Wednesday, April 14, 2010

വിഷു ! പങ്കുവയ്ക്കലിന്‍റെ മഹദ്സന്ദേശം

ഭാരതീയരുടെ, വിശേഷിച്ച് കേരളീയരുടെ ഓരോ ആഘോഷങ്ങളും മഹത്തായ ഒരു സന്ദേശത്തിന്‍റെ അനുസ്മരണങ്ങളാണ്. അതുകൊണ്ടു തന്നെ നാം ആഘോഷങ്ങളേക്കാള്‍ ആചാരങ്ങള്‍ക്കും, ധനത്തേക്കാള്‍ ധര്‍മ്മത്തിനും പരിഗണന നല്‍‍കിയിരുന്നു. ഓണം, വിഷു, തുടങ്ങിയവയെല്ലാം മഹത്തായ സന്ദേശങ്ങളാല്‍ സമ്പന്നമാണ്.

നമ്മുടെ ഇന്നത്തെ കൃഷിമന്ത്രി ശ്രീ മുല്ലക്കര രത്നാകരന്‍റെ മനോഹരമായ ഒരു പ്രസംഗം ഓണത്തെ സംബന്ധിച്ചു കേള്‍ക്കുവാനിടയായി. നാമെല്ലാം വിജയം ആഘോഷിക്കുന്നവരാണ്. ജയിച്ചു വരുന്നവരെ സ്വീകരിക്കാന്‍ ഇഷ്ടപ്പെടുന്നവരാണ്. എന്നാല്‍ തോറ്റു പോയവനെ സ്വീകരിക്കാന്‍ പോന്ന വിശാലതയിലേക്ക് മനസ്സിനെ നയിക്കുന്ന മഹത്തായ സന്ദേശം ഉള്‍ക്കൊള്ളുന്നതാണത്രേ ഓണം!. എത്ര മഹത്തായ ഭാവന. ജീവിതത്തിലെ വീഴ്ചകളെപ്പോലും തുറന്ന മനസ്സോടെ വിശാലമായ അര്‍ത്ഥത്തില്‍ ഉള്‍‍കൊള്ളാനുള്ള സന്ദേശമാണ് അതില്‍ ഉള്‍‍ചേര്‍ന്നിരിക്കുന്നത്!

വിഷുവിനും പകര്‍ന്നു നല്‍‍കുവാനുണ്ട് ഒരുപിടി മഹത്തായ സന്ദേശങ്ങളും, ഓര്‍മ്മപ്പെടുത്തലുകളും. അതിലൊന്നാണ് വിഷുവും കൃഷ്ണനുമായുള്ള ബന്ധം. വിഷുദിനത്തില്‍ കൃഷ്ണനെന്തു കാര്യം? എന്നാല്‍ വിഷുവിനും കൃഷ്ണനും പിന്നില്‍ മറ്റൊരു കഥാപാത്രം കൂടിയുണ്ട്. ഭഗവാന്‍റെ സഖാവായിരുന്ന ഒരു ദരിദ്രബാലകന്‍. അതുകൊണ്ടു തന്നെ, പങ്കുവയ്ക്കലിന്‍റെ, സാഹോദര്യത്തിന്‍റെ ഉത്കൃഷ്ടമായ സന്ദേശവും ആഹ്വാനവുമായി നാം വിഷുവിനെ കരുതേണ്ടതുണ്ട്.

കൃഷ്ണന്‍റെ ബാല്യകാലം, ഭഗവാന്‍റെ കാര്‍വര്‍ണ്ണമാര്‍ന്ന മേനിയില്‍ നീലവാനിലെ സ്വര്‍ണ്ണമേഘം പോലെ ഒരു പൊന്നരഞ്ഞാണമുണ്ടായിരുന്നു. നിറയെ മുത്തുമണികളുള്ള, നടക്കുമ്പോള്‍ കിണുകിണെ കിലുങ്ങുന്ന ഒരു പൊന്നരഞ്ഞാണം. ഒരിക്കല്‍ ലീലാവിനോദങ്ങള്‍ക്കിടയില്‍ ഭഗവാന്‍ ആ അരഞ്ഞാണം തന്‍റെ കൂട്ടുകാരനായ ദരിദ്രബാലകനു സമ്മാനിച്ചു. ആ ബാലകന്‍ അതുമായി സ്വന്തം വീട്ടിലെത്തിയപ്പോള്‍, നീ ഇതു മോഷ്ടിച്ചതല്ലേ എന്ന് മാതാപിതാക്കള്‍ വഴക്കു പറഞ്ഞു. ഇതെനിക്കു കണ്ണന്‍ തന്നതാണെന്ന കുട്ടിയുടെ വാക്കുകളെ അവര്‍ വിശ്വസിച്ചില്ല. ഇത്ര വിലപിടിച്ച, രത്നങ്ങള്‍ പതിച്ച അരഞ്ഞാണം നിനക്കു സമ്മാനിക്കുകയോ? നീ ഇതു മോഷ്ടിച്ചതു തന്നെ എന്നവര്‍ പറഞ്ഞു. അവനെ അടിച്ചു. വഴക്കു പറഞ്ഞു. കുഞ്ഞുമനസ്സില്‍‍ താങ്ങാനാവാത്ത ദുഃഖം അലയടിച്ചു. അവന്‍ ആ അരഞ്ഞാണം വലിച്ചെറിഞ്ഞു.

ആ അരഞ്ഞാണം ചെന്നു വീണിടത്ത് ഒരു മരമുണ്ടായി. അതുവളര്‍ന്ന് പൂവിട്ടു. ആ പൂങ്കുലകള്‍ എല്ലാം കണ്ണന്‍റെ പൊന്നരഞ്ഞാണം പോലെ മനോഹരമായ സ്വര്‍ണ്ണവര്‍ണ്ണമായ മണികളോടു കൂടിയതായിരുന്നു. അതാണത്രേ കണിക്കൊന്ന. ഇതു കഥയാവാം. എന്നാല്‍ കഥയുടെ തലം വിട്ടു ചിന്തിക്കുമ്പോള്‍ എത്രയോ മഹത്തായ ഒരു സന്ദേശമാണ് നമുക്കു ലഭിക്കുക.

