരിക്കുന്ന കയ്യില്‍ കമഴ്ന്നിരിക്കുന്ന മറുകൈ പോലെ സുഭദ്രമാണ്. ഉള്ളിലുള്ളതിനു കുടയായി, തണലായി, ആശ്രയമായി യാതൊരു പ്രതിഭലേച്ഛയുമില്ലാതെ നിലകൊള്ളുന്ന അവസ്ഥ. അവരെ നമുക്ക്‌ യോഗികള്‍ എന്നും വിളിക്കാം.


ഇങ്ങനെ സ്നേഹത്തെ തരം തിരിച്ചു കാണുമ്പോള്‍ യഥാര്‍ത്ഥ സ്നേഹത്തില്‍ ലൈംഗികതക്കുള്ള സ്ഥാനം എത്ര തുച്ഛമെന്നു മനസ്സിലാകും.

എന്നാല്‍ ആത്മീയാനന്ദവും, ലൈംഗീകാനന്ദവും തമ്മില്‍ വളരെ വലിയ അന്തരമുണ്ട്‌. ലൈംഗീകാനന്ദം ക്ഷണികവും കേവലം ഇന്ദ്രിയം കൊണ്ട് മാത്രം അനുഭവവേദ്യവുമാകുന്ന ഒന്നാണെങ്കില്‍, ആത്മീയാനന്ദം-യോഗാനന്ദം-പരമാമന്ദം അത്‌ നിത്യവും, ശരീരം കൊണ്ടും, മനസ്സു കൊണ്ടും ആസ്വാദ്യവുമാണ്. രോഗാവസ്ഥയില്‍ പോലും നേടാവുന്നതും, ആനന്ദം പകരുന്നതുമായ ഒന്നാണ് ആത്മീയാനന്ദം.

ഷഡാധാരോപാസന എന്ന യോഗശാസ്ത്രം ഒരിക്കലും ലൈംഗീകാനന്ദത്തിന്‍റെ ബദല്‍ തേടിയുള്ള മനുഷ്യന്‍റെ യാത്രയുടെ ഫലമല്ല.

ലൈംഗികത പാപമെന്ന്‌ ഈയുള്ളവന്‍ വായിച്ചും, അനുഭവിച്ചും അറിഞ്ഞിട്ടുള്ള ഒരു തത്വങ്ങളും പറഞ്ഞിട്ടില്ല. ഭാര്യാഭര്‍തൃലൈംഗികബന്ധം ധര്‍മ്മമെന്നും, പുണ്യമെന്നും, ശ്രേയസ്കരമെന്നും; വ്യഭിചാരം ഹീനമെന്നും, പാപമെന്നും ആകയാല്‍ വര്‍ജ്ജ്യമെന്നുമത്രേ ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ എല്ലാ മതങ്ങളും അനുശാസിക്കുന്നത്.

ഹൈന്ദവസ്ത്രീകള്‍ വിവാഹശേഷം നെറുകയില്‍ സിന്ദൂരമണിയാറുണ്ട്‌. മുടി രണ്ടായി പകുത്തു കെട്ടിയ അവസ്ഥയെ സ്ത്രീയോനിയായി തന്ത്രശാസ്ത്രം പരിഗണിക്കുന്നു. അവിടെ ചാര്‍ത്തിയ സിന്ദൂരം ‘ഇവളുടെ കന്യകാത്വം ഒരു പുരുഷനാല്‍ ഛേദിക്കപ്പെട്ടിരിക്കുന്നു, അഥവാ ഇവള്‍ ഒരു പുരുഷന്‍റെ സം‍രക്ഷണയിലാണ്’ എന്ന പ്രതീകമാണ് നല്‍കുന്നതെന്ന് യുഗാചാര്യനായ ഹരിസ്വാമികള്‍ നമ്മെ ഓര്‍മ്മപ്പെടുത്തുന്നു. ആത്മീയശാസ്ത്രങ്ങള്‍ ലൈംഗികതയ്ക്കു നല്‍കിയ അംഗീകാരം തന്നെയല്ലേ ഇതും? അപ്പോള്‍ എങ്ങനെയാണ് മതങ്ങള്‍ ലൈംഗീകതയ്ക്ക് എതിരാണ് എന്നു പറയുവാന്‍ കഴിയുന്നത്?

