Showing posts with label പ്രതികരണം. Show all posts
Showing posts with label പ്രതികരണം. Show all posts

Friday, December 26, 2014

പശുപതീ കൈതൊഴാം

പശുപതീ കൈതൊഴാം കേൾക്കുമാറാകണം
പ്രാന്തനാമെന്നെ നീ കാക്കുമാറാകണം
എന്നുള്ളിൽ കാമമുണ്ടാക്കുമാറാകണം
നാണമില്ലാത്തോനാകാൻ ബോധം കളയണം

ആരെയും ചുംബിക്കാൻ ത്രാണിയുണ്ടാക്കണം
കാണുന്നോർക്കൊക്കെയും പുച്ഛമുണ്ടാക്കണം
അമ്മയേം പെങ്ങളേം കാമുകിയാക്കണം
അമ്മൂമ്മയിൽ പോലും കണ്ണു വയ്പ്പിക്കണം

തോന്ന്യവാസങ്ങൾക്കു ജീവനുണ്ടാക്കണം
ആരെയും നിന്ദിക്കാൻ ശക്തിയുണ്ടാക്കണം
പെരുവഴി പോലുമെൻ മണിയറയാക്കണം
അവിടെല്ലാം പെണ്ണുങ്ങൾ കേറി നിരങ്ങണം

ചാനലിലെല്ലാം ഞാൻ ഓണമായ് മാറണം
എൻ തലക്കുള്ളിൽ നീ ഓളം നിറക്കണം
നിത്യം കുടിക്കുവാൻ കള്ളു നൽകീടണം
കൂടെ കുടിക്കുവാൻ കോതമാർ കൂടണം

ദൈവത്തെ നിന്ദിക്കാൻ താൽപര്യമേറണം
ദൈവകാര്യങ്ങൾക്കു ഞാൻ പാരയായ് മാറണം
നാട്ടിൽ സദാചാരമമ്പേ നശിക്കണം
നാട്ടുകാർക്കൊക്കെ ഞാൻ ഹീറോയായ് മാറണം

നാണമില്ലായ്മയെൻ ഭൂഷണമാകണം
നാറികളാം ജനം നാണിച്ചു പോകണം
പശുപതീ കൈതൊഴാം കേൾക്കുമാറാകണം
പ്രാന്തനാമെന്നെ നീ കാക്കുമാറാകണം


©കാവാലം ജയകൃഷ്ണന്‍

Sunday, November 16, 2014

അണയാൻ തുടങ്ങുന്ന നന്മയുടെ നാളങ്ങൾ

സ്വജനപക്ഷപാതം ചില പരിധികൾക്കുള്ളിൽ നല്ലതാണ്‌. അതിന്റെ ആത്യന്തികമായ അടിസ്ഥാനം നന്മയാവണമെന്നും, സത്യത്തിൽ വേരൂന്നിയതാവണമെന്നും മാത്രം. സത്യത്തിന്റെ സമാന്തരപാതയിൽ അല്ലെങ്കിൽ അധർമ്മത്തിന്റെ കടന്നാക്രമണങ്ങളിൽ സ്വജനങ്ങൾക്കു വേണ്ടി നിലകൊള്ളുന്നത്‌ ധാർമ്മികതയാണെന്നു ഞാൻ വിശ്വസിക്കുന്നു. എന്നാൽ അധർമ്മിയായവൻ സ്വജനമെങ്കിൽ പോലും അവരെ സത്യത്തിന്റെ ദണ്ഡായുധം കൊണ്ടു നേരിടാൻ നാം പ്രതിജ്ഞാബദ്ധരാവേണ്ടതുണ്ട്‌. അത്തരം ധാർമ്മികബോധവും സത്യത്തിനു വേണ്ടി നിലകൊള്ളാനുള്ള ആർജ്ജവവും ഒരുവനുണ്ടാകുന്നില്ലയെങ്കിൽ അവൻ നേടിയെടുക്കുന്ന വിദ്യാഭ്യാസവും, അനുഭവജ്ഞാനവും കേവലം പാഴ്‌വേല മാത്രമാണ്‌.

ഇത്രയും പറഞ്ഞത്‌ കഴിഞ്ഞ ദിവസം എന്റെ ഒരു സഹപാഠിനിയുടെ അനുഭവക്കുറിപ്പിലൂടെ ലജ്ജാപൂർവ്വം കടന്നു പോവേണ്ടി വന്നതിനാലാണ്‌. https:www.facebook.com/rekshma.arunkumar/posts/676696942445994?comment_id=677845565664465&offset=0&total_comments=6&ref=notif&notif_t=feed_comment_reply

ഞാനടക്കമുള്ള യുവതലമുറയോടൊത്ത്‌ ഒന്നാം ക്ളാസ്‌ മുതൽ പഠിച്ചു വന്ന സഹോദരിമാർ. എഴുപതിനു മുകളിൽ വിദ്യാർത്ഥികളുണ്ടായിരുന്ന ഞങ്ങളുടെ ക്ലാസ്മുറിയിൽ നിന്നും പഠിക്കണമെന്ന അദമ്യമായ ആഗ്രഹത്തോടെ  റോഡോ വാഹനമോ പോലും എത്തി നോക്കിയിട്ടില്ലാത്ത എന്റെ ഗ്രാമത്തിലെ മൺവഴികളിലൂടെ തീർത്ഥയാത്ര ചെയ്തവരാണവർ. കേവലം പത്തിൽ താഴെ മാത്രം സംഖ്യ വരുന്ന പെൺകുട്ടികൾ! രണ്ടു വഴിക്കുമായി ഏഴു കിലോമീറ്ററോളമുള്ള ആ യാത്ര അവരുടെ ആഗ്രഹത്തിനു മുന്നിൽ ലളിതമായിരുന്നെങ്കിലും പെൺകുട്ടികളുടെ പരിമിതികളും സാഹചര്യങ്ങളും പരിഗണിക്കുമ്പോൾ അതത്ര നിസ്സാരമെന്നു കരുതുക വയ്യ.

അറിവിന്റെ വിലയറിയുന്നവർക്ക്‌ ആദരവും, അഭിമാനവും തോന്നുന്ന അവരുടെ സഞ്ചാരപഥങ്ങളിൽ വളർന്നു വന്ന വിഷമുള്ളിനെ നാം തിരിച്ചറിയേണ്ടതുണ്ട്‌. ഏത്‌ അദൃശ്യനിയമത്തിന്റെ സൗജന്യമാണ്‌ ഇത്തരം മുൾപ്പടർപ്പുകൾക്ക്‌ സ്വസ്ഥവും സുരക്ഷിതവുമായി വളരാൻ സഹായിക്കുന്ന നീർച്ചാലാവുന്നത്‌?

ഇത്‌ കാവാലം എന്ന ഒരു ചെറിയ ഗ്രാമത്തിലെ പെൺകുട്ടികൾ മാത്രം നേരിടുന്ന അവസ്ഥാവിശേഷമല്ല. തങ്ങളുടെ സ്വസ്ഥസഞ്ചാരങ്ങൾക്കു വിഘാതം സൃഷ്ടിക്കുന്ന ഇത്തരം വിഷച്ചെടികളെ തട്ടിമാറ്റാനല്ലാതെ അവയെ വെട്ടി നീക്കാൻ കഴിയാത്ത ദൗർബല്യത്തിനു കാരണമായ ഭീതി, പരിഷ്കൃതരെന്നവകാശപ്പെടുന്ന നമ്മുടെ സമൂഹം അവരിൽ അടിച്ചേല്പ്പിക്കുന്നതാണ്‌.

അനീതിക്കു നേരേ ഉയരുന്ന പെൺസ്വരങ്ങളെ കപടസദാചാരത്തിന്റെ മര്യാദാപാഠങ്ങൾ കൊണ്ടോ, പുരുഷമേല്ക്കോയ്മയുടെ ഇരുമ്പുലക്കകൊണ്ടോ നേരിടുന്നത്‌ ഒരു പരിഷ്കൃതസമൂഹത്തിന്‌ അങ്ങേയറ്റം ലജ്ജാകരമാണ്‌. ജീവിത യാത്രയിൽ പല ദേശങ്ങളിലും സഞ്ചരിക്കാൻ ഇടയായിട്ടുണ്ട്‌. നീതിക്കു വേണ്ടി ശബ്ദിക്കുന്ന സ്ത്രീകളെ പുരുഷന്മാരോടൊപ്പം ഒരു പക്ഷേ അവരേക്കാൾ ഉപരിയായി സ്ത്രീകളും ചേർന്ന്‌ ഒറ്റപ്പെടുത്തുന്ന പ്രവണത കേരളത്തിൽ മാത്രമേ എനിക്കു കാണാൻ സാധിച്ചിട്ടുള്ളൂ. ബസ്സിലായാലും, പൊതു സ്ഥലങ്ങളിലായാലും ‘പെണ്ണ്‌ മിണ്ടരുത്‌’ എന്ന അലിഖിത നിയമം അവളുടെ ആത്മാഭിമാനത്തിനു നേരേ ചോദ്യച്ചിഹ്നമായി വർത്തിക്കുമ്പോൾ സമൂഹത്തിന്‌ തീരാക്കളങ്കം തീർത്തു കൊണ്ട്‌ സമർത്ഥമായി രക്ഷപ്പെടുന്നത്‌ നാളെ ഓരോ മകൾക്കും ഭീഷണിയായേക്കാവുന്ന ക്രിമിനലുകളാണ്‌. അത്‌ സത്യസന്ധതയുടെയും, ധർമ്മത്തിന്റെയും കാവല്ക്കാരനാവേണ്ട അദ്ധ്യാപകൻ കൂടിയാകുമ്പോൾ പുഴുക്കുത്തേറ്റ നമ്മുടെ വ്യവസ്ഥിതിയെ ഉടച്ചു വാർക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു എന്ന്‌ ഉൾക്കിടിലത്തോടെ നാം തിരിച്ചറിയേണ്ടതുണ്ട്‌.

അദ്ധ്യാപനം എന്ന പുണ്യകർമ്മം, അതിന്റെ പവിത്രതയോടെ സംരക്ഷിക്കാൻ കഴിയാത്തവൻ, ഏതു ദൗർബല്യത്തിന്റെ മനഃശ്ശാസ്ത്രത്തിനും ന്യായീകരിക്കാൻ കഴിയാത്ത നീച വികാരങ്ങളെ മനസ്സിൽ താലോലിച്ചു കൊണ്ട്‌ വിദ്യാലയമെന്ന മഹാക്ഷേത്രത്തിൽ കാലെടുത്തു വയ്ക്കുമ്പോൾ കളങ്കപ്പെട്ടു പോവുന്നത്‌ പ്രൗഢമായ ഒരു സംസ്കാരത്തിന്റെയും, ആചാര്യദേവോ ഭവഃ എന്ന്‌ ഓരോ ഭാരതീയനും ഭക്തിയോടെ ആദരിക്കുന്ന ഒരു മഹാസിംഹാസനത്തിന്റെയും, സർവ്വോപരി അവരുടെ മുഖത്തേക്ക്‌ പ്രതീക്ഷയോടെ, ആരാധനയോടെ, നിഷ്കളങ്കമായ സ്നേഹത്തോടെ ഉറ്റു നോക്കുന്ന ഓരോ വിദ്യാർത്ഥിയുടെയും മാനസികവിശുദ്ധിയുടെയും പവിത്രതയാണ്‌. ഒരു യോഗിയുടെ മാനസിക വിശുദ്ധിയോടെ അനുഷ്ഠിക്കേണ്ട ഈ സല്ക്കർമ്മത്തെ ഉള്ളിലെരിയുന്ന കാമാർത്തിയുടെ കനലുമായി, കേവലം ധനസമ്പാദനമെന്നോ, മറ്റേതെങ്കിലും സ്വാർത്ഥലാഭത്തിനു വേണ്ടിയെന്നോ കരുതി ചെയ്യുന്നവൻ ഒരിക്കലും ആ സ്ഥാനത്തിനർഹനല്ല. തോട്ടിപ്പണിക്കു പോകുന്നതാണ്‌ ഇവനൊക്കെ അഭികാമ്യം. (ആ തൊഴിൽ ചെയ്തു ജീവിക്കുന്ന നല്ല മനുഷ്യരെ ഉദ്ദേശിച്ചല്ല പറഞ്ഞത്‌)

മേൽസൂചിപ്പിച്ച ലേഖനത്തിൽ പരാമർശിച്ച വ്യക്തിയാരെന്ന്‌ വ്യക്തമായി മനസ്സിലാക്കിക്കൊണ്ടു തന്നെ പറയട്ടെ, അദ്ധ്യാപനവൃത്തിക്ക്‌ ഏതർത്ഥത്തിലും അനർഹനായ വ്യക്തിയാണയാളെന്നത്‌ എന്റെ കൂടി അനുഭവമാണ്‌. സത്യത്തിന്റെ ലജ്ജാകരമായ വൈകൃതം കൂടുതൽ തുറന്നെഴുതുന്നതിൽ നിന്നും എന്നെ കുറ്റബോധത്തോടെ പിൻതിരിപ്പിക്കുന്നു. എങ്കിലും ഏതൊരാളുടെയും അനുഭവസാക്ഷ്യത്തിനു പോരാതെ വരുന്ന അഥവാ ഉപോൽബലകമായ പിൻബലം നൽകുവാൻ ഞാൻ പ്രതിജ്ഞാപൂർവ്വം സന്നദ്ധനാണ്‌. കാരണം പ്രതിഭാധനന്മാരായ മഹാദ്ധ്യാപകരുടെ ജന്മം കൊണ്ട്‌ സമ്പന്നമായ ഒരു കുടുംബത്തിലെ ഇളം തലമുറയാണ്‌ ഞാൻ. ഋഷിതുല്യരായ ധാരാളം അദ്ധ്യാപകരുടെ അഗാധമായ പാണ്ഡിത്യത്തിൽ നിന്നുതിർന്ന വാഗ്ദ്ധോരണിയിൽ സ്വയമലിഞ്ഞിരിക്കാൻ ഭാഗ്യം സിദ്ധിച്ച ഒരു വിദ്യാർത്ഥിയാണ്‌ ഞാൻ. അദ്ധ്യാപകൻ എന്ന ആ വിശേഷണത്തിൽ ഒരു അസുരജന്മം നികൃഷ്ടഭാവനകളുടെ വിഷപാതവും വഹിച്ചുകൊണ്ട്‌ വിദ്യാർത്ഥികളെ അഭിമുഖീകരിക്കുകയും, സമൂഹത്തിൽ മാന്യനായി അഭിനയിക്കുകയും ചെയ്യുമ്പോൾ അനുഭാവപൂർവ്വം കണ്ണടച്ചാൽ അത്‌ ഗുരുനിന്ദ കൂടി ആയിപ്പോകുമെന്ന്‌ ഞാൻ വിശ്വസിക്കുന്നു.