വിലമതിക്കാനാവാത്ത രത്നങ്ങള്‍ പതിച്ച പൊന്നരഞ്ഞാണം, കേവലനായ ഒരു കൂട്ടുകാരനു സമ്മാനിക്കുന്നതിലൂടെ പങ്കു വച്ചു ജീവിക്കുക എന്ന മനോഹരമായ ഒരു ജീവിതരീതിയെ നമുക്കു പറഞ്ഞു തരുന്നു!. കഠോപനിഷത്തില്‍ ത്യേനത്യക്തേന ഭൂഞ്ജീഥാ എന്നൊരു വരിയുണ്ട്. ത്യാഗം ചെയ്തു ഭുജിക്കുക അഥവാ പങ്കു വച്ചു ഭക്ഷിക്കുക എന്നാണര്‍ത്ഥം. ഇതല്ലേ യഥാര്‍ഥ സോഷ്യലിസം?!!!

ഓണം വിഷു തുടങ്ങിയ എല്ലാ വിശേഷങ്ങള്‍ക്കും പ്രധാനമായ ഒന്നാണ് എല്ലാവരും ഒന്നിച്ചിരുന്നു ഭക്ഷണം കഴിക്കുക എന്നത്. ഐക്യമത്യത്തിന്‍റെയും മേല്‍‍സൂചിപ്പിച്ച പങ്കിട്ടു കഴിക്കുന്നതിന്‍റെയും ആനന്ദം, അതിലൂടെ നാമറിയാതെ തന്നെ മനസ്സിനുണ്ടാവുന്ന വിശാലത, സന്തോഷം, നന്‍‍മ ഇവയുടെയൊക്കെ മൂല്യങ്ങള്‍ വളരെ വലുതാണ്. ഇന്ന് ഓണമെന്നും വിഷുവെന്നുമൊക്കെ പറഞ്ഞ് നാം പാശ്ചാത്യസംസ്കാരത്തെ പിന്‍‍തുടര്‍ന്നോ അതോ ഇതാണ് പുരോഗതിയെന്നു തെറ്റിദ്ധരിച്ചോ റസ്റ്റോറന്‍റുകളിലേക്കും, റെഡിമേഡ് ഭക്ഷണശാലകളിലേക്കും കൂട്ടം കൂട്ടമായി വേര്‍പിരിഞ്ഞു പോകുമ്പോള്‍, ഒരു കാലത്ത് നമുക്ക് ലഭ്യമായിരുന്ന ഈ മഹാസൌഭാഗ്യത്തെ വരും തലമുറകള്‍ക്കു നിഷേധിക്കുകയാണ് ചെയ്യുന്നത്.

പണ്ടുകാലത്ത് കുട്ടികള്‍ക്ക് വളര്‍ച്ചയുടെ ഭാഗമായിത്തന്നെ സംസ്കാരം വളര്‍ന്നു വരുമായിരുന്നു. അവര്‍ കണ്ടു വളരുന്ന അന്തരീക്ഷം, വീട്ടിലെയും നാട്ടിലെയും ജീവിതരീതി, പെരുമാറ്റ മര്യാദകള്‍, ആചാരങ്ങള്‍ ഇവയൊക്കെ കണ്ടും, അനുഭവിച്ചും പഠിക്കാനുള്ള ക്ലാസ്സുമുറികളായിരുന്നു അവന്‍റെ ചുറ്റുപാടുകള്‍. ഇന്ന് എല്ലാവരും തിരക്കിലാണ്. കുട്ടികള്‍ക്ക് വിദ്യാലയങ്ങളില്‍ നിന്നു കിട്ടുന്ന അറിവു തന്നെ തുച്ഛം, അതുപോലും മുഴുവന്‍ പഠിക്കാനുള്ള സമയം അവനില്ല. അവനറിയുന്ന ആതിഥേയത്വം സായിപ്പിന്‍റേതാണ്. കത്തിയും ഫോര്‍ക്കുമുപയോഗിച്ച് മനോഹരമായി ഭക്ഷണം കഴിക്കാന്‍ അവനറിയാം. എന്നാല്‍ നിലത്ത് ഇലയിട്ട് ചമ്രം പടഞ്ഞിരുന്നു കഴിക്കാന്‍ അവനറിയില്ല. ഇരു കൈകളും കൂപ്പി നമസ്കാരം പറയുന്നതിന്‍റെ ധന്യത അവന്‍ ഇന്നോളം അനുഭവിച്ചിട്ടുണ്ടാവില്ല. ഈശ്വരവിശ്വാസികളെങ്കിലും നാമം ജപിക്കുന്നതിന്‍റെയും, ക്ഷേത്രസോപാനത്തിലെ അഷ്ടപദി കേട്ട്, ക്ഷേത്രാങ്കണത്തില്‍ പ്രദക്ഷിണം ചെയ്യുന്നതിന്‍റെയും അനുഭൂതിയെന്തെന്ന് ഒരുപക്ഷേ അവനറിയില്ല, ഇങ്ങനെ ആധുനികം എന്നു കരുതി നാം തിരുത്തി ശീലിക്കുന്ന പല കാര്യങ്ങളും നമ്മുടേതായ ഒരു സംസ്കാരത്തിന്‍റെ തായ്‌വേരറുക്കുകയാണ്.

