Tuesday, November 3, 2015

ആർ എസ് എസ്സും വർഗ്ഗീയതയും ആനുകാലിക രാഷ്ട്രീയബുദ്ധിയും

വർഷങ്ങൾക്കു മുൻപുള്ള ഒരു കാലം... തിരുവനന്തപുരത്തെ നഗരവീഥിയിലൂടെ ദീപുവിന്റെ പൾസറിന്റെ പുറകിലിരുന്ന് ഇവൻ യാത്ര ചെയ്യുന്നു...

ദീപു പറഞ്ഞു, പണിക്കരേ രാഷ്ട്രീയസ്വയംസേവക സംഘത്തിന്റെ വാർത്താബോർഡിനായി കുറച്ചു വാചകങ്ങൾ എഴുതിത്തരണം.

മറുചോദ്യമായി ഞാൻ ചോദിച്ചത്, ആർ എസ് എസ് കൊലപാതകപ്പാർട്ടിയല്ലേ എന്നാണ്‌. ആർ എസ് എസ്സ് എന്ന സംഘടനയെക്കുറിച്ച് പൊതുസമൂഹത്തിൽ പലരിലുമുള്ള പൊതുധാരണയിൽ നിന്നുണ്ടായ മറുചോദ്യം മാത്രമായിരുന്നു അത്. ആ ധാരണ ജനമനസ്സിൽ നിറച്ചതാവട്ടെ കോൺഗ്രസ്സും കമ്യൂണിസ്റ്റുമുൾപ്പെടുന്ന ഇന്നാട്ടിലെ കുത്സിതബുദ്ധികളും. എന്നാൽ ദീപുവിന്റെ വിശദീകരണം, എക്കാലത്തേക്കുമായി ഈ സംഘടനയെ നെഞ്ചോടു ചേർത്തു വയ്ക്കുവാൻ പോന്നതായിരുന്നു. ദീപു പറഞ്ഞു,

രാഷ്ട്രത്തിനു വേണ്ടി പരപ്രേരണ കൂടാതെ സ്വയം ത്യജിച്ചു കൊണ്ട് സേവനം ചെയ്യുന്നവരുടെ സംഘടനയാണ്‌ ആർ എസ് എസ്. ആർ എസ് എസ്സിന്‌ ഭാരതത്തിൽ ജീവിക്കുന്ന എല്ലാവരും, ജാതി-മത വേലിക്കെട്ടുകളില്ലാതെ സഹോദരങ്ങളാണ്‌. അവരുടെ ഏതാവശ്യത്തിനും സ്വന്തം ആവശ്യങ്ങൾ മറന്നു കൊണ്ട് മുന്നിൽ നിന്നു സേവിക്കുന്നവരാണ്‌ സ്വയം സേവകർ.

എനിക്കു പിന്നെയും സംശയം. അപ്പോൾ ആർ എസ് എസ്സുകാർ കൊന്നിട്ടുള്ളതോ???? (ആ അടുത്തയിടക്ക് അങ്ങനെയൊരു വാർത്ത മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നുവെന്നു തോന്നുന്നു) ക്ഷമാപൂർവ്വം ദീപു വീണ്ടും മറുപടി പറഞ്ഞു,

അക്രമവും, കൊലപാതകവും സംഘത്തിന്റെ വഴിയല്ല. മാനവസേവയാണ്‌ മാധവസേവ എന്നതാണ്‌ സംഘത്തിന്റെ ആദർശം. എന്നാൽ ആ മഹനീയാദർശത്തെ അതിലംഘിച്ചു കൊണ്ട് ചില അനിഷ്ട സംഭവങ്ങൾ നടന്നിട്ടുണ്ടാവാം. അത് വൈകാരികമാണ്‌. ദീപു തുടർന്നു...

എല്ലാ വൈകുന്നേരങ്ങളിലും ഒന്നിച്ചിരിക്കുകയും, ഒന്നിച്ചു പ്രവർത്തിക്കുകയും ചെയ്യുന്ന, പരസ്പരം ചെളി വെള്ളം തട്ടിത്തെറിപ്പിച്ചും, ഭക്ഷണം പങ്കിട്ടും കളി പറഞ്ഞും തോളോടു തോൾ ചേർന്നു നടന്ന കളിക്കൂട്ടുകാരൻ... അവനെ ഒരു ദിവസം കുറേ അക്രമികൾ വന്ന് ഛിന്നഭിന്നമായി കൊത്തിയരിഞ്ഞു കൊന്നു കളഞ്ഞാൽ നാമെങ്ങനെ പ്രതികരിക്കും? നിയമത്തിനു വിധേയമായി ജീവിക്കാൻ ആഗ്രഹിക്കുന്നവരാണെങ്കിൽ പോലും ഒരു നിമിഷം നാം വൈകാരികവിക്ഷോഭത്തിനു കീഴടങ്ങിപ്പോയെന്നു വരില്ലേ? അങ്ങനെയുണ്ടായിട്ടുള്ള അക്രമങ്ങളാണ്‌ ആർ എസ് എസ്സ് ചെയ്തു എന്ന തരത്തിൽ പർവ്വതീകരിക്കപ്പെടുന്നത്. അതു പക്ഷേ സംഘത്തിന്റെ കാഴ്ചപ്പാടിൽ ഒരിക്കലും നീതീകരിക്കപ്പെടുന്നില്ല എന്നും ദീപു കൂട്ടിച്ചേർത്തു.

ശരിയാണ്‌. നമുക്കു പ്രിയമുള്ളവർ. ആത്മാവുകൊണ്ടടുത്തവരുടെ വേദന ഒരു പക്ഷേ നമ്മെ നിയന്ത്രണത്തിന്റെ പരിധികൾ ലംഘിക്കുവാൻ പ്രേരിപ്പിച്ചേക്കാം. അത്തരം ഒറ്റപ്പെട്ട സംഭവങ്ങളുടെ പഴിയും പേരുദോഷവും പക്ഷേ സംഘടനയുടെ തലയിലാണു വന്നു വീണിട്ടുള്ളതെന്നതാണ്‌ സത്യം. സംഘടനയോട് അടുക്കുന്നതിനു മുൻപ് എനിക്കു തോന്നിയ ഈ സംശയങ്ങൾ തുടർന്നുള്ള കാലങ്ങളിൽ സംശയത്തിന്റെ കണിക പോലുമില്ലാത്ത വണ്ണം ദൂരീകരിക്കപ്പെട്ടു. ആരും പറഞ്ഞു തന്നല്ല. നേരിട്ടുള്ള അനുഭവത്തിലൂടെ.