അജ്ഞാനതിമിരാന്ധസ്യ
ജ്ഞാനാഞ്ജനശലാകയാ
ചക്ഷുരുന്മീലിതം യേന
തസ്മൈ ശ്രീ ഗുരവേ നമഃ

അജ്ഞാനതിമിരം ബാധിച്ചവന്റെ കണ്ണിൽ ജ്ഞാനമാകുന്ന അജ്ഞനമെഴുതി അവന്റെ ബുദ്ധിയെ പ്രകാശമാനമാക്കുന്നവനാണ്‌ ഗുരു. അങ്ങനെയുള്ള ഗുരുവിനെ (അങ്ങനെയുള്ളവരെ മാത്രം) ഞാൻ നമിക്കുന്നു.

ശ്രോത്രിയോ/വൃജിനോ/കാമ-
ഹതോ യോ ബ്രഹ്മ വിത്തമഃ
ബ്രഹ്മണ്യുപരതശ്ശാന്തോ
നിരിന്ധന ഇവാനലഃ
അഹേതുകദയാസിന്ധുർ
ബന്ധുരാനമതാം സതാം (വിവേകചൂഡാമണി)

ഉപനിഷത്തുകൾ പഠിച്ചവനും, പാപരഹിതനും, ആഗ്രഹമുക്തി വന്നവനും, ബ്രഹ്മത്തിൽ -ഈശ്വരനിൽ - ലീനമായ മനസ്സുള്ളവനും, എരിഞ്ഞടങ്ങിയ കനൽ പോലെ ശാന്തനും, അഹേതുകമായ ദയയ്ക്ക്‌ ഇരിപ്പിടമായുള്ളവനും, സജ്ജനങ്ങൾക്ക്‌ ഉത്തമ ബന്ധുവുമായിരിക്കണം ഗുരു.... ഇത്‌ വേദാചാര്യന്മാരുടെ കാര്യത്തിൽ മാത്രമല്ല എല്ലാ അദ്ധ്യാപകർക്കും ബാധകമാണ്‌.

ആചിനോതി ച ശാസ്ത്രാർത്ഥം
ആചാരേ സ്ഥാപയത്യപി
സ്വയമാചരതേ യസ്മാ-
ദാചാര്യസ്തേന ചോച്യതേ

ശാസ്ത്രാർത്ഥങ്ങളെ സ്വരൂപിച്ചു കാട്ടുന്നവനും, അവയ്ക്കനുഗുണങ്ങളായ ശീലങ്ങളിൽ ശിഷ്യന്മാരെ ശീലിപ്പിച്ചുറപ്പിക്കുന്നവനും, സ്വയം അതാചരിക്കുന്നവനും ആരോ അവൻ മാത്രമാണ്‌ ആചാര്യൻ എന്ന സ്ഥാനത്തിനർഹൻ.

സത്യമേവ ജയതേ

Thursday, May 9, 2013

സനാവുള്ളയുടെ കൊല നമ്മോടും ചിലതു പറയുന്നുണ്ട്



സനാവുള്ളയോട് ചെയ്തതു ക്രൂരത തന്നെ. അത് ശിക്ഷാര്‍ഹമായ കുറ്റവും, ഇന്ത്യന്‍ ആദര്‍ശങ്ങള്‍ക്ക് വിരുദ്ധവും, രാജ്യത്തിന്റെ യശസ്സിന് മങ്ങലേല്‍പ്പിക്കുന്നതും തന്നെ. 100% ശരി. എന്നാല്‍ ആ കുറ്റകൃത്യത്തെ രാജ്യത്തെ ബഹുഭൂരിപക്ഷം ഏതെങ്കിലുമൊക്കെ വിധത്തില്‍ ന്യായീകരിക്കുന്നതിനു പിന്നില്‍ ചില ശരികളുണ്ട്‌. അവരുടേതായ ശരികള്‍.

രാജ്യത്ത് അതിക്രമിച്ചു കയറി നമ്മുടെ പട്ടാളക്കാരുടെ തലകളറുത്ത് മൃഗീയമായി കൊലപ്പെടുത്തി. നമ്മുടെ രാജ്യം ഭരിക്കുന്ന സര്‍ക്കാര്‍എന്തു ചെയ്തു? ഒന്നും ചെയ്തില്ല. പകരം രാജ്യസേവനത്തിനിടയില്‍ മരിച്ചു വീണവരുടെ യൂണിഫോമിട്ട കബന്ധങ്ങളേറ്റു വാങ്ങി ലോകരാജ്യങ്ങള്‍ക്കു മുന്‍പില്‍ നൂറ്റിയിരുപത്തിയഞ്ചു കോടി ജനങ്ങളുടെ ആത്മാഭിമാനത്തിനു മേല്‍ കരിങ്കൊടി കെട്ടി.

സരബ്‌ജിത്‌സിംഗ് എന്ന ഒരു ഇന്ത്യന്‍ പൌരനെ മൃഗീയമായി ആക്രമിച്ചു. അയാള്‍ ആശുപത്രിയില്‍ കിടന്ന നാളുകളില്‍ പോലും അയാളുടെ മോചനത്തിനോ, അയാള്‍ക്കു നല്ല ചികിത്സ ഉറപ്പാക്കുന്നതിനോ, വിശ്വസ്തതയുള്ള ഇന്ത്യന്‍ഡോക്ടര്‍മാരെ ചികിത്സകരുടെ കൂട്ടത്തില്‍ ഉള്‍പ്പെടുത്തുന്നതിനോ വേണ്ടി നമ്മുടെ ഭരണകൂടം യാതൊന്നും ചെയ്തില്ല. അയാള്‍ എങ്ങനെ മരിച്ചു എന്നു പോലും അറിയപ്പെടുന്നതിനാവശ്യമായ പ്രധാന തെളിവുകള്‍, പോസ്റ്റ്മോര്‍ട്ടം ചെയ്യുമ്പോള്‍ നിര്‍ണ്ണായകമായ രേഖകള്‍ ലഭിച്ചേക്കാവുന്ന (പ്രധാനമായും ഔഷധങ്ങള്‍, മറ്റു ഫോറിന്‍ കെമിക്കലുകള്‍, വിഷം ഇവയുടെ സാന്നിദ്ധ്യം തിരിച്ചറിയാന്‍ സഹായിക്കുന്ന ആമാശയം, വൃക്ക ഇവകള്‍) ആന്തരികാവയവങ്ങള്‍ നീക്കം ചെയ്ത നിലയില്‍ ഒരു മൃതദേഹത്തോടു കാണിക്കേണ്ടുന്ന യാതൊരുവിധ മര്യാദയും, രണ്ടു രാജ്യങ്ങളുടെയിടയില്‍ അനുവര്‍ത്തിച്ചിരിക്കേണ്ട കേവല മര്യാദ പോലുമില്ലാതെ -ഇവന്മാര്‍ക്കിത്രയൊക്കെ മതി- എന്ന ലാഘവത്തോടെ എറിഞ്ഞു കൊടുത്ത അയാളുടെ മൃതദേഹം ഏറ്റുവാങ്ങി അയാളെ 'വീരപുത്രന്‍' എന്ന് വിശേഷിപ്പിച്ച് ഭരണകൂടത്തിന്റെ നട്ടെല്ലില്ലായ്മയെ ദേശീയ പതാകയില്‍ പുതപ്പിച്ചു ജനങ്ങളുടെ കണ്ണില്‍ പൊടിയിട്ടു.

ഇത്തരം ആണത്തമില്ലായ്മകളുടെ മാത്രം ആസ്ഥാനമായി ഭരണസിരാകേന്ദ്രങ്ങള്‍ മാറുമ്പോള്‍ ജനം നിയമം കയ്യിലെടുത്താല്‍ അത് പ്രധാനമായും ഭരണകൂടത്തിന്റെ കെടുകാര്യസ്ഥതയ്ക്കു നേരേ ലോകരാജ്യങ്ങളുടെ പുച്ഛശരങ്ങളേറ്റു വാങ്ങേണ്ട അവസ്ഥ സംജാതമാക്കുന്നു. അവിടെയും ഒന്നും ചെയ്യാനാവാതെ നില്‍ക്കുക മാത്രമാണ് സര്‍ക്കാര്‍ ചെയ്യുന്നത്. പാകിസ്ഥാനില്‍ മരിച്ച സ്വന്തം നാട്ടിലെ പൌരനു വേണ്ടി യാതൊന്നും ചെയ്യാന്‍ കഴിയാതെ നോക്കി നിന്നു, രാജ്യത്തെ ജയിലില്‍ ശിക്ഷയനുഭവിച്ചു കഴിയുന്ന ഒരു വിദേശപൌരന്റെ സുരക്ഷിതത്വത്തിനായി ഒന്നും ചെയ്യാതിരുന്നു, അയാളുടെ നേരേ ആക്രമണമുണ്ടായപ്പോള്‍ സുപ്രീം കോടതി വേണ്ടി വന്നു അതേക്കുറിച്ച് വിശദീകരണം തേടാന്‍ ഇങ്ങനെ ഉദാസീനതയുടെ തോരണമായി മാറി രാജ്യത്തെ ഭരണസംവിധാനമെന്നത് ദുഃഖകരമാണ്.

ഇത്രയും സംഭവിച്ചു കഴിഞ്ഞ ഒരു അന്താരാഷ്ട്രസംഭവപരമ്പരയുടെ കണക്ക്.

രാജ്യാന്തരപ്രതിസന്ധികള്‍ക്കു പ്രതിവിധി കാണുന്നതില്‍ സര്‍ക്കാര്‍ എന്തു ചെയ്തു? ഡല്‍ഹിയില്‍ ഒരു പെണ്‍‌കുട്ടി ക്രൂരമായി പീഡിപ്പിക്കപ്പെട്ടു കൊല ചെയ്യപ്പെട്ടു. ഗവണ്മെന്റ് എന്തു ചെയ്തു? വന്‍ ജനാവലി രാജ്യതലസ്ഥാനം കീഴ്മേല്‍ മറിച്ചപ്പോള്‍ മാതൃകാപരമായ നിലപാടുകള്‍ക്കു പകരം ആ പ്രക്ഷോഭത്തെ പലവിധ മാര്‍ഗ്ഗങ്ങളിലൂടെ അമര്‍ച്ച ചെയ്തു. അന്നും ലോകജനതക്കു മുന്‍പില്‍ ഇന്ത്യന്‍ ജനത നാണം കെട്ടു നിന്നു. അവള്‍ക്കും കൊടുത്തു ‘വീരപുത്രി’ എന്നൊരു ബഹുമതി. അതിലെ കുറ്റവാളികളെ പോലും സൂക്ഷിക്കാന്‍ നമ്മുടെ ജയില്‍ സംവിധാനങ്ങള്‍ക്കു കഴിഞ്ഞോ? പോലീസിന്റെ മൂക്കിനു താഴെ ആത്മഹത്യ വരെ സംഭവിച്ചു!

ഈയവസ്ഥയില്‍ ജനം അവരവരുടേതായ വഴികളില്‍ പ്രതിരോധം തീര്‍ത്തു തുടങ്ങുന്നു എന്ന ഭീതിദമായ അവസ്ഥയിലേക്ക് രാജ്യം നീങ്ങുന്നു. ഒരു സരബ്‌ജിത്‌സിംഗിനു പകരം ഒരു സനാവുള്ളയുടെ ജീവനൊടുങ്ങി. രാജ്യം ചെയ്യാതിരുന്ന പ്രതിരോധം ജയിലില്‍ കിടന്ന ഒരു ക്രിമിനല്‍ അവന്റേതായ സംസ്കാരത്തിലൂടെ നിര്‍വ്വഹിച്ചു. രാജ്യം കൊടുക്കേണ്ടിയിരുന്ന താക്കീത് ഒരു പൌരന്‍ നല്‍കിയപ്പോള്‍ അത് വീണ്ടും രാജ്യത്തിന്റെ ഐശ്വര്യത്തിന് കരിനിഴല്‍ വീഴ്ത്തി. നാളെ ഒരു ഡല്‍ഹി പെണ്‍കുട്ടിയുടെ ആത്മാഭിമാനത്തിനു പകരം ചോദിക്കാന്‍ ഒരു ജനസമൂഹം നിയമം കയ്യിലെടുത്താല്‍, ഏതൊരു കൊടും കുറ്റകൃത്യത്തിനും നേരേ കണ്ണടച്ചിരിക്കുന്ന സര്‍ക്കാരിന് അതില്‍ വളരെ വലിയ ഉത്തരവാദിത്വം ഉണ്ടായിരിക്കും.

സ്വന്തം രാജ്യത്തിന്റെ അതിര്‍ത്തി ലംഘിച്ച് ഒരു അയല്‍‌രാജ്യം കിലോമീറ്ററുകള്‍ കടന്നു കയറി ടെന്റടിച്ചിട്ട് അക്ഷരം മിണ്ടാതെ നോക്കുകുത്തിയായിരിക്കുന്ന ഒരു സര്‍ക്കാര്‍ ഈ ലോകചരിത്രത്തില്‍ തന്നെ ആദ്യമായിരിക്കാം. റോമാനഗരം കത്തിയെരിഞ്ഞപ്പോള്‍ വീണവായിച്ച ചക്രവര്‍ത്തിയുടെ ഇന്ത്യന്‍ പതിപ്പ്! ഇവിടെ വീണ മാത്രമല്ല കഴിവുകേടുകളുടെ കൈകൊട്ടിക്കളിയും കൂടി ചേര്‍ത്തെഴുതണം.

നിഷ്ക്രിയവും, നിര്‍ഗ്ഗുണവുമായ ഭരണകൂടങ്ങള്‍ക്കെതിരേ വിപ്ലവം ജ്വലിച്ചുയര്‍ന്ന കഥകള്‍ ലോകചരിത്രത്തില്‍ ധാരാളമുണ്ട്. അവയുടെ തനിയാവര്‍ത്തനങ്ങള്‍ക്ക് കളമൊരുങ്ങുന്നത് നിര്‍ജ്ജീവമായ ഭരണസംവിധാനങ്ങള്‍ വീണ്ടും നിലവില്‍ വരുമ്പോഴാണെന്നത്, രാഷ്ട്ര നേതാക്കള്‍ മറക്കാതിരിക്കുക. വോട്ടു നല്‍കി അയച്ചവരെ തിരിച്ചു വിളിക്കാനുള്ള അധികാരമേ ജനങ്ങള്‍ക്കില്ലാതെയുള്ളൂ, ക്ഷമ കെടുന്ന പൌരാവലിയുടെ നിസ്സഹായതയില്‍ നിന്നും ഉയിര്‍ക്കൊള്ളുന്ന ആത്മരോഷത്തിന്റെ തീ പടര്‍ന്നാല്‍ അതില്‍ ദഹിക്കാതിരിക്കാന്‍ പോന്ന താപക്ഷമതയൊന്നും ജനാധിപത്യരാജ്യത്തിന്റെ രാഷ്ട്രീയ സിംഹാസനങ്ങള്‍ക്കില്ലെന്ന യാഥാര്‍ത്ഥ്യം ദന്തഗോപുരങ്ങളില്‍ സ്തുതിഗീതങ്ങളാലപിക്കുന്ന ആസ്ഥാനഗായകര്‍ ഇടക്കിടെ ഓര്‍ത്തു പാടുന്നതും നന്ന്...