ബലാത്സംഗം ചെയ്യുന്നവന്‍, അത് ചെയ്യപ്പെടുന്നയാളുടെ അനുവാദമില്ലാതെ -ആ പദം സൂചിപ്പിക്കുന്നതു പോലെ തന്നെ- ബലാല്‍ക്കാരമായി വെറും കാമത്തിന്‍റെ മാത്രം പ്രചോദനത്താല്‍ ഭോഗിക്കുകയാണ് ചെയ്യുന്നത്‌. ഇത്‌ നീചവൃത്തി തന്നെ. മനുഷ്യന്‍ സദാ ഇതു തന്നെ ചിന്തിച്ചിരിക്കുന്നു എന്ന കൂട്ടുകാരന്‍റെ അഭിപ്രായത്തോട്‌ തൊണ്ണൂറു ശതമാനവും യോജിക്കുന്നു. കാരണം സമൂഹത്തിന്‍റെ സദാചാര നിയമങ്ങളോ, ബാഹ്യമായ അഭിമാനബോധമോ മൂലം അവനില്‍ തടവിലാക്കപ്പെട്ടിരിക്കുന്ന ഈ തീക്ഷ്ണവികാരത്തെ ലഘൂകരിക്കുവാനോ, ഇല്ലായ്മ ചെയ്യുവാനോ വേണ്ടതൊന്നും അവന്‍ ചെയ്യുന്നില്ല. ഇല്ലായ്മ ചെയ്യുക അസാദ്ധ്യമെന്നു തന്നെ കരുതാം. ആഹാര രീതി, ചിന്ത, പ്രവൃത്തി, ധ്യാനം, സത്സംഗം തുടങ്ങിയ നിരവധി മാര്‍ഗ്ഗങ്ങളിലൂടെ ഇത്തരം നീചവികാരങ്ങളെ നിയന്ത്രണവിധേയമാക്കുവാന്‍ സാധിക്കും. മേല്‍ പറഞ്ഞതു പോലെ ധാര്‍മ്മിക വശം കൈവെടിയുമ്പോള്‍ മാത്രമാണ് ഇത്‌ നീചവൃത്തിയാകുന്നതും. അപ്രകാരം മനസ്സിനെ പാകപ്പെടുത്തിയ ഒരുവനെ നഗ്നതയോ, സിനിമയോ, ഇറുകിയ വസ്ത്രങ്ങളോ ഒന്നും തന്നെ വികാരം കൊള്ളിക്കുന്നില്ല. അപ്പോള്‍ നമ്മുടെ സ്വാതന്ത്ര്യത്തില്‍ കൈ വക്കുന്നത്‌ നമ്മള്‍ തന്നെയല്ലേ?

ലൈംഗികത പാപമല്ല. അത്‌ ലോകത്തിലെ ഉദാത്തവും, ദൈവീകവുമായ ഒരു ക്രിയയും, കലയുമാണ്. ഗൃഹസ്ഥാശ്രമികളായ ഓരോരുത്തരും ആചരിക്കേണ്ട ധര്‍മ്മമെന്നും നാം പഠിക്കേണ്ടതുണ്ട്‌. എന്നാല്‍ അത്‌ എപ്രകാരം ധര്‍മ്മച്യുതി സംഭവിക്കാതെ, ശ്രേയസ്കരമാക്കാം എന്നത്‌ നാമാണ് തീരുമാനിക്കേണ്ടത്.

© ജയകൃഷ്ണന്‍ കാവാലം

Tuesday, March 31, 2009

ചേര്‍ത്തലയില്‍ വന്നതു പുലിയല്ല... പക്ഷേ ഒരു സന്ദേശം കിട്ടിയിരുന്നു

ചേര്‍ത്തലയില്‍ വന്നതു പുലിയല്ല... പക്ഷേ...???