സംഘത്തിന്റെ പ്രവർത്തനങ്ങളിൽ, സംഘം നേരിട്ടു നടത്തുന്ന വിദ്യാലയത്തിൽ പ്രവർത്തിച്ചിരുന്ന നാളുകളിൽ ഇവിടങ്ങളിലെല്ലാം നേരിൽ അനുഭവിച്ചു ബോദ്ധ്യപ്പെട്ട യാഥാർഥ്യം ആർ എസ് എസ് ജാതി-മത-വർണ്ണ-വർഗ്ഗ ചിന്തകളെ അവജ്ഞയോടെ അകറ്റി നിർത്തി രാഷ്ട്രസാഹോദര്യത്തിനും രാഷ്ട്രോത്കർഷത്തിനുമായി ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്നുവെന്നാണ്‌.

ഭാരതീയ വിദ്യാപീഠത്തിലെ ഒരു സ്റ്റാഫ് മീറ്റിംഗിൽ, അറിയാതെ ‘നമ്മൾ ഹിന്ദുക്കൾ’ എന്നോ മറ്റോ പരാമർശിച്ച ഒരു സഹോദരിയോട് അതു വരെ കണ്ടിട്ടില്ലാത്ത വിധം ക്രുദ്ധനായി പ്രതികരിക്കുകയും, ഇത് ഹിന്ദുക്കളുടെ സ്ഥാപനമല്ല, ഭാരതീയരുടെ വിദ്യാലയമാണ്‌, മേലിൽ ഇതാവർത്തിക്കരുതെന്ന് ശാസിക്കുകയും ചെയ്ത സ്കൂൾ സെക്രട്ടറിയുടെ വാക്കുകളെ ഇന്നും ഒരു ദിവ്യമന്ത്രത്തിന്റെ പവിത്രതയോടെ ഞാൻ മനസ്സിൽ ആരാധിക്കുന്നുണ്ട്.

സമസ്തമേഖലകളിലും ആർ എസ് എസ് നടത്തുന്ന പ്രവർത്തനം പരിശോധിച്ചാൽ ജാതി-മത ചിന്തകളെ അവർ തീണ്ടാപ്പാടകലെ നിർത്തിയിരിക്കുന്നതു നമുക്കു ബോദ്ധ്യമാകും. അതിനാദ്യം സംഘമെന്താണെന്നറിയണം. സംഘത്തോടടുത്തു നിന്ന് സംഘത്തെ നിരീക്ഷിക്കണം. സംഘവുമായി പുലബന്ധം പോലുമില്ലാത്ത, സ്വന്തമായോ, സ്വന്തം പ്രസ്ഥാനത്തിലോ യാതൊരു തത്വദീക്ഷയുമില്ലാത്ത മാക്രികളോടു ചോദിച്ചിട്ടും അവർ പറയുന്നതു കേട്ടുമാകരുത് ആർ എസ് എസ്സിനെക്കുറിച്ച് വിലയിരുത്തേണ്ടത്.

ഈ നാടിന്റെ ഋജുവായ തുടർച്ചയ്ക്കും, വളർച്ചയ്ക്കും ഭഗവദ്ധ്വജമേന്തി, സമർപ്പണബുദ്ധിയോടെ, ത്യാഗസന്നദ്ധതയോടെ ഊണും, ഉറക്കവും, സ്വജീവിതം പോലും മറന്ന് മുന്നിൽ നിന്നു നയിക്കുവാൻ സന്നദ്ധരായ രാഷ്ട്രസ്നേഹികളുടെ കൂട്ടായ്മയാണ്‌ ആർ എസ് എസ്. ഈ സംഘടനയുടെ മഹനീയമായ ദിവ്യപ്രഭാവം കൊണ്ടാവാം, മാലിന്യങ്ങൾ അടിഞ്ഞു കൂടാറില്ല ആർ എസ് എസ്സിൽ. രാഷ്ട്രീയത്തിൽ നിന്നും സ്വതന്ത്രമായി നിലകൊണ്ട് രാഷ്ട്രസേവനത്തിൽ വ്യാപൃതരാവുന്ന സംഘത്തിന്റെ അച്ചടക്കവും, ജീവിത നിഷ്കർഷകളും കാരണമായി തന്നെ തോന്നിവാസികൾക്ക് പിടിച്ചു നിൽക്കാൻ കഴിയാതെ അവർ സ്വയം ഒഴിവായിപ്പോകുന്നു ആർ എസ് എസ്സിൽ നിന്ന്. മാത്രവുമല്ല, ആർ എസ് എസ്സ് വ്യക്തികൾക്കു നേട്ടമുണ്ടാക്കാൻ പോന്ന സംഘടനയല്ല. അതിൽ നിന്നും സ്വകാര്യ ലാഭങ്ങളൊന്നും നേടാനില്ല. പ്രത്യുത നാം ത്യജിക്കേണ്ടിയുമിരിക്കുന്നു...

രാഷ്ട്രീയ സ്വയംസേവകസംഘത്തെയും, മറ്റു സഹോദരസംഘടനകളെയുമെല്ലാം വർഗ്ഗീയത ആരോപിച്ച് പൊതു സമൂഹത്തിൽ നിന്നും അകറ്റി നിർത്താൻ ഇന്നാട്ടിലെ രാഷ്ട്രീയപ്രസ്ഥാനങ്ങൾ ബദ്ധശ്രദ്ധരായി മത്സരിക്കുന്നതിന്റെ മുഖ്യകാരണവും കളങ്കമില്ലാത്ത, കളങ്കപ്പെടുവാൻ സാദ്ധ്യതയില്ലാത്ത അതിന്റെ ദിവ്യവ്യക്തിത്വമാണ്‌. ആർ എസ് എസ്സിന്റെ സാന്നിദ്ധ്യത്തിൽ അഴിമതിയോ, സ്വജനപക്ഷപാതമോ, ധാർഷ്ട്യമോ, അനീതിയോ വാഴില്ല എന്ന തിരിച്ചറിവിൽ നിന്നുണ്ടാവുന്ന ഭയം. ഇവകളൊന്നും കൂടാതെ തങ്ങൾക്കും തങ്ങളുടെ പ്രസ്ഥാനങ്ങൾക്കും നിലനിൽപ്പില്ലെന്ന തിരിച്ചറിവ്‌. എന്തനീതിയും ആ നിമിഷം തന്നെ എതിർക്കപ്പെടുകയും, പ്രതിരോധിക്കപ്പെടുകയും ചെയ്യുമെന്ന അനുഭവത്തിലൂന്നിയ വെളിപാട്‌. അതു കൊണ്ടു തന്നെയാണ്‌ ചില വിദ്യാർത്ഥിരാഷ്ട്രീയപ്രസ്ഥാനങ്ങളുടെ പോലും അസഹനീയമായ അതിക്രമങ്ങൾക്കു മുന്നിൽപ്പോലും നിഷ്ക്രിയരും നിശ്ശബ്ദരുമാകുന്ന ഇക്കൂട്ടർ ആർ എസ് എസ്സിനെയും സംഘപരിവാർ പ്രസ്ഥാനങ്ങളെയും എതിർക്കാൻ കൈ മെയ് മറന്ന് ഒന്നിക്കുന്നത്.