Tuesday, May 18, 2010

ജാതിബോധം രാഷ്ട്രബോധത്തിലൂടെ ഉന്‍‍മൂലനം ചെയ്യുക

കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി ബ്ലോഗുകളില്‍ തുടര്‍ന്നു വരുന്ന, ഒരു കേസിനെ സംബന്ധിക്കുന്ന ചര്‍ച്ചകള്‍, നിഷ്പക്ഷമതികളെന്നും, പുരോഗമന ചിന്താഗതിയുടെ പ്രചാരകരും, പ്രയോക്താക്കളുമെന്നും തെറ്റിദ്ധരിച്ചു പോയ കുറേപ്പേരുടെ കപടമുഖങ്ങള്‍ വെളിച്ചത്തു കൊണ്ടുവരാന്‍ സാധിക്കുന്നുവെന്നത് ഒരു സത്യമാണ്.

ഇവിടെ ഏറ്റവും വ്യക്തമായി മനസ്സിലാക്കാന്‍ സാധിക്കുന്നത്, ആഭ്യന്തര കലാപം ലക്ഷ്യം വച്ചു കൊണ്ട് നടന്ന ഒരു അസഭ്യവര്‍ഷത്തെ അതിന്‍റെ കാതലായ, ഗൂഢാലോചന, കരുതിക്കൂട്ടിയുള്ള അവഹേളനം, കലാപം സൃഷ്ടിക്കാനുള്ള മനഃപ്പൂര്‍വ്വമായ ശ്രമം, സൈബര്‍ നിയമങ്ങളുടെ ലംഘനം, ഭരണഘടന വാഗ്ദാനം ചെയ്തിട്ടുള്ള എല്ലാ സമൂഹങ്ങള്‍ക്കും അര്‍ഹമായ മാന്യതയെ അവഹേളിക്കുക വഴി നടത്തുന്ന ഭരണഘടനാലംഘനം എന്ന നിയമലംഘനം തുടങ്ങിയ വസ്തുതകളെ തമസ്കരിച്ചുകൊണ്ട് മനഃപ്പൂര്‍വ്വമായി കുറ്റാരോപിതന്‍ കേവലം ഒരു തൂലികാനാമം മാത്രമാണുപയോഗിച്ചത് എന്ന് ഇതിനെ നിസ്സാരവല്‍ക്കരിക്കുന്നവര്‍ ജാതി-മത-വര്‍ണ്ണ-വര്‍ഗ്ഗങ്ങള്‍ക്കതീതരും രാജ്യസ്നേഹികളും എന്ന് അവകാശപ്പെടുന്നതു കാണുമ്പോള്‍ ഇപ്പറഞ്ഞ വിശേഷണങ്ങളുടെ അര്‍ത്ഥവും വ്യാഖ്യാനവും നമ്മുടെ ഭരണഭാഷകൂടിയായ മലയാളത്തില്‍ പില്‍ക്കാലത്തേതില്‍ നിന്നും വിഭിന്നമാവുകയോ, തിരുത്തപ്പെടുകയോ ചെയ്തിട്ടുണ്ടോ എന്ന് പുതുതായി ഇറങ്ങിയ നിഘണ്ടുക്കളില്‍ പരതേണ്ടിയിരിക്കുന്നു!

കുറ്റാരോപിതനായ ബ്ലോഗര്‍ വെറുതേ ഒരു തൂലികാനാമം സ്വീകരിക്കുകയല്ലായിരുന്നു. മറിച്ച് ഒരു സമുദായത്തെ അവഹേളിക്കുക എന്ന കുറ്റകൃത്യം; വ്യക്തിനാമം, മതം, മത ചിഹ്നം, അപരന്‍റെ ചിത്രം, അദ്ധ്യാപകന്‍ എന്ന ബഹുമാന്യനാമത്തെ തന്‍റെ വാക്കുകള്‍ക്ക് ആധികാരികത നല്‍കുവാന്‍ വിനിയോഗിക്കുക, അതിനു ശക്തി നല്‍കുവാന്‍ പതിറ്റാണ്ടുകളുടെ (റിട്ടയര്‍ ചെയ്യുന്നതു വരെയുള്ള പതിറ്റാണ്ടുകള്‍) ജീവിതപരിചയം എന്ന പ്രസ്താവന ഇവയിലൂടെ മറ്റൊരു മതത്തിന്‍റെ മുകളില്‍ കെട്ടി വയ്ക്കുക എന്ന കുറ്റമാണ് ചെയ്തത്.

ഇന്നു നടക്കുന്ന ചര്‍ച്ചകളില്‍ ചരിത്ര സത്യങ്ങള്‍ എന്ന് ആവര്‍ത്തിച്ചു പറയുന്ന പ്രസ്തുത ബ്ലോഗിലെ അസത്യങ്ങളായ അസഭ്യങ്ങളെയും പ്രസ്തുത കുറ്റകൃത്യത്തെയും ന്യായീകരിക്കുക വഴി നിലവിലിരിക്കുന്ന കേസിനെ, ആ വ്യവഹാരത്തിനു തീര്‍പ്പു കല്‍‍പ്പിക്കേണ്ട ജുഡിഷ്യറിയെ വെല്ലു വിളിക്കുക എന്ന കോടതിയലക്ഷ്യ നടപടിയാണ് അവര്‍ ചെയ്യുന്നത്.

മറ്റൊരു പരാതി, ബഹുമാനപ്പെട്ട എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി എന്തിനാണ് ഈ കേസില്‍ ഇടപെട്ടതെന്നതാണ്. നായര്‍ എന്ന പേരില്‍ വിളിക്കപ്പെടുന്ന ഒരു സമൂഹത്തിന്‍റെ നായകസ്ഥാനത്തിരിക്കുന്ന ആളാണ് അദ്ദേഹം. ആ സമുദായത്തിലുള്ള ഓരോ വ്യക്തിയുടേയും ക്ഷേമവും, അഭിമാനവും സം‍രക്ഷിക്കാന്‍ ബാധ്യതയുള്ള പദവിയില്‍ ഇരിക്കുന്ന ആള്‍. പുരാതീന കാലം മുതല്‍ ഇന്നുവരെയുള്ള നായന്മാരെയും അവരുടെ അമ്മപെങ്ങന്മാരെയും അപമാനിച്ചാല്‍ മറ്റാരാണ് അതിനു മറുപടി പറയേണ്ടത്? ഇക്കാര്യത്തില്‍ അദ്ദേഹത്തെക്കാള്‍ അര്‍ഹനായ വ്യക്തി ആരാണ്?

കുറ്റാരോപിതനായ വ്യക്തി പോലും അവകാശപ്പെട്ടിട്ടില്ല ഇത് ചരിത്ര പഠനമാണെന്ന്, പക്ഷെ ഇക്കാര്യത്തില്‍ ചോര തിളച്ചവര്‍ ഇതിനെ ചരിത്ര പഠനമെന്ന പൊന്നാടയണിക്കുവാനാണ് ശ്രമിക്കുന്നത്. പഠനമെങ്കില്‍ തന്നെ, എന്തുകൊണ്ടാണ് നായര്‍ സമുദായത്തെ തിരഞ്ഞെടുത്ത്? സ്വന്തം സമുദായത്തില്‍ പഠിക്കാന്‍ പറ്റിയ ഒരു ചരിത്രം ഇല്ലായിരുന്നോ? ഒരു സമുദായത്തിന്‍റെ ആചാരാനുഷ്ഠാനങ്ങളെപ്പോലും തെറിവാക്കുകള്‍ കൊണ്ട് അവഹേളിക്കുന്നത് കണ്ട് ക്ഷമയോടെ പോകണമായിരുന്നു എന്നാണോ ഇവരുടെ ആഗ്രഹം? പൊതുസ്ഥലത്ത് അസഭ്യം പറയുക എന്നതും പൊലീസ് നിയമപ്രകാരം കുറ്റകൃത്യം തന്നെ. തെളിവും സാഹചര്യവുമനുസരിച്ച് പിഴയും തടവുമൊക്കെ കിട്ടാവുന്ന കുറ്റം തന്നെ. ആവിഷ്കാരസ്വാതന്ത്ര്യമെന്നു പറഞ്ഞ് പൌരന്മാരായ ഒരു ജനസമൂഹത്തെ തിരഞ്ഞു പിടിച്ച് അവരുടെ നെഞ്ചത്ത് കുതിരകയറുന്നത് ഒരു രാജ്യത്തെയും, ഒരു നിയമ വ്യവസ്ഥയും ന്യായീകരിക്കുമെന്നു തോന്നുന്നില്ല.

ഒരു കാലത്ത് നായര്‍ സമൂഹം കയ്യാളിയിരുന്ന പദവികള്‍, അവര്‍ക്കുണ്ടായിരുന്ന ബൌദ്ധികവും, സാംസ്കാരികവുമായ മേന്മകള്‍, ഇന്നും തുടരുന്ന അവരുടെ ആത്മാഭിമാന ബോധം ഇവയില്‍ ഇനിയും ഔഷധം കണ്ടു പിടിച്ചിട്ടില്ലാത്ത അസൂയ എന്ന മാരക രോഗം മനസ്സിനെ ബാധിച്ചവര്‍ അവസരം കിട്ടുമ്പോഴെല്ലാം ആ വിഷം സമൂഹത്തിലേക്കു വമിക്കുന്നത് ഇന്നും ഇന്നലെയും തൂടങ്ങിയതല്ലെന്നറിയാം. അതിനൊന്നും മറുപടി പറയുകയുമല്ല ഈ ലേഖകന്‍റെ ലക്ഷ്യം. എന്നാല്‍ പരസ്പരം ഇണങ്ങിയും, സ്നേഹിച്ചും, സഹകരിച്ചും ജീവിക്കുന്ന നാട്ടിലെ രണ്ടു സമൂഹങ്ങളുടെയിടയില്‍ സ്പര്‍ദ്ധ വളര്‍ത്തുക എന്ന, നാടിന്‍റെ സമാധാനത്തിനും, അച്ചടക്കത്തിനും തുരങ്കം വയ്ക്കുന്ന ഗൂഢലക്ഷ്യത്തിന്‍റെ ആവിഷ്ക്കാരസ്വാതന്ത്ര്യം തടയപ്പെടേണ്ടതാണ്.

ഈ കേസിനെ വിമര്‍ശിക്കുന്നവര്‍ക്ക് ഈ സത്യങ്ങള്‍ ഒന്നും അറിയാഞ്ഞല്ല. എന്നാല്‍ എല്ലാവരും വിധേയപ്പെട്ടു ജീവിക്കേണ്ട രാജ്യത്തിന്‍റെ നിയമവാഴ്ചയോടുള്ള വിയോജനക്കുറിപ്പുകളായേ ഇവയെ കാണുവാന്‍ കഴിയുകയുള്ളൂ. എന്തുകൊണ്ട്‌ ഇവര്‍ നിയമത്തെ പേടിക്കുന്നു? കുറ്റം ചെയ്തവരും, ചെയ്തുകൊണ്ടിരിക്കുന്നവരും, ചെയ്യാന്‍ ആഗ്രഹിക്കുന്നവരും മാത്രമേ നിയമത്തെ ഭയപ്പെടേണ്ടതുള്ളൂ. അത്തരം ഭയത്തില്‍ നിന്നുടലെടുത്ത വിലാപങ്ങളാണിവ. എന്ത് അസംബന്ധവും ചെയ്യാനുള്ള സ്വാതന്ത്ര്യം തങ്ങള്‍ക്കു ലഭ്യമാകണം എന്ന വാശി
അച്ചടക്കമുള്ള ഒരു രാജ്യത്തെ പൌരസമൂഹത്തിനു ചേര്‍ന്നതല്ല.


ഇവിടെ ജാതിക്കും മതങ്ങള്‍ക്കും എതിരായി ഘോരഗര്‍ജ്ജനങ്ങള്‍ നടത്തുന്നവരുടെ കാപട്യം മനസ്സിലാകണമെങ്കില്‍ ഒരേയൊരു കാര്യം ശ്രദ്ധിച്ചാല്‍ മതി. അവര്‍ നിലനില്‍ക്കുന്ന സമുദായത്തിനെതിരേ ഒരക്ഷരം കൊണ്ടു പോലും അവര്‍ വിമര്‍ശിക്കില്ല. ഇതിലെന്ത് നിഷ്പക്ഷത? ഇതിലെന്തു സത്യസന്ധത? അതോ ആത്മീയവും, ബൌദ്ധികവും, വൈയക്തികവുമായി പൂര്‍ണ്ണത കൈവരിച്ച ഒരു സമുദായമാണതെന്ന് അവര്‍ വിശ്വസിക്കുന്നതുകൊണ്ടാണോ? അല്ല, അങ്ങനെ പൂര്‍ണ്ണത കൈവരിച്ച ഒരു സമുദായം ഉണ്ടോ?

ഈ ചര്‍ച്ചകള്‍ക്കിടയില്‍ ഉയര്‍ന്നു വന്ന ഏറ്റവും ബാലിശവും, ഏറെ ചിരിപ്പിച്ചതുമായ ഒരു ചോദ്യമാണ്, സമുദായത്തെ ചോദ്യം ചെയ്യുന്നതിനെതിരെ പ്രതികരിക്കുന്നു; എന്നാല്‍ രാഷ്ട്രീയ പാര്‍ട്ടികളെ വിമര്‍ശിച്ചാല്‍ കുറ്റമില്ലാത്തതെന്താണെന്ന്. സമുദായം ഒരു പ്രത്യേക ജീവിത രീതിയും, ആചാരാനുഷ്ഠാനങ്ങളടക്കമുള്ള കാര്യങ്ങളില്‍ ഏകതാബോധവുമുള്ള കുറേ വ്യക്തികളുടെ സമൂഹമാണ്. കുറേ വ്യക്തികള്‍ ചേര്‍ന്ന ഒരു വലിയ വ്യക്തിത്വം. അത് വ്യക്ത്യധിഷ്ഠിതം തന്നെ. എന്നാല്‍ രാഷ്ട്രീയ പാര്‍ട്ടികള്‍, പേരു സൂചിപ്പിക്കുന്നതു പോലെ തന്നെ രാഷ്ട്രത്തെ സംബന്ധിക്കുന്നതാണ്. ജനാധിപത്യ രാജ്യമായ ഇന്‍ഡ്യയിലെ രാഷ്ട്രീയപ്പാര്‍ട്ടികള്‍ നിരന്തരം വിമര്‍ശിക്കപ്പെടുകയും, നവീകരിക്കപ്പെടുകയും (തെറി വിളിക്കപ്പെടുകയല്ല) ചെയ്യേണ്ടത് രാജ്യത്തിന്‍റെ പുരോഗതിയുടെയും വളര്‍ച്ചയുടെയും ആവശ്യമാണ്. രാജ്യപുരോഗതിക്കു വേണ്ടി നിലനില്‍ക്കുന്ന ഒരു രാഷ്ട്രീയപ്പാര്‍ട്ടിയെ വിമര്‍ശിക്കാനുള്ള ഒരു പൌരന്‍റെ സ്വാതന്ത്ര്യം, ഭരണഘടന നിയമം കൊണ്ട് സുരക്ഷിതമാക്കിയിട്ടുള്ളതും, സം‍രക്ഷിക്കുന്നതുമായ വ്യക്തിസ്വാതന്ത്ര്യത്തിന്‍റെയും, വിശ്വാസങ്ങളുടെയും, ആചാരങ്ങളുടെയും മേല്‍ കടന്നു കയറാന്‍ വേണമെന്ന് ശഠിക്കുന്നതിലെ യുക്തി എനിക്കു മനസ്സിലാകുന്നില്ല.