ഇന്നത്തെ സാമൂഹിക ചുറ്റുപാടില്‍ തീര്‍ച്ചയായും നാം സായിപ്പിന്‍റെ സംസ്കാരം പഠിച്ചിരിക്കുന്നതു നല്ലതു തന്നെ. ഇംഗ്ലീഷ് മീഡിയം സ്കൂളുകള്‍ അവനെ കൂടുതല്‍ മികച്ച വിദ്യാഭ്യാസവും, തൊഴിലും ഉറപ്പാക്കുന്നതില്‍ വളരെ വലിയ പങ്കു വഹിക്കുന്നുണ്ട്. അത് അതാവശ്യവുമാണ്. പക്ഷേ ഇതുപോലെയുള്ള അപൂര്‍വ്വ നിമിഷങ്ങള്‍, അപൂര്‍വ്വമായി വരുന്ന നമ്മുടേതായ ആഘോഷങ്ങള്‍, ദിവസവും അവന്‍ ഉണ്ട് ഉറങ്ങുന്ന സ്വന്തം വീട് ഇവിടെയൊക്കെ നമ്മുടേതായ സാംസ്കാരികമൂല്യങ്ങളുമായി പരിചയിക്കാനും, അനുശീലിക്കാനുമുള്ള വേദിയാക്കി മാറ്റാന്‍ നാം ശ്രമിക്കണം. നമുക്കു ലഭിച്ച സൌഭാഗ്യം വരും തലമുറകള്‍ക്ക് പകര്‍ന്നു നല്‍കാന്‍ ആദ്യമേ സൂചിപ്പിച്ച പങ്കിട്ടു ജീവിക്കുക എന്ന വിഷുസന്ദേശം നമുക്ക് പ്രചോദനമാകട്ടെ എന്ന് പ്രാര്‍ത്ഥിച്ചുകൊണ്ട് എല്ലാവര്‍ക്കും സ്നേഹത്തിന്‍റെയും, ഐക്യത്തിന്‍റെയും, സമൃദ്ധിയുടെയും വസന്തപുഷ്പങ്ങള്‍ വിടര്‍ന്നുനില്‍ക്കുന്ന ഒരു വിഷു ആശംസിക്കുന്നു.


© ജയകൃഷ്ണന്‍ കാവാലം

Wednesday, March 31, 2010

ഏഷ്യാനെറ്റേ കൊഞ്ഞനം കുത്തുകയാണോ?

ജനങ്ങള്‍ വെറും കഴുതകളാണെന്ന് വിശ്വസിക്കരുത്. നിങ്ങള്‍ കൊട്ടിഘോഷിച്ച് ഉല്‍ഘാടിച്ച ഏഷ്യാനെറ്റ് മിഡില്‍ ഈസ്റ്റ് എന്ന പേരില്‍ ഇപ്പോള്‍ പ്രവാസി മലയാളികളെ നോക്കി കൊഞ്ഞനം കുത്തിക്കൊണ്ടിരിക്കുന്ന ചാനലിനെക്കുറിച്ചു തന്നെയാണ് പറയുന്നത്. നിങ്ങള്‍ക്ക് മറ്റു ചാനലുകള്‍ പേ ചാനല്‍ ആക്കണമെങ്കില്‍ ആയിക്കോ, കാശുള്ളവന്‍ അതു കൊടുത്തു കണ്ടോളും. പുതിയ ചാനലുകള്‍ വരുന്നതും നല്ലതു തന്നെ. പക്ഷേ ഏറ്റവും കുറഞ്ഞത് പ്രവാസികളുടെ സമയ ലഭ്യതയെക്കുറിച്ച് ഒരു പഠനമെങ്കിലും നടത്തണമായിരുന്നു.

അവിടുത്തെ തല മൂത്ത മാനേജര്‍മാരൊക്കെ എവിടുന്നാണാവോ ഡിഗ്രിയെടുത്തത്? രാവിലെ എഴുന്നേറ്റ് ടി വി ഓണ്‍ ചെയ്തു നോക്കുമ്പോള്‍ കാണുന്നത് ഐഡിയ സ്റ്റാര്‍ സിംഗര്‍, വൈകുന്നേരവും അതു തന്നെ ഇതൊന്നും പോരാഞ്ഞ് അര്‍ദ്ധരാത്രിയില്‍ ടി വി ഓണ്‍ ചെയ്താലും അതേ പരിപാടി തന്നെ. ഉച്ചക്ക് ലഞ്ച് ബ്രേക്കിന് പല പ്രാവശ്യം കണ്ടു മടുത്തതാണെങ്കിലും, പകുതി ഭാഗം തികച്ചു കാണാന്‍ കഴിഞ്ഞില്ലെങ്കിലും ഒരു ചലച്ചിത്രത്തിന്‍റെ മൂലയെങ്കിലും കാണാമായിരുന്നു, ഇന്നു നോക്കിയപ്പോള്‍ ആ സ്ഥാനത്ത് മഞ്ച് സ്റ്റാര്‍ സിംഗര്‍!!!. നിങ്ങളെന്താ നാട്ടുകാരെ കൊഞ്ഞനം കുത്തി കാണിക്കുവാണോ? അതോ സ്റ്റാര്‍ സിംഗര്‍ പരിപാടിക്കാരാരെങ്കിലും നിങ്ങള്‍ക്കു കൂടോത്രം ചെയ്തോ? മീഡിയ പ്ലാനിംഗും പ്രോഗ്രാം ഷെഡ്യൂളിംഗും ഒന്നും അറിയാന്‍ മേലാത്തവരാണ്‌ അവിടെയിരിക്കുന്നതെങ്കില്‍ ഇങ്ങോട്ടു പറഞ്ഞാല്‍ മതി. (ചോദിക്കുന്ന കാശും തരേണ്ടി വരും) ശരിയാക്കി തരാം, സ്ഥിരമായി അവിടെ പണിയെടുക്കാനും കിട്ടില്ല(ഇല്ലെങ്കില്‍ നിങ്ങള്‍ക്കു തോന്നും ഏഷ്യാനെറ്റില്‍ ജോലി ചെയ്യാനുള്ള പൂതി കൊണ്ടാണെന്ന്). ഇന്‍‍ക്യുബേറ്ററില്‍ വച്ച് വിരിയിച്ചെടുക്കുന്ന മാനേജ്‌മെന്‍റ് സര്‍ട്ടിഫിക്കറ്റിന്‍റെ കുഴപ്പമാണിത്.