മറ്റൊന്നുള്ളത്, ആർ എസ് എസ്സിന്റെ ഹിന്ദുത്വവാദമെന്ന ആരോപണമാണ്‌. സിന്ധുനദീതടസംസ്ക്കാരത്തിന്റെ പിന്തുടർച്ചക്കാരായ ഭാരതീയരെ സിന്ധുക്കളെന്നും, തുടർന്ന് ഹിന്ദുക്കളെന്നും വിളിക്കപ്പെട്ട ചരിത്രം നമുക്കറിവുള്ളതാണ്‌. അവിടെ ജാതി-മത വ്യത്യാസം കൽപ്പിച്ചുള്ള സംബോധനയേയല്ല എന്നതാണ്‌ യാഥാർഥ്യം. ഹൈന്ദവരെന്നാൽ ഹിന്ദുസ്ഥാനികൾ അഥവാ ഭാരതീയർ എന്ന വിശാലകാഴ്ചപ്പാടാണ്‌ സംഘത്തിന്റേത്. അത് കൃത്യമായി അറിയാമെങ്കിലും തൽപരകക്ഷികൾ അതിനെ മറച്ചു വച്ചു കൊണ്ടു തന്നെയാണ്‌ ദേ കണ്ടില്ലേ ആർ എസ് എസ് ഹിന്ദുവെന്നു പറയുന്നു, അത് സനാതനധർമ്മികൾക്കു മാത്രമുള്ള സംഘടനയാണെന്ന് മറ്റുള്ളവരുടെയുള്ളിൽ സംശയത്തിന്റെയും ആശങ്കയുടെയും വിഷവിത്തു പാകുന്നത്. ആർ എസ് എസ്സിന്റെ സേവനപ്രവർത്തനങ്ങളിൽ എവിടെയെങ്കിലും ജാതി തിരിച്ച് സമൂഹത്തെ മാറ്റി നിർത്തിയ ചരിത്രം ചൂണ്ടിക്കാണിക്കാനുണ്ടാവുമോ ഇക്കൂട്ടർക്ക്?

നിയതമായ ജീവിതചര്യയും, സുവ്യക്തമായ കാഴ്ചപ്പാടും, സുതാര്യമായ മനസ്സും, നല്ല ഗുണങ്ങളോടെയുള്ള സ്വഭാവവുമായി ഒരു പൗരനെ വാർത്തെടുക്കുന്നതിൽ ഈ സംഘടന വഹിച്ചിട്ടുള്ള പങ്ക് വളരെ വലുതാണ്‌.

ഒരിക്കൽ അനിൽ ചേട്ടൻ സ്വകാര്യസംഭാഷണമധ്യേ പറയുകയുണ്ടായി... ഞാനിതു വരെ കള്ളു കുടിച്ചിട്ടില്ല, ഒരു മുറി ബീഡി പോലും വലിക്കുകയോ, മറ്റൊരു ലഹരിയോടും താൽപര്യം തോന്നുകയോ, സ്ത്രീ വിഷയത്തിൽ താൽപര്യം തോന്നുകയോ ചെയ്തിട്ടില്ല കാരണം ഓർമ്മ വച്ച കാലം മുതൽ സംഘവുമായി ചേർന്ന്, അവിടുത്തെ സംസ്കാരം പഠിച്ച് വളർന്നതിന്റെ ഗുണമാണതെന്ന്. ആർക്കും ആരാധന തോന്നുന്ന എന്റെ ചേട്ടന്റെ വ്യക്തിത്വം രൂപപ്പെടുന്നതിൽ ആർ എസ് എസ് വഹിച്ച സ്ഥാനം ചേട്ടന്റെ വാക്കുകളിൽക്കൂടി തന്നെ തിരിച്ചറിയുമ്പോൾ ഭാരതത്തിന്റെ മഹനീയസംസ്കാരത്തിന്റെ ഉത്കർഷത്തിനായി അഹോരാത്രം ചിന്തിക്കുകയും, പ്രവർത്തിക്കുകയും, പ്രയത്നിക്കുകയും ചെയ്യുന്ന കോടാനു കോടി ഭാരതമക്കളോടൊപ്പം ആർദ്രഹൃദയത്തോടെ പ്രണമിക്കുന്നു... അഗ്നിവർണ്ണത്തിൽ ഭാരതഭൂമികയുടെ അനന്തവിഹായസ്സിൽ പാറിപ്പറക്കുന്ന ഭഗവദ്ധ്വജത്തിനു മുൻപിൽ...

അമ്മേ... നിനക്കു പകരം തരാനുള്ളത്, ഞങ്ങളുടെ ജീവിതമാണ്‌, ജീവനാണ്‌, സ്വപ്നങ്ങളും, പ്രതീക്ഷകളും, പ്രത്യാശകളുമാണ്‌... അവസാനതുടിപ്പിലും ഞങ്ങൾ നിനക്കായി സേവനസജ്ജരാണ്‌...

ഭാരത് മാതാ കീ ജയ്

Friday, December 26, 2014

പശുപതീ കൈതൊഴാം

പശുപതീ കൈതൊഴാം കേൾക്കുമാറാകണം
പ്രാന്തനാമെന്നെ നീ കാക്കുമാറാകണം
എന്നുള്ളിൽ കാമമുണ്ടാക്കുമാറാകണം
നാണമില്ലാത്തോനാകാൻ ബോധം കളയണം

ആരെയും ചുംബിക്കാൻ ത്രാണിയുണ്ടാക്കണം
കാണുന്നോർക്കൊക്കെയും പുച്ഛമുണ്ടാക്കണം
അമ്മയേം പെങ്ങളേം കാമുകിയാക്കണം
അമ്മൂമ്മയിൽ പോലും കണ്ണു വയ്പ്പിക്കണം

തോന്ന്യവാസങ്ങൾക്കു ജീവനുണ്ടാക്കണം
ആരെയും നിന്ദിക്കാൻ ശക്തിയുണ്ടാക്കണം
പെരുവഴി പോലുമെൻ മണിയറയാക്കണം
അവിടെല്ലാം പെണ്ണുങ്ങൾ കേറി നിരങ്ങണം

