Showing posts with label വാര്‍ത്ത. Show all posts
Showing posts with label വാര്‍ത്ത. Show all posts

Thursday, May 9, 2013

സനാവുള്ളയുടെ കൊല നമ്മോടും ചിലതു പറയുന്നുണ്ട്



സനാവുള്ളയോട് ചെയ്തതു ക്രൂരത തന്നെ. അത് ശിക്ഷാര്‍ഹമായ കുറ്റവും, ഇന്ത്യന്‍ ആദര്‍ശങ്ങള്‍ക്ക് വിരുദ്ധവും, രാജ്യത്തിന്റെ യശസ്സിന് മങ്ങലേല്‍പ്പിക്കുന്നതും തന്നെ. 100% ശരി. എന്നാല്‍ ആ കുറ്റകൃത്യത്തെ രാജ്യത്തെ ബഹുഭൂരിപക്ഷം ഏതെങ്കിലുമൊക്കെ വിധത്തില്‍ ന്യായീകരിക്കുന്നതിനു പിന്നില്‍ ചില ശരികളുണ്ട്‌. അവരുടേതായ ശരികള്‍.

രാജ്യത്ത് അതിക്രമിച്ചു കയറി നമ്മുടെ പട്ടാളക്കാരുടെ തലകളറുത്ത് മൃഗീയമായി കൊലപ്പെടുത്തി. നമ്മുടെ രാജ്യം ഭരിക്കുന്ന സര്‍ക്കാര്‍എന്തു ചെയ്തു? ഒന്നും ചെയ്തില്ല. പകരം രാജ്യസേവനത്തിനിടയില്‍ മരിച്ചു വീണവരുടെ യൂണിഫോമിട്ട കബന്ധങ്ങളേറ്റു വാങ്ങി ലോകരാജ്യങ്ങള്‍ക്കു മുന്‍പില്‍ നൂറ്റിയിരുപത്തിയഞ്ചു കോടി ജനങ്ങളുടെ ആത്മാഭിമാനത്തിനു മേല്‍ കരിങ്കൊടി കെട്ടി.

സരബ്‌ജിത്‌സിംഗ് എന്ന ഒരു ഇന്ത്യന്‍ പൌരനെ മൃഗീയമായി ആക്രമിച്ചു. അയാള്‍ ആശുപത്രിയില്‍ കിടന്ന നാളുകളില്‍ പോലും അയാളുടെ മോചനത്തിനോ, അയാള്‍ക്കു നല്ല ചികിത്സ ഉറപ്പാക്കുന്നതിനോ, വിശ്വസ്തതയുള്ള ഇന്ത്യന്‍ഡോക്ടര്‍മാരെ ചികിത്സകരുടെ കൂട്ടത്തില്‍ ഉള്‍പ്പെടുത്തുന്നതിനോ വേണ്ടി നമ്മുടെ ഭരണകൂടം യാതൊന്നും ചെയ്തില്ല. അയാള്‍ എങ്ങനെ മരിച്ചു എന്നു പോലും അറിയപ്പെടുന്നതിനാവശ്യമായ പ്രധാന തെളിവുകള്‍, പോസ്റ്റ്മോര്‍ട്ടം ചെയ്യുമ്പോള്‍ നിര്‍ണ്ണായകമായ രേഖകള്‍ ലഭിച്ചേക്കാവുന്ന (പ്രധാനമായും ഔഷധങ്ങള്‍, മറ്റു ഫോറിന്‍ കെമിക്കലുകള്‍, വിഷം ഇവയുടെ സാന്നിദ്ധ്യം തിരിച്ചറിയാന്‍ സഹായിക്കുന്ന ആമാശയം, വൃക്ക ഇവകള്‍) ആന്തരികാവയവങ്ങള്‍ നീക്കം ചെയ്ത നിലയില്‍ ഒരു മൃതദേഹത്തോടു കാണിക്കേണ്ടുന്ന യാതൊരുവിധ മര്യാദയും, രണ്ടു രാജ്യങ്ങളുടെയിടയില്‍ അനുവര്‍ത്തിച്ചിരിക്കേണ്ട കേവല മര്യാദ പോലുമില്ലാതെ -ഇവന്മാര്‍ക്കിത്രയൊക്കെ മതി- എന്ന ലാഘവത്തോടെ എറിഞ്ഞു കൊടുത്ത അയാളുടെ മൃതദേഹം ഏറ്റുവാങ്ങി അയാളെ 'വീരപുത്രന്‍' എന്ന് വിശേഷിപ്പിച്ച് ഭരണകൂടത്തിന്റെ നട്ടെല്ലില്ലായ്മയെ ദേശീയ പതാകയില്‍ പുതപ്പിച്ചു ജനങ്ങളുടെ കണ്ണില്‍ പൊടിയിട്ടു.