ഇന്നലെ ഒരു ദിവസം മുഴുവന്‍ മലയാളികളെ ഉദ്വേഗത്തിന്‍റെ മുള്‍മുനയില്‍ നിര്‍ത്തിയ അഭ്യൂഹം മുന്നോട്ടു വയ്ക്കുന്ന ചില ചിന്തകളുണ്ട്‌.

പുലികളായാലും, തീവ്രവാദികളായാലും ‘വരുന്നു’,‘വന്നു’ എന്നിങ്ങനെയുള്ള സംശയം ഉണ്ടായപ്പൊഴേ പൊലീസും സുരക്ഷാ ഉദ്യോഗസ്ഥരും ഇത്രയധികം ജാഗ്രത പാലിച്ചതിനു പിന്നില്‍ തീര്‍ച്ചയായും മുംബൈ ആക്രമണത്തിന്‍റെ പശ്ചാത്തലം തന്നെയാണ്. അതല്ലെങ്കില്‍ നാം ഇന്നലെ കണ്ട ഉന്മേഷമൊന്നും അവര്‍ കാണിക്കാനിടയില്ല. എന്നാല്‍ പറഞ്ഞു വരുന്നത് ജനങ്ങളുടെ കാര്യമാണ്.

നാമിവിടെ തമ്മില്‍ തല്ലിയും, തൊഴുത്തില്‍ കുത്തിയും, പരസ്പരം ചെളിവാരിയെറിഞ്ഞും സമയം കളയുന്നതിനിടയില്‍ പുറത്തു നിന്നൊരു നുഴഞ്ഞു കയറ്റത്തിന്‍റെ സാദ്ധ്യതകളെക്കുറിച്ച് ബോധവാന്മാരാകേണ്ടതുണ്ട്‌. ഭിന്നിപ്പിച്ചു ഭരിക്കുക എന്ന വെള്ളക്കാരന്‍റെ നയം ഇന്ന്‌ ഏറ്റെടുത്തിരിക്കുന്നത് വിവിധ മത-രാഷ്ട്രീയ കക്ഷികളാണ്. മുംബൈ നഗരത്തെ സംബന്ധിച്ചിടത്തോളം ജനബാഹുല്യവും ദിനം പ്രതി അപരിചിതര്‍ വന്നു പോകുന്ന സാഹചര്യവും, ന്യൂനപക്ഷം മാത്രം വരുന്ന ഒരു വിഭാഗത്തിന്‍റെ അനുകൂല നിലപാടുകളും മാത്രമേ അവര്‍ക്ക് അനുകൂല ഘടകമാകുന്നുള്ളൂ. ‘ജീവിക്കാന്‍‘ വേണ്ടി വിവിധ സ്ഥലങ്ങളില്‍ നിന്നും വന്നു ചേര്‍ന്നിട്ടുള്ള ജനങ്ങള്‍ക്ക് ഇതൊന്നും വിഷയമല്ല. അവരുടെ ദിനചര്യകളില്‍ ഇത്തരം പ്രവണതകളെ അനുകൂലിക്കാനോ, പ്രതികൂലിക്കാനോ ഉള്ള സമയവുമില്ല. എന്നാല്‍ പരസ്പര ഐക്യം എന്നൊന്നുണ്ട്‌.

നേരിട്ടുള്ള അനുഭവത്തിന്‍റെ വെളിച്ചത്തില്‍ പറയട്ടെ, ഓണമായാലും, വിഷുവായാലും, മറ്റേത്‌ മലയാളികളുടെ തനതായ ആഘോഷങ്ങളായാലും അതിന്‍റേതായ സൌന്ദര്യത്തിലും, സമഭാവനയിലും ആഘോഷിക്കപ്പെടുന്നത് ഇന്ന്‌ മുംബൈ, ഡല്‍ഹി പോലെയുള്ള കുടിയേറിപ്പാര്‍ക്കുന്ന മലയാളികള്‍ക്കിടയില്‍ മാത്രമാണ്. നമ്മള്‍ കേരളത്തില്‍ ആ സമയം എന്തു ചെയ്യുന്നു??? ഒരു വിഭാഗം മദ്യപാന മത്സരത്തില്‍ വ്യാപൃതരാവുമ്പോള്‍, മറുവിഭാഗം ഓണമായാലും, വിഷുവായാലും വിലക്കു വാങ്ങുന്നു!!!