ചാനലിലെല്ലാം ഞാൻ ഓണമായ് മാറണം
എൻ തലക്കുള്ളിൽ നീ ഓളം നിറക്കണം
നിത്യം കുടിക്കുവാൻ കള്ളു നൽകീടണം
കൂടെ കുടിക്കുവാൻ കോതമാർ കൂടണം

ദൈവത്തെ നിന്ദിക്കാൻ താൽപര്യമേറണം
ദൈവകാര്യങ്ങൾക്കു ഞാൻ പാരയായ് മാറണം
നാട്ടിൽ സദാചാരമമ്പേ നശിക്കണം
നാട്ടുകാർക്കൊക്കെ ഞാൻ ഹീറോയായ് മാറണം

നാണമില്ലായ്മയെൻ ഭൂഷണമാകണം
നാറികളാം ജനം നാണിച്ചു പോകണം
പശുപതീ കൈതൊഴാം കേൾക്കുമാറാകണം
പ്രാന്തനാമെന്നെ നീ കാക്കുമാറാകണം


©കാവാലം ജയകൃഷ്ണന്‍

Sunday, November 16, 2014

അണയാൻ തുടങ്ങുന്ന നന്മയുടെ നാളങ്ങൾ

സ്വജനപക്ഷപാതം ചില പരിധികൾക്കുള്ളിൽ നല്ലതാണ്‌. അതിന്റെ ആത്യന്തികമായ അടിസ്ഥാനം നന്മയാവണമെന്നും, സത്യത്തിൽ വേരൂന്നിയതാവണമെന്നും മാത്രം. സത്യത്തിന്റെ സമാന്തരപാതയിൽ അല്ലെങ്കിൽ അധർമ്മത്തിന്റെ കടന്നാക്രമണങ്ങളിൽ സ്വജനങ്ങൾക്കു വേണ്ടി നിലകൊള്ളുന്നത്‌ ധാർമ്മികതയാണെന്നു ഞാൻ വിശ്വസിക്കുന്നു. എന്നാൽ അധർമ്മിയായവൻ സ്വജനമെങ്കിൽ പോലും അവരെ സത്യത്തിന്റെ ദണ്ഡായുധം കൊണ്ടു നേരിടാൻ നാം പ്രതിജ്ഞാബദ്ധരാവേണ്ടതുണ്ട്‌. അത്തരം ധാർമ്മികബോധവും സത്യത്തിനു വേണ്ടി നിലകൊള്ളാനുള്ള ആർജ്ജവവും ഒരുവനുണ്ടാകുന്നില്ലയെങ്കിൽ അവൻ നേടിയെടുക്കുന്ന വിദ്യാഭ്യാസവും, അനുഭവജ്ഞാനവും കേവലം പാഴ്‌വേല മാത്രമാണ്‌.

ഇത്രയും പറഞ്ഞത്‌ കഴിഞ്ഞ ദിവസം എന്റെ ഒരു സഹപാഠിനിയുടെ അനുഭവക്കുറിപ്പിലൂടെ ലജ്ജാപൂർവ്വം കടന്നു പോവേണ്ടി വന്നതിനാലാണ്‌. https:www.facebook.com/rekshma.arunkumar/posts/676696942445994?comment_id=677845565664465&offset=0&total_comments=6&ref=notif&notif_t=feed_comment_reply

ഞാനടക്കമുള്ള യുവതലമുറയോടൊത്ത്‌ ഒന്നാം ക്ളാസ്‌ മുതൽ പഠിച്ചു വന്ന സഹോദരിമാർ. എഴുപതിനു മുകളിൽ വിദ്യാർത്ഥികളുണ്ടായിരുന്ന ഞങ്ങളുടെ ക്ലാസ്മുറിയിൽ നിന്നും പഠിക്കണമെന്ന അദമ്യമായ ആഗ്രഹത്തോടെ  റോഡോ വാഹനമോ പോലും എത്തി നോക്കിയിട്ടില്ലാത്ത എന്റെ ഗ്രാമത്തിലെ മൺവഴികളിലൂടെ തീർത്ഥയാത്ര ചെയ്തവരാണവർ. കേവലം പത്തിൽ താഴെ മാത്രം സംഖ്യ വരുന്ന പെൺകുട്ടികൾ! രണ്ടു വഴിക്കുമായി ഏഴു കിലോമീറ്ററോളമുള്ള ആ യാത്ര അവരുടെ ആഗ്രഹത്തിനു മുന്നിൽ ലളിതമായിരുന്നെങ്കിലും പെൺകുട്ടികളുടെ പരിമിതികളും സാഹചര്യങ്ങളും പരിഗണിക്കുമ്പോൾ അതത്ര നിസ്സാരമെന്നു കരുതുക വയ്യ.

അറിവിന്റെ വിലയറിയുന്നവർക്ക്‌ ആദരവും, അഭിമാനവും തോന്നുന്ന അവരുടെ സഞ്ചാരപഥങ്ങളിൽ വളർന്നു വന്ന വിഷമുള്ളിനെ നാം തിരിച്ചറിയേണ്ടതുണ്ട്‌. ഏത്‌ അദൃശ്യനിയമത്തിന്റെ സൗജന്യമാണ്‌ ഇത്തരം മുൾപ്പടർപ്പുകൾക്ക്‌ സ്വസ്ഥവും സുരക്ഷിതവുമായി വളരാൻ സഹായിക്കുന്ന നീർച്ചാലാവുന്നത്‌?

ഇത്‌ കാവാലം എന്ന ഒരു ചെറിയ ഗ്രാമത്തിലെ പെൺകുട്ടികൾ മാത്രം നേരിടുന്ന അവസ്ഥാവിശേഷമല്ല. തങ്ങളുടെ സ്വസ്ഥസഞ്ചാരങ്ങൾക്കു വിഘാതം സൃഷ്ടിക്കുന്ന ഇത്തരം വിഷച്ചെടികളെ തട്ടിമാറ്റാനല്ലാതെ അവയെ വെട്ടി നീക്കാൻ കഴിയാത്ത ദൗർബല്യത്തിനു കാരണമായ ഭീതി, പരിഷ്കൃതരെന്നവകാശപ്പെടുന്ന നമ്മുടെ സമൂഹം അവരിൽ അടിച്ചേല്പ്പിക്കുന്നതാണ്‌.