മറ്റൊരു തമാശ, സിനിമകളും, കലകളുമെല്ലാം നായരുടെ കഥകള്‍ പറയുന്നു എന്നതാണ്. പിന്നെ നസ്രാണിയുടെ കഥകളും. ആകയയല്‍ നായരും നസ്രാണിയും സവര്‍ണ്ണ ഫാസിസ്റ്റുകളാണത്രേ! ഒരു കഥാകാരന്‍ അല്ലെങ്കില്‍ കലാകാരന്‍ അയാള്‍ക്കിഷ്ടമുള്ള കഥയോ കലയോ സ്വീകരിക്കട്ടെ. എന്തിനാണ് അയാളുടെ സ്വാതന്ത്ര്യത്തില്‍ കൈകടത്തുന്നത്? സൌകര്യമുണ്ടെങ്കില്‍ മാത്രം ആ കലയെ സ്വാഗതം ചെയ്താല്‍ പോരേ? ഏതു വിശ്വാസപ്രമാണങ്ങളിലും ഊന്നി -രാജ്യതാല്പര്യങ്ങള്‍ക്ക് വിരുദ്ധമല്ലാത്തതും, മറ്റു വ്യക്തിത്വത്തെയോ സമൂഹത്തെയോ ഒരര്‍ത്ഥത്തിലും മുറിപ്പെടുത്താത്തതുമായ- കലാസൃഷ്ടികള്‍ നടത്താന്‍ ഭരണഘടന സ്വാതന്ത്ര്യം തന്നിട്ടുണ്ട്. സ്വന്തമായി കഥയുള്ളവര്‍ക്ക് ആര്‍ക്കും അതെഴുതുകയോ, ഇഷ്ടമുള്ള മമധ്യമത്തിലൂടെ അവതരിപ്പിക്കുകയോ ആവാം. അങ്ങനെ ഉണ്ടാവുന്നുമുണ്ട്. അതൊന്നും കാണാന്‍ ഒരു പ്രത്യേക സമൂഹത്തെ മാത്രം ലക്ഷ്യം വച്ചിറങ്ങിയിട്ടുള്ളവര്‍ക്ക് കണ്ണുകള്‍ ഇല്ലാതെ പോയതിന് മറ്റുള്ളവര്‍ എന്തു പിഴച്ചു???

നമ്മുടെ രാജ്യത്തെ സര്‍ക്കാര്‍ രേഖകളില്‍ നിന്നും ജാതി-മത നാമങ്ങള്‍ ഉന്മൂലനം ചെയ്യുകയാണ് ആദ്യം ചെയ്യേണ്ടത്. അല്ലാതെ ജാതി വികാരം കളയാന്‍ ജാതിഭ്രാന്തു പറയുകയും അസഭ്യവര്‍ഷം നടത്തുകയുമല്ല ഇതിനു പ്രതിവിധി.

സാധാരണക്കാരന്‍റെ ഭാഷ, സംസാരഭാഷ, നാട്ടുഭാഷ, അവര്‍ണ്ണന്‍റെ ഭാഷ എന്നിങ്ങനെയുള്ള വിശേഷണത്തോടെ അശ്ലീലവും, അസഭ്യവും പ്രചരിപ്പിക്കുന്നവര്‍ സാധാരണക്കാരനോടും, നാടിനോടും, അയാള്‍ ഉദാഹരിക്കുന്ന ജനസമൂഹത്തോടും, സര്‍വ്വോപരി മാതൃഭാഷയോടും വലിയ അപരാധം ചെയ്യുകയാണ്. സാധാരണക്കാരന്‍റെ സാംസ്കാരിക മൂല്യങ്ങളെ ഇകഴ്ത്തിക്കാണിക്കുന്നതിലൂടെ രാജ്യത്തെ ബഹുഭൂരിപക്ഷം വരുന്ന സാധാരണക്കാരന്‍റെ മുഖത്ത് കരി വാരിത്തേയ്ക്കുകയാണ്. മഹാത്മാഗാന്ധി എന്ന സാധാരണക്കാരന്‍; ലോകം കണ്ട ഏറ്റവും വിപ്ലവകരമായ സഹനസമരത്തിലൂടെ, സവര്‍ണ്ണാധിപത്യം സുശക്തമായിരുന്ന കാലഘട്ടത്തില്‍ നിന്നും സാധാരണ ജനങ്ങളെ പുരോഗതിയിലേക്കു കൈപിടിച്ചു നടത്തിയത് തെറിഭാഷ പറഞ്ഞിട്ടായിരുന്നില്ല. മിതവും, മൃദുവുമായ, മധുരതരമായ ഭാഷയിലൂടെ തന്നെയാണ്. യേശുദേവനും, ശ്രീകൃഷ്ണനും, പ്രവാചകന്‍ മുഹമ്മദ് നബിയും കഴിഞ്ഞാല്‍ ലോകത്ത് ഇത്രയധികം ആരാധകരുള്ള മറ്റൊരു വ്യക്തിത്വം ഇല്ലെന്നു തന്നെ പറയാം. ഗാന്ധിജിയെ ഒന്നു സ്പര്‍ശിച്ചതിനെക്കുറിച്ച് ഉള്‍‍പ്പുളകത്തോടെ ആരാധ്യനായ കഥാകാരന്‍ ശ്രീ വൈക്കം മുഹമ്മദ് ബഷീര്‍ എഴുതിയിട്ടുണ്ട്. നമ്മുടെ രാഷ്ട്രപിതാവായ അദ്ദേഹം പ്രാകൃതഭാഷയിലൂടെയല്ല ജനങ്ങളെ പ്രബുദ്ധരാക്കിയത്.

അധഃപ്പതിച്ച ഒരു വലിയ ജനസമൂഹത്തിന്‍റെ ആത്മാവില്‍ പ്രബുദ്ധതയുടെയും, ആത്മീയ ചൈതന്യത്തിന്‍റെയും സൂര്യകിരണം ആദ്യമായി പതിപ്പിച്ച വിപ്ലവകാരിയായ ആത്മീയാചാര്യന്‍ ശ്രീനാരായണഗുരുദേവന്‍ ഉപയോഗിച്ചിരുന്ന ഭാഷയും അസഭ്യമായിരുന്നില്ല. ശാന്തഗംഭീരമായ, മനോഹരമായ ഭാഷ തന്നെയായിരുന്നു. അദ്ദേഹത്തിന്‍റെ സമകാലീനനായിരുന്ന മഹാകവി കുമാരനാശാന്‍ ശക്തമായ സംസ്കൃതസ്വാധീനമുള്ള കാവ്യസൂനങ്ങളിലൂടെ സംവദിച്ചതും സാധാരണ ജനങ്ങളോടായിരുന്നു. ഇന്നത്തെയത്ര സാക്ഷരത പോലുമില്ലായിരുന്ന അക്കാലത്തും ജനം അതു നെഞ്ചേറ്റി വാങ്ങുക തന്നെ ചെയ്തു. നൂറാം വാര്‍ഷികം ആഘോഷിച്ച മറ്റേതൊരു സാഹിത്യകൃതിയുണ്ട് മലയാളത്തില്‍?

സാധാരണക്കാരന്‍റെയും, കീഴാളര്‍ എന്ന വിശേഷണത്തിന്‍ കീഴില്‍ വീര്‍പ്പു മുട്ടിക്കഴിഞ്ഞിരുന്ന വലിയ ഒരു ജനസമൂഹത്തിന്‍റെയും സം‍രക്ഷണത്തിനും, ഉന്നമനത്തിനും വളരെയധികം ഊന്നല്‍ കൊടുത്തിരിക്കുന്ന ഒരു ഭരണഘടനയാണ് ഡോ.അംബേദ്‌കര്‍ എഴുതിയുണ്ടാക്കിയ ഇന്‍ഡ്യന്‍ ഭരണഘടന. അതും പ്രൌഢമായ ഭാഷയിലാണ് അല്ലാതെ അപരിഷ്കൃതമായ ഭാഷയിലല്ല വിരചിതമായിട്ടുള്ളത്. ഇതെല്ലാം വിസ്മരിച്ചുകൊണ്ടാണ്‌ സാധാരണക്കാരന്‍റെ ഭാഷ അപരിഷ്കൃതവും അസഭ്യവുമെന്ന് ഏകപക്ഷീയമായി പ്രഘ്യാപിക്കുന്നത്.

സമൂഹത്തിനു നേരേ - അത് ഏതൊരു സമൂഹവുമായിക്കോട്ടെ- ഉണ്ടാകുന്ന കടന്നാക്രമണങ്ങള്‍ക്കു തടയിടേണ്ടത് രാഷ്ട്രബോധവും, പിറന്ന മണ്ണിനോട്‌ കൂറുമുള്ള ഓരോ പൌരന്‍റെയും കടമയും, ധര്‍മ്മവുമാണ്. നമ്മില്‍ ആ ബോധം ശക്തിപ്രാപിക്കേണ്ടതിന്‍റെ ആവശ്യകത വളരെ വലുതാണ്.

എന്തിഹ തിരുമുഖം താഴ്ത്തി നീയിരിക്കുന്നു
നിന്തിരുവടി,യമ്മേ നിഭൃതം കരയ്കയോ...

മഹാകവി ഭൂമിദേവിയോടു ചോദിച്ച ഈ ചോദ്യം ഞാന്‍ കടമെടുക്കട്ടെ, എന്‍റെ പിറന്ന നാടിനോടു ചോദിക്കാന്‍...


Saturday, May 15, 2010

സൈബര്‍ കേസ്‌, ചിത്രകാരന് ഒരു തുറന്ന കത്ത്

മുഖ്താര്‍ എന്ന സുഹൃത്തിന്‍റെ http://www.muktharuda.co.cc/2010/05/blog-post_14.html ഈ ലിങ്കില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന ശ്രീ. ചിത്രകാരന്‍റെ ചില പരാമര്‍ശങ്ങള്‍ക്കുള്ള മറുപടിയാണിത്.

പ്രിയ സുഹൃത്തേ,

(മനുഷ്യന്മാരാകാന്‍ ഈ ചൂലുകള്‍ക്ക് ഭാഗ്യമുണ്ടാകട്ടെ എന്നാശംസിക്കുന്നു !!!) ഇത് താങ്കളുടെ ആത്മാര്‍ത്ഥമായ പ്രാര്‍ത്ഥനയെങ്കില്‍, പ്രസ്തുത ചൂലിലെ ഒരു ഈര്‍ക്കിലി ആയെങ്കിലും എന്നെയും ഉദ്ദേശിച്ചിട്ടുണ്ടെങ്കില്‍ താങ്കള്‍ തീര്‍ച്ചയായും ഒരു വിശദീകരണം അര്‍ഹിക്കുന്നു.

കുറ്റകൃത്യങ്ങള്‍ക്ക് പല മുഖങ്ങളുണ്ട്. കുറ്റവാളികള്‍ക്ക് പല ലക്ഷ്യങ്ങളും. അത്തരത്തിലൊന്നായിരുന്നു ‘വിചിത്ര കേരളം’ എന്ന പേരില്‍ കേരളത്തിലെ ഒരു സമുദായത്തെ ഒന്നടങ്കം ആക്ഷേപിച്ചുകൊണ്ടും, അവരുടെ അമ്മപെങ്ങന്മാരെ ജുഗുപ്സാവഹമായ രീതിയില്‍ അപമാനിച്ചുകൊണ്ടും തുടര്‍ന്നു വന്നിരുന്ന ബ്ലോഗ്.

നാട്ടിലെ രണ്ടു സമൂഹങ്ങളെ തമ്മിലടിപ്പിക്കുക എന്ന ലക്ഷ്യമായിരുന്നു ഇതിനു പിന്നില്‍. ഹിന്ദുവായ ഒരാള്‍ ക്രിസ്ത്യാനിയുടെ പേരില്‍, (പേര് വ്യാജം, തൊഴില്‍ വ്യാജം, അവകാശപ്പെടുന്ന പ്രായം വ്യാജം എന്നു വേണ്ട സര്‍വ്വം വ്യാജമയം) ഇത്തരം അവഹേളനങ്ങള്‍ നടത്തുമ്പോള്‍, വീണ്ടുവിചാരമില്ലാതെ ആരെങ്കിലും ക്രിസ്ത്യാനിയെയും ചീത്ത വിളിക്കും. വിഷയം മതമായതുകൊണ്ട് വര്‍ഗ്ഗീയ കലാപം ഉടലെടുക്കുന്നതിന് വലിയ കാലതാമസവും ഉണ്ടാകില്ല. ഇങ്ങനെ തമ്മില്‍ തല്ലി സഹജീവികള്‍ നശിച്ചു കാണാന്‍ എന്തിന് ആഗ്രഹിക്കുന്നു???