ഈ വിരോധാഭാസത്തിനു കാരണം മലയാളിയുടെ മടി തന്നെയാണ്. അതു മാത്രവുമല്ല, പരസ്പര സ്നേഹമില്ലായ്മ, സഹവര്‍ത്തിത്വമില്ലായ്മ തുടങ്ങിയ വിഷങ്ങള്‍ ഇത്തരം കൂട്ടായ ആഘോഷങ്ങളില്‍ നിന്നും നമ്മെ ഒറ്റപ്പെടുത്തുന്നു. ഈ ഒറ്റപ്പെടല്‍ നാം ഇന്നനുഭവിക്കുന്നത് സാംസ്കാരിക തലങ്ങളില്‍ മാത്രമല്ല ജീവിതത്തിന്‍റെ എല്ലാ തലങ്ങളിലും നമുക്കൊരുമയില്ലാതായിരിക്കുന്നു. പോരാത്തത് മതമെന്നും, രാഷ്ട്രീയമെന്നും ഉള്ള പേരുകളില്‍ അവരും ചെയ്യുന്നു.

കഴിഞ്ഞ ദിവസങ്ങളിലായി ടെലിവിഷന്‍ ചാനലുകള്‍ സംഘടിപ്പിക്കുന്ന തിരഞ്ഞെടുപ്പ് ചര്‍ച്ചകളില്‍ വാക്കേറ്റവും, കയ്യേറ്റവും ഉണ്ടാകാത്ത ഒരെണ്ണം പോലും കണ്ടില്ല എന്നത് അതീവ ഗൌരവത്തോടെയും, സൂക്ഷ്മതയോയും നിര്‍വ്വഹിക്കപ്പെടേണ്ട ഒരു രാഷ്ട്രീയപ്രക്രിയയൊടുള്ള ജനങ്ങളുടെ സമീപനത്തെയാണ് ചൂണ്ടിക്കാണിക്കുന്നത്.

മുംബൈ നഗരം അത്ഭുതപ്പെടുത്തുന്ന വേഗതയിലാണ് തീവ്രവാദി ആക്രമണങ്ങളില്‍ നിന്നായാലും, മറ്റേതു ദുരന്തങ്ങളില്‍ നിന്നായാലും പൂര്‍വ്വസ്ഥിതിയിലേക്ക് മാറുന്നത്. അതിനുള്ള വലിയൊരു കാരണം അവിടത്തെ ജനങ്ങളുടെ ഐക്യത്തേക്കാളുപരി, മറ്റുള്ളവന്‍റെ ജീവിതത്തില്‍ എത്തി വലിഞ്ഞു നോക്കി കുറ്റങ്ങളും കുറവുകളും കണ്ടെത്താനുള്ള സമയമില്ലായ്മ കൂടിയാണ്.

കേരളത്തില്‍ അത്തരമൊരു അവസ്ഥയുണ്ടായാല്‍ കാലഘട്ടങ്ങള്‍ തന്നെ വേണ്ടിവരും പൂര്‍വ്വസ്ഥിതി കൈവരിക്കുവാന്‍. ശരീരത്തില്‍ വൈറസ്‌ ബാധിച്ചാല്‍ ആന്‍റിബയോട്ടിക്ക് കഴിക്കുക എന്നതൊരു അനിവാര്യതയായി വന്നേക്കാം. എന്നാല്‍ വൈറസും ആന്‍റിബയോട്ടിക്കും പകരുന്ന ക്ഷീണം മാറുന്നത് അവന്‍റെ ആരോഗ്യത്തെ അനുസരിച്ചിരിക്കും. അതേ പോലെ ദുര്‍ബ്ബലമായ സാമൂഹിക അന്തരീക്ഷത്തില്‍ ഒരു ആക്രമണം നടത്തുവാന്‍ എളുപ്പമാണ്. അവിടെ അക്രമികളുടെ അഴിഞ്ഞാട്ടത്തിനും, അനിവാര്യതയായി വരുന്ന സൈനികനടപടികള്‍ക്കും ശേഷം സമൂഹം പൂര്‍വ്വസ്ഥിതിയിലേക്കു വരണമെങ്കില്‍ ആ സമൂഹത്തിന് ഐക്യവും, ശക്തിയും ഉണ്ടായേ മതിയാകൂ.