അനീതിക്കു നേരേ ഉയരുന്ന പെൺസ്വരങ്ങളെ കപടസദാചാരത്തിന്റെ മര്യാദാപാഠങ്ങൾ കൊണ്ടോ, പുരുഷമേല്ക്കോയ്മയുടെ ഇരുമ്പുലക്കകൊണ്ടോ നേരിടുന്നത്‌ ഒരു പരിഷ്കൃതസമൂഹത്തിന്‌ അങ്ങേയറ്റം ലജ്ജാകരമാണ്‌. ജീവിത യാത്രയിൽ പല ദേശങ്ങളിലും സഞ്ചരിക്കാൻ ഇടയായിട്ടുണ്ട്‌. നീതിക്കു വേണ്ടി ശബ്ദിക്കുന്ന സ്ത്രീകളെ പുരുഷന്മാരോടൊപ്പം ഒരു പക്ഷേ അവരേക്കാൾ ഉപരിയായി സ്ത്രീകളും ചേർന്ന്‌ ഒറ്റപ്പെടുത്തുന്ന പ്രവണത കേരളത്തിൽ മാത്രമേ എനിക്കു കാണാൻ സാധിച്ചിട്ടുള്ളൂ. ബസ്സിലായാലും, പൊതു സ്ഥലങ്ങളിലായാലും ‘പെണ്ണ്‌ മിണ്ടരുത്‌’ എന്ന അലിഖിത നിയമം അവളുടെ ആത്മാഭിമാനത്തിനു നേരേ ചോദ്യച്ചിഹ്നമായി വർത്തിക്കുമ്പോൾ സമൂഹത്തിന്‌ തീരാക്കളങ്കം തീർത്തു കൊണ്ട്‌ സമർത്ഥമായി രക്ഷപ്പെടുന്നത്‌ നാളെ ഓരോ മകൾക്കും ഭീഷണിയായേക്കാവുന്ന ക്രിമിനലുകളാണ്‌. അത്‌ സത്യസന്ധതയുടെയും, ധർമ്മത്തിന്റെയും കാവല്ക്കാരനാവേണ്ട അദ്ധ്യാപകൻ കൂടിയാകുമ്പോൾ പുഴുക്കുത്തേറ്റ നമ്മുടെ വ്യവസ്ഥിതിയെ ഉടച്ചു വാർക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു എന്ന്‌ ഉൾക്കിടിലത്തോടെ നാം തിരിച്ചറിയേണ്ടതുണ്ട്‌.

അദ്ധ്യാപനം എന്ന പുണ്യകർമ്മം, അതിന്റെ പവിത്രതയോടെ സംരക്ഷിക്കാൻ കഴിയാത്തവൻ, ഏതു ദൗർബല്യത്തിന്റെ മനഃശ്ശാസ്ത്രത്തിനും ന്യായീകരിക്കാൻ കഴിയാത്ത നീച വികാരങ്ങളെ മനസ്സിൽ താലോലിച്ചു കൊണ്ട്‌ വിദ്യാലയമെന്ന മഹാക്ഷേത്രത്തിൽ കാലെടുത്തു വയ്ക്കുമ്പോൾ കളങ്കപ്പെട്ടു പോവുന്നത്‌ പ്രൗഢമായ ഒരു സംസ്കാരത്തിന്റെയും, ആചാര്യദേവോ ഭവഃ എന്ന്‌ ഓരോ ഭാരതീയനും ഭക്തിയോടെ ആദരിക്കുന്ന ഒരു മഹാസിംഹാസനത്തിന്റെയും, സർവ്വോപരി അവരുടെ മുഖത്തേക്ക്‌ പ്രതീക്ഷയോടെ, ആരാധനയോടെ, നിഷ്കളങ്കമായ സ്നേഹത്തോടെ ഉറ്റു നോക്കുന്ന ഓരോ വിദ്യാർത്ഥിയുടെയും മാനസികവിശുദ്ധിയുടെയും പവിത്രതയാണ്‌. ഒരു യോഗിയുടെ മാനസിക വിശുദ്ധിയോടെ അനുഷ്ഠിക്കേണ്ട ഈ സല്ക്കർമ്മത്തെ ഉള്ളിലെരിയുന്ന കാമാർത്തിയുടെ കനലുമായി, കേവലം ധനസമ്പാദനമെന്നോ, മറ്റേതെങ്കിലും സ്വാർത്ഥലാഭത്തിനു വേണ്ടിയെന്നോ കരുതി ചെയ്യുന്നവൻ ഒരിക്കലും ആ സ്ഥാനത്തിനർഹനല്ല. തോട്ടിപ്പണിക്കു പോകുന്നതാണ്‌ ഇവനൊക്കെ അഭികാമ്യം. (ആ തൊഴിൽ ചെയ്തു ജീവിക്കുന്ന നല്ല മനുഷ്യരെ ഉദ്ദേശിച്ചല്ല പറഞ്ഞത്‌)

മേൽസൂചിപ്പിച്ച ലേഖനത്തിൽ പരാമർശിച്ച വ്യക്തിയാരെന്ന്‌ വ്യക്തമായി മനസ്സിലാക്കിക്കൊണ്ടു തന്നെ പറയട്ടെ, അദ്ധ്യാപനവൃത്തിക്ക്‌ ഏതർത്ഥത്തിലും അനർഹനായ വ്യക്തിയാണയാളെന്നത്‌ എന്റെ കൂടി അനുഭവമാണ്‌. സത്യത്തിന്റെ ലജ്ജാകരമായ വൈകൃതം കൂടുതൽ തുറന്നെഴുതുന്നതിൽ നിന്നും എന്നെ കുറ്റബോധത്തോടെ പിൻതിരിപ്പിക്കുന്നു. എങ്കിലും ഏതൊരാളുടെയും അനുഭവസാക്ഷ്യത്തിനു പോരാതെ വരുന്ന അഥവാ ഉപോൽബലകമായ പിൻബലം നൽകുവാൻ ഞാൻ പ്രതിജ്ഞാപൂർവ്വം സന്നദ്ധനാണ്‌. കാരണം പ്രതിഭാധനന്മാരായ മഹാദ്ധ്യാപകരുടെ ജന്മം കൊണ്ട്‌ സമ്പന്നമായ ഒരു കുടുംബത്തിലെ ഇളം തലമുറയാണ്‌ ഞാൻ. ഋഷിതുല്യരായ ധാരാളം അദ്ധ്യാപകരുടെ അഗാധമായ പാണ്ഡിത്യത്തിൽ നിന്നുതിർന്ന വാഗ്ദ്ധോരണിയിൽ സ്വയമലിഞ്ഞിരിക്കാൻ ഭാഗ്യം സിദ്ധിച്ച ഒരു വിദ്യാർത്ഥിയാണ്‌ ഞാൻ. അദ്ധ്യാപകൻ എന്ന ആ വിശേഷണത്തിൽ ഒരു അസുരജന്മം നികൃഷ്ടഭാവനകളുടെ വിഷപാതവും വഹിച്ചുകൊണ്ട്‌ വിദ്യാർത്ഥികളെ അഭിമുഖീകരിക്കുകയും, സമൂഹത്തിൽ മാന്യനായി അഭിനയിക്കുകയും ചെയ്യുമ്പോൾ അനുഭാവപൂർവ്വം കണ്ണടച്ചാൽ അത്‌ ഗുരുനിന്ദ കൂടി ആയിപ്പോകുമെന്ന്‌ ഞാൻ വിശ്വസിക്കുന്നു.