ഒറ്റനോട്ടത്തില്‍ ഇതൊരു തീവ്രവാദപരിവേഷമാണ് തോന്നിച്ചത്. (ഇന്ന് നമ്മള്‍ കേള്‍ക്കുന്ന വാര്‍ത്തകളെല്ലാം അമ്പരപ്പിക്കുന്നതാണല്ലോ...) ശ്രീ. അഭിമന്യുവിന്‍റെ ബ്ലോഗിലാണ് ഇതിനെതിരെയുള്ള പ്രതിഷേധം ആദ്യമായി കണ്ടത്. തുടര്‍ന്ന് സൈബര്‍ സെല്‍, ഹൈടെക് സെല്‍ തുടങ്ങിയവയിലേക്ക് ഓരോ കത്തുകള്‍ അയച്ചിരുന്നു. നേരില്‍ വിളിച്ച് വിവരം അറിയിക്കുകയും ചെയ്തു. ഒരു കോപ്പി നായന്മാരുടെ തലസ്ഥാനത്തേക്കും അയച്ചു. അപ്പൊഴും ഇതു സംഗതി തീവ്രവാദമാണോ എന്ന ഭയം (അതേ ഭയം തന്നെയാണ്, എന്‍റെ നാട്‌ ഒരു കലാപവേദിയായി കാണാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. ഇത്തരം പ്രവണതകളെ നാം ഭയക്കേണ്ടിയിരിക്കുന്നു.) അധികരിച്ചു വന്നപ്പോള്‍, പ്രവാസികാര്യമന്ത്രിയായിരുന്ന ഡോ. ശശി തരൂരിനും (അദ്ദേഹം നായരായതു കൊണ്ടല്ല, മറിച്ച് ഞാന്‍ ഒരു പ്രവാസി ആയതുകൊണ്ടാണ്) ഒരു മെയില്‍ കാച്ചി. നമ്മുടെ ബ്ലോഗില്‍ തന്നെയുള്ള മറ്റു പലരും സൈബര്‍ സെല്ലില്‍ പരാതിപ്പെട്ടതായി കേള്‍ക്കുന്നു. അങ്ങനെ ഇന്നലെ രാവിലെയാണ് നാട്ടില്‍ നിന്നും ഒരറിയിപ്പു കിട്ടുന്നത്, ഡേയ് ലവനു പണി കിട്ടിയെടാ എന്ന്. കൃതാര്‍ത്ഥമായി.

ഇനിയെങ്കിലും ഇത്തരം ചുറ്റിക്കളികളുമായി ഇറങ്ങുന്നവര്‍ സൂക്ഷിക്കുക. ഇന്‍ഡ്യയിലെ തന്നെ ഏറ്റവും മികച്ച സൈബര്‍ കുറ്റാന്വേഷണ സംഘം ആണ് കേരള പൊലീസിന്‍റേത്. ഇതുവരെ അന്വേഷിച്ച ഒരു കേസ്‌ പോലും തെളിയിക്കാതിരുന്ന ചരിത്രം സൈബര്‍ സെല്ലിന് എന്‍റെയറിവിലില്ല. പിന്നെന്തിനാണ് വെറുതേ അവര്‍ത്തിച്ചു പരീക്ഷണങ്ങള്‍ നടത്തുന്നത്?

ഇതിനെതിരെ പ്രതികരിച്ചത് ഞാന്‍ ഒരു നായരായതു കൊണ്ടോ, നായര്‍ സമുദായത്തെ പറഞ്ഞതു കൊണ്ടോ മാത്രം അല്ല. ഏതു സമുദായത്തെ ആര് അവഹേളിച്ചാലും അത് ഒരു രാജ്യത്തിന്‍റെ അഖണ്ഡതയ്ക്കു തുരങ്കം വയ്ക്കുന്ന നടപടിയാണ്. മറ്റൊന്നുള്ളത്, നായര്‍ സമുദായത്തില്‍ ജനിച്ച് പേരിന്‍റെ അറ്റത്ത് പണിക്കര്‍ എന്ന് (അന്തസ്സോടെ തന്നെയാണ്) ഔദ്യോഗികമായി ഇന്നും ഉപയോഗിക്കുന്ന എനിക്ക് അച്ഛനപ്പൂപ്പന്മാരെയും, അമ്മപെങ്ങന്‍‍മാരെയും അധിക്ഷേപിക്കുന്നതു കണ്ടാല്‍ മിണ്ടാതെ നിക്കാന്‍ ആവില്ല. താങ്കള്‍ ന്യായീകരിക്കുന്നതു പോലെ അദ്ദേഹം ചെയ്തതില്‍ തെറ്റൊന്നും ഇല്ലായിരുന്നെങ്കില്‍ പിന്നെ എന്തു കൊണ്ട് അറസ്റ്റുണ്ടായി? അത് രാജ്യത്തിന്‍റെ നിയമവ്യവസ്ഥക്ക് എതിരായ പ്രവൃത്തി ചെയ്തതു കൊണ്ടല്ലേ? സാമൂഹ്യബോധമുള്ള പൌരന്മാര്‍ നിയമവാഴ്ചയെ മാനിക്കുകയല്ലേ വേണ്ടത്? ഒരു പരാതി ആയി അല്ല മറിച്ച് അറിയിപ്പായി മാത്രമാണ് ഞാന്‍ കത്തയച്ചതും.

തമ്മില്‍ തല്ലിക്കുക എന്നതു മാത്രമായിരുന്നു ആ ബ്ലോഗിന്‍റെ ആത്യന്തികമായ ലക്ഷ്യം. നിയമം അറിയുന്ന ഒരാള്‍ തന്നെ ഇതു ചെയ്തതില്‍ അത്ഭുതപ്പെടാനേ തരമുള്ളൂ. ഒരു പൊതുസേവനസങ്കേതം ദുര്‍വിനിയോഗം ചെയ്യുന്നവര്‍ക്ക് ഇതൊരു മുന്നറിയിപ്പാകട്ടെയെന്നു പ്രത്യാശിക്കുന്നു.

താങ്കളുടെ വിമര്‍ശനങ്ങളെ ഖണ്ഡിക്കുകയല്ല മറിച്ച് ബോദ്ധ്യമാകുന്ന വിശദീകരണം നല്‍‍കുവാന്‍ ശ്രമിക്കുന്നുവെന്നു മാത്രം. എന്തു കൊണ്ടാണ് ഒരു ഇ മെയിലില്‍ ഒതുക്കാമായിരുന്ന ഈ കാര്യങ്ങള്‍ ഒരു തുറന്ന കത്തായി എഴുതുന്നതെന്നു വച്ചാല്‍ ഈ നടപടിയെ ആശങ്കയോടെയോ, സംശയത്തോടെയോ, ജാതി ചിന്തയുടെ നിഴലിലോ നോക്കിക്കാണുന്നവരുണ്ടെങ്കില്‍ അവര്‍ക്കു കൂടിയുള്ള വിശദീകരണമാണ്. താങ്കള്‍ക്ക് എന്‍റെ ഉദ്ദേശ്യശുദ്ധി ബോദ്ധ്യമായിട്ടുണ്ടാകുമെന്നു വിശ്വസിക്കുന്നു.

Wednesday, March 31, 2010

ഏഷ്യാനെറ്റേ കൊഞ്ഞനം കുത്തുകയാണോ?

ജനങ്ങള്‍ വെറും കഴുതകളാണെന്ന് വിശ്വസിക്കരുത്. നിങ്ങള്‍ കൊട്ടിഘോഷിച്ച് ഉല്‍ഘാടിച്ച ഏഷ്യാനെറ്റ് മിഡില്‍ ഈസ്റ്റ് എന്ന പേരില്‍ ഇപ്പോള്‍ പ്രവാസി മലയാളികളെ നോക്കി കൊഞ്ഞനം കുത്തിക്കൊണ്ടിരിക്കുന്ന ചാനലിനെക്കുറിച്ചു തന്നെയാണ് പറയുന്നത്. നിങ്ങള്‍ക്ക് മറ്റു ചാനലുകള്‍ പേ ചാനല്‍ ആക്കണമെങ്കില്‍ ആയിക്കോ, കാശുള്ളവന്‍ അതു കൊടുത്തു കണ്ടോളും. പുതിയ ചാനലുകള്‍ വരുന്നതും നല്ലതു തന്നെ. പക്ഷേ ഏറ്റവും കുറഞ്ഞത് പ്രവാസികളുടെ സമയ ലഭ്യതയെക്കുറിച്ച് ഒരു പഠനമെങ്കിലും നടത്തണമായിരുന്നു.

അവിടുത്തെ തല മൂത്ത മാനേജര്‍മാരൊക്കെ എവിടുന്നാണാവോ ഡിഗ്രിയെടുത്തത്? രാവിലെ എഴുന്നേറ്റ് ടി വി ഓണ്‍ ചെയ്തു നോക്കുമ്പോള്‍ കാണുന്നത് ഐഡിയ സ്റ്റാര്‍ സിംഗര്‍, വൈകുന്നേരവും അതു തന്നെ ഇതൊന്നും പോരാഞ്ഞ് അര്‍ദ്ധരാത്രിയില്‍ ടി വി ഓണ്‍ ചെയ്താലും അതേ പരിപാടി തന്നെ. ഉച്ചക്ക് ലഞ്ച് ബ്രേക്കിന് പല പ്രാവശ്യം കണ്ടു മടുത്തതാണെങ്കിലും, പകുതി ഭാഗം തികച്ചു കാണാന്‍ കഴിഞ്ഞില്ലെങ്കിലും ഒരു ചലച്ചിത്രത്തിന്‍റെ മൂലയെങ്കിലും കാണാമായിരുന്നു, ഇന്നു നോക്കിയപ്പോള്‍ ആ സ്ഥാനത്ത് മഞ്ച് സ്റ്റാര്‍ സിംഗര്‍!!!. നിങ്ങളെന്താ നാട്ടുകാരെ കൊഞ്ഞനം കുത്തി കാണിക്കുവാണോ? അതോ സ്റ്റാര്‍ സിംഗര്‍ പരിപാടിക്കാരാരെങ്കിലും നിങ്ങള്‍ക്കു കൂടോത്രം ചെയ്തോ? മീഡിയ പ്ലാനിംഗും പ്രോഗ്രാം ഷെഡ്യൂളിംഗും ഒന്നും അറിയാന്‍ മേലാത്തവരാണ്‌ അവിടെയിരിക്കുന്നതെങ്കില്‍ ഇങ്ങോട്ടു പറഞ്ഞാല്‍ മതി. (ചോദിക്കുന്ന കാശും തരേണ്ടി വരും) ശരിയാക്കി തരാം, സ്ഥിരമായി അവിടെ പണിയെടുക്കാനും കിട്ടില്ല(ഇല്ലെങ്കില്‍ നിങ്ങള്‍ക്കു തോന്നും ഏഷ്യാനെറ്റില്‍ ജോലി ചെയ്യാനുള്ള പൂതി കൊണ്ടാണെന്ന്). ഇന്‍‍ക്യുബേറ്ററില്‍ വച്ച് വിരിയിച്ചെടുക്കുന്ന മാനേജ്‌മെന്‍റ് സര്‍ട്ടിഫിക്കറ്റിന്‍റെ കുഴപ്പമാണിത്.

അതെങ്ങനെയാ ഇന്‍‍വെസ്റ്റിഗേറ്റീവ്‌ ജേര്‍ണലിസമെന്നു (അതോ ജീര്‍ണലിസമോ?) പറഞ്ഞ് ബലാത്സംഗസീനുകള്‍ പുനര്‍നിര്‍മ്മിച്ച് കാണിക്കുവാനും, ക്രൈമെന്നു പറഞ്ഞ് തൂങ്ങിച്ചത്തവന്‍റെയും, വെട്ടിക്കൊന്നവന്‍റെയും ലൈവ്‌ കാണിക്കാനും, രാജ്യസ്നേഹമെന്നു പറഞ്ഞ് തീവ്രവാദികള്‍ക്കെതിരെയുള്ള കമാന്‍ഡോ ആക്ഷനുകള്‍ ലൈവായി പിടിച്ച് ശത്രുക്കളെ സഹായിക്കാനും, അവാര്‍ഡ്‌ ദാനത്തിന്‍റെ പടം പിടിക്കാന്‍ ചെന്ന് അവാര്‍ഡ്‌ തന്നെ തല്ലിപ്പൊട്ടിക്കാനും, സാമൂഹിക രാഷ്ട്രീയ വിമര്‍ശനമെന്നു പറഞ്ഞ് ആറുവായിട്ട് തൊട്ടിലില്‍ ഉറങ്ങുന്ന കൊച്ചുങ്ങളെപ്പോലും പേടിപ്പിക്കാനുമൊക്കെയല്ലേ നിങ്ങള്‍ക്കറിയൂ. വേറെ എന്തോന്നു പിണ്ണാക്കാണ് നിങ്ങള്‍ ചാനലുകാര്‍ മലയാളിക്ക് വച്ചു വിളമ്പുന്നത്.

ഒട്ടും നേരില്ലാതെ നിര്‍ലജ്ജം നിരന്തരം തുടരുന്ന ഈ അക്രമം സഹിക്കാന്‍ ഞങ്ങളെ കിട്ടില്ല സാറേ. കാശു ചിലവാക്കിയിട്ടായാലും വേറേ ‘കൊള്ളാവുന്ന’ ചാനലുകള്‍ ഏതെങ്കിലും കിട്ടുമോ എന്നു നോക്കട്ടെ.

പ്രവാസികള്‍ക്ക് ക്ഷമ അല്‍‍പ്പം കൂടുതലാണെന്നതൊക്കെ ശരി തന്നെയാണ്. അതു പോലെ തന്നെ പ്രബുദ്ധതയും കൂടുതലുണ്ടെന്ന് മനസ്സിലാക്കിയാല്‍ കൊള്ളാം. പുതിയ മാറ്റത്തിലൂടെ നല്ല ഒരു ശതമാനം പ്രേക്ഷകരെ നിങ്ങള്‍ നഷ്ടപ്പെടുത്തിയിരിക്കുന്ന വിവരം സന്തോഷത്തോടെ അറിയിച്ചു കൊള്ളുന്നു.

Saturday, March 27, 2010

കണ്ണൂരില്‍ ആണുങ്ങള്‍ ആരും ഇല്ലേ?

ഒരു ഹൃദയം നിറയെ കണ്ണീരുമായാണ് ഇതെഴുതുന്നത്. ഏതാനും നിമിഷങ്ങള്‍ക്കു മുന്‍പേ, ഏഷ്യാനെറ്റ് നടി ഷീലാമ്മ അവതരിപ്പിക്കുന്ന ‘ഞാന്‍ സ്ത്രീ’ എന്ന പരിപാടി സം‍പ്രേക്ഷണം ചെയ്തിരുന്നു.

മേരി എന്ന് പേരുള്ള ഒരു അമ്മ. മകന് എട്ടു വയസ്സുള്ളപ്പോള്‍ ഭര്‍ത്താവ്‌ മരിച്ചതാണ്. അവര്‍ കഷ്ടപ്പെട്ട്, ഒട്ടേറെ ത്യാഗങ്ങള്‍ സഹിച്ച് മകനെയും മകളെയും വളര്‍ത്തി. മകളെ വിവാഹം കഴിപ്പിച്ചയച്ചു. ഒടുവില്‍ മകനെയും വിവാഹം കഴിപ്പിച്ചു. വിവാഹശേഷം നാലാം നാള്‍‍ (അതേ... കൃത്യം നാലാം ദിവസം!) ആ മകന്‍ അവരുടെ കാല്‍ തല്ലിയൊടിച്ച് നിര്‍ദ്ദയം വീട്ടില്‍ നിന്നിറക്കി വിട്ടിരിക്കുന്നു. ആ അമ്മയുടെ പേരിലുണ്ടായിരുന്ന ഒരേക്കര്‍ ഭൂമിയും, വീടും കൂടി നിര്‍ബന്ധപൂര്‍വ്വം എഴുതി വാങ്ങിയിട്ടാണ് ആ മൃഗം ഇതു ചെയ്തത്. അവരുടെ തേങ്ങല്‍ വല്ലാതെ നൊമ്പരപ്പെടുത്തുന്നു.