അതെങ്ങനെയാ ഇന്‍‍വെസ്റ്റിഗേറ്റീവ്‌ ജേര്‍ണലിസമെന്നു (അതോ ജീര്‍ണലിസമോ?) പറഞ്ഞ് ബലാത്സംഗസീനുകള്‍ പുനര്‍നിര്‍മ്മിച്ച് കാണിക്കുവാനും, ക്രൈമെന്നു പറഞ്ഞ് തൂങ്ങിച്ചത്തവന്‍റെയും, വെട്ടിക്കൊന്നവന്‍റെയും ലൈവ്‌ കാണിക്കാനും, രാജ്യസ്നേഹമെന്നു പറഞ്ഞ് തീവ്രവാദികള്‍ക്കെതിരെയുള്ള കമാന്‍ഡോ ആക്ഷനുകള്‍ ലൈവായി പിടിച്ച് ശത്രുക്കളെ സഹായിക്കാനും, അവാര്‍ഡ്‌ ദാനത്തിന്‍റെ പടം പിടിക്കാന്‍ ചെന്ന് അവാര്‍ഡ്‌ തന്നെ തല്ലിപ്പൊട്ടിക്കാനും, സാമൂഹിക രാഷ്ട്രീയ വിമര്‍ശനമെന്നു പറഞ്ഞ് ആറുവായിട്ട് തൊട്ടിലില്‍ ഉറങ്ങുന്ന കൊച്ചുങ്ങളെപ്പോലും പേടിപ്പിക്കാനുമൊക്കെയല്ലേ നിങ്ങള്‍ക്കറിയൂ. വേറെ എന്തോന്നു പിണ്ണാക്കാണ് നിങ്ങള്‍ ചാനലുകാര്‍ മലയാളിക്ക് വച്ചു വിളമ്പുന്നത്.

ഒട്ടും നേരില്ലാതെ നിര്‍ലജ്ജം നിരന്തരം തുടരുന്ന ഈ അക്രമം സഹിക്കാന്‍ ഞങ്ങളെ കിട്ടില്ല സാറേ. കാശു ചിലവാക്കിയിട്ടായാലും വേറേ ‘കൊള്ളാവുന്ന’ ചാനലുകള്‍ ഏതെങ്കിലും കിട്ടുമോ എന്നു നോക്കട്ടെ.

പ്രവാസികള്‍ക്ക് ക്ഷമ അല്‍‍പ്പം കൂടുതലാണെന്നതൊക്കെ ശരി തന്നെയാണ്. അതു പോലെ തന്നെ പ്രബുദ്ധതയും കൂടുതലുണ്ടെന്ന് മനസ്സിലാക്കിയാല്‍ കൊള്ളാം. പുതിയ മാറ്റത്തിലൂടെ നല്ല ഒരു ശതമാനം പ്രേക്ഷകരെ നിങ്ങള്‍ നഷ്ടപ്പെടുത്തിയിരിക്കുന്ന വിവരം സന്തോഷത്തോടെ അറിയിച്ചു കൊള്ളുന്നു.

Saturday, March 27, 2010

കണ്ണൂരില്‍ ആണുങ്ങള്‍ ആരും ഇല്ലേ?

ഒരു ഹൃദയം നിറയെ കണ്ണീരുമായാണ് ഇതെഴുതുന്നത്. ഏതാനും നിമിഷങ്ങള്‍ക്കു മുന്‍പേ, ഏഷ്യാനെറ്റ് നടി ഷീലാമ്മ അവതരിപ്പിക്കുന്ന ‘ഞാന്‍ സ്ത്രീ’ എന്ന പരിപാടി സം‍പ്രേക്ഷണം ചെയ്തിരുന്നു.

മേരി എന്ന് പേരുള്ള ഒരു അമ്മ. മകന് എട്ടു വയസ്സുള്ളപ്പോള്‍ ഭര്‍ത്താവ്‌ മരിച്ചതാണ്. അവര്‍ കഷ്ടപ്പെട്ട്, ഒട്ടേറെ ത്യാഗങ്ങള്‍ സഹിച്ച് മകനെയും മകളെയും വളര്‍ത്തി. മകളെ വിവാഹം കഴിപ്പിച്ചയച്ചു. ഒടുവില്‍ മകനെയും വിവാഹം കഴിപ്പിച്ചു. വിവാഹശേഷം നാലാം നാള്‍‍ (അതേ... കൃത്യം നാലാം ദിവസം!) ആ മകന്‍ അവരുടെ കാല്‍ തല്ലിയൊടിച്ച് നിര്‍ദ്ദയം വീട്ടില്‍ നിന്നിറക്കി വിട്ടിരിക്കുന്നു. ആ അമ്മയുടെ പേരിലുണ്ടായിരുന്ന ഒരേക്കര്‍ ഭൂമിയും, വീടും കൂടി നിര്‍ബന്ധപൂര്‍വ്വം എഴുതി വാങ്ങിയിട്ടാണ് ആ മൃഗം ഇതു ചെയ്തത്. അവരുടെ തേങ്ങല്‍ വല്ലാതെ നൊമ്പരപ്പെടുത്തുന്നു.