അജ്ഞാനതിമിരാന്ധസ്യ
ജ്ഞാനാഞ്ജനശലാകയാ
ചക്ഷുരുന്മീലിതം യേന
തസ്മൈ ശ്രീ ഗുരവേ നമഃ

അജ്ഞാനതിമിരം ബാധിച്ചവന്റെ കണ്ണിൽ ജ്ഞാനമാകുന്ന അജ്ഞനമെഴുതി അവന്റെ ബുദ്ധിയെ പ്രകാശമാനമാക്കുന്നവനാണ്‌ ഗുരു. അങ്ങനെയുള്ള ഗുരുവിനെ (അങ്ങനെയുള്ളവരെ മാത്രം) ഞാൻ നമിക്കുന്നു.

ശ്രോത്രിയോ/വൃജിനോ/കാമ-
ഹതോ യോ ബ്രഹ്മ വിത്തമഃ
ബ്രഹ്മണ്യുപരതശ്ശാന്തോ
നിരിന്ധന ഇവാനലഃ
അഹേതുകദയാസിന്ധുർ
ബന്ധുരാനമതാം സതാം (വിവേകചൂഡാമണി)

ഉപനിഷത്തുകൾ പഠിച്ചവനും, പാപരഹിതനും, ആഗ്രഹമുക്തി വന്നവനും, ബ്രഹ്മത്തിൽ -ഈശ്വരനിൽ - ലീനമായ മനസ്സുള്ളവനും, എരിഞ്ഞടങ്ങിയ കനൽ പോലെ ശാന്തനും, അഹേതുകമായ ദയയ്ക്ക്‌ ഇരിപ്പിടമായുള്ളവനും, സജ്ജനങ്ങൾക്ക്‌ ഉത്തമ ബന്ധുവുമായിരിക്കണം ഗുരു.... ഇത്‌ വേദാചാര്യന്മാരുടെ കാര്യത്തിൽ മാത്രമല്ല എല്ലാ അദ്ധ്യാപകർക്കും ബാധകമാണ്‌.

ആചിനോതി ച ശാസ്ത്രാർത്ഥം
ആചാരേ സ്ഥാപയത്യപി
സ്വയമാചരതേ യസ്മാ-
ദാചാര്യസ്തേന ചോച്യതേ

ശാസ്ത്രാർത്ഥങ്ങളെ സ്വരൂപിച്ചു കാട്ടുന്നവനും, അവയ്ക്കനുഗുണങ്ങളായ ശീലങ്ങളിൽ ശിഷ്യന്മാരെ ശീലിപ്പിച്ചുറപ്പിക്കുന്നവനും, സ്വയം അതാചരിക്കുന്നവനും ആരോ അവൻ മാത്രമാണ്‌ ആചാര്യൻ എന്ന സ്ഥാനത്തിനർഹൻ.

സത്യമേവ ജയതേ

Thursday, May 9, 2013

സനാവുള്ളയുടെ കൊല നമ്മോടും ചിലതു പറയുന്നുണ്ട്



സനാവുള്ളയോട് ചെയ്തതു ക്രൂരത തന്നെ. അത് ശിക്ഷാര്‍ഹമായ കുറ്റവും, ഇന്ത്യന്‍ ആദര്‍ശങ്ങള്‍ക്ക് വിരുദ്ധവും, രാജ്യത്തിന്റെ യശസ്സിന് മങ്ങലേല്‍പ്പിക്കുന്നതും തന്നെ. 100% ശരി. എന്നാല്‍ ആ കുറ്റകൃത്യത്തെ രാജ്യത്തെ ബഹുഭൂരിപക്ഷം ഏതെങ്കിലുമൊക്കെ വിധത്തില്‍ ന്യായീകരിക്കുന്നതിനു പിന്നില്‍ ചില ശരികളുണ്ട്‌. അവരുടേതായ ശരികള്‍.

രാജ്യത്ത് അതിക്രമിച്ചു കയറി നമ്മുടെ പട്ടാളക്കാരുടെ തലകളറുത്ത് മൃഗീയമായി കൊലപ്പെടുത്തി. നമ്മുടെ രാജ്യം ഭരിക്കുന്ന സര്‍ക്കാര്‍എന്തു ചെയ്തു? ഒന്നും ചെയ്തില്ല. പകരം രാജ്യസേവനത്തിനിടയില്‍ മരിച്ചു വീണവരുടെ യൂണിഫോമിട്ട കബന്ധങ്ങളേറ്റു വാങ്ങി ലോകരാജ്യങ്ങള്‍ക്കു മുന്‍പില്‍ നൂറ്റിയിരുപത്തിയഞ്ചു കോടി ജനങ്ങളുടെ ആത്മാഭിമാനത്തിനു മേല്‍ കരിങ്കൊടി കെട്ടി.