വനിതാകമ്മീഷനും, മനുഷ്യാവകാശകമ്മീഷനും, നിയമവ്യവസ്ഥകളും ഒന്നുമില്ലേ ഈ നാട്ടില്‍ അബലയായ ആ അമ്മയെ തുണക്കാന്‍? മിണ്ടുന്നതിനു മുന്‍പേ വാളെടുക്കുന്ന കണ്ണൂരില്‍ ആണുങ്ങള്‍ ആരുമില്ലേ ആ ദ്രോഹിയുടെ കയ്യും കാലും തല്ലിയൊടിക്കാന്‍?

ആ അമ്മയ്ക്ക് എന്തെങ്കിലും സഹായം നല്‍‍കാന്‍ ആഗ്രഹിക്കുന്നവര്‍ ഏഷ്യാനെറ്റിന് അയച്ചു കൊടുത്താല്‍ അവര്‍ എത്തിച്ചു കൊടുക്കാം എന്ന് അറിയിച്ചിട്ടുണ്ട്.

Wednesday, February 24, 2010

തൊഴിലന്വേഷകര്‍ ചതിക്കപ്പെടേണ്ടവരോ?

മലയാളമനോരമയുടെ ഒരു ഓണ്‍‍ലൈന്‍ പോളില്‍ കുറച്ചു നാള്‍ മുന്‍പ്‌ വിദേശ തൊഴില്‍ തട്ടിപ്പിനെക്കുറിച്ച് ഇട്ട ഒരു കമന്‍റാണിത്. അവരതു മുക്കിയെന്നു തോന്നുന്നു. എന്നാല്‍ പിന്നെ ഇവിടെ കിടക്കട്ടെ.

അനുബന്ധം: ധാരാളം തട്ടിപ്പുകള്‍ നടക്കുന്ന ഒരു മേഖലയാണിത്. ഇന്‍ഡ്യയിലും വിദേശത്തും ധാരാളമായി ആളുകള്‍ വഞ്ചിക്കപ്പെടുന്നു. ഇതിനെതിരേ പലപ്പോഴും നിയമ നടപടികളോ പ്രതികരണങ്ങളോ ഉണ്ടായിക്കണ്ടിട്ടില്ല എന്നത് കഷ്ടമാണെന്നേ പറയാന്‍ കഴിയൂ. എനിക്കും ഒരിക്കല്‍ പറ്റിയതിനെക്കുറിച്ച് ഏഴു പോസ്റ്റുകളിലായി മുന്‍പൊരിക്കല്‍ ഞാന്‍ വിശദീകരിച്ചിരുന്നു. പല രാജ്യങ്ങളിലും തൊഴില്‍ ദാതാവ്‌ (സ്പോണ്‍‍സര്‍‍) തന്നെ തൊഴിലാളിയുടെ യാത്ര, താമസം, വിസ തുടങ്ങിയവയുടെ ചിലവുകള്‍ വഹിക്കണം എന്നത് നിയമമാണ്. ഇതേക്കുറിച്ചും, വിദേശ രാജ്യങ്ങളിലെ തൊഴിലുറപ്പ്, സുരക്ഷാ നിയമങ്ങളെക്കുറിച്ചും അറിവുള്ളവര്‍ വിശദമായ പോസ്റ്റുകള്‍ അവരവരുടെ ബ്ലോഗുകളില്‍ ഇടുന്നത് നന്നായിരിക്കും.

.............................................................................................
അവിടെയിട്ട കമന്‍റ് ഇങ്ങനെ:

ഇക്കാര്യത്തില്‍ തൊഴില്‍,പൊലീസ്,വിദേശകാര്യ വിഭാഗങ്ങള്‍ക്ക് ക്രിയാത്മകമായ നിരവധി കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കും. ഒരു സാധാരണ പൌരന്‍റെ കാഴ്ചപ്പാടില്‍ നിന്നു ചിന്തിക്കുമ്പോള്‍ തോന്നുന്ന ചില കാര്യങ്ങള്‍ ചുവടെ...

1. ഇന്നത്തെ ലേബര്‍ ഡിപ്പാര്‍ട്ട്മെന്‍റ് ക്രിയാത്മകമായി പരിഷ്കരിക്കുക.

2. തൊഴില്‍ മേഖലയിലെ പരാതികള്‍ക്ക് (തൊഴില്‍ ദാതാവിനും, തൊഴിലാളിക്കും, തൊഴിലന്വേഷകനും ഒരേപോലെ ഉപയുക്തമാകും വിധം) പരിഹാരമുണ്ടാക്കാനായി സര്‍ക്കാര്‍ തലത്തില്‍ കമ്മീഷനുകളോ കോടതിയോ നിലവില്‍ വരുത്തുക.

3. ഒരാള്‍ക്കോ ഒരു സ്ഥാപനത്തിനോ ഒരു വ്യക്തിയെ ജോലിക്കെടുക്കണമെങ്കില്‍ വ്യക്തമായ മാര്‍ഗ്ഗരേഖകള്‍ പിന്‍‍തുടര്‍ന്നു കൊണ്ടു മാത്രം സാദ്ധ്യമാകുന്ന വിധത്തില്‍ നിയമ പുനര്‍നിര്‍മ്മാണം നടത്തുക. അല്ലാത്തപക്ഷം സ്വീകരിക്കാവുന്ന ശിക്ഷാനടപടികള്‍ കര്‍ശനമാക്കുകയും, അഴിമതിരഹിതമായി നിലനിര്‍ത്തുകയും ചെയ്യുക.

4. തൊഴിലന്വേഷകന്‍റെ ഏതൊരു പണമിടപാടുകളും സര്‍ക്കാരിന്‍റെ അറിവോടുകൂടി മാത്രം ചെയ്താല്‍ മാത്രം (സര്‍ക്കാര്‍ അംഗീകൃത റസിപ്റ്റുകള്‍, മുദ്രപ്പത്രങ്ങള്‍ അതുമല്ലെങ്കില്‍ ദേശസാല്‍കൃത ബാങ്കുകളുടെ അക്കൌണ്ട് വഴി) അതിന് സാധുത ഉണ്ടാകുന്ന രീതിയില്‍ നിയമം കൊണ്ടുവരികയും, ഇതേക്കുറിച്ച് ജനത്തെ ബോധവല്‍ക്കരിക്കുകയും ചെയ്യുക. (ഇത് സര്‍ക്കാരിനും കാശുണ്ടാക്കാന്‍ പറ്റിയ വഴിയാണ്)

5. വിദേശജോലികള്‍ക്ക് പോകുന്നവരുടെ സുരക്ഷയെ സംബന്ധിച്ച് എംബസികള്‍ വഴി ഇനിയും കര്‍ശനമായ നിയന്ത്രണം കൊണ്ടു വരിക.

6. എംബസി ജീവനക്കാരുടെ സ്വജനപക്ഷപാതമടക്കമുള്ള ചേരിതിരിവുകളില്‍ മുഖം നോക്കാതെ നടപടിയെടുക്കുക.

7. എംബസികള്‍ ഒരു പൌരന്‍ ആ രാജ്യത്തെത്തിയാല്‍ അയാളുടെ സ്പോണ്‍സര്‍ നിശ്ചിത സമയപരിധിക്കുള്ളില്‍ അയാളുടെ ജോലി, താമസം, ഭക്ഷണം തുടങ്ങി വ്യക്തിയുടെ പൂര്‍ണ്ണ സം‍രക്ഷണം ഉറപ്പു നല്‍കുന്നുവെന്ന് കൃത്യമായി അന്വേഷിച്ചറിയുകയും, ഓരോ പ്രവാസിക്കും എംബസിയുടെ എമര്‍ജന്‍സി ഹോട്ട് ലൈന്‍ നമ്പര്‍, തൊഴിലാളിയുടെ ഫോട്ടോ, ഒരു നിശ്ചിത ക്രമനമ്പര്‍ (ഇത് സംസ്ഥാനാധിഷ്ഠിതമായി നല്‍കാം) ഇവയടക്കമുള്ള തിരിച്ചറിയല്‍ കാര്‍ഡുകള്‍ നല്‍കുകയും ചെയ്യുക. (ഇത് മാന്‍ മിസ്സിംഗ്, അനധികൃത കുടിയേറ്റമടക്കമുള്ള കാര്യങ്ങളീല്‍ സര്‍ക്കാരിന് കൃത്യമായ കണക്കുകള്‍ സൂക്ഷിക്കാനും, പൌരന്മാര്‍ക്ക് സുരക്ഷയും ഉറപ്പാക്കും)

8. ആത്യന്തികമായി രാഷ്ട്രീയ, ഔദ്യോഗിക, മാധ്യമ വിഭാഗങ്ങളിലുള്ളവര്‍ക്ക് ഇക്കാര്യങ്ങളില്‍ ആത്മാര്‍ത്ഥമായ ശ്രദ്ധയുണ്ടായിരിക്കുക.

Monday, December 7, 2009

പ്രതിഭാഷയോട്‌ പ്രതികരിക്കുമ്പോള്‍

ചിലരുടെ സ്വഭാവം അങ്ങനെയാണ്... ചില കുട്ടികളെപ്പോലെ

കുട്ടികള്‍ മറ്റുള്ളവരുടെ ശ്രദ്ധയാകര്‍ഷിക്കാന്‍ കാട്ടിക്കൂട്ടുന്ന പരാക്രമങ്ങള്‍ കണ്ടിട്ടില്ലേ? എന്നിട്ടും രക്ഷയില്ലാതായാല്‍ കരയാന്‍ തുടങ്ങും. നിവൃത്തിയില്ലായ്മയില്‍ നിന്നു കരച്ചില്‍ ഉദ്ഭവിക്കുന്ന മറ്റൊരു ജീവിവര്‍ഗ്ഗം കൂടിയുണ്ട് - കഴുതകള്‍!

എന്നാല്‍ പ്രായമായവരില്‍ ഈ സ്വഭാവസവിശേഷത ഒരു ന്യൂനതയാണ്. രോഗം എന്നു ഞാന്‍ വിളിക്കില്ല. എന്നാല്‍ ഇതൊരു ന്യൂനത തന്നെയാണ്. സ്വഭാവ വൈകല്യം.

പറഞ്ഞു വരുന്നത്, ഇക്കഴിഞ്ഞ ദിവസം ഞാനും ശ്രീ കുഴൂര്‍ വിത്സണും തമ്മിലുണ്ടായ ഒരു അഭിമുഖത്തേക്കുറിച്ചാണ്. സുനില്‍ പണിക്കര്‍ എന്ന ബ്ലോഗറുടെ ആവശ്യപ്രകാരമാണ് ഞാന്‍ ആ അഭിമുഖത്തിന് ചോദ്യങ്ങള്‍ തയ്യാറാക്കിയത്. ശ്രീ സുനില്‍ പണിക്കര്‍ക്ക് വ്യക്തമായുമറിയാവുന്ന ഒരു കാര്യമാണ് അദ്ദേഹം ഇതാവശ്യപ്പെട്ട് കേവലം പത്തു മിനിട്ടുകള്‍ക്കകം ഞാന്‍ ചോദ്യങ്ങള്‍ അയച്ചു കൊടുത്തു. ഒരു പക്ഷേ ശ്രീ കുഴൂരിനുമിതറിയാം. അദ്ദേഹം സമ്മതമറിയിച്ച് ഏതാനും മിനിട്ടുകള്‍ക്കുള്ളില്‍ ആ ചോദ്യങ്ങള്‍ അദ്ദേഹത്തിനു ലഭിച്ചിരിക്കണം. (പണിക്കര്‍ അപ്പോള്‍ തന്നെ ഫോര്‍വേഡ് ചെയ്തെങ്കില്‍)

ഈ കുറഞ്ഞ സമയപരിധിക്കുള്ളില്‍, ഇവിടെ ചില സാമൂഹ്യ അപരിഷ്കര്‍ത്താക്കള്‍ ജല്‍‍പ്പനം ചെയ്യുന്നതു പോലെ യാതൊരു ദുരുദ്ദ്യേശപരമായ ചോദ്യങ്ങളും ഞാനായിട്ട് തുന്നിച്ചേര്‍ത്തിട്ടില്ല. മറ്റൊന്ന് ഞാന്‍ ഇഷ്ടപ്പെടുന്ന ഒരു കവിയെ അടുത്തറിയാന്‍ ഒരവസരം ലഭിച്ചത് വിനിയോഗിക്കുക എന്ന ചിന്ത. ഇത്രമാത്രം.

അതേതുടര്‍ന്ന് വിഷ്ണുപ്രസാദിന്‍റെ ഒരു കമന്‍റ്, കരച്ചിലിന്‍റെ കവി ഇപ്പോള്‍ സുഖിപ്പിക്കലിന്‍റെ കവിയുമായത്രേ... ഇതു പറയുമ്പോള്‍ അയാളുടെ ഉള്ളില്‍ നിറഞ്ഞിരുന്ന ‘തേങ്ങല്‍‘ മനസ്സിലാക്കിയതു കൊണ്ടു തന്നെ അയാളെ ഉദ്ദേശിച്ചു മാത്രം ഞാന്‍ ഒരു മറുപടിയുമിട്ടിരുന്നു, സുഖിപ്പിക്കല്‍ ആഗ്രഹിക്കുന്നവരെയും വല്ലപ്പോഴുമെങ്കിലും നിരാശരാക്കാന്‍ പാടില്ലല്ലോ. താങ്കള്‍ക്കു വേണോ കുറച്ച്? എന്ന്. ഇത്തരം വിലാപങ്ങള്‍ മറുപടി അര്‍ഹിക്കുന്നില്ലെങ്കില്‍ തന്നെയും, പകുതി തമാശയും, പകുതി കാര്യമായും തന്നെ.

അടുത്ത ദിവസം പ്രതിഭാഷ എന്നൊരു ബ്ലോഗില്‍ (വിസര്‍ജ്ജിച്ചതിനേക്കുറിച്ചും, ഭോഗിച്ചതിനേക്കുറിച്ചുമൊക്കെയുള്ള സുന്ദര കാവ്യങ്ങള്‍(?) പൂത്തുലഞ്ഞു പരിലസിച്ചു നില്‍‍ക്കുന്നയിടം) തകര്‍പ്പനൊരു (എന്നായിരിക്കും അയാളുടെ വിശ്വാസം) പോസ്റ്റും. കുഴൂരിനെതിരെയാണ് ആക്രമണം. കൂടെ ജയകൃഷ്ണന്‍ കാവാലത്തിനും, സുനില്‍ പണിക്കര്‍ക്കുമൊന്നും കവിതയേക്കുറിച്ച് ഒരു ചുക്കും അറിയില്ല എന്നൊരു കണ്ടുപിടുത്തവും ഉണ്ട്.