ഇത്തരം ആണത്തമില്ലായ്മകളുടെ മാത്രം ആസ്ഥാനമായി ഭരണസിരാകേന്ദ്രങ്ങള്‍ മാറുമ്പോള്‍ ജനം നിയമം കയ്യിലെടുത്താല്‍ അത് പ്രധാനമായും ഭരണകൂടത്തിന്റെ കെടുകാര്യസ്ഥതയ്ക്കു നേരേ ലോകരാജ്യങ്ങളുടെ പുച്ഛശരങ്ങളേറ്റു വാങ്ങേണ്ട അവസ്ഥ സംജാതമാക്കുന്നു. അവിടെയും ഒന്നും ചെയ്യാനാവാതെ നില്‍ക്കുക മാത്രമാണ് സര്‍ക്കാര്‍ ചെയ്യുന്നത്. പാകിസ്ഥാനില്‍ മരിച്ച സ്വന്തം നാട്ടിലെ പൌരനു വേണ്ടി യാതൊന്നും ചെയ്യാന്‍ കഴിയാതെ നോക്കി നിന്നു, രാജ്യത്തെ ജയിലില്‍ ശിക്ഷയനുഭവിച്ചു കഴിയുന്ന ഒരു വിദേശപൌരന്റെ സുരക്ഷിതത്വത്തിനായി ഒന്നും ചെയ്യാതിരുന്നു, അയാളുടെ നേരേ ആക്രമണമുണ്ടായപ്പോള്‍ സുപ്രീം കോടതി വേണ്ടി വന്നു അതേക്കുറിച്ച് വിശദീകരണം തേടാന്‍ ഇങ്ങനെ ഉദാസീനതയുടെ തോരണമായി മാറി രാജ്യത്തെ ഭരണസംവിധാനമെന്നത് ദുഃഖകരമാണ്.

ഇത്രയും സംഭവിച്ചു കഴിഞ്ഞ ഒരു അന്താരാഷ്ട്രസംഭവപരമ്പരയുടെ കണക്ക്.

രാജ്യാന്തരപ്രതിസന്ധികള്‍ക്കു പ്രതിവിധി കാണുന്നതില്‍ സര്‍ക്കാര്‍ എന്തു ചെയ്തു? ഡല്‍ഹിയില്‍ ഒരു പെണ്‍‌കുട്ടി ക്രൂരമായി പീഡിപ്പിക്കപ്പെട്ടു കൊല ചെയ്യപ്പെട്ടു. ഗവണ്മെന്റ് എന്തു ചെയ്തു? വന്‍ ജനാവലി രാജ്യതലസ്ഥാനം കീഴ്മേല്‍ മറിച്ചപ്പോള്‍ മാതൃകാപരമായ നിലപാടുകള്‍ക്കു പകരം ആ പ്രക്ഷോഭത്തെ പലവിധ മാര്‍ഗ്ഗങ്ങളിലൂടെ അമര്‍ച്ച ചെയ്തു. അന്നും ലോകജനതക്കു മുന്‍പില്‍ ഇന്ത്യന്‍ ജനത നാണം കെട്ടു നിന്നു. അവള്‍ക്കും കൊടുത്തു ‘വീരപുത്രി’ എന്നൊരു ബഹുമതി. അതിലെ കുറ്റവാളികളെ പോലും സൂക്ഷിക്കാന്‍ നമ്മുടെ ജയില്‍ സംവിധാനങ്ങള്‍ക്കു കഴിഞ്ഞോ? പോലീസിന്റെ മൂക്കിനു താഴെ ആത്മഹത്യ വരെ സംഭവിച്ചു!