വനിതാകമ്മീഷനും, മനുഷ്യാവകാശകമ്മീഷനും, നിയമവ്യവസ്ഥകളും ഒന്നുമില്ലേ ഈ നാട്ടില്‍ അബലയായ ആ അമ്മയെ തുണക്കാന്‍? മിണ്ടുന്നതിനു മുന്‍പേ വാളെടുക്കുന്ന കണ്ണൂരില്‍ ആണുങ്ങള്‍ ആരുമില്ലേ ആ ദ്രോഹിയുടെ കയ്യും കാലും തല്ലിയൊടിക്കാന്‍?

ആ അമ്മയ്ക്ക് എന്തെങ്കിലും സഹായം നല്‍‍കാന്‍ ആഗ്രഹിക്കുന്നവര്‍ ഏഷ്യാനെറ്റിന് അയച്ചു കൊടുത്താല്‍ അവര്‍ എത്തിച്ചു കൊടുക്കാം എന്ന് അറിയിച്ചിട്ടുണ്ട്.

Wednesday, February 24, 2010

തൊഴിലന്വേഷകര്‍ ചതിക്കപ്പെടേണ്ടവരോ?

മലയാളമനോരമയുടെ ഒരു ഓണ്‍‍ലൈന്‍ പോളില്‍ കുറച്ചു നാള്‍ മുന്‍പ്‌ വിദേശ തൊഴില്‍ തട്ടിപ്പിനെക്കുറിച്ച് ഇട്ട ഒരു കമന്‍റാണിത്. അവരതു മുക്കിയെന്നു തോന്നുന്നു. എന്നാല്‍ പിന്നെ ഇവിടെ കിടക്കട്ടെ.

അനുബന്ധം: ധാരാളം തട്ടിപ്പുകള്‍ നടക്കുന്ന ഒരു മേഖലയാണിത്. ഇന്‍ഡ്യയിലും വിദേശത്തും ധാരാളമായി ആളുകള്‍ വഞ്ചിക്കപ്പെടുന്നു. ഇതിനെതിരേ പലപ്പോഴും നിയമ നടപടികളോ പ്രതികരണങ്ങളോ ഉണ്ടായിക്കണ്ടിട്ടില്ല എന്നത് കഷ്ടമാണെന്നേ പറയാന്‍ കഴിയൂ. എനിക്കും ഒരിക്കല്‍ പറ്റിയതിനെക്കുറിച്ച് ഏഴു പോസ്റ്റുകളിലായി മുന്‍പൊരിക്കല്‍ ഞാന്‍ വിശദീകരിച്ചിരുന്നു. പല രാജ്യങ്ങളിലും തൊഴില്‍ ദാതാവ്‌ (സ്പോണ്‍‍സര്‍‍) തന്നെ തൊഴിലാളിയുടെ യാത്ര, താമസം, വിസ തുടങ്ങിയവയുടെ ചിലവുകള്‍ വഹിക്കണം എന്നത് നിയമമാണ്. ഇതേക്കുറിച്ചും, വിദേശ രാജ്യങ്ങളിലെ തൊഴിലുറപ്പ്, സുരക്ഷാ നിയമങ്ങളെക്കുറിച്ചും അറിവുള്ളവര്‍ വിശദമായ പോസ്റ്റുകള്‍ അവരവരുടെ ബ്ലോഗുകളില്‍ ഇടുന്നത് നന്നായിരിക്കും.

.............................................................................................
അവിടെയിട്ട കമന്‍റ് ഇങ്ങനെ:

ഇക്കാര്യത്തില്‍ തൊഴില്‍,പൊലീസ്,വിദേശകാര്യ വിഭാഗങ്ങള്‍ക്ക് ക്രിയാത്മകമായ നിരവധി കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കും. ഒരു സാധാരണ പൌരന്‍റെ കാഴ്ചപ്പാടില്‍ നിന്നു ചിന്തിക്കുമ്പോള്‍ തോന്നുന്ന ചില കാര്യങ്ങള്‍ ചുവടെ...

1. ഇന്നത്തെ ലേബര്‍ ഡിപ്പാര്‍ട്ട്മെന്‍റ് ക്രിയാത്മകമായി പരിഷ്കരിക്കുക.

2. തൊഴില്‍ മേഖലയിലെ പരാതികള്‍ക്ക് (തൊഴില്‍ ദാതാവിനും, തൊഴിലാളിക്കും, തൊഴിലന്വേഷകനും ഒരേപോലെ ഉപയുക്തമാകും വിധം) പരിഹാരമുണ്ടാക്കാനായി സര്‍ക്കാര്‍ തലത്തില്‍ കമ്മീഷനുകളോ കോടതിയോ നിലവില്‍ വരുത്തുക.

3. ഒരാള്‍ക്കോ ഒരു സ്ഥാപനത്തിനോ ഒരു വ്യക്തിയെ ജോലിക്കെടുക്കണമെങ്കില്‍ വ്യക്തമായ മാര്‍ഗ്ഗരേഖകള്‍ പിന്‍‍തുടര്‍ന്നു കൊണ്ടു മാത്രം സാദ്ധ്യമാകുന്ന വിധത്തില്‍ നിയമ പുനര്‍നിര്‍മ്മാണം നടത്തുക. അല്ലാത്തപക്ഷം സ്വീകരിക്കാവുന്ന ശിക്ഷാനടപടികള്‍ കര്‍ശനമാക്കുകയും, അഴിമതിരഹിതമായി നിലനിര്‍ത്തുകയും ചെയ്യുക.