മാവേലി നാടുവാണീടും കാലം എന്ന് ഓണത്തിനെങ്കിലും, വിലക്കുവാങ്ങിയ പ്ലാസ്റ്റിക്ക് സദ്യ ഉണ്ണുന്നതിനിടയില്‍ നമുക്കു പാടാം. വെറുതേ പാടുമ്പോള്‍ എന്തായിരുന്നു ആ വരികളുടെ അര്‍ത്ഥമെന്ന് വെറുതേ... വെറുതേ മാത്രമെങ്കിലും ഒന്നോര്‍ക്കാം.

© ജയകൃഷ്ണന്‍ കാവാലം

Thursday, March 19, 2009

വിഷമുള്ള മനുഷ്യന്‍ !

ഹസന്‍ കുഞ്ഞ് ചേട്ടന്‍ ലോറിയുടെ ഓയില്‍ ചെക്ക് ചെയ്തിരുന്നത് മിക്കവാറും വൈകുന്നേരങ്ങളിലായിരുന്നു. വണ്ടിയുടെ ബോണറ്റ് തുറന്ന് ദിവസവും ചെയ്യാറുള്ള ചില കാര്യങ്ങള്‍ക്കു ശേഷം ഹസന്‍ കുഞ്ഞ് ചേട്ടന്‍ നീട്ടി വിളിക്കും മോനേ... എന്ന്. മിക്കവാറും ഒരു വിളിയുടെ ആവശ്യമില്ലാതെ തന്നെ ഞാനവിടെ ഹാജര്‍ ഉണ്ടാവും. വണ്ടിയുടെ ഓയില്‍ ചെക്ക് ചെയ്യുക എന്നത് ഹസന്‍ കുഞ്ഞ് ചേട്ടന്‍ എനിക്കനുവദിച്ചു തന്ന അവകാശമായിരുന്നു. കറുത്ത പ്ലാസ്റ്റിക്ക് പിടിയുള്ള നീളമുള്ള ആ സ്കെയില്‍ വലിച്ചൂരി ഹസന്‍ ചേട്ടന്‍റെ കയ്യില്‍ കൊടുക്കുക എന്നിട്ടു രണ്ടു പേരും കൂടി അതു പരിശോധിക്കുക ഈ നിസ്സാര പ്രവൃത്തിയോട്‌ എന്തു കൊണ്ടോ എനിക്കു വലിയ താല്പര്യമായിരുന്നു. അന്നെനിക്ക് ഈ പണി ചെയ്യണമെങ്കില്‍ വണ്ടിയുടെ ബമ്പറില്‍ കയറി നില്‍ക്കണം.

ആദ്യം സ്കെയില്‍ ഊരിയെടുത്ത് തുണി കൊണ്ട്‌ നന്നായി തുടച്ചതിനു ശേഷം രണ്ടാമതും ഇട്ട് ഊരിയെടുത്താണ് ഓയില്‍ ലെവല്‍ പരിശോധിക്കുന്നത്.

എഞ്ചിന്‍റെ ഹൃദയത്തിലേക്ക് നീണ്ടു പോകുന്ന ആ സ്കെയില്‍ പരിശോധിക്കുന്നതിലൂടെ വണ്ടിയെ മുഴുവനും അറിയാന്‍ കഴിയുന്നതു പോലെ ഒരു തോന്നല്‍. മനുഷ്യന്‍റെ മനസ്സിലേക്കു കടന്നു ചെല്ലുന്ന ഒരു പ്രതീതി ദിവസവും ഞാന്‍ അത്ഭുതത്തോടെ അനുഭവിച്ചു വന്നു.