എന്‍റെ കാര്യം പറയാം. ശരി തന്നെയാണ്. എനിക്ക് കവിതയേക്കുറിച്ചൊരു ചുക്കും ചുണ്ണാമ്പും അറിയില്ല. ഒരു ആഗ്രഹത്തിന്‍റെ പേരില്‍ കവിതയെന്നു കരുതി എന്തെല്ലാമോ എഴുതി വയ്ക്കുന്നു. ഇന്നീ നിമിഷം വരെ അവകളുടെ ലിങ്കുകള്‍ ഒരുത്തനും ഞാന്‍ അയച്ചു കൊടുത്തിട്ടില്ല, കമന്‍റുകള്‍ ഇരന്നു നടന്നിട്ടില്ല, പ്രമോട്ടര്‍മാരെ അന്വേഷിച്ചു പരക്കം പാഞ്ഞിട്ടില്ല. അതിനുള്ള ഗതികേടുണ്ടാകുമ്പോള്‍ ഞാന്‍ മലയാളഭാഷയെ ദ്രോഹിക്കുന്ന പണി നിര്‍ത്തും. നല്ല താല്പര്യമുള്ളവര്‍ മാത്രം വന്നു വായിച്ചു പോവുക. അത്ര മാത്രം. സുനില്‍ പണിക്കരുടെ കാര്യം എങ്ങനെയെന്ന് എനിക്കറിയില്ല.

മറ്റൊന്നുള്ളത്‌ ‘പ്രേമത്തിന്‍റെ ദേശീയ സസ്യം’ എന്ന കുഴൂരിന്‍റെ ഒരു കവിതയെ വിമര്‍ശിച്ച ജയകൃഷ്ണന്‍ കാവാലത്തിന് ഇപ്പോള്‍ കുഴൂരിനെ ഇന്‍റര്‍വ്യൂ ചെയ്യാന്‍ എന്താണവകാശം എന്ന ധ്വനിയുള്ള കുറേ കമന്‍റുകള്‍? ആ കമന്‍റുകളില്‍ നിന്നു തന്നെ അതിന്‍റെ കൃത്താവിന്‍റെ മാനസിക നിലവാരം അളക്കാന്‍ കഴിയും. ഞാന്‍ അന്നു വിമര്‍ശിച്ച ആ കവിതയെ ഇന്നും ശക്തമായി തന്നെ വിമര്‍ശിക്കുന്നു. അത് കുഴൂരിനെയാണെന്നു നിങ്ങള്‍ ധരിച്ചുവോ? കഷ്ടം!!! ഇഷ്ടമില്ലാത്തച്ചി തൊട്ടതെല്ലാം കുറ്റമെന്നു കരുതുന്ന നിങ്ങളുടെ മാനസികനിലയില്‍ നിന്നും വികാസം പ്രാപിച്ചതു കൊണ്ടാവാം എനിക്ക് കുഴൂരില്‍ ധാരാളം നന്മകള്‍ കണ്ടെത്താന്‍ കഴിയുന്നത്. അദ്ദേഹം ഒരു കവിത മോശമായെഴുതി എന്ന് അഭിപ്രായപ്പെട്ടാല്‍ അത് അയാളെഴുതിയ മുഴുവന്‍ കവിതകളെയും ബാധിക്കുന്നതെങ്ങനെയാണ്? നിങ്ങളൊക്കെ ഏതു ലോകത്താണ് മഹാന്മാരേ ജീവിക്കുന്നത്??? ഓഹ് അതു മറന്നു, ബൂലോകത്തിന്‍റെ സാമൂഹിക നീതി ഭൂലോകത്തില്‍ നിന്നും വ്യത്യസ്തവും, നിങ്ങളാല്‍ സൃഷ്ടിക്കപ്പെട്ടതുമാണല്ലോ.

ആ സാമൂഹികാന്തരീക്ഷത്തില്‍ ഈ കാവാലത്തുകാരനെ തടവിലാക്കാനോ, പുറം തള്ളാനോ, കൊല ചെയ്യുവാനോ, ഊരു വിലക്കു കല്‍‍പ്പിക്കുവാനോ നിങ്ങളേക്കൊണ്ടാവില്ല. കാരണം എനിക്ക് ആരുടെയും പുറം ചൊറിയലില്‍ താല്പര്യമില്ല. ഇനി ചൊറിച്ചിലുണ്ടായാല്‍ അന്നു ഞാന്‍ വിവാഹം കഴിച്ചു കൊള്ളാം. എന്‍റെ ഭാര്യക്ക് അതിനുള്ള മനസ്സുണ്ടാകും. സ്വന്തമായി ചൊറിച്ചില്‍ നിവാരണം സാദ്ധ്യമാകാത്തതുകൊണ്ടാണല്ലോ നിങ്ങളൊക്കെ (ഈ വിമ്മിഷ്ടപ്പെടുന്നവരൊക്കെ എന്നര്‍ത്ഥം) പരസ്പരം ചൊറിഞ്ഞ് സമാശ്വസിക്കുന്നത്. തല്‍ക്കാലം എനിക്കതിനുള്ള നട്ടെല്ലുണ്ടെന്നു തന്നെ കൂട്ടിക്കോ.

ഞാന്‍ എഴുതുന്നതിനേക്കുറിച്ചോ, അഭിപ്രായപ്പെടുന്നതിനേക്കുറിച്ചോ, വായിക്കുന്നതിനേക്കുറിച്ചോ മറ്റാരും കുണ്ഠിതപ്പെടേണ്ടതില്ല. എനിക്കു തോന്നുന്നവരെ ഇന്‍റര്‍വ്യൂ ചെയ്യും. അവര്‍ക്കു സമ്മതമാണെങ്കില്‍. അതു ഞാന്‍ പബ്ലിഷ് ചെയ്തെന്നോ, സ്വകാര്യമായി സൂക്ഷിച്ചെന്നോ, തീയിട്ടു കളഞ്ഞെന്നോ ഇരിക്കും. മറ്റാരുടെയും മാനസികോല്ലാസത്തിന്‍റെ പേരിലോ, മാനസിക വൈകല്യത്തിന്‍റെ മറുമരുന്നായോ അവകളെ വിട്ടു തരുവാന്‍ ഞാന്‍ തയ്യാറല്ല. സൌകര്യമുള്ളവന്‍ മാത്രം വന്ന് വായിച്ചാല്‍ മതി. അനുകൂലമായാലും, പ്രതികൂലമായാലും അഭിപ്രായവും രേഖപ്പെടുത്തിക്കൊള്ളുക. അഭിപ്രായം തെറിയാണെങ്കില്‍ ഞാന്‍ എങ്ങനെ പ്രതികരിക്കും എന്നുള്ളത് അപ്പൊഴത്തെ എന്‍റെ മാനസികാവസ്ഥ പോലെയോ എന്‍റെ വക്കീലിന്‍റെ സമയലഭ്യത പോലെയോ ഇരിക്കും.

പ്രതിഭാഷയില്‍ എന്നെക്കുറിച്ചു പരാമര്‍ശിച്ചതു കൊണ്ടു മാത്രം പറയട്ടെ വിഷ്ണുപ്രസാദ്, ഇവിടെ അദ്ധ്യാപകന്‍ എന്നവകാശപ്പെടുന്ന, കവിതയുടെ ചുക്കും ചുണ്ണാമ്പും നന്നായറിയുന്ന, താങ്കളുടെ അല്‍‍പ്പത്തത്തില്‍ നിന്നുയിര്‍ക്കൊണ്ട ഔദ്ധത്യം കാണുമ്പോള്‍ താങ്കളുടെ ശിഷ്യന്മാരുടെ ഗതികേടിനേക്കുറിച്ചാണെന്‍റെ ആശങ്ക. നാളെയുടെ തലമുറ! പാണ്ഡിത്യവും, ദീര്‍ഘവീക്ഷണവും, അദ്ധ്യാപനകലയോട് അടങ്ങാത്ത ആവേശവും സമര്‍പ്പണവുമുള്ള ഒരു കൂട്ടം മഹാന്മാരുടെ അതേ വിലാസത്തില്‍ താങ്കളും!!! (ഇത് ആശ്ചര്യ ചിഹ്നമാണെന്നു തെറ്റിദ്ധരിക്കേണ്ട, ആശങ്കയെ സൂചിപ്പിക്കാന്‍ ഒരു ചിഹ്നമുള്ളതായി എനിക്കറിവില്ല അതുകൊണ്ടാണ്)

Tuesday, July 7, 2009

അനോണികള്‍ ജയകൃഷ്ണന്‍ കാവാലം എന്നെഴുതുമ്പോള്‍

ഈ കുറിപ്പ് അത്ര മാന്യമല്ലാതെ പോയതില്‍ (മാന്യന്‍‍മാരോട് മാത്രം) ക്ഷമ ചോദിച്ചു കൊള്ളുന്നു.

ഒരു വിരുതന്‍റെ പോസ്റ്റ് എന്‍റെ ഒരു സുഹൃത്ത് ഇന്നെനിക്കു മെയിലയച്ചു തന്നു.

പേരു കേട്ടാല്‍ തന്നെ ഛര്‍ദ്ദിക്കാന്‍ വരുമെന്നതുകൊണ്ടും, സാഹിത്യമലവിസര്‍ജ്ജനമെന്ന വാക്കു കണ്ടുപിടിച്ച കക്ഷിയുടെ സാംസ്കാരിക മലവിസര്‍ജ്ജനവും, വരട്ടു തത്വവാദവും സഹിക്കാനുള്ള ത്രാണിയില്ലാത്തതുകൊണ്ടും, ജീവനു തുല്യം സ്നേഹിക്കുന്ന ഒരു കല കൂടിയായ എന്‍റെ തൊഴില്‍ ചെയ്യാന്‍ ഞാന്‍ ഉപയോഗിക്കാറുള്ള കമ്പ്യൂട്ടറിന്‍റെ മോണിട്ടറില്‍ ഇത്രയും അരോചകവും, വൃത്തികെട്ടതുമായ ഒരു ബാനര്‍ തെളിഞ്ഞു വരുന്നത് കാണാന്‍ ഇഷ്ടമില്ലാത്തതു കൊണ്ടും ഞാന്‍ ആ വഴിക്കു പോകാറില്ല.

അസ്ഥിത്വമില്ലാത്തവരും, അധഃപ്പതിക്കുവാന്‍ ലജ്ജയില്ലാത്തവരുമായ അനോണികളോട്‌ പ്രതികരിക്കാറില്ലെങ്കിലും ഇവനൊരു മറുപടി കൊടുക്കാമെന്നു കരുതുന്നു. കാരണം ഇത്തരം ക്ഷുദ്രജീവികള്‍ ഇഴഞ്ഞിഴഞ്ഞു വരുമ്പോള്‍ ആണായിട്ടു ജനിച്ചു പോയില്ലേ കൂട്ടുകാരേ ചിലപ്പോഴെങ്കിലും പ്രതികരിച്ചു പോകും.

കക്ഷി ലോകോത്തര ഹാസ്യമെന്നോ, സാഹിത്യമെന്നോ (ആശാന്‍ ആ വിസര്‍ജ്ജ്യത്തെ അങ്ങനെയെന്തെങ്കിലും കരുതിയിട്ടുണ്ടോ എന്നറിയില്ല, പാവം) ഒക്കെയുള്ള ഭാവത്തില്‍ പടച്ചു വച്ചിരിക്കുന്ന പ്രസ്തുത ‘സാധനത്തില്‍‘ (ക്ഷമിക്കണം അതിനെ അക്ഷരം എന്ന വാക്കുപയോഗിച്ച് വിളിച്ച് അക്ഷരത്തിന്‍റെ മാനം കളയാന്‍ ഞാനില്ല) എന്‍റെ പേരേ അല്ലാതെ പറഞ്ഞിരിക്കുന്ന എന്‍റെ പേരുണ്ടല്ലോ? അപ്പോള്‍ അതിനെക്കുറിച്ചാണ് ഞാന്‍ പറഞ്ഞു വരുന്നത്.

അപ്പോള്‍ എന്താണ് ചക്കരേ എന്നെക്കുറിച്ച് കരുതി വച്ചേക്കുന്നത്? എനിക്കറിയാം താങ്കളുടെ വിഷമതകളും അസ്ക്യതകളും കുറേയൊക്കെ. പക്ഷേ അതിനൊന്നും മരുന്നു കുറിക്കല്‍ അല്ല എന്‍റെ പണി. ഇതുവരെ താങ്കളുടെ ‘കുട്ടിക്കളികള്‍‘ ബുദ്ധിവൈകല്യമുള്ള ഒരു കുട്ടിയുടെ ചപലതകളായി മാത്രം കണ്ടിട്ടേയുള്ളൂ. താങ്കള്‍ എന്‍റെ പേരെടുത്തുപയോഗിച്ചതിന്‍റെ പിന്നിലെ ചേതോവികാരം, ഇതു വായിക്കുന്നവര്‍ കൂടി ഒന്നറിയട്ടെ.

ഞാന്‍ വായനശാല എന്ന ഒരു ബ്ലോഗ് ആരംഭിക്കുന്നു. ബ്ലോഗ് നിരൂപണം മാത്രം ലക്ഷ്യം വച്ച് തുടങ്ങിയ ആ ബ്ലോഗില്‍ ആദ്യ പോസ്റ്റില്‍ തന്നെ വ്യക്തമാക്കിയിരുന്നു അത് വ്യക്തിവിദ്വേഷത്തിനുള്ള സ്ഥലമല്ലെന്ന്. ഇന്നേവരെ അതില്‍ പ്രതിപാദിച്ചിട്ടുള്ള ബ്ലോഗുകളെ വസ്തുനിഷ്ഠമായും നിക്ഷ്പക്ഷമായും മാത്രമേ നിരൂപണം ചെയ്തിട്ടുള്ളു എന്നുള്ളതാണ് എന്‍റെ വിശ്വാസം. വിമര്‍ശനം, നിരൂപണം എന്നൊക്കെ പറഞ്ഞാല്‍ കണ്ണും പൂട്ടി തന്തക്കു വിളിക്കുന്നതാണെന്ന വിശ്വാസമുള്ളവര്‍ അങ്ങു ക്ഷമിച്ചു കള. ഞാന്‍ നിങ്ങളുടെ നാട്ടുകാരനല്ല. വായനശാലയില്‍ ആദ്യമായി വന്ന നിരൂപണം കാപ്പിലാന്‍ എന്ന ബ്ലോഗറെക്കുറിച്ചാണ്. നല്ല ഒരു സംഘാടകന്‍, വേറിട്ട കാഴ്ച്ചപ്പാടുള്ള ഒരു കവി, ഒന്നിലേറെ ബ്ലോഗുകളും അതില്‍ വരുന്ന ശ്രദ്ധേയവും രസകരവുമായ പോസ്റ്റുകള്‍ തുടങ്ങിയ കാര്യങ്ങളുടെ പേരില്‍ ആ ബ്ലോഗ് തിരഞ്ഞെടുത്തുവെന്നേയുള്ളൂ. അന്നു വരെ എനിക്ക് ആ മനുഷ്യനെ അറിയുക പോലും ഇല്ലായിരുന്നു താനും. മാത്രവുമല്ല ആളെ അറിഞ്ഞിട്ടല്ല ഞാന്‍ വായനശാലയില്‍ പോസ്റ്റ് എഴുതുന്നത്. അങ്ങനെയെങ്കില്‍ എന്‍റെ അനിയന്‍റെ ബ്ലോഗ് ഇതുവരെയുള്ളതില്‍ എവിടെയെങ്കിലും ഞാന്‍ പരാമര്‍ശിക്കുമായിരുന്നല്ലോ.