4. തൊഴിലന്വേഷകന്‍റെ ഏതൊരു പണമിടപാടുകളും സര്‍ക്കാരിന്‍റെ അറിവോടുകൂടി മാത്രം ചെയ്താല്‍ മാത്രം (സര്‍ക്കാര്‍ അംഗീകൃത റസിപ്റ്റുകള്‍, മുദ്രപ്പത്രങ്ങള്‍ അതുമല്ലെങ്കില്‍ ദേശസാല്‍കൃത ബാങ്കുകളുടെ അക്കൌണ്ട് വഴി) അതിന് സാധുത ഉണ്ടാകുന്ന രീതിയില്‍ നിയമം കൊണ്ടുവരികയും, ഇതേക്കുറിച്ച് ജനത്തെ ബോധവല്‍ക്കരിക്കുകയും ചെയ്യുക. (ഇത് സര്‍ക്കാരിനും കാശുണ്ടാക്കാന്‍ പറ്റിയ വഴിയാണ്)

5. വിദേശജോലികള്‍ക്ക് പോകുന്നവരുടെ സുരക്ഷയെ സംബന്ധിച്ച് എംബസികള്‍ വഴി ഇനിയും കര്‍ശനമായ നിയന്ത്രണം കൊണ്ടു വരിക.

6. എംബസി ജീവനക്കാരുടെ സ്വജനപക്ഷപാതമടക്കമുള്ള ചേരിതിരിവുകളില്‍ മുഖം നോക്കാതെ നടപടിയെടുക്കുക.

7. എംബസികള്‍ ഒരു പൌരന്‍ ആ രാജ്യത്തെത്തിയാല്‍ അയാളുടെ സ്പോണ്‍സര്‍ നിശ്ചിത സമയപരിധിക്കുള്ളില്‍ അയാളുടെ ജോലി, താമസം, ഭക്ഷണം തുടങ്ങി വ്യക്തിയുടെ പൂര്‍ണ്ണ സം‍രക്ഷണം ഉറപ്പു നല്‍കുന്നുവെന്ന് കൃത്യമായി അന്വേഷിച്ചറിയുകയും, ഓരോ പ്രവാസിക്കും എംബസിയുടെ എമര്‍ജന്‍സി ഹോട്ട് ലൈന്‍ നമ്പര്‍, തൊഴിലാളിയുടെ ഫോട്ടോ, ഒരു നിശ്ചിത ക്രമനമ്പര്‍ (ഇത് സംസ്ഥാനാധിഷ്ഠിതമായി നല്‍കാം) ഇവയടക്കമുള്ള തിരിച്ചറിയല്‍ കാര്‍ഡുകള്‍ നല്‍കുകയും ചെയ്യുക. (ഇത് മാന്‍ മിസ്സിംഗ്, അനധികൃത കുടിയേറ്റമടക്കമുള്ള കാര്യങ്ങളീല്‍ സര്‍ക്കാരിന് കൃത്യമായ കണക്കുകള്‍ സൂക്ഷിക്കാനും, പൌരന്മാര്‍ക്ക് സുരക്ഷയും ഉറപ്പാക്കും)

8. ആത്യന്തികമായി രാഷ്ട്രീയ, ഔദ്യോഗിക, മാധ്യമ വിഭാഗങ്ങളിലുള്ളവര്‍ക്ക് ഇക്കാര്യങ്ങളില്‍ ആത്മാര്‍ത്ഥമായ ശ്രദ്ധയുണ്ടായിരിക്കുക.

Monday, December 7, 2009

പ്രതിഭാഷയോട്‌ പ്രതികരിക്കുമ്പോള്‍

ചിലരുടെ സ്വഭാവം അങ്ങനെയാണ്... ചില കുട്ടികളെപ്പോലെ

കുട്ടികള്‍ മറ്റുള്ളവരുടെ ശ്രദ്ധയാകര്‍ഷിക്കാന്‍ കാട്ടിക്കൂട്ടുന്ന പരാക്രമങ്ങള്‍ കണ്ടിട്ടില്ലേ? എന്നിട്ടും രക്ഷയില്ലാതായാല്‍ കരയാന്‍ തുടങ്ങും. നിവൃത്തിയില്ലായ്മയില്‍ നിന്നു കരച്ചില്‍ ഉദ്ഭവിക്കുന്ന മറ്റൊരു ജീവിവര്‍ഗ്ഗം കൂടിയുണ്ട് - കഴുതകള്‍!

എന്നാല്‍ പ്രായമായവരില്‍ ഈ സ്വഭാവസവിശേഷത ഒരു ന്യൂനതയാണ്. രോഗം എന്നു ഞാന്‍ വിളിക്കില്ല. എന്നാല്‍ ഇതൊരു ന്യൂനത തന്നെയാണ്. സ്വഭാവ വൈകല്യം.

പറഞ്ഞു വരുന്നത്, ഇക്കഴിഞ്ഞ ദിവസം ഞാനും ശ്രീ കുഴൂര്‍ വിത്സണും തമ്മിലുണ്ടായ ഒരു അഭിമുഖത്തേക്കുറിച്ചാണ്. സുനില്‍ പണിക്കര്‍ എന്ന ബ്ലോഗറുടെ ആവശ്യപ്രകാരമാണ് ഞാന്‍ ആ അഭിമുഖത്തിന് ചോദ്യങ്ങള്‍ തയ്യാറാക്കിയത്. ശ്രീ സുനില്‍ പണിക്കര്‍ക്ക് വ്യക്തമായുമറിയാവുന്ന ഒരു കാര്യമാണ് അദ്ദേഹം ഇതാവശ്യപ്പെട്ട് കേവലം പത്തു മിനിട്ടുകള്‍ക്കകം ഞാന്‍ ചോദ്യങ്ങള്‍ അയച്ചു കൊടുത്തു. ഒരു പക്ഷേ ശ്രീ കുഴൂരിനുമിതറിയാം. അദ്ദേഹം സമ്മതമറിയിച്ച് ഏതാനും മിനിട്ടുകള്‍ക്കുള്ളില്‍ ആ ചോദ്യങ്ങള്‍ അദ്ദേഹത്തിനു ലഭിച്ചിരിക്കണം. (പണിക്കര്‍ അപ്പോള്‍ തന്നെ ഫോര്‍വേഡ് ചെയ്തെങ്കില്‍)

ഈ കുറഞ്ഞ സമയപരിധിക്കുള്ളില്‍, ഇവിടെ ചില സാമൂഹ്യ അപരിഷ്കര്‍ത്താക്കള്‍ ജല്‍‍പ്പനം ചെയ്യുന്നതു പോലെ യാതൊരു ദുരുദ്ദ്യേശപരമായ ചോദ്യങ്ങളും ഞാനായിട്ട് തുന്നിച്ചേര്‍ത്തിട്ടില്ല. മറ്റൊന്ന് ഞാന്‍ ഇഷ്ടപ്പെടുന്ന ഒരു കവിയെ അടുത്തറിയാന്‍ ഒരവസരം ലഭിച്ചത് വിനിയോഗിക്കുക എന്ന ചിന്ത. ഇത്രമാത്രം.