ഈയവസ്ഥയില്‍ ജനം അവരവരുടേതായ വഴികളില്‍ പ്രതിരോധം തീര്‍ത്തു തുടങ്ങുന്നു എന്ന ഭീതിദമായ അവസ്ഥയിലേക്ക് രാജ്യം നീങ്ങുന്നു. ഒരു സരബ്‌ജിത്‌സിംഗിനു പകരം ഒരു സനാവുള്ളയുടെ ജീവനൊടുങ്ങി. രാജ്യം ചെയ്യാതിരുന്ന പ്രതിരോധം ജയിലില്‍ കിടന്ന ഒരു ക്രിമിനല്‍ അവന്റേതായ സംസ്കാരത്തിലൂടെ നിര്‍വ്വഹിച്ചു. രാജ്യം കൊടുക്കേണ്ടിയിരുന്ന താക്കീത് ഒരു പൌരന്‍ നല്‍കിയപ്പോള്‍ അത് വീണ്ടും രാജ്യത്തിന്റെ ഐശ്വര്യത്തിന് കരിനിഴല്‍ വീഴ്ത്തി. നാളെ ഒരു ഡല്‍ഹി പെണ്‍കുട്ടിയുടെ ആത്മാഭിമാനത്തിനു പകരം ചോദിക്കാന്‍ ഒരു ജനസമൂഹം നിയമം കയ്യിലെടുത്താല്‍, ഏതൊരു കൊടും കുറ്റകൃത്യത്തിനും നേരേ കണ്ണടച്ചിരിക്കുന്ന സര്‍ക്കാരിന് അതില്‍ വളരെ വലിയ ഉത്തരവാദിത്വം ഉണ്ടായിരിക്കും.

സ്വന്തം രാജ്യത്തിന്റെ അതിര്‍ത്തി ലംഘിച്ച് ഒരു അയല്‍‌രാജ്യം കിലോമീറ്ററുകള്‍ കടന്നു കയറി ടെന്റടിച്ചിട്ട് അക്ഷരം മിണ്ടാതെ നോക്കുകുത്തിയായിരിക്കുന്ന ഒരു സര്‍ക്കാര്‍ ഈ ലോകചരിത്രത്തില്‍ തന്നെ ആദ്യമായിരിക്കാം. റോമാനഗരം കത്തിയെരിഞ്ഞപ്പോള്‍ വീണവായിച്ച ചക്രവര്‍ത്തിയുടെ ഇന്ത്യന്‍ പതിപ്പ്! ഇവിടെ വീണ മാത്രമല്ല കഴിവുകേടുകളുടെ കൈകൊട്ടിക്കളിയും കൂടി ചേര്‍ത്തെഴുതണം.

നിഷ്ക്രിയവും, നിര്‍ഗ്ഗുണവുമായ ഭരണകൂടങ്ങള്‍ക്കെതിരേ വിപ്ലവം ജ്വലിച്ചുയര്‍ന്ന കഥകള്‍ ലോകചരിത്രത്തില്‍ ധാരാളമുണ്ട്. അവയുടെ തനിയാവര്‍ത്തനങ്ങള്‍ക്ക് കളമൊരുങ്ങുന്നത് നിര്‍ജ്ജീവമായ ഭരണസംവിധാനങ്ങള്‍ വീണ്ടും നിലവില്‍ വരുമ്പോഴാണെന്നത്, രാഷ്ട്ര നേതാക്കള്‍ മറക്കാതിരിക്കുക. വോട്ടു നല്‍കി അയച്ചവരെ തിരിച്ചു വിളിക്കാനുള്ള അധികാരമേ ജനങ്ങള്‍ക്കില്ലാതെയുള്ളൂ, ക്ഷമ കെടുന്ന പൌരാവലിയുടെ നിസ്സഹായതയില്‍ നിന്നും ഉയിര്‍ക്കൊള്ളുന്ന ആത്മരോഷത്തിന്റെ തീ പടര്‍ന്നാല്‍ അതില്‍ ദഹിക്കാതിരിക്കാന്‍ പോന്ന താപക്ഷമതയൊന്നും ജനാധിപത്യരാജ്യത്തിന്റെ രാഷ്ട്രീയ സിംഹാസനങ്ങള്‍ക്കില്ലെന്ന യാഥാര്‍ത്ഥ്യം ദന്തഗോപുരങ്ങളില്‍ സ്തുതിഗീതങ്ങളാലപിക്കുന്ന ആസ്ഥാനഗായകര്‍ ഇടക്കിടെ ഓര്‍ത്തു പാടുന്നതും നന്ന്...