മനുഷ്യരുടെ കാര്യവും അങ്ങനെയാണ്. തുടച്ചെടുത്ത സ്കെയില്‍ പോലെ, മുന്‍‍വിധികളൊന്നുമില്ലാതെ, സ്വതന്ത്രമായി ഒരു മനുഷ്യനെ സമീപിച്ചാല്‍ നമുക്കയാളുടെ ഹൃദയം തൊട്ടറിയാം. നന്മയുടെ ആഴവും, കാലുഷ്യത്തിന്‍റെ അളവും വ്യക്തമായി തിരിച്ചറിയാം. പൊതുവേ മനുഷ്യരോടുള്ള സമീപനത്തില്‍ ഇത്തരമൊരു ആദര്‍ശം പുലര്‍ത്തിപ്പോരുവാന്‍ പരമാവധി ശ്രമിക്കാറുണ്ട്‌. അങ്ങനെ നമ്മള്‍ തിരിച്ചറിയുന്ന ചില വ്യക്തിത്വങ്ങളുണ്ട്‌. ബാഹ്യപ്രകൃതത്തില്‍ നിന്നും വിഭിന്നമായി നില നില്‍ക്കുന്ന അത്ഭുത ലോകം അവരില്‍ ദര്‍ശിക്കുക അത്ഭുതത്തോടെയാവും.

അടുത്തിടെ പരിചയപ്പെട്ട ചില വ്യക്തികളെ മുന്‍‍നിര്‍ത്തിയേ അല്ല ഈ കുറിപ്പെഴുതുന്നത്.

പൊതുസ്ഥലങ്ങളില്‍ എന്നും മാന്യതയുടെ കുപ്പായം ധരിച്ചു മാത്രം പ്രത്യക്ഷപ്പെടുന ചിലരുണ്ട്‌. സംസാരം, പെരുമാറ്റം തുടങ്ങിയവ വളരെ ആകര്‍ഷകമാക്കി, സഹജീവികളുടെ ഉന്നമനമാണ് എന്‍റെ സന്തോഷം എന്ന മുദ്രാവാചകം നിരന്തരം മറ്റുള്ളവരെ ഓര്‍മ്മിപ്പിച്ച് എന്തിനും എവിടെയും മുന്‍‍പന്തിയില്‍ നില്‍ക്കുന്നവര്‍. എന്നാല്‍ അകമറിയും തോറും അവരോട് ആദ്യമൊക്കെ നമുക്കു തോന്നിയേക്കാവുന്ന പരിഗണന (പരിഗണന മാത്രം. പലരും ധരിക്കുന്നതു പോലെ ആരാധനയോ, വിധേയത്വമോ ആര്‍ക്കും തോന്നില്ല ഇക്കൂട്ടരോട്‌. ചില വിഢികള്‍ക്കൊഴികെ) സഹതാപമായി മാറും നമുക്കവരോട്‌. ‘ഞാന്‍ സര്‍വ്വസമ്മതന്‍‘ എന്ന പൊള്ളയായ ആത്മവിശ്വാസത്തിന്‍റെ മൂഢസ്വര്‍ഗ്ഗത്തില്‍ വിരാജിക്കുന്നവരോട്‌ വേറെ എന്തു തോന്നാന്‍?