അതേതുടര്‍ന്ന് വിഷ്ണുപ്രസാദിന്‍റെ ഒരു കമന്‍റ്, കരച്ചിലിന്‍റെ കവി ഇപ്പോള്‍ സുഖിപ്പിക്കലിന്‍റെ കവിയുമായത്രേ... ഇതു പറയുമ്പോള്‍ അയാളുടെ ഉള്ളില്‍ നിറഞ്ഞിരുന്ന ‘തേങ്ങല്‍‘ മനസ്സിലാക്കിയതു കൊണ്ടു തന്നെ അയാളെ ഉദ്ദേശിച്ചു മാത്രം ഞാന്‍ ഒരു മറുപടിയുമിട്ടിരുന്നു, സുഖിപ്പിക്കല്‍ ആഗ്രഹിക്കുന്നവരെയും വല്ലപ്പോഴുമെങ്കിലും നിരാശരാക്കാന്‍ പാടില്ലല്ലോ. താങ്കള്‍ക്കു വേണോ കുറച്ച്? എന്ന്. ഇത്തരം വിലാപങ്ങള്‍ മറുപടി അര്‍ഹിക്കുന്നില്ലെങ്കില്‍ തന്നെയും, പകുതി തമാശയും, പകുതി കാര്യമായും തന്നെ.

അടുത്ത ദിവസം പ്രതിഭാഷ എന്നൊരു ബ്ലോഗില്‍ (വിസര്‍ജ്ജിച്ചതിനേക്കുറിച്ചും, ഭോഗിച്ചതിനേക്കുറിച്ചുമൊക്കെയുള്ള സുന്ദര കാവ്യങ്ങള്‍(?) പൂത്തുലഞ്ഞു പരിലസിച്ചു നില്‍‍ക്കുന്നയിടം) തകര്‍പ്പനൊരു (എന്നായിരിക്കും അയാളുടെ വിശ്വാസം) പോസ്റ്റും. കുഴൂരിനെതിരെയാണ് ആക്രമണം. കൂടെ ജയകൃഷ്ണന്‍ കാവാലത്തിനും, സുനില്‍ പണിക്കര്‍ക്കുമൊന്നും കവിതയേക്കുറിച്ച് ഒരു ചുക്കും അറിയില്ല എന്നൊരു കണ്ടുപിടുത്തവും ഉണ്ട്.

എന്‍റെ കാര്യം പറയാം. ശരി തന്നെയാണ്. എനിക്ക് കവിതയേക്കുറിച്ചൊരു ചുക്കും ചുണ്ണാമ്പും അറിയില്ല. ഒരു ആഗ്രഹത്തിന്‍റെ പേരില്‍ കവിതയെന്നു കരുതി എന്തെല്ലാമോ എഴുതി വയ്ക്കുന്നു. ഇന്നീ നിമിഷം വരെ അവകളുടെ ലിങ്കുകള്‍ ഒരുത്തനും ഞാന്‍ അയച്ചു കൊടുത്തിട്ടില്ല, കമന്‍റുകള്‍ ഇരന്നു നടന്നിട്ടില്ല, പ്രമോട്ടര്‍മാരെ അന്വേഷിച്ചു പരക്കം പാഞ്ഞിട്ടില്ല. അതിനുള്ള ഗതികേടുണ്ടാകുമ്പോള്‍ ഞാന്‍ മലയാളഭാഷയെ ദ്രോഹിക്കുന്ന പണി നിര്‍ത്തും. നല്ല താല്പര്യമുള്ളവര്‍ മാത്രം വന്നു വായിച്ചു പോവുക. അത്ര മാത്രം. സുനില്‍ പണിക്കരുടെ കാര്യം എങ്ങനെയെന്ന് എനിക്കറിയില്ല.

മറ്റൊന്നുള്ളത്‌ ‘പ്രേമത്തിന്‍റെ ദേശീയ സസ്യം’ എന്ന കുഴൂരിന്‍റെ ഒരു കവിതയെ വിമര്‍ശിച്ച ജയകൃഷ്ണന്‍ കാവാലത്തിന് ഇപ്പോള്‍ കുഴൂരിനെ ഇന്‍റര്‍വ്യൂ ചെയ്യാന്‍ എന്താണവകാശം എന്ന ധ്വനിയുള്ള കുറേ കമന്‍റുകള്‍? ആ കമന്‍റുകളില്‍ നിന്നു തന്നെ അതിന്‍റെ കൃത്താവിന്‍റെ മാനസിക നിലവാരം അളക്കാന്‍ കഴിയും. ഞാന്‍ അന്നു വിമര്‍ശിച്ച ആ കവിതയെ ഇന്നും ശക്തമായി തന്നെ വിമര്‍ശിക്കുന്നു. അത് കുഴൂരിനെയാണെന്നു നിങ്ങള്‍ ധരിച്ചുവോ? കഷ്ടം!!! ഇഷ്ടമില്ലാത്തച്ചി തൊട്ടതെല്ലാം കുറ്റമെന്നു കരുതുന്ന നിങ്ങളുടെ മാനസികനിലയില്‍ നിന്നും വികാസം പ്രാപിച്ചതു കൊണ്ടാവാം എനിക്ക് കുഴൂരില്‍ ധാരാളം നന്മകള്‍ കണ്ടെത്താന്‍ കഴിയുന്നത്. അദ്ദേഹം ഒരു കവിത മോശമായെഴുതി എന്ന് അഭിപ്രായപ്പെട്ടാല്‍ അത് അയാളെഴുതിയ മുഴുവന്‍ കവിതകളെയും ബാധിക്കുന്നതെങ്ങനെയാണ്? നിങ്ങളൊക്കെ ഏതു ലോകത്താണ് മഹാന്മാരേ ജീവിക്കുന്നത്??? ഓഹ് അതു മറന്നു, ബൂലോകത്തിന്‍റെ സാമൂഹിക നീതി ഭൂലോകത്തില്‍ നിന്നും വ്യത്യസ്തവും, നിങ്ങളാല്‍ സൃഷ്ടിക്കപ്പെട്ടതുമാണല്ലോ.