Tuesday, June 30, 2009

അവര്‍ എല്ലാം തന്നില്ലേ? നമുക്കെന്തു നല്‍കാം?


കഴിഞ്ഞ ദിവസം ഒരു വാര്‍ത്ത കണ്ടു.
മഴക്കാലക്കെടുതിയില്‍ വലയുന്ന ആദിവാസികളുടെ ദയനീയ ചിത്രം. ഇത്തരം വാര്‍ത്തകളോടൊന്നും പൊതുവേ ആര്‍ക്കും (മാധ്യമങ്ങള്‍ക്കു പോലും) വലിയ താല്‍‍പര്യമില്ലെങ്കിലും ഈ വാര്‍ത്ത ഒരു ചിന്തക്കു വഴി തെളിച്ചു.


വാസ്തവത്തില്‍ നമ്മുടെ നാട്ടിലെ ഏറ്റവും അധഃകൃതരായി ഇന്നും തുടരുന്ന ആദിവാസികള്‍. എന്നാല്‍ അവരെ ചൂഷണം ചെയ്യുന്നതില്‍ നാമെല്ലാവരും പ്രത്യക്ഷമായോ പരോക്ഷമായോ പങ്കാളികളല്ലേ?. അവരുടെ ഈ ദൈന്യാവസ്ഥക്കും, പട്ടിണിക്കും വളരെ ചെറിയ ഒരളവിലെങ്കിലും നാമോരോരുത്തരും കാരണക്കാര്‍ തന്നെ. അവര്‍ കാടുകയറി നാട്ടിലെത്തിക്കുന്ന തേനും, ഔഷധങ്ങളും തുടങ്ങി എന്തെല്ലാമെന്തെല്ലാം ഇന്ന് നമ്മുടെ നിത്യോപയോഗവസ്തുക്കളുടെ ഭാഗമാകുന്നുണ്ട്‌. അവര്‍ മാത്രമായിരിക്കില്ല ഇവയെല്ലാം സംഭരിക്കുന്നതെന്ന വാദം അംഗീകരിക്കുമ്പൊഴും, അവര്‍ സംഭരിക്കുന്ന മുഴുവന്‍ വസ്തുക്കളുടെയും പൂര്‍ണ്ണ ഉപഭോക്താക്കള്‍ നമ്മള്‍ മാത്രമാണെന്ന് പറയാതെ വയ്യ.

വ്യാവസായികാടിസ്ഥാനത്തില്‍ കാടുകയറിയിട്ടുള്ളവര്‍ കാടിനെ മുച്ചൂടും മുടിച്ച്, പരിസ്ഥിതിക്ക് ഉണങ്ങാത്ത മുറിവേല്‍‍പ്പിച്ച് കാടിറങ്ങുമ്പോള്‍, ഇവര്‍ ചെയ്തിരുന്നതെന്താണ്? പ്രകൃതിക്കിണങ്ങിയ രീതിയില്‍, മിതമായി മാത്രം വനവിഭവങ്ങളെ ശേഖരിച്ച് നമ്മിലെത്തിക്കുന്നു. വ്യവസായികള്‍ മായം ചേര്‍ത്തു വില്‍ക്കുന്ന വനവിഭവങ്ങള്‍ പറയുന്ന വില നല്‍കി വാങ്ങുന്ന നമ്മള്‍ അതേ വിഭവങ്ങള്‍ ഒരു ആദിവാസിയുടെ കയ്യില്‍ നിന്നും ‘ചുളു വിലക്ക്’ സ്വന്തമാക്കാന്‍ ശ്രമിക്കുന്നു. അവനില്‍ നിന്ന് പലതും നാം പിടിച്ചെടുക്കുക തന്നെയായിരുന്നു.