അപ്പോള്‍ പറഞ്ഞു വന്നത് ഈ പോസ്റ്റാണ് കക്ഷിയെ ചൊടിപ്പിച്ചത്. (തെറി നിരൂപണമല്ലാത്തതുകൊണ്ടാണ് സുഹൃത്തേ ഞാന്‍ താങ്കളുടെ ബ്ലോഗ് ഉള്‍പ്പെടുത്താതിരുന്നത്) അന്നു തന്നെ കക്ഷി എനിക്കൊരു ഇ മെയില്‍ അയച്ചു. ഒരു സാരോപദേശം.അരൂപിക്കുട്ടന്‍ എന്ന ബ്ലോഗറുടെ പേരില്‍ അയാളുടെ വ്യാജ മെയില്‍ ഐഡി നിര്‍മ്മിച്ച് എനിക്ക് മെയില്‍ അയച്ചു. അതാണ് ഇവിടെ കാണുന്നത്.


ഇപ്പോള്‍ അപരന്മാരെ സൃഷ്ടിക്കുന്ന കലാപരിപാടി ആര്‍ക്ക് പരമ്പരാഗതമായി പിന്തുടര്‍ന്നു കിട്ടിയ കുലത്തൊഴില്‍ ആണെന്ന് ബോദ്ധ്യമായിക്കാണുമല്ലോ?

അതു കഴിഞ്ഞ് സ്വന്തം പേരില്‍ തന്നെ താങ്ങി ഒരെണ്ണം. അതാണ് ഇത്.


രണ്ടെണ്ണത്തിലെയും ഡേറ്റ് ശ്രദ്ധിക്കുക. മാത്രവുമല്ല രണ്ടു സമയത്തായി അയച്ച് സംഗതിക്ക് ഒരു ഒറിജിനല്‍ പരിവേഷം നല്‍കാന്‍ ശ്രമിച്ചതൊക്കെ കൊള്ളാം പക്ഷേ, ഇപ്പുറത്തിരുന്ന് രണ്ട് മെയിലും വായിച്ച എന്‍റെ തലമണ്ടയില്‍ ദൈവംതമ്പുരാന്‍ നന്നായി പ്രവര്‍ത്തിക്കുന്ന ഒരു യന്ത്രമായിപ്പോയല്ലോ സഖാവേ ഇന്‍സ്റ്റാള്‍ ചെയ്തിരിക്കുന്നത്. ഞാന്‍ അതു വേണ്ട രീതിയില്‍ പ്രവര്‍ത്തിപ്പിച്ചില്ലെങ്കില്‍ അതിന്‍റെ നാണക്കേട് ദൈവത്തിനല്ലേ? ദൈവകോപം ഉണ്ടായാല്‍ എനിക്ക് ഇനി വരുന്ന തലമുറകള്‍ എല്ലാം താങ്കളേപ്പോലെ അനോണികളായാല്‍ പിന്നെ ഞാന്‍ ജീവിച്ചിരുന്നിട്ടു കാര്യമുണ്ടോ?

ആ സംഭവത്തേ തുടര്‍ന്നാണ് തലയുടെ ഊരിപ്പോയ ആണി അന്വേഷിച്ച് പരതുന്ന വിഭ്രാന്തമായ താങ്കളുടെ നട്ടപ്പാതിരകളിലെ ഭ്രാന്തചിന്തകളില്‍ ഈ പാവം കാവാലത്തുകാരന്‍ പണിക്കരുടെ താടി വച്ച രൂപവും തെളിഞ്ഞു വരാന്‍ തുടങ്ങിയതെന്ന് എനിക്കു നന്നായറിയാം.

ഇന്ന് കാപ്പിലാന്‍ എന്‍റെ സുഹൃത്തു കൂടിയാണ്. ഞങ്ങള്‍ പരസ്പരം പോസ്റ്റുകളില്‍ അഭിപ്രായം പറഞ്ഞെന്നും, ഗ്രൂപ്പ് ബ്ലോഗുകളിലോ, മറ്റു പരിപാടികളിലോ ഒക്കെ സഹകരിച്ചെന്നും വരും. എനിക്കു തോന്നിയാല്‍ ഞാന്‍ ചിലപ്പോള്‍ ആരാധിച്ചെന്നുമിരിക്കും. അതിനു തനിക്കെന്താടോ കൂവേ ഇത്ര വിഷമം? തന്‍റെ തലയില്‍ വച്ചാണോ ആരാധിക്കുമ്പോള്‍ ഞാന്‍ കര്‍പ്പൂരം കത്തിക്കുന്നത്?

അതുകൊണ്ട്‌ മോനേ മോന്‍ പോയി തരത്തിനു കളിക്കുക. തരത്തിനു മാത്രം കളിക്കുക. ഇതു ഞാന്‍ പണ്ടേ പറഞ്ഞതല്ലേ? എനിക്കിട്ടു മാന്താന്‍ വന്നാല്‍ ഞാന്‍ പറയുന്നിടമൊക്കെ മോന്‍ മാന്തിത്തരേണ്ടതായിട്ടു വരും. മോനെക്കൊണ്ടു മാന്തിച്ചാല്‍ എന്നെ പിന്നെ കാവാലത്ത് കേറ്റില്ല. അതും ഒരു പ്രശ്നമാണ്. (വൃത്തിയും വെടിപ്പുമുള്ള ഒരു ഗ്രാമമാണ് കാവാലം അതു കൊണ്ടാണ്)

നാളിതു വരെ പലരും ചോദിച്ചിട്ടും ഞാന്‍ ഒരക്ഷരം പറയുകയോ, പുറത്തു വിടുകയോ ചെയ്യാതിരുന്ന ഈ മെയിലിന്‍റെ കഥ പറയേണ്ടി വന്നതില്‍ ഖേദമുണ്ട്‌. പക്ഷേ എന്തു ചെയ്യാം പറഞ്ഞു പോയില്ലേ. അതു കൊണ്ടാണ് ഓര്‍മ്മിപ്പിക്കുന്നത്... കൈ വിട്ട കല്ലും, വാ വിട്ട വാക്കും... (മറക്കല്ലേ)

© ജയകൃഷ്ണന്‍ കാവാലം

Tuesday, June 30, 2009

അവര്‍ എല്ലാം തന്നില്ലേ? നമുക്കെന്തു നല്‍കാം?


കഴിഞ്ഞ ദിവസം ഒരു വാര്‍ത്ത കണ്ടു.
മഴക്കാലക്കെടുതിയില്‍ വലയുന്ന ആദിവാസികളുടെ ദയനീയ ചിത്രം. ഇത്തരം വാര്‍ത്തകളോടൊന്നും പൊതുവേ ആര്‍ക്കും (മാധ്യമങ്ങള്‍ക്കു പോലും) വലിയ താല്‍‍പര്യമില്ലെങ്കിലും ഈ വാര്‍ത്ത ഒരു ചിന്തക്കു വഴി തെളിച്ചു.


വാസ്തവത്തില്‍ നമ്മുടെ നാട്ടിലെ ഏറ്റവും അധഃകൃതരായി ഇന്നും തുടരുന്ന ആദിവാസികള്‍. എന്നാല്‍ അവരെ ചൂഷണം ചെയ്യുന്നതില്‍ നാമെല്ലാവരും പ്രത്യക്ഷമായോ പരോക്ഷമായോ പങ്കാളികളല്ലേ?. അവരുടെ ഈ ദൈന്യാവസ്ഥക്കും, പട്ടിണിക്കും വളരെ ചെറിയ ഒരളവിലെങ്കിലും നാമോരോരുത്തരും കാരണക്കാര്‍ തന്നെ. അവര്‍ കാടുകയറി നാട്ടിലെത്തിക്കുന്ന തേനും, ഔഷധങ്ങളും തുടങ്ങി എന്തെല്ലാമെന്തെല്ലാം ഇന്ന് നമ്മുടെ നിത്യോപയോഗവസ്തുക്കളുടെ ഭാഗമാകുന്നുണ്ട്‌. അവര്‍ മാത്രമായിരിക്കില്ല ഇവയെല്ലാം സംഭരിക്കുന്നതെന്ന വാദം അംഗീകരിക്കുമ്പൊഴും, അവര്‍ സംഭരിക്കുന്ന മുഴുവന്‍ വസ്തുക്കളുടെയും പൂര്‍ണ്ണ ഉപഭോക്താക്കള്‍ നമ്മള്‍ മാത്രമാണെന്ന് പറയാതെ വയ്യ.

വ്യാവസായികാടിസ്ഥാനത്തില്‍ കാടുകയറിയിട്ടുള്ളവര്‍ കാടിനെ മുച്ചൂടും മുടിച്ച്, പരിസ്ഥിതിക്ക് ഉണങ്ങാത്ത മുറിവേല്‍‍പ്പിച്ച് കാടിറങ്ങുമ്പോള്‍, ഇവര്‍ ചെയ്തിരുന്നതെന്താണ്? പ്രകൃതിക്കിണങ്ങിയ രീതിയില്‍, മിതമായി മാത്രം വനവിഭവങ്ങളെ ശേഖരിച്ച് നമ്മിലെത്തിക്കുന്നു. വ്യവസായികള്‍ മായം ചേര്‍ത്തു വില്‍ക്കുന്ന വനവിഭവങ്ങള്‍ പറയുന്ന വില നല്‍കി വാങ്ങുന്ന നമ്മള്‍ അതേ വിഭവങ്ങള്‍ ഒരു ആദിവാസിയുടെ കയ്യില്‍ നിന്നും ‘ചുളു വിലക്ക്’ സ്വന്തമാക്കാന്‍ ശ്രമിക്കുന്നു. അവനില്‍ നിന്ന് പലതും നാം പിടിച്ചെടുക്കുക തന്നെയായിരുന്നു.

നമ്മള്‍ അവരുടെ കൃഷിയിടങ്ങള്‍ കയ്യേറി, അതുമല്ലെങ്കില്‍ പാട്ടത്തിനെന്ന വ്യാജേന അവനെ കബളിപ്പിച്ചു സ്വന്തമാക്കി നമ്മിലൊരു വിഭാഗം തന്നെ പൊന്നു വിളഞ്ഞിരുന്ന, ഔഷധങ്ങളും, ഭക്ഷ്യവസ്തുക്കളും കൃഷിചെയ്തിരുന്ന അവന്‍റെ മണ്ണില്‍ കഞ്ചാവ് കൃഷി ചെയ്തു. അതിന്‌ അവരെത്തന്നെ പറഞ്ഞു പറ്റിച്ചോ, ഭീഷണിപ്പെടുത്തിയോ കാവല്‍ നിര്‍ത്തി. നമ്മള്‍‍, അവര്‍ ജീവിക്കുകയും, ദൈവമായി ആരാധിക്കുകയും, സ്നേഹിക്കുകയും ചെയ്തിരുന്ന വനങ്ങളില്‍ പകല്‍ക്കൊള്ള ചെയ്തും വെട്ടിനിരത്തിയും തരിശു ഭൂമികളാക്കി. അവനു വേണ്ടിയും കൂടി പ്രകൃതി കരുതി വച്ച വിഭവങ്ങളെ അനധികൃതമായി ചൂഷണം ചെയ്തു. നമ്മള്‍ പരിഷ്കൃത വര്‍ഗ്ഗങ്ങള്‍ എന്നഭിമാനിക്കുന്നവരുടെ എച്ചില്‍ ഭക്ഷിക്കുന്നതില്‍ നിന്നു പോലും അവനെ അകറ്റി. കാലാകാലങ്ങളില്‍ മാറി മാറി വന്ന രാഷ്ട്രീയക്കാരും അവനെക്കൊണ്ടു കാര്യം കണ്ടു. നമ്മള്‍ അവരുടെ പാട്ടു പോലും സ്വന്തമാക്കിയില്ലേ?

നാമെന്താണവര്‍ക്ക് തിരിച്ചു കൊടുത്തത്? മുഴുപ്പട്ടിണിയും, അവജ്ഞയുമല്ലാതെ മറ്റെന്തെങ്കിലും തിരികെ നല്‍കാന്‍ നമുക്കായിട്ടുണ്ടോ? ഇന്നും കടല്‍കടന്നെത്തുന്ന സായിപ്പിനു കാണാന്‍ ഫെയര്‍ ആന്‍ഡ് ലവ്‌ലി തേച്ചും, എ സിയുടെ തണുപ്പിലും, ഫേഷ്യലിംഗിന്‍റെ കൊഴുപ്പിലും വെളുപ്പിച്ചെടുത്ത മുഖമുള്ളവര്‍ മുഖത്ത് കരി തേച്ച് കെട്ടിയാടി വര്‍ണ്ണാഭമാക്കുന്ന ആദിവാസി നൃ്ത്തങ്ങള്‍ പോലും അവരുടേതല്ലേ? അവന്‍റെ വേദനയും, പട്ടിണിയും, ഭക്തിയും, സ്നേഹവും, കൂറുമെല്ലാം അലിഞ്ഞു ചേര്‍ന്ന ആ മണ്ണിന്‍റെ സംഗീതത്തെ പോലും നമ്മള്‍ വിലയ്ക്കു വില്‍ക്കുന്നു. എന്നിട്ടും... എന്നിട്ടും നാമവര്‍ക്കെന്തു തിരിച്ചു നല്‍കി???

ജീവകാരുണ്യം പ്രസംഗിക്കുന്ന മത സംഘടനകള്‍ക്കും, അഥസ്ഥിതന്‍റെ ദൈന്യതയെ വോട്ടാക്കി മാറ്റുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും അവരെ വേണ്ടാതാവുന്നതെന്തുകൊണ്ടാണ്? ഒരു നേരത്തെ ഭക്ഷണം കൊടുക്കാന്‍ ഒരു കൈ പോലും അവനു നേരേ നീളാത്തതെന്തുകൊണ്ടാണ്?

ഭൂലോകത്തേക്കാള്‍ മനുഷ്യത്വവും, സ്നേഹവും കൈമുതലായുള്ള നമ്മള്‍ ബൂലോകര്‍ക്കെങ്കിലും എന്തെങ്കിലും ഒന്നു ചെയ്യാന്‍ കഴിയുമോ?

© ജയകൃഷ്ണന്‍ കാവാലം