ആ സാമൂഹികാന്തരീക്ഷത്തില്‍ ഈ കാവാലത്തുകാരനെ തടവിലാക്കാനോ, പുറം തള്ളാനോ, കൊല ചെയ്യുവാനോ, ഊരു വിലക്കു കല്‍‍പ്പിക്കുവാനോ നിങ്ങളേക്കൊണ്ടാവില്ല. കാരണം എനിക്ക് ആരുടെയും പുറം ചൊറിയലില്‍ താല്പര്യമില്ല. ഇനി ചൊറിച്ചിലുണ്ടായാല്‍ അന്നു ഞാന്‍ വിവാഹം കഴിച്ചു കൊള്ളാം. എന്‍റെ ഭാര്യക്ക് അതിനുള്ള മനസ്സുണ്ടാകും. സ്വന്തമായി ചൊറിച്ചില്‍ നിവാരണം സാദ്ധ്യമാകാത്തതുകൊണ്ടാണല്ലോ നിങ്ങളൊക്കെ (ഈ വിമ്മിഷ്ടപ്പെടുന്നവരൊക്കെ എന്നര്‍ത്ഥം) പരസ്പരം ചൊറിഞ്ഞ് സമാശ്വസിക്കുന്നത്. തല്‍ക്കാലം എനിക്കതിനുള്ള നട്ടെല്ലുണ്ടെന്നു തന്നെ കൂട്ടിക്കോ.

ഞാന്‍ എഴുതുന്നതിനേക്കുറിച്ചോ, അഭിപ്രായപ്പെടുന്നതിനേക്കുറിച്ചോ, വായിക്കുന്നതിനേക്കുറിച്ചോ മറ്റാരും കുണ്ഠിതപ്പെടേണ്ടതില്ല. എനിക്കു തോന്നുന്നവരെ ഇന്‍റര്‍വ്യൂ ചെയ്യും. അവര്‍ക്കു സമ്മതമാണെങ്കില്‍. അതു ഞാന്‍ പബ്ലിഷ് ചെയ്തെന്നോ, സ്വകാര്യമായി സൂക്ഷിച്ചെന്നോ, തീയിട്ടു കളഞ്ഞെന്നോ ഇരിക്കും. മറ്റാരുടെയും മാനസികോല്ലാസത്തിന്‍റെ പേരിലോ, മാനസിക വൈകല്യത്തിന്‍റെ മറുമരുന്നായോ അവകളെ വിട്ടു തരുവാന്‍ ഞാന്‍ തയ്യാറല്ല. സൌകര്യമുള്ളവന്‍ മാത്രം വന്ന് വായിച്ചാല്‍ മതി. അനുകൂലമായാലും, പ്രതികൂലമായാലും അഭിപ്രായവും രേഖപ്പെടുത്തിക്കൊള്ളുക. അഭിപ്രായം തെറിയാണെങ്കില്‍ ഞാന്‍ എങ്ങനെ പ്രതികരിക്കും എന്നുള്ളത് അപ്പൊഴത്തെ എന്‍റെ മാനസികാവസ്ഥ പോലെയോ എന്‍റെ വക്കീലിന്‍റെ സമയലഭ്യത പോലെയോ ഇരിക്കും.

പ്രതിഭാഷയില്‍ എന്നെക്കുറിച്ചു പരാമര്‍ശിച്ചതു കൊണ്ടു മാത്രം പറയട്ടെ വിഷ്ണുപ്രസാദ്, ഇവിടെ അദ്ധ്യാപകന്‍ എന്നവകാശപ്പെടുന്ന, കവിതയുടെ ചുക്കും ചുണ്ണാമ്പും നന്നായറിയുന്ന, താങ്കളുടെ അല്‍‍പ്പത്തത്തില്‍ നിന്നുയിര്‍ക്കൊണ്ട ഔദ്ധത്യം കാണുമ്പോള്‍ താങ്കളുടെ ശിഷ്യന്മാരുടെ ഗതികേടിനേക്കുറിച്ചാണെന്‍റെ ആശങ്ക. നാളെയുടെ തലമുറ! പാണ്ഡിത്യവും, ദീര്‍ഘവീക്ഷണവും, അദ്ധ്യാപനകലയോട് അടങ്ങാത്ത ആവേശവും സമര്‍പ്പണവുമുള്ള ഒരു കൂട്ടം മഹാന്മാരുടെ അതേ വിലാസത്തില്‍ താങ്കളും!!! (ഇത് ആശ്ചര്യ ചിഹ്നമാണെന്നു തെറ്റിദ്ധരിക്കേണ്ട, ആശങ്കയെ സൂചിപ്പിക്കാന്‍ ഒരു ചിഹ്നമുള്ളതായി എനിക്കറിവില്ല അതുകൊണ്ടാണ്)