സരബ്‌ജിത്‌സിംഗ് എന്ന ഒരു ഇന്ത്യന്‍ പൌരനെ മൃഗീയമായി ആക്രമിച്ചു. അയാള്‍ ആശുപത്രിയില്‍ കിടന്ന നാളുകളില്‍ പോലും അയാളുടെ മോചനത്തിനോ, അയാള്‍ക്കു നല്ല ചികിത്സ ഉറപ്പാക്കുന്നതിനോ, വിശ്വസ്തതയുള്ള ഇന്ത്യന്‍ഡോക്ടര്‍മാരെ ചികിത്സകരുടെ കൂട്ടത്തില്‍ ഉള്‍പ്പെടുത്തുന്നതിനോ വേണ്ടി നമ്മുടെ ഭരണകൂടം യാതൊന്നും ചെയ്തില്ല. അയാള്‍ എങ്ങനെ മരിച്ചു എന്നു പോലും അറിയപ്പെടുന്നതിനാവശ്യമായ പ്രധാന തെളിവുകള്‍, പോസ്റ്റ്മോര്‍ട്ടം ചെയ്യുമ്പോള്‍ നിര്‍ണ്ണായകമായ രേഖകള്‍ ലഭിച്ചേക്കാവുന്ന (പ്രധാനമായും ഔഷധങ്ങള്‍, മറ്റു ഫോറിന്‍ കെമിക്കലുകള്‍, വിഷം ഇവയുടെ സാന്നിദ്ധ്യം തിരിച്ചറിയാന്‍ സഹായിക്കുന്ന ആമാശയം, വൃക്ക ഇവകള്‍) ആന്തരികാവയവങ്ങള്‍ നീക്കം ചെയ്ത നിലയില്‍ ഒരു മൃതദേഹത്തോടു കാണിക്കേണ്ടുന്ന യാതൊരുവിധ മര്യാദയും, രണ്ടു രാജ്യങ്ങളുടെയിടയില്‍ അനുവര്‍ത്തിച്ചിരിക്കേണ്ട കേവല മര്യാദ പോലുമില്ലാതെ -ഇവന്മാര്‍ക്കിത്രയൊക്കെ മതി- എന്ന ലാഘവത്തോടെ എറിഞ്ഞു കൊടുത്ത അയാളുടെ മൃതദേഹം ഏറ്റുവാങ്ങി അയാളെ 'വീരപുത്രന്‍' എന്ന് വിശേഷിപ്പിച്ച് ഭരണകൂടത്തിന്റെ നട്ടെല്ലില്ലായ്മയെ ദേശീയ പതാകയില്‍ പുതപ്പിച്ചു ജനങ്ങളുടെ കണ്ണില്‍ പൊടിയിട്ടു.

ഇത്തരം ആണത്തമില്ലായ്മകളുടെ മാത്രം ആസ്ഥാനമായി ഭരണസിരാകേന്ദ്രങ്ങള്‍ മാറുമ്പോള്‍ ജനം നിയമം കയ്യിലെടുത്താല്‍ അത് പ്രധാനമായും ഭരണകൂടത്തിന്റെ കെടുകാര്യസ്ഥതയ്ക്കു നേരേ ലോകരാജ്യങ്ങളുടെ പുച്ഛശരങ്ങളേറ്റു വാങ്ങേണ്ട അവസ്ഥ സംജാതമാക്കുന്നു. അവിടെയും ഒന്നും ചെയ്യാനാവാതെ നില്‍ക്കുക മാത്രമാണ് സര്‍ക്കാര്‍ ചെയ്യുന്നത്. പാകിസ്ഥാനില്‍ മരിച്ച സ്വന്തം നാട്ടിലെ പൌരനു വേണ്ടി യാതൊന്നും ചെയ്യാന്‍ കഴിയാതെ നോക്കി നിന്നു, രാജ്യത്തെ ജയിലില്‍ ശിക്ഷയനുഭവിച്ചു കഴിയുന്ന ഒരു വിദേശപൌരന്റെ സുരക്ഷിതത്വത്തിനായി ഒന്നും ചെയ്യാതിരുന്നു, അയാളുടെ നേരേ ആക്രമണമുണ്ടായപ്പോള്‍ സുപ്രീം കോടതി വേണ്ടി വന്നു അതേക്കുറിച്ച് വിശദീകരണം തേടാന്‍ ഇങ്ങനെ ഉദാസീനതയുടെ തോരണമായി മാറി രാജ്യത്തെ ഭരണസംവിധാനമെന്നത് ദുഃഖകരമാണ്.

ഇത്രയും സംഭവിച്ചു കഴിഞ്ഞ ഒരു അന്താരാഷ്ട്രസംഭവപരമ്പരയുടെ കണക്ക്.

രാജ്യാന്തരപ്രതിസന്ധികള്‍ക്കു പ്രതിവിധി കാണുന്നതില്‍ സര്‍ക്കാര്‍ എന്തു ചെയ്തു? ഡല്‍ഹിയില്‍ ഒരു പെണ്‍‌കുട്ടി ക്രൂരമായി പീഡിപ്പിക്കപ്പെട്ടു കൊല ചെയ്യപ്പെട്ടു. ഗവണ്മെന്റ് എന്തു ചെയ്തു? വന്‍ ജനാവലി രാജ്യതലസ്ഥാനം കീഴ്മേല്‍ മറിച്ചപ്പോള്‍ മാതൃകാപരമായ നിലപാടുകള്‍ക്കു പകരം ആ പ്രക്ഷോഭത്തെ പലവിധ മാര്‍ഗ്ഗങ്ങളിലൂടെ അമര്‍ച്ച ചെയ്തു. അന്നും ലോകജനതക്കു മുന്‍പില്‍ ഇന്ത്യന്‍ ജനത നാണം കെട്ടു നിന്നു. അവള്‍ക്കും കൊടുത്തു ‘വീരപുത്രി’ എന്നൊരു ബഹുമതി. അതിലെ കുറ്റവാളികളെ പോലും സൂക്ഷിക്കാന്‍ നമ്മുടെ ജയില്‍ സംവിധാനങ്ങള്‍ക്കു കഴിഞ്ഞോ? പോലീസിന്റെ മൂക്കിനു താഴെ ആത്മഹത്യ വരെ സംഭവിച്ചു!

ഈയവസ്ഥയില്‍ ജനം അവരവരുടേതായ വഴികളില്‍ പ്രതിരോധം തീര്‍ത്തു തുടങ്ങുന്നു എന്ന ഭീതിദമായ അവസ്ഥയിലേക്ക് രാജ്യം നീങ്ങുന്നു. ഒരു സരബ്‌ജിത്‌സിംഗിനു പകരം ഒരു സനാവുള്ളയുടെ ജീവനൊടുങ്ങി. രാജ്യം ചെയ്യാതിരുന്ന പ്രതിരോധം ജയിലില്‍ കിടന്ന ഒരു ക്രിമിനല്‍ അവന്റേതായ സംസ്കാരത്തിലൂടെ നിര്‍വ്വഹിച്ചു. രാജ്യം കൊടുക്കേണ്ടിയിരുന്ന താക്കീത് ഒരു പൌരന്‍ നല്‍കിയപ്പോള്‍ അത് വീണ്ടും രാജ്യത്തിന്റെ ഐശ്വര്യത്തിന് കരിനിഴല്‍ വീഴ്ത്തി. നാളെ ഒരു ഡല്‍ഹി പെണ്‍കുട്ടിയുടെ ആത്മാഭിമാനത്തിനു പകരം ചോദിക്കാന്‍ ഒരു ജനസമൂഹം നിയമം കയ്യിലെടുത്താല്‍, ഏതൊരു കൊടും കുറ്റകൃത്യത്തിനും നേരേ കണ്ണടച്ചിരിക്കുന്ന സര്‍ക്കാരിന് അതില്‍ വളരെ വലിയ ഉത്തരവാദിത്വം ഉണ്ടായിരിക്കും.