നമ്മള്‍ അവരുടെ കൃഷിയിടങ്ങള്‍ കയ്യേറി, അതുമല്ലെങ്കില്‍ പാട്ടത്തിനെന്ന വ്യാജേന അവനെ കബളിപ്പിച്ചു സ്വന്തമാക്കി നമ്മിലൊരു വിഭാഗം തന്നെ പൊന്നു വിളഞ്ഞിരുന്ന, ഔഷധങ്ങളും, ഭക്ഷ്യവസ്തുക്കളും കൃഷിചെയ്തിരുന്ന അവന്‍റെ മണ്ണില്‍ കഞ്ചാവ് കൃഷി ചെയ്തു. അതിന്‌ അവരെത്തന്നെ പറഞ്ഞു പറ്റിച്ചോ, ഭീഷണിപ്പെടുത്തിയോ കാവല്‍ നിര്‍ത്തി. നമ്മള്‍‍, അവര്‍ ജീവിക്കുകയും, ദൈവമായി ആരാധിക്കുകയും, സ്നേഹിക്കുകയും ചെയ്തിരുന്ന വനങ്ങളില്‍ പകല്‍ക്കൊള്ള ചെയ്തും വെട്ടിനിരത്തിയും തരിശു ഭൂമികളാക്കി. അവനു വേണ്ടിയും കൂടി പ്രകൃതി കരുതി വച്ച വിഭവങ്ങളെ അനധികൃതമായി ചൂഷണം ചെയ്തു. നമ്മള്‍ പരിഷ്കൃത വര്‍ഗ്ഗങ്ങള്‍ എന്നഭിമാനിക്കുന്നവരുടെ എച്ചില്‍ ഭക്ഷിക്കുന്നതില്‍ നിന്നു പോലും അവനെ അകറ്റി. കാലാകാലങ്ങളില്‍ മാറി മാറി വന്ന രാഷ്ട്രീയക്കാരും അവനെക്കൊണ്ടു കാര്യം കണ്ടു. നമ്മള്‍ അവരുടെ പാട്ടു പോലും സ്വന്തമാക്കിയില്ലേ?

നാമെന്താണവര്‍ക്ക് തിരിച്ചു കൊടുത്തത്? മുഴുപ്പട്ടിണിയും, അവജ്ഞയുമല്ലാതെ മറ്റെന്തെങ്കിലും തിരികെ നല്‍കാന്‍ നമുക്കായിട്ടുണ്ടോ? ഇന്നും കടല്‍കടന്നെത്തുന്ന സായിപ്പിനു കാണാന്‍ ഫെയര്‍ ആന്‍ഡ് ലവ്‌ലി തേച്ചും, എ സിയുടെ തണുപ്പിലും, ഫേഷ്യലിംഗിന്‍റെ കൊഴുപ്പിലും വെളുപ്പിച്ചെടുത്ത മുഖമുള്ളവര്‍ മുഖത്ത് കരി തേച്ച് കെട്ടിയാടി വര്‍ണ്ണാഭമാക്കുന്ന ആദിവാസി നൃ്ത്തങ്ങള്‍ പോലും അവരുടേതല്ലേ? അവന്‍റെ വേദനയും, പട്ടിണിയും, ഭക്തിയും, സ്നേഹവും, കൂറുമെല്ലാം അലിഞ്ഞു ചേര്‍ന്ന ആ മണ്ണിന്‍റെ സംഗീതത്തെ പോലും നമ്മള്‍ വിലയ്ക്കു വില്‍ക്കുന്നു. എന്നിട്ടും... എന്നിട്ടും നാമവര്‍ക്കെന്തു തിരിച്ചു നല്‍കി???

ജീവകാരുണ്യം പ്രസംഗിക്കുന്ന മത സംഘടനകള്‍ക്കും, അഥസ്ഥിതന്‍റെ ദൈന്യതയെ വോട്ടാക്കി മാറ്റുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും അവരെ വേണ്ടാതാവുന്നതെന്തുകൊണ്ടാണ്? ഒരു നേരത്തെ ഭക്ഷണം കൊടുക്കാന്‍ ഒരു കൈ പോലും അവനു നേരേ നീളാത്തതെന്തുകൊണ്ടാണ്?

ഭൂലോകത്തേക്കാള്‍ മനുഷ്യത്വവും, സ്നേഹവും കൈമുതലായുള്ള നമ്മള്‍ ബൂലോകര്‍ക്കെങ്കിലും എന്തെങ്കിലും ഒന്നു ചെയ്യാന്‍ കഴിയുമോ?

© ജയകൃഷ്ണന്‍ കാവാലം