സമൂഹത്തെ തന്നെ വിഷലിപ്‌തമാക്കുന്ന മറ്റൊരുകൂട്ടരുണ്ട്‌. സ്വയം അധഃകൃതനെന്നു വിധിച്ച് വൃണം വമിക്കുന്ന അപകര്‍ഷതയോടെ മാത്രം സമൂഹത്തെ നോക്കിക്കാണുന്നവര്‍. മാന്യന്‍ എന്നു കരുതി അവരെ സമീപിക്കുമ്പോള്‍ വളരെ പെട്ടെന്ന് തന്നെ ഈ വര്‍ഗ്ഗീയവിഷം തിരിച്ചറിയുകയും ചെയ്യും. വിശിഷ്യാ അല്‍‍പം വിദ്യാഭ്യാസമോ, തരക്കേടില്ലാത്ത തൊഴിലോ കൂടിയുണ്ടെങ്കില്‍ പറയുകയും വേണ്ട. സര്‍വ്വതിനെയും പുച്ഛത്തോടെ മാത്രം നോക്കിക്കാണുവാന്‍ കഴിയുന്ന ഇവര്‍ മാനസികരോഗികള്‍ എന്നതില്‍ സംശയമില്ല. പ്രത്യേകിച്ചും അധികാരസ്ഥാനങ്ങളില്‍ ഇവര്‍ കടന്നു കൂടിയാല്‍ സമൂഹത്തിന് വന്നു ഭവിച്ചേക്കാവുന്ന വിപത്ത് വളരെ വലുതാണ്.

മനുഷ്യനെ മനുഷ്യനായി കാണാന്‍ കഴിയുകയും, സ്വയം ഒരു മനുഷ്യനായി നിലനില്‍ക്കുകയും ചെയ്യുക എന്നത് അത്ര വലിയ പ്രയാസമുള്ള കാര്യമൊന്നുമല്ല. കറ പുരളാത്ത ഒരു മനസ്സുണ്ടാവണമെന്നു മാത്രം. ഉള്ളില്‍ വൃത്തികെട്ട വിഷം അത് വ്യക്തിപരമായാലും, രാഷ്ട്രീയമായാലും, വര്‍ഗ്ഗീയമായാലും, മതപരമായാലും എന്തു തന്നെയായാലും ചുമക്കുന്നവര്‍ക്ക് ഒരിക്കലും മനുഷ്യനായി നിലനില്‍ക്കുക സാദ്ധ്യമല്ല തന്നെ.

മറ്റൊരു കൂട്ടരുണ്ട്‌. നേര്‍ക്കു നേര്‍ നിന്ന് നല്ല വാക്കു പറയും. പിന്നാമ്പുറത്ത് പോയി അസഭ്യവും പറയും. ഇത്തരം മാനസിക വൈകല്യമുള്ളവരെ ഷണ്ഡന്മാരെന്നു വിളിക്കാമോ എന്നറിയില്ല. കാരണം ഷണ്ഡത്വം ഒരു ശാരീരിക വൈകല്യം മാത്രമാണല്ലോ. നേര്‍ക്കു നേര്‍ സം‌വദിക്കുവാനുള്ള ആര്‍ജ്ജവം ഇല്ലാത്തവരാണിവര്‍. എന്നാലോ മറ്റുള്ളവരെ ദ്വേഷിക്കുന്നതിലൂടെ കിട്ടുന്ന പൈശാചികാനന്ദത്തിന്‍റെ ലഹരിയില്ലാതെ ഇവര്‍ക്കു നിലനില്‍‍പ്പില്ല തന്നെ. എന്നാല്‍ ഇവരറിയുന്നില്ല സ്വയം ദ്രവിക്കുകയാണിവരെന്ന്.

ഇപ്പറഞ്ഞ കൂട്ടരെയൊക്കെ ഓരോ സമൂഹത്തിലും, നാമോരോരുത്തരുടെ ചുറ്റിലും നമുക്കു കാണുവാന്‍ സാധിക്കും. നോക്കിക്കാണുവാനുള്ള കണ്ണുകള്‍ തുറന്നിരുന്നാല്‍ മാത്രം മതി.

അറപ്പുളവാക്കുന്ന ഇത്തരം മനോവൈകല്യമുള്ളവരെ നിരന്തരം കണ്ടുമുട്ടുന്നവരാണ് നാമോരോരുത്തരും. പ്രതിവിധി ഒന്നു മാത്രം. സ്വയം മനുഷ്യനായി നിലനില്‍ക്കുക.

(അനുഭവത്തില്‍ നിന്നു പറയുന്നത്)

© ജയകൃഷ്ണന്‍ കാവാലം