സ്വന്തം രാജ്യത്തിന്റെ അതിര്‍ത്തി ലംഘിച്ച് ഒരു അയല്‍‌രാജ്യം കിലോമീറ്ററുകള്‍ കടന്നു കയറി ടെന്റടിച്ചിട്ട് അക്ഷരം മിണ്ടാതെ നോക്കുകുത്തിയായിരിക്കുന്ന ഒരു സര്‍ക്കാര്‍ ഈ ലോകചരിത്രത്തില്‍ തന്നെ ആദ്യമായിരിക്കാം. റോമാനഗരം കത്തിയെരിഞ്ഞപ്പോള്‍ വീണവായിച്ച ചക്രവര്‍ത്തിയുടെ ഇന്ത്യന്‍ പതിപ്പ്! ഇവിടെ വീണ മാത്രമല്ല കഴിവുകേടുകളുടെ കൈകൊട്ടിക്കളിയും കൂടി ചേര്‍ത്തെഴുതണം.

നിഷ്ക്രിയവും, നിര്‍ഗ്ഗുണവുമായ ഭരണകൂടങ്ങള്‍ക്കെതിരേ വിപ്ലവം ജ്വലിച്ചുയര്‍ന്ന കഥകള്‍ ലോകചരിത്രത്തില്‍ ധാരാളമുണ്ട്. അവയുടെ തനിയാവര്‍ത്തനങ്ങള്‍ക്ക് കളമൊരുങ്ങുന്നത് നിര്‍ജ്ജീവമായ ഭരണസംവിധാനങ്ങള്‍ വീണ്ടും നിലവില്‍ വരുമ്പോഴാണെന്നത്, രാഷ്ട്ര നേതാക്കള്‍ മറക്കാതിരിക്കുക. വോട്ടു നല്‍കി അയച്ചവരെ തിരിച്ചു വിളിക്കാനുള്ള അധികാരമേ ജനങ്ങള്‍ക്കില്ലാതെയുള്ളൂ, ക്ഷമ കെടുന്ന പൌരാവലിയുടെ നിസ്സഹായതയില്‍ നിന്നും ഉയിര്‍ക്കൊള്ളുന്ന ആത്മരോഷത്തിന്റെ തീ പടര്‍ന്നാല്‍ അതില്‍ ദഹിക്കാതിരിക്കാന്‍ പോന്ന താപക്ഷമതയൊന്നും ജനാധിപത്യരാജ്യത്തിന്റെ രാഷ്ട്രീയ സിംഹാസനങ്ങള്‍ക്കില്ലെന്ന യാഥാര്‍ത്ഥ്യം ദന്തഗോപുരങ്ങളില്‍ സ്തുതിഗീതങ്ങളാലപിക്കുന്ന ആസ്ഥാനഗായകര്‍ ഇടക്കിടെ ഓര്‍ത്തു പാടുന്നതും നന്ന്...

Sunday, August 22, 2010

ഓണത്തിന് ഒരു ആഹ്വാനം...


നന്മയുടെയും, സമൃദ്ധിയുടേയും പ്രതീകമായി എല്ലാ വര്‍ഷത്തെയും പോലെ വീണ്ടും ഓണം വന്നെത്തി. എല്ലാവര്‍ക്കും ഓണാശംസകള്‍ അറിയിച്ചുകൊണ്ട് ചില കാര്യങ്ങള്‍ ഓര്‍മ്മപ്പെടുത്തണമെന്ന് ആഗ്രഹിക്കുന്നു.

കാണം വിറ്റും ഓണമുണ്ണണമെന്ന ചിന്തയില്‍ നിര്‍ലോഭം ആഘോഷങ്ങള്‍ സംഘടിപ്പിക്കുന്നവരാണ് മലയാളികള്‍. ഒരു കാര്യവുമില്ലാതെ ബിവറേജസ് ഷോപ്പുകളില്‍ ക്യൂ നിന്ന് വിഷം വാങ്ങിക്കുടിക്കുന്ന കാര്യത്തിലും മലയാളി തന്നെ മുന്നില്‍! എന്നാല്‍ നമ്മുടെ സമൂഹത്തില്‍ തന്നെ, ഒരു നേരത്തെ ആഹാരത്തിനു മാര്‍ഗ്ഗമില്ലാതെ വിഷമിക്കുന്നവര്‍, മക്കള്‍ സമൃദ്ധമായി ഓണം ഉണ്ണുമ്പോള്‍ അവരാല്‍ ഉപേക്ഷിക്കപ്പെട്ട് വൃദ്ധസദനങ്ങളില്‍ കഴിയുന്ന, അവരെ വളര്‍ത്തി വലുതാക്കിയ മാതാപിതാക്കള്‍, അച്ഛനാരെന്നോ അമ്മയാരെന്നോ അറിയാതെ അനാഥാലയങ്ങളില്‍ കഴിയുന്ന ദൈവത്തിന്‍റെ മക്കള്‍ ഇങ്ങനെ എത്രയോ സഹജീവികള്‍ നമുക്കു ചുറ്റുമുണ്ട്. ഒരു നേരം നമുക്ക് അവരോടൊത്തു ചിലവഴിച്ചു കൂടേ? പണം കൊടുത്ത് കടന്നു പോവുകയല്ല മറിച്ച് അവരോടൊപ്പമിരുന്ന് ഒരു നേരത്തെ ഭക്ഷണം പങ്കിട്ടാല്‍ ഈ ഓണക്കാലത്തു ചെയ്യുന്ന ഏറ്റവും വലിയ പുണ്യമാവും അത്. അവരുടെ സന്തോഷവും സംതൃപ്തിയും ഈശ്വരന്‍ കാണാതിരിക്കില്ല. ആ സന്തോഷം നമ്മില്‍ അനുഗ്രഹമായി വന്നു ചേരും. ഈശ്വരന്‍ നമുക്കായി ഒരുക്കിവച്ച സൌഭാഗ്യം എത്ര വലുതാണെന്ന് തിരിച്ചറിയാനെങ്കിലും അതുപകരിക്കും. ഇതു വായിക്കുന്ന ഓരോ പേരോടുമുള്ള അപേക്ഷയാണിത്. ഇതില്‍ ഒരാളെങ്കിലും അത്തരമൊരു സദ്പ്രവൃത്തി ചെയ്യാന്‍ സന്നദ്ധത കാട്ടിയാല്‍ ഈ വാക്കുകള്‍ കൃതാര്‍ത്ഥമായി...